ആഭ്യന്തരകാര്യ മന്ത്രാലയം
തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് 2026 ഓഗസ്റ്റ് 20-ന് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിൻ്റെ 31-ാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിക്കും
प्रविष्टि तिथि:
19 AUG 2026 2:35PM by PIB Thiruvananthpuram
തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് 2026 ഓഗസ്റ്റ് 20-ന് നടക്കുന്ന ദക്ഷിണ മേഖല കൗൺസിലിൻ്റെ (SZC) 31-ാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിക്കും. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ദക്ഷിണ മേഖലാ കൗൺസിൽ.
1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ 15 മുതൽ 22 വരെയുള്ള വകുപ്പുകൾ പ്രകാരമാണ് ദക്ഷിണ മേഖലാ കൗൺസിൽ ഉൾപ്പെടെയുള്ള അഞ്ച് മേഖലാ കൗൺസിലുകൾ രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ദക്ഷിണ മേഖലാ കൗൺസിലിൻ്റെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ സി. ജോസഫ് വിജയ് കൗൺസിലിൻ്റെ ഉപാധ്യക്ഷനുമാണ്. അംഗ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മാറിമാറിയാണ് കൗൺസിലിൻ്റെ ഉപാധ്യക്ഷ സ്ഥാനം വഹിക്കുന്നത്. തമിഴ്‌നാട് ഗവണ്മെൻ്റിൻ്റെ ആതിഥേയത്വത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻ്റർ-സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റാണ് 31-ാമത് യോഗം സംഘടിപ്പിക്കുന്നത്. ദക്ഷിണ മേഖലയിലെ അംഗ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ/ലെഫ്റ്റനൻ്റ് ഗവർണർമാർ/അഡ്മിനിസ്ട്രേറ്റർമാർ എന്നിവരും ഓരോ സംസ്ഥാനത്തുനിന്നുമുള്ള രണ്ട് മുതിർന്ന മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കൂടാതെ സംസ്ഥാന ഗവണ്മെൻ്റുകളിലെ ചീഫ് സെക്രട്ടറിമാർ/ഉപദേശകർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ഗവണ്മെൻ്റിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ മേഖലാ കൗൺസിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന വിഷയങ്ങൾ ചർച്ചയ്ക്കായി ആദ്യം മേഖലാ കൗൺസിലിൻ്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിക്കുകയും, അവിടെ നടക്കുന്ന വിശദമായ ചർച്ചകൾക്ക് ശേഷം ശേഷിക്കുന്ന വിഷയങ്ങൾ പരിഗണനയ്ക്കായി മേഖലാ കൗൺസിൽ യോഗത്തിന് മുന്നിൽ വെക്കുകയും ചെയ്യുന്നു.
സഹകരണ ഫെഡറലിസത്തിൻ്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനായി 'ടീം ഭാരത്' എന്ന ആശയം വിഭാവനം ചെയ്തിട്ടുണ്ട്. മേഖലാ കൗൺസിലുകൾ ഈ ദിശയിൽ നിർണായകമായ സംഭാവനകളാണ് നൽകുന്നത്. ശക്തമായ സംസ്ഥാനങ്ങൾ ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നു എന്ന ആശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കൗൺസിലുകൾ പ്രവർത്തിക്കുന്നത്. രണ്ടോ അതിലധികമോ സംസ്ഥാനങ്ങളെയോ, അല്ലെങ്കിൽ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സംവാദത്തിനും ചർച്ചകൾക്കുമുള്ള ഒരു ഘടനാപരമായ സംവിധാനം നൽകുന്നതിലൂടെ പരസ്പര സഹകരണം വളർത്തുന്നതിനുള്ള ഒരു വേദിയായി ഇവ വർത്തിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിനുള്ള ശക്തമായ ഒരു വേദിയായി മേഖലാ കൗൺസിൽ യോഗങ്ങൾ രൂപാന്തരപ്പെട്ടിരിക്കുന്നു.
മേഖലാ കൗൺസിലുകളുടെ പങ്ക് അടിസ്ഥാനപരമായി ഉപദേശക സ്വഭാവമുള്ളതാണ്. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ മേഖലകൾക്കിടയിൽ പരസ്പര ധാരണയും സഹകരണവും വളർത്തിയെടുക്കുന്നതിൽ ഈ കൗൺസിലുകൾ നിർണായക പങ്കാണ് വഹിക്കുന്നത്. എല്ലാ സംസ്ഥാന ഗവണ്മെൻ്റുകളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ, 2014 ജൂൺ മുതൽ ഇതുവരെയുള്ള ഏകദേശം 12 വർഷത്തിനിടെ വിവിധ മേഖലാ കൗൺസിലുകളുടെയും അവയുടെ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും മൊത്തം 69 യോഗങ്ങൾ നടന്നിട്ടുണ്ട്.
കേന്ദ്രവും അംഗ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ളതും, അംഗ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ തമ്മിലുള്ളതും, അതത് മേഖലയ്ക്കുള്ളിലുമുള്ള പ്രശ്നങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിനും അവയിൽ പുരോഗതി കൈവരിക്കുന്നതിനും മേഖലാ കൗൺസിലുകൾ മികച്ച വേദിയൊരുക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ബലാത്സംഗ കേസുകളിൽ അതിവേഗം അന്വേഷണം നടത്തുന്നതിനും അവ വേഗത്തിൽ തീർപ്പാക്കുന്നതിനുമുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ (FTSC) പ്രവർത്തനം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ഉൾപ്പെടെ ദേശീയ പ്രാധാന്യമുള്ള വിശാലമായ വിഷയങ്ങളും ഈ കൗൺസിലുകൾ ചർച്ച ചെയ്യുന്നു. കൂടാതെ, ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾ, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ), വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയ പ്രാദേശിക തലത്തിലുള്ള പൊതുതാൽപ്പര്യമുള്ള ഒട്ടേറെ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
***
(रिलीज़ आईडी: 2301270)
आगंतुक पटल : 3