പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2026-ലെ റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ഇന്ത്യ അതിവേഗം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥ മാത്രമല്ല, വിശ്വാസയോഗ്യവുമാണ്: പ്രധാനമന്ത്രി

ഉയർന്നുവരുന്ന ഒരു ശക്തി എന്നതിനൊപ്പം ഇന്ത്യ വിശ്വസനീയമായ ഒരു ശക്തി കൂടിയാണ്: പ്രധാനമന്ത്രി

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'രാഷ്ട്രം ആദ്യം' എന്നതാണ് ഏറ്റവും ഉന്നതമായ മാർഗ്ഗനിർദ്ദേശ തത്വം: പ്രധാനമന്ത്രി

ഇന്ത്യയിൽ മാവോയിസ്റ്റ് ഭീകരത അതിന്റെ അവസാന ശ്വാസം വലിക്കുന്നു: പ്രധാനമന്ത്രി

"ഇത് ഒരിക്കലും ചെയ്യാൻ കഴിയില്ല" എന്നതിൽ നിന്ന് "ഇത് ചെയ്യും" എന്നതിലേക്കുള്ള ചിന്താഗതിയിലെ മാറ്റമാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം: പ്രധാനമന്ത്രി

ദരിദ്രരെയും മധ്യവർഗക്കാരെയും ​ഗവൺമെന്റ് ശാക്തീകരിക്കുന്നു: പ്രധാനമന്ത്രി

140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമം വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കും: പ്രധാനമന്ത്രി

प्रविष्टि तिथि: 22 JUN 2026 10:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ലോകം അതിവേഗത്തിലുള്ളതും നിർണായകവുമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് "ബൃഹദ് ശക്തിയായ ഇന്ത്യ: രാഷ്ട്രം ആദ്യം" എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചതിന് സംഘാടകരെ അഭിനന്ദിച്ചു.

കഴിഞ്ഞ ഒരു ദശകത്തിലെ ഇന്ത്യയുടെ നേട്ടങ്ങൾക്കും വിശ്വസനീയമായ ഒരു ആഗോള ശക്തിയായി രാജ്യം ഉയർന്നുവന്നതിനും പിന്നിലെ മാർഗ്ഗനിർദ്ദേശ തത്വം "രാഷ്ട്രം ആദ്യം" എന്ന വികാരമാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. ഇന്ത്യ നീണ്ട ചരിത്രസ്മരണകളുള്ള ഒരു നാഗരികതയാണെന്നും പുരോഗതിയിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഒരുപോലെ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള അതുല്യമായ കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും ശ്രീ മോദി നിരീക്ഷിച്ചു. ഇന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളും വരുംനൂറ്റാണ്ടുകളിലേക്കുള്ള രാജ്യത്തിന്റെ ഭാവിക്ക് തറക്കല്ലിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാത്രമല്ല, വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ഒരു പങ്കാളിയായും രാജ്യം ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയുടെ വളർച്ച വിശ്വാസം, സ്ഥിരത, ആഗോള നന്മയോടുള്ള വിശാല പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമാണ്", അദ്ദേഹം ചൂണ്ടിക്കാട്ടി.

'രാഷ്ട്രം ആദ്യം' എന്ന തത്വത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ലോകമെമ്പാടുമുള്ള നേതാക്കൾ അംഗീകരിക്കുന്നുണ്ടെന്ന് സമീപകാലത്തെ ജി7 ഉച്ചകോടി പങ്കാളിത്തം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ ഈ മാർഗ്ഗനിർദ്ദേശ തത്ത്വചിന്തയാണ് രാജ്യത്തിന്റെ നയങ്ങൾക്കും മുൻഗണനകൾക്കും അഭിലാഷങ്ങൾക്കും രൂപം നൽകുന്നത് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വച്ഛ് ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ, ഖാദിയുടെ പ്രോത്സാഹനം, പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള പ്രചാരണം തുടങ്ങിയ പ്രധാന ദേശീയ സംരംഭങ്ങൾ വിജയിച്ചത് പൗരന്മാർ രാജ്യത്തിന് പ്രഥമസ്ഥാനം നൽകുന്ന വികാരം നെഞ്ചിലേറ്റിയതുകൊണ്ടാണെന്ന് ഗവൺമെന്റിന്റെ 12 വർഷത്തെ സേവനത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. ആദിവാസി മേഖലകളിലും ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലും ഈ സമീപനമുണ്ടാക്കിയ പരിവർത്തനാത്മക സ്വാധീനത്തെ എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ഒരുകാലത്ത് അക്രമവും വികസനമില്ലായ്മയും മൂലം വലഞ്ഞിരുന്ന പ്രദേശങ്ങൾ ഇപ്പോൾ അഭൂതപൂർവമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇത്തരം ബാധിത പ്രദേശങ്ങളിൽ 12,000 കിലോമീറ്ററിലധികം റോഡുകൾ, 9,500-ലധികം മൊബൈൽ ടവറുകൾ, ബാങ്കിംഗ് സൗകര്യങ്ങൾ, പോസ്റ്റ് ഓഫീസുകൾ, ആശയവിനിമയ ശൃംഖലകൾ എന്നിവ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്”.

മുൻ ദശകങ്ങളിൽ ആയിരക്കണക്കിന് ജീവനപഹരിച്ച മാവോയിസ്റ്റ് അക്രമങ്ങൾ, ദൃഢനിശ്ചയത്തോടെയുള്ള സുരക്ഷാ ശ്രമങ്ങളുടെയും ത്വരിതഗതിയിലുള്ള വികസനത്തിന്റെയും സംയോജനം കാരണം ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ശ്രീ മോദി നിരീക്ഷിച്ചു. "ബസ്തർ ഒളിമ്പിക്‌സിന്റെ വർധിച്ചുവരുന്ന വിജയം ഒരുകാലത്ത് ഈ പ്രദേശവുമായി ബന്ധപ്പെട്ടിരുന്ന ഭയത്തിനും അനിശ്ചിതത്വത്തിനും പകരമായി യുവാക്കളുടെ അഭിലാഷങ്ങളും കഴിവുകളും കടന്നുവന്നതിന്റെ തെളിവാണ്", അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം നിരാശയുടെ ഒരു യുഗത്തിൽ നിന്ന് ആത്മവിശ്വാസത്തിന്റെയും അവസരങ്ങളുടെയും യുഗത്തിലേക്ക് മാറിയെന്ന് അഭിലാഷപൂർണ്ണമായ ഒരു ഇന്ത്യയുടെ ഉദയത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ മോദി പറഞ്ഞു. "മാറ്റം സാധ്യമാണ്" എന്ന വിശ്വാസം ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്നായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് ആൻഡ് ആസ്പിരേഷണൽ ബ്ലോക്സ് പ്രോഗ്രാം (വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കും ബ്ലോക്കുകൾക്കുമുള്ള പദ്ധതി) രാജ്യത്തെ ഏറ്റവും പിന്നാക്കം നിന്ന ചില പ്രദേശങ്ങളെ വളർച്ചയുടെ ചാലകശക്തികളാക്കി മാറ്റി. ഈ ശ്രമങ്ങൾ ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവസരങ്ങൾ വ്യാപിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്”, ശ്രീ മോദി എടുത്തുപറഞ്ഞു.

വികസനത്തിന്റെ നേട്ടങ്ങൾ വ്യക്തിഗത ഗുണഭോക്താക്കൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും സമൂഹത്തിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധിക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സമീപ വർഷങ്ങളിൽ ഏകദേശം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതോടെ, ഒരു വലിയ നവ-മധ്യവർഗം ഉയർന്നുവന്നത് സാമ്പത്തിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും വിവിധ മേഖലകളിൽ അവസരങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് കേവലം ഒരു ക്ഷേമ ലക്ഷ്യം മാത്രമല്ല, മറിച്ച് അത് വളർച്ച, അഭിലാഷം, സാമൂഹിക പുരോഗതി എന്നിവയ്ക്കുള്ള ഒരു ഉത്തേജകം കൂടിയാണ്”, അദ്ദേഹം അഭിപ്രായപ്പെട്ടു.

മധ്യവർഗ കുടുംബങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നത് ഒരു പ്രധാന മുൻഗണനയായി തുടരുകയാണെന്ന് കഴിഞ്ഞ ഒരു ദശകത്തിൽ മധ്യവർഗത്തിന് ​ഗവൺമെന്റ് നൽകിയ ഊന്നലിനെ എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി പ്രസ്താവിച്ചു. മുടങ്ങിക്കിടന്ന ഭവന പദ്ധതികളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, വൈകിയ ജനവാസ പദ്ധതികൾ പൂർത്തിയാക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വീടുകൾ വാങ്ങിയവർക്ക് അവ ലഭ്യമാക്കുന്നതിന് കാരണമായെന്നും പ്രസ്താവിച്ചു. “ചെലവ് കുറഞ്ഞ ഭവന വായ്പകൾ, ഡിജിറ്റൽ സേവനങ്ങൾ, മെച്ചപ്പെട്ട നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൗരന്മാരുടെ ജീവിതനിലവാരം ഗണ്യമായി വർധിപ്പിച്ചു. അഫോർഡബിൾ ആൻഡ് മിഡ്-ഇൻകം ഹൗസിംഗിനായുള്ള പ്രത്യേക വിൻഡോ (സ്വാമിഹ്) ഫണ്ട് പോലുള്ള നടപടികൾ മുടങ്ങിക്കിടന്ന ആയിരക്കണക്കിന് ഭവന യൂണിറ്റുകൾ പൂർത്തിയാക്കാനും അവ വീട് വാങ്ങിയവർക്ക് കൈമാറാനും സഹായിച്ചിട്ടുണ്ട്” അദ്ദേഹം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇന്ത്യയുടെ ഗതാഗത, കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ വിപുലീകരണം ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. “മെട്രോ റെയിൽ ശൃംഖലകൾ ഇപ്പോൾ പ്രതിദിനം ഒരു കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകുന്നു. അതേസമയം വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾ പോലുള്ള സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നു. വിപുലീകരിച്ച റോഡ് ശൃംഖലകളും ഹൈവേകളും വിമാനത്താവളങ്ങളും നഗരങ്ങളിലും ഉയർന്നുവരുന്ന വളർച്ചാ കേന്ദ്രങ്ങളിലും ഒരുപോലെ പൗരന്മാരുടെ സുഗമമായ സഞ്ചാരം മെച്ചപ്പെടുത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്” ശ്രീ മോദി നിരീക്ഷിച്ചു.

നികുതി പരിഷ്കാരങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി നികുതിദായകർക്ക് ചിലവഴിക്കാൻ സാധിക്കുന്ന വരുമാനം (ഡിസ്പോസിബിൾ ഇൻകം) വർധിപ്പിക്കുന്നതിനും നികുതി നടപടിക്രമങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികളെ എടുത്തുപറഞ്ഞു. ഫേസ്‌ലെസ്സ് (നേരിട്ട് ഹാജരാകേണ്ടതില്ലാത്ത) പ്രക്രിയകളും ഓൺലൈൻ ഫയലിംഗ് സംവിധാനങ്ങളും ഉൾപ്പെടെ ലളിതമാക്കിയതും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായതുമായ നികുതി ഭരണം സൗകര്യവും സുതാര്യതയും വർധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ, വിവിധ ക്ഷേമ പദ്ധതികൾക്ക് കീഴിൽ മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ പരിരക്ഷ തുടങ്ങിയ സംരംഭങ്ങളിലൂടെ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ​ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ പ്രധാനമന്ത്രി അടിവരയിട്ടു. ഈ സംരംഭങ്ങൾ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വന്തം കൈയിൽ നിന്നുള്ള അധികച്ചെലവ് കുറയ്ക്കുന്നതോടൊപ്പം ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നത് മെച്ചപ്പെടുത്താൻ സഹായിച്ചതായും അദ്ദേഹം നിരീക്ഷിച്ചു.

മധ്യവർഗത്തിന് പ്രയോജനം ചെയ്യുന്നതിനായി ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, നികുതിയിളവ് നടപടികൾ നികുതി രഹിത വരുമാന പരിധി ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും അതുവഴി ചെലവഴിക്കാൻ സാധിക്കുന്ന വരുമാനം വർധിപ്പിച്ചിട്ടുണ്ടെന്നും ഉയർത്തിക്കാട്ടി. ഓൺലൈൻ ഫയലിംഗ് സംവിധാനങ്ങളും ഫേസ്‌ലെസ്സ് അസസ്‌മെന്റ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്‌കാരങ്ങളിലൂടെ നികുതി ഭരണനിർവഹണം ലളിതമാക്കിയതിനെ അദ്ദേഹം എടുത്തുപറഞ്ഞു, ഇത് നടപടിക്രമങ്ങളുടെ ഭാരം കുറയ്ക്കുകയും സുതാര്യത മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

"ഇന്ത്യയുടെ വികസന പ്രയാണം ഉയർന്ന പ്രതീക്ഷകളുടെ ഒരു സംസ്‌കാരം സൃഷ്ടിച്ചിട്ടുണ്ട്. അതിലൂടെ ജനങ്ങൾ മികച്ച അടിസ്ഥാന സൗകര്യങ്ങളും വേഗതയേറിയ സേവനങ്ങളും ഉയർന്ന ജീവിതനിലവാരവും ആഗ്രഹിക്കുന്നു. ഈ അഭിലാഷങ്ങൾ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസത്തിന്റെ നല്ലൊരു അടയാളവും പുരോഗതി കൈവരിക്കാനാകുമെന്ന പൗരന്മാരുടെ വിശ്വാസത്തിന്റെ പ്രതിഫലനവുമാണ്"പൗരന്മാരുടെ മാറിവരുന്ന അഭിലാഷങ്ങളെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള അന്തരീക്ഷത്തിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യയിലെ യുവാക്കളും സംരംഭകരും നവീനാശയങ്ങൾ നടപ്പിലാക്കുന്നവരും സ്റ്റാർട്ടപ്പുകളും മുൻപന്തിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രം ആദ്യം എന്ന തത്വത്തിലധിഷ്ഠിതമായ പരിഷ്‌കാരങ്ങൾ, നൂതനാശയം, പൗരകേന്ദ്രീകൃത ഭരണം എന്നിവയോടുള്ള ​ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ അഭിലാഷങ്ങളെ, വിട്ടുമാറാത്ത നിഷേധാത്മകതയും എതിർപ്പും നിറഞ്ഞ ഒരു വിഭാഗം രാഷ്ട്രീയ ചർച്ചകളുമായി ശ്രീ മോദി താരതമ്യം ചെയ്തു. പൗരന്മാർ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, അവസരങ്ങൾ എന്നിവ കൂടുതലായി ആഗ്രഹിക്കുമ്പോൾ, ചില ഗ്രൂപ്പുകൾ ഈ വികസന പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന ഫലങ്ങൾ ആവശ്യപ്പെടുമ്പോഴും വികസന സംരംഭങ്ങളെ എതിർക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. രാഷ്ട്രനിർമ്മാണത്തിൽ ക്രിയാത്മകമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളിലും രാഷ്ട്രം ആദ്യം എന്ന തത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പൗരന്മാരോട്, പ്രത്യേകിച്ച് യുവാക്കളോട്, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പരമ്പരാഗത മാതൃകകളെ വെല്ലുവിളിക്കുകയും അതേസമയം വളർച്ചയ്ക്കും നവീകരണത്തിനുമായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന അഭൂതപൂർവമായ അട്ടിമറികൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഉപസംഹരിച്ചു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനും രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാനും ഇന്ത്യയിലെ യുവാക്കളോടും സംരംഭകരോടും നവീനാശയങ്ങൾ നടപ്പിലാക്കുന്നവരോടും സ്റ്റാർട്ടപ്പുകളോടും അദ്ദേഹം ആഹ്വാനം ചെയ്തു. “ഈ പരിവർത്തന യാത്രയിൽ ​ഗവൺമെന്റ് ജനങ്ങൾക്കൊപ്പം ദൃഢമായി നിലകൊള്ളുന്നു. രാജ്യം ത്വരിതഗതിയിലുള്ള വികസനത്തിന്റെ പാതയിലാണ്. ഈ വേഗത കൂടുതൽ ശക്തിപ്പെടുന്നത് തുടരും” ശ്രീ മോദി ആവർത്തിച്ചു. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമങ്ങളും അഭിലാഷങ്ങളും വികസിത ഭാരതമെന്ന ദർശനം സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എല്ലാ പൗരന്മാർക്കും തന്റെ ആശംസകൾ നേരുകയും ചെയ്തു.

 

 

***

SK


(रिलीज़ आईडी: 2276910) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Punjabi , Gujarati , Kannada