പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ പത്രസമ്മേളനം
പോസ്റ്റഡ് ഓണ്‍:
15 APR 2026 6:21PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായുള്ള തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായി, കേന്ദ്രഗവൺമെന്റ് ഇന്ന് നാഷണൽ മീഡിയ സെന്ററിൽ ഒരു പത്രസമ്മേളനം വിളിച്ചുചേർത്തു. പെട്രോളിയം & പ്രകൃതിവാതകം, തുറമുഖങ്ങൾ, ഷിപ്പിംഗ്& ജലപാത, വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള സഹായം, പ്രധാന മേഖലകളിലെ സ്ഥിരത നിലനിർത്താൻ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കിട്ടു.
എംഎസ്എംഇ മേഖലയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം പശ്ചിമേഷ്യയിലെ നിലവിലുള്ള പ്രതിസന്ധിയെ നേരിടുന്നതിനുള്ള ശ്രമങ്ങൾ വിശദീകരിച്ചു. എംഎസ്എംഇ മേഖലയുടെ തുടർച്ചയായ പ്രതിരോധശേഷിയും വളർച്ചയും എടുത്തുകാണിച്ചു.
2026 ഫെബ്രുവരി മുതൽ മാർച്ച് വരെ ഉദ്യം പോർട്ടലിൽ 20 ലക്ഷത്തിലധികം എംഎസ്എംഇകൾ പുതുതായി രജിസ്റ്റർ ചെയ്തു. ഇത് രാജ്യത്തുടനീളമുള്ള സുസ്ഥിരമായ സംരംഭക പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു.
എംഎസ്‌എംഇകൾക്കുള്ള വായ്പ ₹36.7 ലക്ഷം കോടി കവിഞ്ഞു, ഇത് 23.5% എന്ന നിരക്കിൽ ത്രൈമാസ വളർച്ച രേഖപ്പെടുത്തി. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും മെച്ചപ്പെട്ട വായ്പാ പ്രവാഹത്തെ ഇത് സൂചിപ്പിക്കുന്നു.
ധനസഹായം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നടപടിയായി, സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കുള്ള ഈട് രഹിത വായ്പ പരിധി ₹10 ലക്ഷത്തിൽ നിന്ന് ₹20 ലക്ഷമായി ഇരട്ടിയാക്കി. ഇത് 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു, ചെറുകിട സംരംഭകർക്കും ആദ്യമായി വായ്പയെടുക്കുന്നവർക്കും ഈ നടപടി ഗുണം ചെയ്യും.
ഫെബ്രുവരി-മാർച്ച് കാലയളവിൽ ₹92,000 കോടി രൂപയുടെ 5.27 ലക്ഷത്തിലധികം ഗ്യാരണ്ടികൾ അംഗീകരിച്ചു. ഇത് മേഖലയ്ക്കുള്ള ശക്തവും സ്ഥാപനപരവുമായ പിന്തുണയെ പ്രകടമാക്കുന്നു.
ദ്രവ്യതനിരക്ക് നടപടികളിൽ, ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (TReDS) പ്ലാറ്റ്‌ഫോം ഗണ്യമായ വളർച്ച രേഖപ്പെടുത്തി. ഇതിലെ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് 2022 ലെ ₹4,300 കോടിയിൽ നിന്ന് നിലവിൽ ₹7 ലക്ഷം കോടിയിലധികമായി വർദ്ധിച്ചു. ഇതിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ മാത്രം ₹85,000 കോടി ഉൾപ്പെടുന്നു. ഇത് ഡിജിറ്റൽ ധനകാര്യ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ എടുത്തു കാണിക്കുന്നു.
പശ്ചിമേഷ്യൻ സാഹചര്യം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ, ഏകോപിത നയ നടപടികളിലൂടെ എംഎസ്എംഇകൾക്ക് മതിയായ പിന്തുണ ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
മേഖലയുടെ പ്രതിരോധശേഷി, മത്സരക്ഷമത, വളർച്ച എന്നിവ ശക്തിപ്പെടുത്തുന്നതിന് എംഎസ്എംഇ മന്ത്രാലയം, പ്രവർത്തന പങ്കാളികളുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരും.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്കിനെ ബാധിക്കുന്ന സംഭവവികാസങ്ങൾക്കിടയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പെട്രോളിയം& പ്രകൃതിവാതക മന്ത്രാലയം പങ്കിട്ടു. ഇതിൽ ഇവ ഉൾപ്പെടുന്നു:
പൊതുജന മാർഗ്ഗനിർദേശങ്ങളും പൗരന്മാർക്കുള്ള അവബോധവും
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, പെട്രോൾ, ഡീസൽ, എൽപിജി എന്നിവയിലുള്ള ആശങ്ക ഒഴിവാക്കണമെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.
കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
എൽപിജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.
പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
ഗവണ്മെന്റിന്റെ തയ്യാറെടുപ്പും വിതരണ നടപടികളും
•നിലവിലുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ 100% വിതരണം നടക്കുന്നതായി ഗവണ്മെന്റ് ഉറപ്പാക്കിയിട്ടുണ്ട്.
വാണിജ്യ എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി മുതലായ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കുന്നു.
റിഫൈനറി ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി മേഖലകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെ വിതരണം, ആവശ്യകത എന്നിവ ക്രമീകരിക്കുന്നതിന് ഗവണ്മെന്റ് നിരവധി യുക്തിസഹ നടപടികൾ ഇതിനകം കൈക്കൊണ്ടിട്ടുണ്ട് .
എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി വിതരണം ചെയ്യാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൊളിയറിസിനും നിർദ്ദേശം നൽകി.
ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ നൽകാൻ സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപനവും സ്ഥാപനപരമായ സംവിധാനങ്ങളും
- 1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ പാചകവാതക നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം ഇന്ധന വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്.
- പെട്രോൾ, ഡീസൽ, എൽ.പി.ജി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെന്റുകൾക്കാണ് പ്രാഥമിക ഉത്തരവാദിത്തം. വിവിധ കത്തുകൾ വഴിയും വീഡിയോ കോൺഫറൻസിംഗിലൂടെയും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഇക്കാര്യം കേന്ദ്രഗവണ്മെന്റ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
- മതിയായ ഇന്ധന ലഭ്യതയെക്കുറിച്ച് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതിന് സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാര്‍ച്ച് 27, 2026 ഏപ്രില്‍ 2 എന്നീ തീയതികളിലെ കത്തുകൾ വഴി കേന്ദ്ര ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇതിന്റെ ഭാഗമായി 2026 ഏപ്രില്‍ 2-ന് പെട്രോളിയം മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും 2026 ഏപ്രില്‍ 6-ന് പെട്രോളിയം മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഉപഭോക്തൃ കാര്യമന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരുടെ സംയുക്ത അധ്യക്ഷതയിലും യോഗങ്ങൾ ചേർന്നു. താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങളിലാണ് യോഗങ്ങള്‍ ഊന്നൽ നൽകിയത്:
-
- പ്രതിദിന വാർത്താസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുക.
- സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളും തെറ്റായ പ്രചാരണങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
- ജില്ലാ ഭരണകൂടങ്ങൾ വഴി പ്രതിദിന പരിശോധനകൾ കർശനമാക്കുകയും എണ്ണക്കമ്പനികളുമായി ചേർന്ന് പരിശോധനാ നടപടികള്‍ തുടരുകയും ചെയ്യുക.
- സംസ്ഥാനങ്ങളില്‍ വാണിജ്യ എൽ.പി.ജി വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
- സംസ്ഥാനങ്ങൾക്ക് അധികമായി അനുവദിച്ച മണ്ണെണ്ണയുടെ വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
- പി.എൻ.ജി ഉപയോഗവും ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
- ഗാർഹിക എൽ.പി.ജി വിതരണത്തിന് മുൻഗണന നൽകുകയും വിതരണത്തിലെ സ്ഥിരത ഉറപ്പാക്കാൻ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ വിതരണം ലക്ഷ്യാധിഷ്ഠിതമായി നടപ്പാക്കുകയും ചെയ്യുക.
- പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും രൂപീകരിച്ചിട്ടുണ്ട്.
- പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വാർത്താസമ്മേളനങ്ങൾ നടത്തുന്നുണ്ട്.
നിയമനിര്‍വഹണ നിരീക്ഷണ നടപടികള്‍
- എൽ.പി.ജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ രാജ്യത്തുടനീളം നിയമനടപടികൾ തുടരുന്നു. 2026 ഏപ്രില്‍ 14-ന് രാജ്യത്തുടനീളം 2100-ലധികം പരിശോധനകള്‍ നടത്തുകയും ഏകദേശം 450 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
- പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കുകയും ഇന്നലെ വരെ ചട്ടലംഘനം നടത്തിയ 237 എൽ.പി.ജി വിതരണ ഏജൻസികൾക്ക് പിഴ ചുമത്തുകയും 58 ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
എൽ.പി.ജി വിതരണം
ഗാർഹിക എൽ.പി.ജി വിതരണ സാഹചര്യം:
- നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം മൂലം എൽ.പി.ജി വിതരണത്തിൽ തടസ്സങ്ങൾ തുടരുന്നുണ്ട്.
- എൽ.പി.ജി വിതരണ ഏജൻസികളിൽ ഒരിടത്തും സ്റ്റോക്ക് തീർന്നുപോയ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
- ഓൺലൈൻ എൽ.പി.ജി ബുക്കിങ് ഏകദേശം 98 ശതമാനത്തോളമായി ഉയര്‍ന്നു.
- വിതരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ സഹായിക്കുന്ന ഡെലിവറി ഓതന്റിക്കേഷൻ കോഡ് അധിഷ്ഠിത സിലിണ്ടർ വിതരണം 93 ശതമാനമായി ഉയർന്നു. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് ഡി.എ.സി ലഭ്യമാകുന്നത്.
- ബുക്കിങ് പ്രകാരമുള്ള ഗാർഹിക എൽ.പി.ജി സിലിണ്ടർ വിതരണം സാധാരണ നിലയിൽ തുടരുന്നു.
വാണിജ്യ എൽ.പി.ജി വിതരണവും വിഹിതവും:
- ആകെ വാണിജ്യ എൽ.പി.ജി വിതരണം പ്രതിസന്ധിക്ക് മുൻപത്തെ കാലയളവിലെ ഏകദേശം 70 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇതിൽ 10 ശതമാനം പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
- അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യാന്‍ ഓരോ സംസ്ഥാനത്തും ലഭ്യമായ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ പ്രതിദിന വിഹിതം ഇരട്ടിയാക്കിയതായി 2026 ഏപ്രില്‍ 6-ലെ കത്തിലൂടെ കേന്ദ്ര ഗവണ്മെന്റ് അറിയിച്ചു. 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർധന. 2026 മാര്‍ച്ച് 21-ലെ കത്തിൽ സൂചിപ്പിച്ച 20 ശതമാനം പരിധിക്ക് പുറമെയാണിത്. ഈ അഞ്ചുകിലോ സിലിണ്ടറുകൾ സംസ്ഥാന ഗവണ്മെന്റുകൾ എണ്ണക്കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികൾക്ക് മാത്രമായി വിതരണം ചെയ്യേണ്ടതാണ്.
- 2026 ഏപ്രിൽ 3 മുതൽ പൊതുമേഖലാ എണ്ണക്കമ്പനികൾ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾക്കായി 5000-ത്തിലേറെ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിലൂടെ 57,800-ലധികം സിലിണ്ടറുകൾ വിറ്റഴിച്ചു. ഇന്നലെ മാത്രം 583 ക്യാമ്പുകളിലൂടെ 8575 സിലിണ്ടറുകൾ വിൽക്കാനായി.
- 2026 മാർച്ച് 23 മുതൽ ഇതുവരെ 14.6 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകൾ വിറ്റഴിച്ചു.
- ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നീ കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികൃതരുമായും വ്യവസായ സംഘടനകളുമായും ചേർന്ന് വാണിജ്യ എൽ.പി.ജി വിതരണം ഏകോപിപ്പിക്കുന്നു.
- 2026 മാർച്ച് 14 മുതൽ ഇതുവരെ 1,34,226 മെട്രിക് ടൺ (19 കിലോയുടെ 70.64 ലക്ഷത്തിലധികം സിലിണ്ടറുകൾക്ക് തുല്യം) വാണിജ്യ എൽ.പി.ജി വിറ്റഴിച്ചു. 8000 മെട്രിക് ടണ്ണിലധികം ഓട്ടോ എൽ.പി.ജിയും ഇതിലുൾപ്പെടുന്നു.
- ഫെബ്രുവരിയിലെ ശരാശരി പ്രതിദിന വിൽപന 177 മെട്രിക് ടൺ ആയിരുന്ന സ്ഥാനത്ത് ഏപ്രിൽ മാസം (ഏപ്രിൽ 14 വരെ) പൊതുമേഖലാ എണ്ണക്കമ്പനികളുടെ ശരാശരി ഓട്ടോ എൽ.പി.ജി വിൽപന പ്രതിദിനം 282 മെട്രിക് ടൺ ആണ്.
പ്രകൃതിവാതക വിതരണവും പി.എൻ.ജി വിപുലീകരണ നടപടികളും
- ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി എന്നിവയ്ക്ക് 100 ശതമാനം വിതരണമെന്ന മുൻഗണന നൽകിയിട്ടുണ്ട്.
- വളം നിർമാണ ശാലകളുടെ ആകെ ഗ്യാസ് വിഹിതം അവയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 95 ശതമാനമായി ഉയർത്തി.
- കൂടാതെ സിറ്റി ഗ്യാസ് ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്ക് ഗ്യാസ് വിതരണം 80 ശതമാനം വരെ വർധിപ്പിച്ചു.
- വാണിജ്യ എൽ.പി.ജി ലഭ്യതയിലെ ആശങ്കകൾ പരിഹരിക്കാന്‍ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് എല്ലാ ഭൂമിശാസ്ത്ര മേഖലകളിലും പി.എൻ.ജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് നിർദേശം നൽകി.
- ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ എന്നീ കമ്പനികൾ ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു.
- സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കാനാവശ്യമായ അനുമതികൾ ത്വരിതപ്പെടുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
- എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് നടത്തുന്ന ദീർഘകാല മാറ്റത്തിന് സഹായിക്കുന്ന സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 10 ശതമാനം അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകുമെന്ന് 2026 മാര്‍ച്ച് 18-ലെ കത്തിലൂടെ കേന്ദ്ര ഗവണ്മെന്റ് അറിയിച്ചിരുന്നു.
- പി.എൻ.ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തിയ ഈ അധിക വാണിജ്യ എൽ.പി.ജി വിഹിതം നിലവിൽ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൈപ്പറ്റുന്നുണ്ട്.
- സിറ്റി ഗ്യാസ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുന്നതിന് സമയബന്ധിത അതിവേഗ അനുമതി ചട്ടക്കൂട് മൂന്ന് മാസത്തേക്ക് പ്രത്യേകമായി നടപ്പാക്കുമെന്ന് 2026 മാര്‍ച്ച് 24-ലെ കത്തിലൂടെ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.
- 1955-ലെ അവശ്യസാധന നിയമപ്രകാരം 'പ്രകൃതിവാതക-പെട്രോളിയം ഉല്പന്ന വിതരണ (പൈപ്പ് ലൈനുകൾ വിന്യസിക്കുന്നതിലൂടെയും നിർമിക്കുന്നതിലൂടെയും വിപുലീകരിക്കുന്നതിലൂടെയും) ഉത്തരവ്, 2026' കേന്ദ്ര ഗവണ്മെന്റ് 2026 മാര്‍ച്ച് 24-ലെ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തു. പൈപ്പ് ലൈനുകൾ വിന്യസിക്കുന്നതിനും വിപുലീകരിക്കുന്നതിനും ലളിതവും സമയബന്ധിതവുമായ ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു. അനുമതികൾ ലഭിക്കുന്നതിലെയും ഭൂമി ലഭ്യമാക്കുന്നതിലെയും കാലതാമസം ഒഴിവാക്കി ജനവാസ മേഖലകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ ഇത് വഴിയൊരുക്കും. പി.എൻ.ജി ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്താനും ഊർജ സുരക്ഷ ശക്തിപ്പെടുത്തി ഇന്ത്യയെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും ഈ നടപടി സഹായിക്കും.
- ഗാർഹിക പി.എൻ.ജി കണക്ഷനുകൾ വേഗത്തിലാക്കാന്‍ പി.എൻ.ജി.ആർ.ബി സിറ്റി ഗ്യാസ് ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, പി.എൻ.ജി വിപുലീകരണത്തിന്റെ വേഗം നിലനിർത്തുന്നതിന് 'ദേശീയ പി.എൻ.ജി യജ്ഞം 2.0' 2026 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.
- സ്വയംപര്യാപ്തവും സുരക്ഷിതവുമായ ഊർജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് ഒരു മാതൃകാ 'സംസ്ഥാന സി.ബി.ജി നയം' വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നിക്ഷേപക സൗഹൃദമായ രീതിയിൽ കംപ്രസ്ഡ് ബയോഗ്യാസ് വികസനം നടപ്പാക്കുന്നതിനുള്ള മാർഗരേഖയാണിത്. ഈ നയം നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിലെ അധിക വാണിജ്യ എൽ.പി.ജി വിഹിതത്തിന് മുൻഗണന നൽകും.
- 2026 മാർച്ച് മുതൽ ഇതുവരെ ഏകദേശം 4.5 ലക്ഷം പി.എൻ.ജി കണക്ഷനുകൾ നൽകിക്കഴിഞ്ഞു. 5 ലക്ഷത്തോളം പുതിയ ഉപഭോക്താക്കൾ കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- നിലവിൽ 34,200-ലധികം പി.എൻ.ജി ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി എൽ.പി.ജി കണക്ഷനുകൾ സറണ്ടർ ചെയ്തു.
ക്രൂഡ് ഓയിൽ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിർത്തുന്നുണ്ട്.
• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
• ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തർ-മന്ത്രാലയതല ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പ് (JWG) രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി, സെൻ്റർ ഫോർ ഹൈ ടെക്നോളജി (CHT) നിശ്ചയിക്കുന്നതനുസരിച്ച്, നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യ ഗവണ്മെന്റ് അനുമതി നല്കി.
• ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ-കെമിക്കൽ മേഖലയിലെ കമ്പനികൾക്കായി എൽപിജി പൂളിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ വീതം ലഭ്യമാക്കാനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.
• 2026 ഏപ്രിൽ 9 മുതൽ ഏകദേശം 1800 മെട്രിക് ടൺ പ്രൊപ്പിലീൻ വിറ്റഴിക്കപ്പെട്ടു.
ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
• രാജ്യത്തുടനീളമുള്ള ചില്ലറ വില്പന കേന്ദ്രങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
• മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനവിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യ ഗവണ്മെന്റ് പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
• ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, 2026 ഏപ്രിൽ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യ ഗവണ്മെന്റ് ഡീസലിൻ്റെ കയറ്റുമതി തീരുവ 55.50 രൂപയായും, വിമാന ഇന്ധനത്തിൻ്റേത് ലിറ്ററിന് 42 രൂപയായും വർദ്ധിപ്പിച്ചു.
• പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന വിലകളിൽ മാറ്റമില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറ വില്പന ശാലകളിൽ വില വർദ്ധനവ് ഉണ്ടായിട്ടില്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
• പതിവ് വിഹിതത്തിന് പുറമെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
• 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകൾ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഹിമാചൽ പ്രദേശും ലഡാക്കും തങ്ങൾക്ക് വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഗൾഫിലെ നിലവിലെ സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും മന്ത്രാലയം വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
• ഇന്ത്യൻ നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന്, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്രമേഖലയിലെ മറ്റ് പങ്കാളികൾ എന്നിവയുമായി ചേർന്ന് മന്ത്രാലയം ഏകോപന പ്രവർത്തനങ്ങൾ തുടരുന്നു.
• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ 6,449 കോളുകളും 13,443-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 157 കോളുകളും 215 ഇമെയിലുകളും ലഭിച്ചു.
• ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡി.ജി ഷിപ്പിംഗ്) വഴി ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇതുവരെ 2,337-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തിയ 75 പേരും ഇതിൽ ഉൾപ്പെടുന്നു.
• ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യൻ മിഷനുകൾ മുഖേന നല്കുന്ന സഹായങ്ങളെക്കുറിച്ചും മന്ത്രാലയം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. അതിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
• പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ സജീവമായ നയതന്ത്ര ഇടപെടലുകൾ തുടരുന്നു.
• പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ വിളിക്കുകയും വിവിധ മേഖലകളിലെ ഇന്ത്യ-യുഎസ് ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യുകയും ചെയ്തു. എല്ലാ മേഖലകളിലും സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുപക്ഷവും പ്രതിജ്ഞാബദ്ധരായി തുടരുന്നു.
• പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറന്നതു സംബന്ധിച്ചും സുരക്ഷിതവുമായി നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം സംബന്ധിച്ചും ഊന്നിപ്പറയുകയും ചെയ്തു.
• വിദേശകാര്യ മന്ത്രി ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുകയും പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
• വിദേശകാര്യ മന്ത്രി ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിയുമായും സംസാരിക്കുകയും പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുനേതാക്കളും പങ്കുവെയ്ക്കുകയും ചെയ്തു.
• ഇന്ന്, ഊർജ്ജ വിപണിയിലെ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജപ്പാൻ വിളിച്ചുചേർത്ത ‘AZEC പ്ലസ്’ യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുത്തു. സമുദ്ര ഗതാഗതത്തിനായി സുരക്ഷിതവും തടസ്സമില്ലാത്തതുമായ സഞ്ചാരപാത ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്കുള്ള ശക്തമായ പ്രതിജ്ഞാബദ്ധത അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള വളർച്ചയ്ക്ക് ഊർജ്ജ വിപണികൾ തടസ്സമില്ലാതെ തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന ഊർജ്ജ ഉപഭോക്തൃ രാജ്യം എന്ന നിലയിൽ, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സമാന ചിന്താഗതിയുള്ള പങ്കാളികളുമായി ചേർന്ന് ഇന്ത്യ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
• പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം തുടരുകയാണ്. ഇതിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രി യുഎഇയും, പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഖത്തറും സന്ദർശിച്ചിരുന്നു. സംഘർഷത്തിൻ്റെ നിലവിലെ സംഭവവികാസങ്ങളുടെ വിലയിരുത്തൽ പങ്കിടുക, ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക, പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്നിവയായിരുന്നു ഈ സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
• വിദേശകാര്യ മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാണ്, കൂടാതെ ഇന്ത്യൻ മിഷനുകളുമായി ഏകോപിപ്പിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.
• വിവരങ്ങൾ കൈമാറുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവണ്മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
• മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നു. അവർ അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
• പ്രാദേശികഗവണ്മെന്റുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകൾ കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിക്കുന്നുണ്ട്.
• മേഖലയിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മറ്റ് പങ്കാളികൾ എന്നിവയുമായി മിഷനുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നു.
• മേഖലയിലെ ഇന്ത്യൻ നാവികരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നല്കുന്നു. കപ്പലുകളിലുള്ള ഇന്ത്യൻ ജീവനക്കാർക്ക് പ്രാദേശിക അധികാരികളുമായും ഏജൻസികളുമായുള്ള ഏകോപനം, കോൺസുലാർ സഹായം, ഇന്ത്യയിലുള്ള അവരുടെ കുടുംബങ്ങളുമായി ആശയവിനിമയം ചെയ്യുന്നതിന് സൗകര്യമൊരുക്കൽ, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അപേക്ഷകൾ സുഗമമാക്കൽ എന്നിവയിൽ മിഷനുകൾ സഹായം നല്കിവരുന്നു.
• വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 9,84,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
• യുഎഇയിൽ, സുരക്ഷാ-പ്രവർത്തന കാരണങ്ങൾ മുൻനിർത്തി യുഎഇക്കും ഇന്ത്യയ്ക്കുമിടയിൽ പരിമിതമായ രീതിയിൽ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഇന്ന് ഏകദേശം 100 വിമാന സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.
• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നുണ്ട്.
• ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 10 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
• കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ നടത്തുന്നത്. വ്യോമപാത അടഞ്ഞുകിടക്കുന്നതിനാൽ, കുവൈറ്റിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി സുഗമമാക്കുന്നു.
• ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇവർ സർവീസ് നടത്തുന്നത്. ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി സുഗമമായി തുടരുന്നു.
• നിയന്ത്രിതമായ വിമാന സർവീസുകളോടെ ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ട്. ജോർദ്ദാൻ, സൗദി അറേബ്യ വഴി ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമായി തുടരുന്നു.
• ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇതുവരെ 2,323 ഇന്ത്യൻ പൗരന്മാർക്ക് ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിൽ 1,028 വിദ്യാർത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.
• നിയന്ത്രിതമായ വിമാന സർവീസുകളോടെ ഇസ്രായേൽ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ജോർദ്ദാൻ, ഈജിപ്ത് വഴി ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നു.
( റിലീസ് ഐ.ഡി: 2252386)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada