പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് സെമികോൺ പ്ലാന്റ് ഉദ്ഘാടനം ചെയ്തു


കെയ്‌ൻസ് സെമികോൺ പ്ലാന്റിന്റെ ഉദ്ഘാടനം സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് കരുത്തേകുന്നു; ശക്തമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്: പ്രധാനമന്ത്രി

ആഗോള വിപണിയിൽ വിശ്വസനീയമായ ഒരു സെമികണ്ടക്ടർ സപ്ല‌യർ എന്ന നിലയിലുള്ള സ്ഥാനം ഇന്ത്യ ശക്തിപ്പെടുത്തുകയാണ്: പ്രധാനമന്ത്രി

2021-ലാണ് ഇന്ത്യ 'ഇന്ത്യ സെമികണ്ടക്ടർ മിഷന്' തുടക്കം കുറിച്ചത്; ഈ ദൗത്യം കേവലം ഒരു വ്യാവസായിക നയം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണ്: പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ കാലഘട്ടം സാമ്പത്തിക മത്സരത്തിന്റേത് മാത്രമല്ല, ഭാവിയിലെ സാങ്കേതിക മേഖലയെ രൂപപ്പെടുത്താനുള്ള സമയം കൂടിയാണ്: പ്രധാനമന്ത്രി

ഈ പതിറ്റാണ്ടിൽ ഇന്ത്യ നടപ്പിലാക്കുന്ന സാങ്കേതിക സംരംഭങ്ങൾ വരും പതിറ്റാണ്ടുകളിൽ രാജ്യത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ മാറ്റങ്ങളുടെ സാക്ഷി മാത്രമാകുകയല്ല, മറിച്ച് ആ മാറ്റത്തിന് നേതൃത്വം നൽകാനുള്ള നിശ്ചയദാർഢ്യത്തോടെ മുന്നേറുകയാണ്: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 31 MAR 2026 3:31PM by PIB Thiruvananthpuram


ഗുജറാത്തിലെ സാനന്ദിൽ കെയ്‌ൻസ് ടെക്നോളജി സെമികണ്ടക്ടർ പ്ലാന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ഉൽപ്പാദനത്തിന്റെ തുടക്കവും അദ്ദേഹം നിർവ്വഹിച്ചു. ഫെബ്രുവരി 28-ന് മൈക്രോൺ പ്ലാന്റിലെ ഉൽപ്പാദനത്തിന് തുടക്കം കുറിക്കാൻ താൻ സാനന്ദിൽ എത്തിയിരുന്നതായും, കൃത്യം ഒരു മാസത്തിന് ശേഷം കെയ്‌ൻസിന്റെ ഈ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ വീണ്ടും എത്തിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയുടെ വേഗതയെ എടുത്തുകാണിച്ചു. "ഇതൊരു യാദൃശ്ചികതയല്ല, മറിച്ച് ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ എത്ര വേഗത്തിലാണ് വികസിക്കുന്നത് എന്നതിന്റെ തെളിവാണ്," ശ്രീ മോദി പറഞ്ഞു.

കെയ്‌ൻസ് ടെക്നോളജിയുടെ നേതൃത്വത്തെയും ഗുജറാത്ത് സർക്കാരിനെയും പ്ലാന്റിലെ എല്ലാ തൊഴിലാളികളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഒരു ഇന്ത്യൻ കമ്പനി സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. കെയ്‌ൻസ് ഇപ്പോൾ ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയുടെ ഭാഗമായി മാറിയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, "ഇതൊരു മികച്ച തുടക്കമാണ്. വരും ദിവസങ്ങളിൽ, പല ഇന്ത്യൻ കമ്പനികളും ആഗോള സഹകരണത്തിലൂടെ ലോകത്തിന് കരുത്തുറ്റ ഒരു സെമികണ്ടക്ടർ വിതരണ ശൃംഖല സമ്മാനിക്കും." എന്നും കൂട്ടിച്ചേർത്തു.

മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' (ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക) എന്ന മന്ത്രത്തിന്റെ യഥാർത്ഥ സാക്ഷാത്കാരമാണ് ഇന്നത്തെ ഈ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിക്ക് ഈ പ്ലാന്റ് ഇന്റലിജന്റ് പവർ മോഡ്യൂളുകൾ വിതരണം ചെയ്യുന്നതും, ഉൽപ്പാദനത്തിന്റെ വലിയൊരു ഭാഗം ഇതിനകം തന്നെ കയറ്റുമതിക്കായി ബുക്ക് ചെയ്തതും ചൂണ്ടിക്കാട്ടിയ അദ്ദേഹം, സാനന്ദും സിലിക്കൺ വാലിയും തമ്മിൽ ഫലപ്രദമായ ഒരു പുതിയ ബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുകയാണെന്ന്  നിരീക്ഷിച്ചു. "സാനന്ദിൽ നിർമ്മിക്കുന്ന മോഡ്യൂളുകൾ അമേരിക്കൻ കമ്പനികളിലെത്തുകയും അവിടെ നിന്ന് ലോകം മുഴുവൻ ഊർജ്ജം പകരുകയും ചെയ്യും," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഈ പ്ലാന്റിൽ നിർമ്മിക്കുന്ന ഇന്റലിജന്റ് പവർ മോഡ്യൂളുകളുടെ തന്ത്രപ്രധാനമായ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ഇവ ഇന്ത്യയിലെയും ആഗോളതലത്തിലെയും ഇലക്ട്രിക് വാഹന മേഖലയെയും വൻകിട വ്യവസായങ്ങളെയും ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള ആഗോള പങ്കാളിത്തങ്ങൾ ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് അടിത്തറയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. "ഇത് കേവലം ഒരു ഉൽപ്പന്നത്തെക്കുറിച്ച് മാത്രമല്ല, മറിച്ച് ആഗോള വിപണിയിൽ വിശ്വസനീയമായ ഒരു സെമികണ്ടക്ടർ വിതരണക്കാരനായി ഇന്ത്യ മാറുന്നതിനെക്കുറിച്ചുള്ള വിഷ‌യമാണ്," പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

മഹാമാരി മുതൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വരെ ഈ പതിറ്റാണ്ട് ഉയർത്തിയ വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കവെ, ചിപ്പുകൾ, അപൂർവ്വ ധാതുക്കൾ, ഊർജ്ജം എന്നിവയുൾപ്പെടെയുള്ള ആഗോള വിതരണ ശൃംഖലകളെയാണ് ഇവ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങൾ മനുഷ്യരാശിയുടെ പുരോഗതിയെത്തന്നെ തടസ്സപ്പെടുത്തുമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, "ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യം ഈ ദിശയിൽ മുന്നേറുന്നത് ലോകത്തിന്റെയാകെ വികസനത്തിന് അത്യന്താപേക്ഷിതമാണ്" എന്ന് അഭിപ്രായപ്പെട്ടു.

ഇന്ത്യയെ ഒരു ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനുള്ള തീരുമാനം കോവിഡ് മഹാമാരിയുടെ സമയത്താണ് എടുത്തതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇത് 2021-ൽ 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ' ആരംഭിക്കുന്നതിലേക്ക് നയിച്ചു. സെമികണ്ടക്ടർ മേഖലയിലെ സ്വയംപര്യാപ്തത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇലക്ട്രിക് വാഹനങ്ങൾ, ശുദ്ധമായ ഊർജ്ജം, പ്രതിരോധം, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെല്ലാം സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുമെന്ന് വിശദീകരിച്ച പ്രധാനമന്ത്രി മോദി, "ഈ മിഷൻ കേവലം ഒരു വ്യാവസായിക നയം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണ്." എന്ന്  ഉറപ്പിച്ചു പറഞ്ഞു.

സെമികണ്ടക്ടർ മിഷന്റെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ആറ് സംസ്ഥാനങ്ങളിലായി 1,60,000 കോടിയിലധികം രൂപയുടെ 10 പദ്ധതികളുടെ പ്രവർത്തനം നടന്നു വരികയാണെന്നും കെയ്‌ൻസ്, മൈക്രോൺ പദ്ധതികൾ ഇതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും നിരീക്ഷിച്ചു. 5ജി ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, വ്യാവസായിക ഓട്ടോമേഷൻ എന്നിവയ്ക്ക് സുരക്ഷിതമായ പ്രോസസ്സർ പ്ലാറ്റ്‌ഫോം നൽകുന്ന തദ്ദേശീയമായ 'ധ്രുവ് 64' മൈക്രോപ്രോസസ്സറിന്റെ വികസനത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. "സെമികണ്ടക്ടർ മൂല്യശൃംഖലയുടെ എല്ലാ തലങ്ങളിലും രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള ശേഷി ഇന്ത്യ കൈവരിക്കുകയാണ്," ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സെമികണ്ടക്ടർ ലക്ഷ്യങ്ങളുടെ അടുത്ത ഘട്ടത്തെക്കുറിച്ച് പ്രഖ്യാപിക്കവെ, ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0'-നെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സെമികണ്ടക്ടർ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും ആഭ്യന്തര ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സമ്പൂർണ്ണമായ ഒരു ഇന്ത്യൻ സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ഈ പുതിയ ഘട്ടം ലക്ഷ്യമിടുന്നത്. "ആഭ്യന്തര-ആഗോള വിതരണ ശൃംഖലകളിൽ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു ആവാസവ്യവസ്ഥ
സൃഷ്ടിക്കാനാണ് ഇപ്പോൾ ഞങ്ങളുടെ ശ്രമം," പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ഭാവിയിലേക്ക് സജ്ജരായ ഒരു തൊഴിൽസേനയെ വാർത്തെടുക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 85,000-ത്തിലധികം ഡിസൈൻ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യം ഉടൻ തന്നെ കൈവരിക്കുമെന്ന് അദ്ദേഹം കുറിച്ചു. 'ചിപ്സ് ടു സ്റ്റാർട്ടപ്പ്' (Chips to Startup) പരിപാടിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഇതിന് കീഴിൽ ഏകദേശം 400 സർവ്വകലാശാലകൾക്കും സ്റ്റാർട്ടപ്പുകൾക്കും ആധുനിക ഡിസൈൻ ടൂളുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും, ഇതിന്റെ ഫലമായി 55-ലധികം ചിപ്പുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. "സാങ്കേതിക വികസനവും വിദഗ്ധരായ തൊഴിൽസേനയും കൈകോർത്തു പോകണം; ഇന്ത്യ ഇവ രണ്ടും ഉറപ്പാക്കുന്നുണ്ട്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

വ്യവസായ മേഖലയിലെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യയുടെ സെമികണ്ടക്ടർ വിപണി നിലവിൽ ഏകദേശം 50 ബില്യൺ ഡോളറാണെന്നും ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ അത് 100 ബില്യൺ ഡോളർ കടക്കുമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യയുടെ സെമികണ്ടക്ടർ നിശ്ചയദാർഢ്യത്തിൽ ആഗോള നിക്ഷേപകർക്കിടയിലുള്ള വലിയ ആവേശം നിരീക്ഷിച്ചുകൊണ്ട് , "നമ്മുടെ ആവശ്യങ്ങൾക്കുള്ള പരമാവധി ചിപ്പുകൾ ഇവിടെ ഇന്ത്യയിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം." എന്ന്  പ്രധാനമന്ത്രി മോദി പറഞ്ഞു.

കരുത്തുറ്റ അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ സമാന്തര ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. 'പാക്സ് സിലിക്ക'യിലെ ഇന്ത്യയുടെ അംഗത്വവും നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷന്റെ തുടക്കവും അദ്ദേഹം ഇതിനായി എടുത്തുപറഞ്ഞു. ധാതുക്കളുടെ പുനരുപയോഗത്തിനായി 1,500 കോടി രൂപയുടെ പദ്ധതിയെക്കുറിച്ചും ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ തീരദേശ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന 'റേർ എർത്ത് കോറിഡോർ' പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "30-40 വർഷങ്ങൾക്ക് മുമ്പ് ഈ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ നന്നായേനെ, എങ്കിലും ഇന്ത്യ ഇപ്പോൾ ഇത് മിഷൻ മോഡിൽ ഏറ്റെടുത്ത് നടത്തുകയാണ്," ശ്രീ മോദി പറഞ്ഞു.

ഈ പതിറ്റാണ്ടിനെ ഇന്ത്യയുടെ 'ടെക്കേഡ്' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ കാലഘട്ടം കേവലം സാമ്പത്തിക മത്സരത്തിന്റേത് മാത്രമല്ലെന്നും ഭാവിയിലെ സാങ്കേതിക മേഖലയെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണെന്നും ഊന്നിപ്പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടപ്പിലാക്കുന്നതിലെ ഇന്ത്യയുടെ നേതൃത്വവും, ഡിജിറ്റൽ ഇന്ത്യയുടെയും ഫിൻടെക് മേഖലയുടെയും വിജയവും, അടുത്തിടെ നടന്ന 'എഐ ഇംപാക്ട് സമ്മിറ്റും' സാങ്കേതികവിദ്യയിലുള്ള ഇന്ത്യക്കാരുടെ വിശ്വാസത്തിനും അത് ഏറ്റെടുക്കുന്നതിനുമുള്ള തെളിവുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "നമ്മുടെ സെമികണ്ടക്ടർ മേഖലയുടെ വളർച്ചയിലൂടെ ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥയ്ക്ക് വലിയ കരുത്ത് ലഭിക്കും," പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ മാറ്റങ്ങളുടെ സാക്ഷി മാത്രമല്ല, മറിച്ച് ആ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചുറച്ചവരാണെന്നും  പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഇൻ-സ്പേസ് വഴി ബഹിരാകാശ മേഖല സ്വകാര്യ പങ്കാളികൾക്കായി തുറന്നുകൊടുത്തതും, ആണവ മേഖലയിലെ ചരിത്രപരമായ 'ശാന്തി' ബില്ലും, ക്വാണ്ടം കമ്പ്യൂട്ടിംഗിലെ മിഷൻ-മോഡ് നിക്ഷേപവും ഉൾപ്പെടെയുള്ള നിർണ്ണായക നയപരമായ തീരുമാനങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തി. വരും പതിറ്റാണ്ടുകളിലേക്കുള്ള സാങ്കേതിക-ഊർജ്ജ സുരക്ഷയ്ക്ക് ഈ നടപടികൾ അടിത്തറയിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. "എല്ലാ നിർണ്ണായക സാങ്കേതിക വിദ്യകളിലും ഇന്ത്യ അഭൂതപൂർവമായ നിക്ഷേപങ്ങളും പരിഷ്കാരങ്ങളും നടത്തിവരികയാണ്; ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഇതൊരു മികച്ച അവസരമാണ്," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

കെയ്‌ൻസ് പ്ലാന്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ലോകത്തിന്റെ ഫാക്ടറി എന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്', 'ഈസ് ഓഫ് മാനുഫാക്ചറിംഗ്', 'ഈസ് ഇൻ ലോജിസ്റ്റിക്സ്' എന്നിവ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

 

 

***

SK


( റിലീസ് ഐ.ഡി: 2248295) സന്ദര്‍ശക കൗണ്ടര്‍ : 29