പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

പോസ്റ്റഡ് ഓണ്‍: 24 MAR 2026 2:49PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട അധ്യക്ഷൻ,

പശ്ചിമേഷ്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും അതിൽ നിന്ന് ഉടലെടുക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നമ്മൾ ഏവരും പരിചിതരാണ്. ഈ ഗുരുതര സാഹചര്യങ്ങളെക്കുറിച്ചുള്ള ​ഗവൺമെന്റിന്റെ നിലപാട് പങ്കുവെക്കാനാണ് ഞാൻ ഇന്ന് പാർലമെന്റിന്റെ ഉപരിസഭയ്ക്കും എന്റെ സഹപൗരന്മാർക്കും മുന്നിൽ വന്നിരിക്കുന്നത്. ഈ യുദ്ധം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി തുടരുകയാണ്. ഇത് ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഈ സാഹചര്യം ആശങ്കാജനകമാണ്. നമ്മുടെ വ്യാപാര പാതകളെ ഇത് ബാധിക്കുന്നു. പെട്രോൾ, ഡീസൽ, ഗ്യാസ്, വളങ്ങൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ പതിവ് വിതരണം തടസ്സപ്പെട്ടിരിക്കുന്നു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു, അവയിൽ വലിയൊരു വിഭാഗം ഇന്ത്യൻ ക്രൂ അംഗങ്ങളാണുള്ളത്. ഇതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമായ കാര്യമാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിനും സംഭാഷണത്തിനുമുള്ള ഒരു ഏകീകൃത ശബ്ദം ലോകമെമ്പാടും എത്തേണ്ടത് അനിവാര്യമാണ്.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

യുദ്ധം തുടങ്ങിയത് മുതൽ പശ്ചിമേഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളുടെയും തലവന്മാരുമായി ഞാൻ രണ്ടുതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളുമായും ഞങ്ങൾ നിരന്തര സമ്പർക്കത്തിലാണ്. ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സംഘർഷം ലഘൂകരിക്കുന്നതിനെക്കുറിച്ചും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും ഞങ്ങൾ അവരോട് സംസാരിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിലെ തടസ്സങ്ങളും അംഗീകരിക്കാനാവില്ല. സാധാരണക്കാർക്കും സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്കും ഊർജ്ജ-ഗതാഗത സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ എതിർത്തിട്ടുണ്ട്. ഈ യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര നയതന്ത്രത്തിലൂടെ ഉറപ്പാക്കാൻ ഇന്ത്യ നിരന്തരമായ ശ്രമങ്ങൾ നടത്തിവരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏക മാർഗ്ഗം ചർച്ചയാണെന്ന് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ഈ യുദ്ധത്തിൽ മനുഷ്യജീവൻ നേരിടുന്ന ഏതൊരു ഭീഷണിയും മാനവിക താൽപ്പര്യത്തിന് നിരക്കുന്നതല്ല. അതിനാൽ, എല്ലാ കക്ഷികളെയും എത്രയും വേഗം സമാധാനപരമായ ഒരു പരിഹാരത്തിലെത്താൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ നിരന്തര ശ്രമം.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങളുടെ പ്രഥമ മുൻഗണന. യുദ്ധം ആരംഭിച്ചതിനുശേഷം 3,75,000-ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇറാനിൽ നിന്ന് മാത്രം മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്ന 700-ലധികം യുവ വിദ്യാർത്ഥികൾ ഉൾപ്പെടെ 1,000-ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതരായി മടങ്ങിയെത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളുടെ ​ഗവൺമെന്റ് പൂർണ്ണ സംവേദനക്ഷമതയോടെയും കരുതലോടും കൂടിയാണ് പ്രവർത്തിക്കുന്നത്. അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ എല്ലാ രാജ്യങ്ങളും ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. എന്നിരുന്നാലും ആക്രമണങ്ങൾ കാരണം ചില ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതും പരിക്കേറ്റതും അങ്ങേയറ്റം സങ്കടകരമാണ്. ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരുന്നു. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ആഗോള വ്യാപാരത്തിന്റെ ഏറ്റവും വലിയ പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. പ്രത്യേകിച്ച് ക്രൂഡ് ഓയിൽ, ഗ്യാസ്, വളങ്ങൾ എന്നിവയുടെ ഗതാഗതം ഈ മേഖലയിലൂടെ വലിയ അളവിൽ നടക്കുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം അതീവ വെല്ലുവിളി നിറഞ്ഞതായി മാറി. എന്നിരുന്നാലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും വഴികൾ കണ്ടെത്താൻ ഞങ്ങളുടെ ​ഗവൺമെന്റ് ശ്രമിച്ചു. എവിടെ നിന്നൊക്കെ സാധ്യമാണോ അവിടെ നിന്നൊക്കെ എണ്ണയും വാതകവും ഇന്ത്യയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ശ്രമം. ഈ ശ്രമങ്ങളുടെ ഫലം രാജ്യത്തിന് മുന്നിൽ ദൃശ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പല രാജ്യങ്ങളിൽ നിന്നും ക്രൂഡ് ഓയിലും എൽ.പി.ജി.യുമായി കപ്പലുകൾ ഇന്ത്യയിലെത്തി. ഈ ദിശയിലുള്ള ഞങ്ങളുടെ പരിശ്രമങ്ങൾ വരും ദിവസങ്ങളിലും തുടരും.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

എണ്ണ, വാതകം, വളങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങൾ വഹിക്കുന്ന കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമം. എന്നാൽ ഈ യുദ്ധം സൃഷ്ടിച്ച ആഗോള സാഹചര്യങ്ങൾ ദീർഘകാലം നിലനിൽക്കുകയാണെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സാധിച്ചേക്കില്ല. അതിനാൽ, സമീപ വർഷങ്ങളിൽ ഇന്ത്യ നടപ്പിലാക്കി വരുന്ന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ രാജ്യം വേഗത്തിലാക്കുകയാണ്.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ഓരോ പ്രതിസന്ധിയും നമ്മുടെ ധീരതയെയും പരിശ്രമങ്ങളെയും പരീക്ഷിക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെ മികച്ച രീതിയിൽ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതിനായി കഴിഞ്ഞ 11 വർഷമായി തുടർച്ചയായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഊർജ്ജ ഇറക്കുമതിയുടെ വൈവിധ്യവൽക്കരണം ഈ ശ്രമങ്ങളുടെ ഭാഗമാണ്. നേരത്തെ ഇന്ത്യ 27 രാജ്യങ്ങളിൽ നിന്നാണ് ക്രൂഡ് ഓയിൽ, എൽ.എൻ.ജി, എൽ.പി.ജി എന്നിവ ഇറക്കുമതി ചെയ്തിരുന്നത്. ഇന്ന് ഇന്ത്യ 41 രാജ്യങ്ങളിൽ നിന്ന് ഊർജ്ജം ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ പ്രതിസന്ധി ഘട്ടങ്ങളിലേക്കായി ക്രൂഡ് ഓയിൽ ശേഖരത്തിനും ഇന്ത്യ മുൻഗണന നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾക്കായി നമ്മുടെ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ഗണ്യമായ ശേഖരം സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടയിൽ 5.3 ദശലക്ഷം മെട്രിക് ടണ്ണിലധികം തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം വികസിപ്പിച്ചു. കൂടാതെ 6.5 ദശലക്ഷം മെട്രിക് ടണ്ണിലധികം വരുന്ന ശേഖരണ സംവിധാനങ്ങൾക്കായി രാജ്യം പ്രവർത്തിച്ചുവരികയുമാണ്. ഇതിനൊപ്പം കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ശുദ്ധീകരണ ശേഷിയും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ സംഭരണമുണ്ടെന്നും തുടർച്ചയായ വിതരണത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടെന്നും നിങ്ങളിലൂടെ സഭയ്ക്കും രാജ്യത്തിനും ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. 

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ഇന്ധനത്തിനായി ഏതെങ്കിലും ഒരു സ്രോതസ്സിനെ മാത്രം അമിതമായി ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ പരിശ്രമിക്കുന്നു. എൽ.പി.ജി.യോടൊപ്പം ഗാർഹിക ഗ്യാസ് വിതരണത്തിനായി പി.എൻ.ജി.ക്കും ​ഗവൺമെന്റ് ഊന്നൽ നൽകുന്നുണ്ട്. കഴിഞ്ഞ ദശകത്തിൽ പി.എൻ.ജി കണക്ഷനുകൾ വ്യാപിപ്പിക്കുന്നതിന് അഭൂതപൂർവമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഈ ശ്രമം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്. അതേസമയം തന്നെ, എൽ.എൻ.ജി.യുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി വൻതോതിലുള്ള ശ്രമങ്ങളും നടന്നുവരുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

സമീപ വർഷങ്ങളിൽ എല്ലാ മേഖലകളിലും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഗവൺമെന്റ് നിരന്തരം പ്രവർത്തിച്ചിട്ടുണ്ട്. കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. ഉദാഹരണത്തിന് ഇന്ത്യയുടെ 90 ശതമാനത്തിലധികം എണ്ണയും വിദേശ കപ്പലുകളിലാണ് കൊണ്ടുപോകുന്നത്, ഇത് ഏതൊരു ആഗോള പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയുടെ സാഹചര്യം കൂടുതൽ ഗുരുതരമാക്കുന്നു. അതിനാൽ, 'മെയ്ഡ് ഇൻ ഇന്ത്യ' (ഇന്ത്യയിൽ നിർമ്മിച്ച) കപ്പലുകൾ നിർമ്മിക്കുന്നതിനായി ഏകദേശം 70,000 കോടി രൂപയുടെ ക്യാമ്പയിൻ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്. കപ്പൽ നിർമ്മാണം, കപ്പൽ പൊളിക്കൽ, അറ്റകുറ്റപ്പണികൾ, ഓവർഹോളിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഇന്ത്യ ഇപ്പോൾ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ അതിന്റെ പ്രതിരോധ മേഖലയെയും കൂടുതൽ കരുത്തുറ്റതാക്കുന്നു. കഴിഞ്ഞ ദശകത്തിൽ നടത്തിയ ശ്രമങ്ങൾ കാരണം, ഇന്ത്യക്ക് ആവശ്യമായ ഭൂരിഭാഗം ആയുധങ്ങളും ഇന്ന് ആഭ്യന്തരമായിത്തന്നെ നിർമ്മിക്കുന്നു. ജീവൻരക്ഷാ മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കളായ എ.പി.ഐ.കൾക്കായി പോലും ഇന്ത്യ മറ്റ് രാജ്യങ്ങളെ വളരെയധികം ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ തന്നെ ഒരു എ.പി.ഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് രാജ്യം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതുപോലെ തന്നെ, അപൂർവ്വ ധാതുക്കളുടെ കാര്യത്തിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി പ്രധാന നടപടികൾ സ്വീകരിച്ചുവരുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

നിലവിലെ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിൽ ഇതിനകം സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ലോകത്തിന് ദീർഘകാലം വേണ്ടിവരും. ഇന്ത്യയ്ക്ക് ഉണ്ടാകാവുന്ന ആഘാതം പരമാവധി കുറയ്ക്കുന്നതിനായി നിരന്തര ശ്രമങ്ങൾ നടന്നുവരുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തമാണ്, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ ഗവൺമെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ആഘാതങ്ങൾ പരിഹരിക്കുന്നതിനുള്ള തന്ത്രവുമായാണ് ഗവൺമെന്റ് പ്രവർത്തിക്കുന്നത്. നമ്മുടെ ഇറക്കുമതിയിലും കയറ്റുമതിയിലും ഉണ്ടാകുന്ന ഓരോ ബുദ്ധിമുട്ടുകളും വിലയിരുത്തുന്നതിനും ആവശ്യമായ പരിഹാരങ്ങൾക്കായി നിരന്തരം പ്രവർത്തിക്കുന്നതിനുമായി ഒരു അന്തർ-മന്ത്രാലയ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. മഹാമാരിയുടെ സമയത്ത് വിവിധ മേഖലകളിലെ വെല്ലുവിളികൾ നേരിടാൻ വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും ശാക്തീകരണ ഗ്രൂപ്പുകൾ രൂപീകരിച്ചതുപോലെ, ഇന്നലെ ഏഴ് പുതിയ ശാക്തീകരണ ഗ്രൂപ്പുകൾക്കും രൂപം നൽകി. വിതരണ ശൃംഖല, പെട്രോൾ, ഡീസൽ, വളങ്ങൾ, ഗ്യാസ്, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ഈ ഗ്രൂപ്പുകൾ വേഗത്തിലും തന്ത്രപരമായും പ്രവർത്തിക്കും. ഈ കൂട്ടായ പരിശ്രമങ്ങളിലൂടെ സാഹചര്യങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

വരാനിരിക്കുന്ന വിതയ്ക്കൽ സീസണിൽ കർഷകർക്ക് ആവശ്യമായ വളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ട്. വളങ്ങളുടെ മതിയായ വിതരണത്തിനായി ആവശ്യമായ ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. കർഷകർ ഒരു പ്രതിസന്ധിയുടെയും ഭാരം പേറരുത് എന്നതാണ് ഗവൺമെന്റിന്റെ നിരന്തര ശ്രമം. ഓരോ വെല്ലുവിളിക്കും പരിഹാരം കാണുന്നതിൽ ഗവൺമെന്റ് അവർക്കൊപ്പമുണ്ടെന്ന് രാജ്യത്തെ കർഷകർക്ക് ഞാൻ ഒരിക്കൽ കൂടി ഉറപ്പുനൽകുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ഇത് സംസ്ഥാനങ്ങളുടെ സഭയാണ്. വരാനിരിക്കുന്ന കാലത്ത് ഈ പ്രതിസന്ധി നമ്മുടെ രാജ്യത്തിന് വലിയൊരു പരീക്ഷണമായിരിക്കും, വിജയത്തിനായി സംസ്ഥാനങ്ങളുടെ സഹകരണം നിർണ്ണായകമായിരിക്കും. അതിനാൽ, ഈ സഭയിലൂടെ എല്ലാ സംസ്ഥാന ഗവൺമെന്റുകളോടും ചില അഭ്യർത്ഥനകൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പാവപ്പെട്ടവരെയും തൊഴിലാളികളെയും കുടിയേറ്റ സഹോദരങ്ങളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതിനാൽ, പി.എം ഗരീബ് കല്യാൺ അന്ന യോജനയുടെ ആനുകൂല്യങ്ങൾ അവർക്ക് കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുടിയേറ്റ തൊഴിലാളികൾ എവിടെയാണോ ജോലി ചെയ്യുന്നത്, അവിടെ അവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സജീവമായ നടപടികൾ സ്വീകരിക്കണം. ഇത്തരം സാഹചര്യങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാന ഗവൺമെന്റുകൾ പ്രത്യേക ക്രമീകരണങ്ങൾ ചെയ്താൽ അത് വലിയ ആശ്വാസമാകും. സംസ്ഥാന ഗവൺമെന്റുകൾ മറ്റൊരു വെല്ലുവിളി കൂടി ശ്രദ്ധിക്കേണ്ടതുണ്ട്: ഇങ്ങനെയുള്ള സമയങ്ങളിൽ കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും വളരെ സജീവമാകാറുണ്ട്. അത്തരം പരാതികൾ എവിടെ ഉയർന്നുവന്നാലും ഉടൻ നടപടി സ്വീകരിക്കണം. അവശ്യ സാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നത് ഓരോ സംസ്ഥാനത്തിന്റെയും പ്രഥമ പരിഗണനയായിരിക്കണം.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

എല്ലാ സംസ്ഥാന ഗവൺമെന്റുകളോടും മറ്റൊരു അഭ്യർത്ഥന കൂടി നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിസന്ധി എത്ര കഠിനമാണെങ്കിലും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച നിലനിർത്തുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ഇതിനായി, ആവശ്യമായ ഓരോ നടപടിയും പരിഷ്കരണവും വേഗത്തിൽ നടപ്പിലാക്കണം. ഇത് സംസ്ഥാന ഗവൺമെന്റുകൾക്ക് ലഭിച്ച വലിയൊരു അവസരം കൂടിയാണ്. ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പരീക്ഷണമാണ്. മഹാമാരിയുടെ വലിയ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് കോവിഡ് മാനേജ്‌മെന്റിന്റെ മികച്ചൊരു മാതൃക അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഗവൺമെന്റുകൾ ആയിരുന്നിട്ടും പരിശോധനകളും വാക്സിനേഷനും അവശ്യ സാധനങ്ങളുടെ വിതരണവും ടീം ഇന്ത്യയുടെ പരിശ്രമത്തിലൂടെ ഉറപ്പാക്കി. അതേ ആവേശത്തോടെ തന്നെ നാം പ്രവർത്തനം തുടരണം. എല്ലാ സംസ്ഥാന ഗവൺമെന്റുകളുടെയും കേന്ദ്ര ഗവൺമെന്റിന്റെയും സംയുക്ത പരിശ്രമത്തിലൂടെ, ഈ ഗുരുതരമായ ആഗോള പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ രാജ്യത്തിന് സാധിക്കും.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

ഈ പ്രതിസന്ധി വ്യത്യസ്ത സ്വഭാവമുള്ളതാണ്, അതിന്റെ പരിഹാരങ്ങളും വ്യത്യസ്തമായ രീതിയിലാണ് നിശ്ചയിക്കപ്പെടുന്നത്. ഓരോ വെല്ലുവിളിയെയും ക്ഷമയോടും ആത്മസംയമനത്തോടും ശാന്തമായ മനസ്സോടും കൂടി നാം നേരിടണം.

ബഹുമാനപ്പെട്ട അധ്യക്ഷൻ,

നമുക്ക് കാണാൻ കഴിയുന്നതുപോലെ, ഈ യുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, ഓരോ വെല്ലുവിളിക്കും നാം തയ്യാറായിരിക്കണമെന്ന് എന്റെ സഹപൗരന്മാരോടും ഞാൻ പറയുന്നു. ഈ യുദ്ധത്തിന്റെ ദോഷഫലങ്ങൾ ദീർഘകാലം നിലനിൽക്കാൻ ശക്തമായ സാധ്യതയുണ്ട്. എന്നാൽ ഗവൺമെന്റ് ജാഗ്രതയിലാണെന്നും സജ്ജമാണെന്നും ആവശ്യമായ ഓരോ തീരുമാനവും എടുത്തുകൊണ്ട് തന്ത്രപരമായ നീക്കങ്ങളുമായി പൂർണ്ണ ഗൗരവത്തോടെ പ്രവർത്തിക്കുകയാണെന്നും ഞാൻ രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ജനങ്ങളുടെ ക്ഷേമത്തിനാണ് ഞങ്ങൾ പരമപ്രധാനമായ പരിഗണന നൽകുന്നത്. ഇതാണ് നമ്മുടെ സവിശേഷത, ഇതാണ് നമ്മുടെ കരുത്ത്. ഈ മനോഭാവത്തോടെ ഞാൻ എന്റെ പ്രസ്താവന അവസാനിപ്പിക്കുന്നു.

വളരെയധികം നന്ദി!

**** 


( റിലീസ് ഐ.ഡി: 2246134) സന്ദര്‍ശക കൗണ്ടര്‍ : 9