ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ജമ്മു സന്ദർശനത്തിൻ്റെ രണ്ടാം ദിവസം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ ‘ഗുർനാം’, ‘ബോബിയ’ അതിർത്തി ഔട്ട്‌പോസ്റ്റുകൾ (BOPs) സന്ദർശിച്ചു.

പോസ്റ്റഡ് ഓണ്‍: 06 FEB 2026 6:05PM by PIB Thiruvananthpuram

ജമ്മു സന്ദർശനത്തിൻ്റെ ഭാഗമായി ‘അജയ് പ്രഹരി’ സ്മാരകത്തിൽ രക്തസാക്ഷികൾക്ക് ആഭ്യന്തരമന്ത്രി പുഷ്പാർച്ചന നടത്തുകയും ബോബിയ ബി.ഒ.പിയിൽ തൈ നടുകയും ചെയ്തു. സൈനിക ക്ഷേമത്തിനായി 7 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇതിൽ സോളാർ വാട്ടർ ഹീറ്ററുകൾ, സോളാർ പവർ പ്ലാൻ്റുകൾ, ഓഫീസേഴ്‌സ് മെസ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 242 കോടി രൂപയുടെ ബി.എസ്.എഫ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു.

 

ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഐ.ബി ഡയറക്ടർ, ബി.എസ്.എഫ് ഡയറക്ടർ ജനറൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

കച്ച്, രാജസ്ഥാൻ, ജമ്മു കശ്മീർ തുടങ്ങിയ വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ പ്രദേശങ്ങളിലെ ബിഎസ്എഫ് പോസ്റ്റുകൾ സന്ദർശിക്കുമ്പോഴെല്ലാം, അവിടെ നിയോഗിച്ചിരിക്കുന്ന സൈനികരുടെ കർത്തവ്യബോധവും അചഞ്ചലമായ പ്രതിബദ്ധതയും താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ അമിത് ഷാ പറഞ്ഞു. കഠിനമായ സാഹചര്യങ്ങളിൽ ബി.എസ്.എഫ് ജവാന്മാർ പുലർത്തുന്ന അർപ്പണബോധവും അച്ചടക്കവും രാജ്യസ്നേഹവും മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തി സംരക്ഷിക്കുന്നതിൽ ബി.എസ്.എഫ് ഒരു അജയ്യമായ മതിലായി നിലകൊള്ളുന്നു. 'ഓപ്പറേഷൻ സിന്ദൂർ' കാലത്തെ ബി.എസ്.എഫിൻ്റെ പോരാട്ടം ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. ഈ ഓപ്പറേഷനിൽ പാകിസ്ഥാൻ്റെ 118 പോസ്റ്റുകളും മൂന്ന് ഭീകരവാദ ലോഞ്ച് പാഡുകളും ബി.എസ്.എഫ് തകർത്തു. വീരമൃത്യു വരിച്ച സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസ് അഹമ്മദ്, കോൺസ്റ്റബിൾ ദീപക് ചിംഗഖം എന്നിവർക്ക് മരണാനന്തര ബഹുമതിയായി 'വീർ ചക്ര' നൽകി ആദരിച്ചു. ഈ കാലയളവിൽ ബി‌എസ്‌എഫിന് 16 ധീരതാ മെഡലുകളും നിരവധി അഭിനന്ദന സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

 

 

മണിപ്പൂരിലെ ദുർഘടമായ ഭൂപ്രദേശങ്ങളിലും ഒഡീഷയിലെയും ഛത്തീസ്ഗഡിലെയും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും ബി.എസ്.എഫ് നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പഞ്ചാബിലെ പ്രളയസമയത്ത് ബി.എസ്.എഫ് നൽകിയ മാനുഷിക സഹായങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.

 

 

ബി.എസ്.എഫിൻ്റെ 61-ാം വർഷം ആധുനികവൽക്കരണത്തിനും സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനുമായി സമർപ്പിക്കും. വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാൻ അതിർത്തി സുരക്ഷാ സംവിധാനങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തും.

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സൈനികർക്കായി ഉടൻ തന്നെ ഒരു പ്രത്യേക ക്ഷേമ പദ്ധതി പ്രഖ്യാപിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.

 

 

അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നതുകൊണ്ടാണ് രാജ്യം സമാധാനമായി ഉറങ്ങുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിർത്തി സുരക്ഷയിൽ വനിതാ സൈനികർ നൽകുന്ന സംഭാവനകളെയും അദ്ദേഹം അഭിനന്ദിച്ചു. തുടർന്ന് അദ്ദേഹം സൈനികർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

 

***


( റിലീസ് ഐ.ഡി: 2224754) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Odia , Kannada