പ്രധാനമന്ത്രിയുടെ ഓഫീസ്
പരീക്ഷാ പേ ചർച്ച 2026-ൽ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
എല്ലാവരുടെയും ഉപദേശങ്ങൾ ശ്രദ്ധിക്കുക, എന്നാൽ നിങ്ങൾക്ക് തോന്നുമ്പോൾ മാത്രം നിങ്ങളുടെ രീതി മാറ്റുക: പ്രധാനമന്ത്രി
ജിജ്ഞാസ ജനിപ്പിക്കാനും ധാരണ മെച്ചപ്പെടുത്താനും പാഠഭാഗങ്ങളെക്കുറിച്ച് മുൻകൂട്ടി വിദ്യാർത്ഥികളെ അറിയിക്കാൻ അധ്യാപകരോട് നിർദേശിച്ച് പ്രധാനമന്ത്രി
ലക്ഷ്യങ്ങൾ കൈയെത്തും ദൂരത്തായിരിക്കണം, എന്നാൽ എളുപ്പത്തിൽ നേടാവുന്നതാകരുത് - ലക്ഷ്യം വെക്കുക, പ്രവർത്തിക്കുക: പ്രധാനമന്ത്രി
മനസ്സിനെ ഉഴുതുമറിക്കുക, തുടർന്ന് മനസ്സിനെ ബന്ധിപ്പിക്കുക, അതിനുശേഷം പഠനവിഷയങ്ങൾ പ്രതിഷ്ഠിക്കുക; ഇത് നിങ്ങളെ വിജയിക്കാൻ സഹായിക്കും: പ്രധാനമന്ത്രി
പഠനം, കഴിവുകൾ, വിശ്രമം, വിനോദങ്ങൾ എന്നിവ സന്തുലിതമാക്കുന്നതാണ് വളർച്ചയുടെ താക്കോൽ: പ്രധാനമന്ത്രി
പുസ്തകങ്ങൾ അറിവ് നൽകുന്നു, എന്നാൽ പരിശീലനം മാത്രമേ നിങ്ങളെ തൊഴിൽപരമായി നൈപുണ്യമുള്ളവരാക്കൂ: പ്രധാനമന്ത്രി
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് സമയം കളയരുത്, വരാനിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക: പ്രധാനമന്ത്രി
വിദ്യാഭ്യാസം പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല, ജീവിതത്തിനും വേണ്ടിയുള്ളതാണ്; പരീക്ഷകൾ സ്വയം പരിശോധിക്കാനുള്ളതാണ്: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
06 FEB 2026 1:35PM by PIB Thiruvananthpuram
പരീക്ഷാ പേ ചർച്ചയുടെ (PPC) ഒമ്പതാമത് പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി.
*നിങ്ങളുടെ ശൈലി, നിങ്ങളുടെ വേഗത*
മാതാപിതാക്കൾ തങ്ങളെക്കുറിച്ച് ഉത്കണ്ഠാകുലരാവുകയും അധ്യാപകർ പിന്തുണയ്ക്കുകയും എന്നാൽ അധ്യാപകർ ഒരു പഠനരീതി നിർദ്ദേശിക്കുകയും മാതാപിതാക്കൾ മറ്റൊന്നിനായി നിർബന്ധിക്കുകയും വിദ്യാർത്ഥികൾ വേറൊരു പ്രവണത പിന്തുടരുകയും ചെയ്യുമ്പോൾ ഏത് രീതിയാണ് ശരിയെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്ന് ഗുജറാത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ചോദിച്ചു. ഇത് ജീവിതത്തിലുടനീളം തുടരുന്ന ഒന്നാണെന്നും പ്രധാനമന്ത്രി എന്ന നിലയിൽ തനിക്ക് പോലും ആളുകൾ വ്യത്യസ്തമായ ഉപദേശങ്ങൾ നൽകാറുണ്ടെന്നും പ്രധാനമന്ത്രി മറുപടി നൽകി. വീട്ടിലെ സഹോദരങ്ങൾക്ക് പോലും വ്യത്യസ്ത ഭക്ഷണശീലങ്ങളുണ്ടാകുന്നത് പോലെ - ചിലർ പച്ചക്കറിയിൽ തുടങ്ങുന്നു, ചിലർ പരിപ്പിൽ തുടങ്ങുന്നു, ചിലർ എല്ലാം കൂടി കലർത്തുന്നു - ഓരോരുത്തർക്കും അവരവരുടെ രീതികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ശൈലി പിന്തുടരുന്നതിലാണ് സന്തോഷമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചിലർ രാത്രിയിലും ചിലർ അതിരാവിലെയും പഠിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ഓരോരുത്തർക്കും അവരവരുടേതായ താളമുണ്ടെന്നും ശ്രീ മോദി വിശദീകരിച്ചു. അതിരാവിലെ എഴുന്നേറ്റ് പഠിക്കാമെന്ന് അമ്മയോട് പറഞ്ഞ് പിന്നീട് അത് ഒഴിവാക്കുന്ന വിദ്യാർത്ഥികളുടെ കള്ളത്തരങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾ അവരുടെ സ്വന്തം രീതിയിൽ വിശ്വസിക്കണമെന്നും നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കണമെന്നും എന്നാൽ മറ്റാരെങ്കിലും പറഞ്ഞതുകൊണ്ട് മാത്രം മാറ്റങ്ങൾ വരുത്താതെ വ്യക്തിപരമായ അനുഭവത്തിലൂടെ മാത്രം പരിഷ്കാരങ്ങൾ വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. താൻ പരീക്ഷാ പേ ചർച്ച തുടങ്ങിയപ്പോൾ ഒരു രീതിയായിരുന്നുവെന്നും എന്നാൽ കാലക്രമേണ അതിന്റെ കാതലായ അംശം നിലനിർത്തിക്കൊണ്ട് തന്നെ ഫോർമാറ്റിൽ മാറ്റങ്ങൾ വരുത്തിയും വിവിധ സംസ്ഥാനങ്ങളിൽ സെഷനുകൾ നടത്തിയും അത് മെച്ചപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പെരുമാറ്റം വളരെ സൗഹൃദപരമാണെന്നും അദ്ദേഹം തങ്ങളോട് എളുപ്പത്തിൽ ഇടപഴകുന്നുവെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. എല്ലാവരുടെയും രീതികൾ കേൾക്കണമെന്നും ഓരോരുത്തരിൽ നിന്നും നല്ല ഗുണങ്ങൾ ഉൾക്കൊള്ളണമെന്നും എന്നാൽ സ്വന്തം രീതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അത് ക്രമേണ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.
സ്കൂളിന്റെയോ അധ്യാപകരുടെയോ വേഗതയുമായി പൊരുത്തപ്പെടാൻ പലപ്പോഴും വിദ്യാർത്ഥികൾക്ക് കഴിയുന്നില്ലെന്നും വിട്ടുപോയ ഭാഗങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ അടുത്ത അധ്യായങ്ങളുടെ താളം നഷ്ടപ്പെട്ട് അവർ പിന്നിലാകുന്നുവെന്നും പ്രധാനമന്ത്രിയുമായി സംവദിക്കവേ മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. അധ്യാപകർ വിദ്യാർത്ഥികളേക്കാൾ ഒരു പടി മുന്നിൽ മാത്രം വേഗത നിലനിർത്തണമെന്നും അധികം മുന്നോട്ട് പോകരുതെന്നും ലക്ഷ്യം കൈയെത്തും ദൂരത്തുള്ളതും എന്നാൽ എളുപ്പത്തിൽ നേടാനാവാത്തതുമായിരിക്കണമെന്നും ശ്രീ മോദി പറഞ്ഞു. "ലക്ഷ്യം കൈയെത്തും ദൂരത്തായിരിക്കണം, എന്നാൽ എളുപ്പത്തിൽ നേടാവുന്നതാകരുത്" എന്ന എക്സാം വാരിയർ 26-ാം മന്ത്രം വിദ്യാർത്ഥി ഓർത്തപ്പോൾ പ്രധാനമന്ത്രി ആ ഓർമ്മശക്തിയെ പ്രശംസിച്ചു. അധ്യാപകർ 50 പടികൾ മുന്നോട്ട് പോയാൽ വിദ്യാർത്ഥികൾ അത് ഉപേക്ഷിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു കർഷകൻ വയൽ ഉഴുന്നതുപോലെ അധ്യാപകർ വിദ്യാർത്ഥികളുടെ മനസ്സ് ഉഴുതുമറിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ആഴ്ചയും പഠിപ്പിക്കേണ്ട അധ്യായങ്ങൾ അധ്യാപകർ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നും അങ്ങനെ വിദ്യാർത്ഥികൾക്ക് പാഠത്തിന് മുൻപായി അത് വായിക്കാനോ ഓൺലൈനിൽ തിരയാനോ കഴിയുമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യഥാർത്ഥ അധ്യാപനം നടക്കുമ്പോൾ ജിജ്ഞാസ ഉണരുകയും ധാരണ ആഴത്തിലാവുകയും ശ്രദ്ധ മെച്ചപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു അധ്യായം വളരെ രസകരമാണെങ്കിൽ വിദ്യാർത്ഥികൾ കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുമെന്നും അത് പുനർവായന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ലളിതമായ രീതിയാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, അപ്പോഴും അധ്യാപകന്റെ വേഗത ഒരു പ്രശ്നമായിരിക്കുമോ എന്ന് ചോദിച്ചു. 'അതെ' എന്ന് വിദ്യാർത്ഥി മറുപടി നൽകിയപ്പോൾ ശ്രീ മോദി അത് തിരുത്തി; വിദ്യാർത്ഥികൾ അധ്യാപകനേക്കാൾ ഒരു പടി മുന്നിലാകുന്നതോടെ തങ്ങൾ പിന്നിലാണെന്ന തോന്നൽ അവർക്ക് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. "മനസ്സിനെ ഉഴുതുമറിക്കുക, തുടർന്ന് മനസ്സിനെ ബന്ധിപ്പിക്കുക, അതിനുശേഷം പഠനവിഷയങ്ങൾ പ്രതിഷ്ഠിക്കുക. വിദ്യാർത്ഥികൾ വിജയിക്കുന്നത് നിങ്ങൾക്ക് എപ്പോഴും കാണാൻ കഴിയും," അദ്ദേഹം ഉപസംഹരിച്ചു. പ്രധാനമന്ത്രിയുമായി മുഖാമുഖം ഇരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സംസാരിക്കാനും എല്ലാവർക്കും അവസരം ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അധ്യാപകർക്ക് പിന്നിലല്ല, മറിച്ച് രണ്ട് പടി മുന്നിലായിരിക്കാൻ അദ്ദേഹം ഉപദേശിച്ചതിലൂടെ തങ്ങൾ ഒരിക്കലും പിന്നിലാകില്ലെന്ന് ഉറപ്പാക്കിയെന്നും അവർ വ്യക്തമാക്കി.
*ഒരു സംഗീതാത്മക നിമിഷം*
സിക്കിമിൽ നിന്നുള്ള ഒരു വിദ്യാർത്ഥി താൻ ഹിന്ദി, നേപ്പാളി, ബംഗാളി എന്നീ മൂന്ന് ഭാഷകളിൽ 'ഹമാരാ ഭാരത് ഭൂമി' എന്ന ദേശഭക്തി ഗാനം രചിച്ചിട്ടുണ്ടെന്ന കാര്യം പങ്കുവെച്ചു. വലിയ സന്തോഷത്തോടെ പ്രതികരിച്ച പ്രധാനമന്ത്രി, കവിത എഴുതാൻ ഇഷ്ടമാണോയെന്ന് ചോദിക്കുകയും അവൾക്ക് സമ്മതമാണെങ്കിൽ അത് ചൊല്ലാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവളെ അഭിനന്ദിച്ച അദ്ദേഹം, രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ച് - ഏക ഭാരതം, ശ്രേഷ്ഠ ഭാരതം - അവൾ സംസാരിച്ച രീതിയെ പ്രശംസിച്ചു. തുടർന്ന് മാൻസി എന്ന മറ്റൊരു വിദ്യാർത്ഥിയോട് പാട്ടുപാടാൻ ശ്രീ മോദി ആവശ്യപ്പെട്ടു. മാൻസി തന്റെ അമ്മ എഴുതിയ, വിദ്യാർത്ഥികൾക്കായി സമർപ്പിക്കപ്പെട്ട ഒരു ഗാനം അവതരിപ്പിച്ചു. പ്രധാനമന്ത്രി അവളെ അഭിനന്ദിക്കുകയും അമ്മയ്ക്ക് തന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഇൻസ്റ്റാഗ്രാം അക്കൗണ്ടുമുണ്ടെന്നും ഫേസ്ബുക്കിൽ 1.5 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടെന്നും വിദ്യാർത്ഥി പങ്കുവെച്ചു. പ്രധാനമന്ത്രി അത്ഭുതവും അഭിനന്ദനവും പ്രകടിപ്പിച്ചു. ഇത്രയും കഴിവുള്ള യുവത്വത്തെ കണ്ടുമുട്ടുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനുശേഷം ശ്രീ മോദി എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു. അസമിലെ ഗമോസ ൽകിയാണ് അദ്ദേഹം അവരെ സ്വീകരിച്ചത്. ഇത് തന്റെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വടക്കുകിഴക്കൻ മേഖലയിലെയും അസമിലെയും സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ് ഗമോസയെന്നും അത് അവിടുത്തെ സ്ത്രീകൾ വീടുകളിൽ നെയ്തെടുക്കുന്നതാണെന്നും ഇത് അവരുടെ കരുത്തും സംഭാവനയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഹുമാനസൂചകമായി കുട്ടികൾക്ക് ഗമോസ സമ്മാനിക്കുക എന്നത് തന്റെ ആത്മാർത്ഥമായ ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
*ലക്ഷ്യബോധത്തോടെയുള്ള തയ്യാറെടുപ്പ്*
വിദ്യാർത്ഥികളിലെ ആശയക്കുഴപ്പവും ഭയവും ചൂണ്ടിക്കാട്ടിക്കൊണ്ട് സബാവത് വെങ്കിടേഷ് എന്ന വിദ്യാർത്ഥി നൈപുണ്യമാണോ മാർക്കാണോ കൂടുതൽ പ്രധാനമെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. ഭക്ഷണവും ഉറക്കവും, പഠനവും കളിയും, അല്ലെങ്കിൽ നൈപുണ്യവും മാർക്കും തമ്മിലായാലും ജീവിതത്തിൽ സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്തേക്ക് മാത്രം ചാഞ്ഞാൽ അത് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുമെന്നും കൃത്യമായ സന്തുലിതാവസ്ഥ സ്ഥിരത ഉറപ്പാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നൈപുണ്യങ്ങൾ രണ്ട് തരത്തിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു - ജീവിത നൈപുണ്യങ്ങളും തൊഴിൽ നൈപുണ്യങ്ങളും. രണ്ടും ഒരുപോലെ പ്രധാനമാണ്. അറിവോ നിരീക്ഷണമോ പഠനമോ ഇല്ലാതെ ഒരു കഴിവും വികസിപ്പിക്കാനാവില്ലെന്നും അറിവിൽ നിന്നാണ് നൈപുണ്യം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ മോദി ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ചു: ജീവിത നൈപുണ്യങ്ങൾ ഇല്ലെങ്കിൽ പാചകം ചെയ്യുന്നതോ റെയിൽവേ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കുന്നതോ പോലുള്ള ദൈനംദിന ജോലികളിൽ പോലും ഒരാൾ ബുദ്ധിമുട്ടിയേക്കാം. അച്ചടക്കം, ആത്മവിശ്വാസം, പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയുൾപ്പെടെയുള്ള ജീവിത നൈപുണ്യങ്ങൾ പൂർണ്ണമായും ആർജ്ജിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തൊഴിൽപരമായ നൈപുണ്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെയാണ്: ഡോക്ടർമാർ അവരുടെ കഴിവുകൾ നിരന്തരം പുതുക്കണം, കാരണം പുസ്തകങ്ങൾ കൊണ്ട് മാത്രം ഒരാൾക്ക് ഹൃദ്രോഗ വിദഗ്ധനാകാൻ കഴിയില്ല - യഥാർത്ഥ നൈപുണ്യം വരുന്നത് രോഗികളുമായി ഇടപഴകുന്നതിലൂടെയാണ്. അതുപോലെ, ഭരണഘടനാ വ്യവസ്ഥകൾ അറിയുന്നതിനപ്പുറം കോടതിമുറിയിലെ കഴിവുകൾ വികസിപ്പിക്കാൻ അഭിഭാഷകർ മുതിർന്നവരുടെ കീഴിൽ പരിശീലിക്കണം. 40-ാം വയസ്സിൽ പോലും പുതിയ സാങ്കേതിക വിദ്യകളോട് പൊരുത്തപ്പെടാനും നിരന്തരമായ പഠനത്തിനും തൊഴിൽപരമായ നൈപുണ്യങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം അടിവരയിട്ടു. വിദ്യാഭ്യാസവും നൈപുണ്യവും വേർപെടുത്താനാവാത്ത ഇരട്ട സഹോദരങ്ങളാണെന്നും ജീവിതത്തിൽ നൈപുണ്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
*മാർക്കിന് അപ്പുറം, മാധ്യമമെന്ന നിലയിലുള്ള വിദ്യാഭ്യാസം*
തുടർന്ന്, മണിപ്പൂരിലെ ഇംഫാലിലുള്ള സൈനിക് സ്‌കൂളിലെ ഒരു വിദ്യാർത്ഥി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും തന്റെ ജന്മദിനം പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ഒത്തുവരുന്നുവെന്ന് പറയുകയും ചെയ്തു. ഇതിനോട് പ്രതികരിച്ച ശ്രീ മോദി, താൻ കഴിഞ്ഞുപോയ വർഷങ്ങളെ എണ്ണാറില്ലെന്നും പകരം ശേഷിക്കുന്ന വർഷങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് സമയം കളയരുത്, വരാനിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ വിദ്യാർത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ അടിസ്ഥാനമാക്കിയുള്ള പരീക്ഷാ തയ്യാറെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ചോദ്യപേപ്പറുകൾ കടുപ്പമാണെന്ന് വിദ്യാർത്ഥികൾക്ക് തോന്നുന്നത് അവ സിലബസിന് പുറത്തായതുകൊണ്ടല്ല, മറിച്ച് ആവർത്തിച്ചുള്ള പാറ്റേണുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ വിദ്യാർത്ഥി കാലത്തും ഈ പ്രശ്നം ഉണ്ടായിരുന്നുവെന്നും മാർക്കിന് വേണ്ടി മാത്രം ശ്രമിക്കുന്ന അധ്യാപകർ ഇത് തുടരാറുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. സിലബസ് മുഴുവൻ ഉൾപ്പെടുത്തിയും ജീവിതവുമായുള്ള അതിന്റെ പ്രസക്തി വിശദീകരിച്ചും സമഗ്രമായ വികസനം നല്ല അധ്യാപകർ ഉറപ്പാക്കണമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ക്രിക്കറ്റിലെ ഒരു ബൗളറുടെ ഉദാഹരണം നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു, തോളിലെ പേശികൾ മാത്രം ശക്തിപ്പെടുത്തിയാൽ പോരാ; വ്യായാമം ചെയ്യണം, യോഗ ചെയ്യണം, ശരീരവും മനസ്സും മുഴുവനായി ശക്തിപ്പെടുത്തണം, ഭക്ഷണക്രമം ക്രമീകരിക്കണം, കൃത്യമായി ഉറങ്ങണം. അതുപോലെ, വിദ്യാഭ്യാസം പരീക്ഷയ്ക്ക് മാത്രമല്ല, ജീവിതത്തിന് വേണ്ടിയുള്ളതാണ്. പരീക്ഷകൾ സ്വയം പരിശോധിക്കാനുള്ളതാണ്. മാർക്ക് അന്തിമ ലക്ഷ്യമല്ല; ജീവിതത്തിന്റെ പൂർണ്ണമായ വികസനമാണ് പ്രധാനം. പത്തോ ഇരുപതോ ചോദ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരിമിതമാണെന്നും അവ പരിശീലിക്കാമെങ്കിലും തയ്യാറെടുപ്പിന്റെ ചെറിയൊരു ഭാഗം മാത്രമേ ആകാവൂ എന്നും ബാക്കിയുള്ള പരിശ്രമം മൊത്തത്തിലുള്ള പഠനത്തിനായി നീക്കിവെക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
പഠന സമ്മർദ്ദങ്ങൾ, പ്രത്യേകിച്ച് പ്രീ-ബോർഡ് പരീക്ഷകൾക്കിടയിലെ സമ്മർദ്ദങ്ങൾ സന്തുലിതമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് എല്ലാവർക്കുമുള്ള ആശങ്കയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം ഒരു നിർബന്ധമോ ഭാരമോ ആയി കാണരുത്, അതിൽ പൂർണ്ണമായ പങ്കാളിത്തം ആവശ്യമാണ്. പൂർണ്ണമായ ഇടപെടലില്ലാതെ അപൂർണ്ണമായ വിദ്യാഭ്യാസം വിജയത്തിലേക്ക് നയിക്കില്ല. മാർക്കിനോടുള്ള ഭ്രമത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ബോർഡ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിയുടെ പേര് ആർക്കെങ്കിലും ഓർമ്മയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. 'ഇല്ല' എന്ന് വിദ്യാർത്ഥി മറുപടി നൽകിയപ്പോൾ, ഇത്തരം നേട്ടങ്ങൾ കുറച്ചുനേരം പ്രശംസിക്കപ്പെട്ടേക്കാമെങ്കിലും പെട്ടെന്ന് വിസ്മരിക്കപ്പെടുമെന്നും മാർക്കിന് എത്രമാത്രം കുറഞ്ഞ പ്രാധാന്യമാണുള്ളതെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. മനസ്സിനെ മാർക്കിൽ തളച്ചിടരുതെന്നും ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് ശ്രദ്ധിക്കണമെന്നും ക്ലാസ് റൂമുകളിലും പരീക്ഷാ ഹാളുകളിലും മാത്രമല്ല ജീവിതത്തിലും സ്വയം പരീക്ഷിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
*കുറഞ്ഞ സമ്മർദ്ദം, കൂടുതൽ പഠനം*
ശ്രദ്ധ തിരിക്കുന്ന ചിന്തകൾ ഉയർന്നുവരികയും പാഠങ്ങൾ പെട്ടെന്ന് മറന്നുപോകുകയും ചെയ്യുന്നതിനാൽ, പഠിക്കുമ്പോൾ എങ്ങനെ ശാന്തതയും ശ്രദ്ധയും പാലിക്കാമെന്ന് ആശയവിനിമയം തുടരവേ ഒരു വിദ്യാർത്ഥി പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പ്രധാനമന്ത്രി ഒരു ഉദാഹരണം നൽകികൊണ്ട് മറുപടി നൽകി: "നിങ്ങൾ ഇന്ന് ഇവിടെ വന്നതുപോലെ, 25 വർഷത്തിന് ശേഷവും ആരെങ്കിലും ഈ പരിപാടിയെക്കുറിച്ച് ചോദിച്ചാൽ നിങ്ങൾ അത് മറക്കുമോ അതോ ഓർമ്മിക്കുമോ?" അത് എപ്പോഴും ഒരു പ്രത്യേക നിമിഷമായി ഓർമ്മിക്കപ്പെടുമെന്ന് വിദ്യാർത്ഥി മറുപടി നൽകി. വിദ്യാർത്ഥി ഇതിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നതിനാലാണിതെന്നും വർത്തമാനകാലത്തെക്കുറിച്ച് ചിന്തിക്കുന്നത് ദീർഘകാല ഓർമ്മ ഉറപ്പാക്കുന്നുവെന്നും ശ്രീ മോദി വിശദീകരിച്ചു.
ഒരാൾ പൂർണ്ണമായി ഇടപെടുകയും അനുഭവങ്ങൾ സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്യുമ്പോൾ ഓർമ്മകൾ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസം കുറഞ്ഞവരുമായി സൗഹൃദം സ്ഥാപിക്കാനും അവരെ പഠിപ്പിക്കാനും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. ഒപ്പം മിടുക്കരായ കൂട്ടുകാരിൽ നിന്ന് ഏതാനും മിനിറ്റ് മാർഗ്ഗനിർദ്ദേശം തേടുന്നത് സ്വന്തം അറിവ് ഉറപ്പിക്കാൻ സഹായിക്കും. ഈ ഇരട്ട നേട്ടം പുതിയ ആശയങ്ങൾ കൊണ്ടുവരികയും മനസ്സിനെ തുറക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പഞ്ചാബിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥി പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുകയും വ്യത്യസ്തമായ പാറ്റേണുകളും ഒരേസമയത്ത് വരുന്ന സമയക്രമങ്ങളും കണക്കിലെടുക്കുമ്പോൾ, ബോർഡ് പരീക്ഷയ്ക്കും മത്സരപരീക്ഷകൾക്കും ഒരേസമയം തയ്യാറെടുക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ക്രിക്കറ്റും ഫുട്ബോളും ഒരേസമയം കളിക്കുന്നത് പോലെയാണിതെന്ന് സമ്മതിച്ച പ്രധാനമന്ത്രി, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് പറഞ്ഞു. സിലബസ് നന്നായി ഉൾക്കൊണ്ടാൽ മത്സരപരീക്ഷകൾ വലിയ പ്രത്യേക പരിശ്രമമില്ലാതെ തന്നെ വിജയിക്കാവുന്ന ഒന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ശേഷി, കഴിവ്, താല്പര്യം എന്നിവയ്ക്കനുസരിച്ച് അവരെ വളരാൻ അനുവദിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് ഉപദേശിച്ചു.
*മാർക്കുകളുടെയും കളിച്ചിരികളുടെയും ബാലൻസ്*
പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാമൂഹിക സമ്മർദ്ദത്തിനിടയിൽ ഗെയിമിംഗിൽ ഭാവി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ഒരു വിദ്യാർത്ഥി ചോദ്യം ഉന്നയിച്ചു. മാതാപിതാക്കൾ ആദ്യം നിരുത്സാഹപ്പെടുത്തിയേക്കാമെങ്കിലും വിജയം കൈവരിച്ചാൽ അവർ അഭിമാനത്തോടെ അത് ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഞ്ചതന്ത്രം അല്ലെങ്കിൽ പുരാണ സംഭവങ്ങൾ പോലുള്ള ഇന്ത്യയിലെ സമ്പന്നമായ കഥകളെ അടിസ്ഥാനമാക്കി ഗെയിമുകൾ നിർമ്മിച്ച് ഗെയിമിംഗിലുള്ള താല്പര്യം ഫലപ്രദമായി ഉപയോഗിക്കാനും അംഗീകാരം നേടാനായി അവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടാനും അദ്ദേഹം വിദ്യാർത്ഥിയെ പ്രോത്സാഹിപ്പിച്ചു. ഗെയിമിംഗ് വേഗതയും ജാഗ്രതയും ആവശ്യമായ ഒരു നൈപുണ്യമാണെന്നും അത് സ്വയംവികാസത്തിന് സഹായിക്കുമെന്നും മികച്ച നിലവാരമുള്ള ഗെയിമുകളിൽ വൈദഗ്ധ്യം നേടാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗെയിമിംഗിലെ ചൂതാട്ടത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി, ഇത്തരം രീതികൾ തടയാൻ നിയമങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും ഗെയിമിംഗ് ഒരു ക്രിയാത്മകമായ നൈപുണ്യമായി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതി സന്ദർശിച്ചതിലുള്ള ആവേശം വിദ്യാർത്ഥികൾ പങ്കുവെച്ചു. അദ്ദേഹത്തിന്റെ സൗഹൃദപരമായ പെരുമാറ്റവും ചോദ്യങ്ങളിലുള്ള ആത്മാർത്ഥമായ താല്പര്യവും അദ്ദേഹം നൽകിയ ചിന്തോദ്ദീപകമായ മറുപടികളും അവർ എടുത്തുപറഞ്ഞു.
*ഭയത്തെ കരുത്താക്കി മാറ്റുക - സമ്മർദ്ദം, സമയം, ആത്മവിശ്വാസം എന്നിവയുടെ മാനേജ്‌മെന്റ്*
'എക്സാം വാരിയർ' വായിച്ചത് പരീക്ഷകളോടുള്ള തങ്ങളുടെ സമീപനത്തെ എങ്ങനെ മാറ്റിയെന്ന് വിദ്യാർത്ഥികൾ പങ്കുവെച്ചു. പണ്ട് പരീക്ഷകൾ സമ്മർദ്ദവും ഭയവും ഉണ്ടാക്കിയിരുന്നുവെന്നും എന്നാൽ പുസ്തകം വായിച്ചശേഷം പരീക്ഷകൾ ഒരു സുഹൃത്തായി മാറിയെന്നും ഒരു വിദ്യാർത്ഥി പറഞ്ഞു. മുമ്പ് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ തനിക്ക് ഉത്കണ്ഠ തോന്നിയിരുന്നുവെന്നും എന്നാൽ സ്വന്തം രീതി സവിശേഷവും ഫലപ്രദവുമാണെന്ന് തിരിച്ചറിഞ്ഞുവെന്നും മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. സമയക്രമീകരണം എപ്പോഴും ഒരു പോരാട്ടമായിരുന്നുവെന്നും എന്നാൽ എക്സാം വാരിയറിൽ നിന്ന് പഠിച്ച ശേഷം നേരത്തെ എഴുന്നേൽക്കാനും പ്രവൃത്തികൾ നന്നായി കൈകാര്യം ചെയ്യാനും തീരുമാനിച്ചുവെന്ന് ഒരു വിദ്യാർത്ഥി ചൂണ്ടിക്കാട്ടി.
സമയക്രമീകരണത്തിനായി പ്രധാനമന്ത്രി ഒരു ലളിതമായ രീതി ഉപദേശിച്ചു: ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ ഒരു ഡയറിയിൽ എഴുതുക, അടുത്ത ദിവസം അവ ഒത്തുനോക്കുക, ചില ജോലികൾ എന്തുകൊണ്ട് പൂർത്തിയാകാതെ പോയി എന്ന് വിശകലനം ചെയ്യുക. സമയം ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കുന്നത് സമ്മർദ്ദവും തളർച്ചയും ഒഴിവാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ നിരവധി ഉത്തരവാദിത്തങ്ങൾക്കിടയിലും സമയം ശരിയായി ഉപയോഗിക്കുന്ന ശീലം തന്നെ സമ്മർദ്ദരഹിതനാക്കുന്നുവെന്ന് അദ്ദേഹം പങ്കുവെച്ചു.
ഗണിതം പോലുള്ള വിഷയങ്ങളോടുള്ള പേടി എങ്ങനെ താല്പര്യമായി മാറിയെന്ന് വിദ്യാർത്ഥികൾ വിവരിച്ചു. ഗണിതം ഒരു ഭൂതമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് ഒരു അഭിനിവേശമായി മാറിയെന്നും ഒരു വിദ്യാർത്ഥി പറഞ്ഞു. വേദ ഗണിതം പര്യവേക്ഷണം ചെയ്യാൻ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. അത് രസകരവും മാന്ത്രികവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. താല്പര്യം വർദ്ധിപ്പിക്കാനായി ഇത്തരം രീതികൾ സുഹൃത്തുക്കളുമായി പങ്കിടാൻ അദ്ദേഹം നിർദ്ദേശിച്ചു.
പരീക്ഷാ തീയതികൾ പണ്ട് പേടിപ്പിച്ചിരുന്നുവെന്നും എന്നാൽ പരീക്ഷയെ ഒരു ഉത്സവമായി കാണുക എന്ന പുസ്തകത്തിലെ മന്ത്രം തങ്ങൾക്ക് പ്രചോദനം നൽകിയെന്നും മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. പരീക്ഷാ പേ ചർച്ചയിലെ പാഠങ്ങൾ കുടുംബാംഗങ്ങളുമായും പങ്കുവെക്കണമെന്നും അതുവഴി അവർക്കും തുല്യ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു.
കുറഞ്ഞ മാർക്കിനെക്കുറിച്ചുള്ള ഭയം എങ്ങനെ അതിജീവിച്ചുവെന്ന് വിദ്യാർത്ഥികൾ ചിന്തിച്ചു. മാർക്ക് എല്ലാം അല്ലെന്ന് അവർ തിരിച്ചറിഞ്ഞു. പരാജയങ്ങൾക്കിടയിലും ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്ഥിരോത്സാഹത്തെ അവർ ഉദാഹരണമായി കാട്ടി. മാനസിക സമ്മർദ്ദം കുറയുന്നത് പാട്ട്, ചിത്രംവര, കവിതയെഴുത്ത് തുടങ്ങിയ പുതിയ കഴിവുകൾ പഠിക്കാൻ മനസ്സിനെ തുറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർഗ്ഗാത്മകമായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയ വിദ്യാർത്ഥികളെ അദ്ദേഹം പ്രശംസിച്ചു.
പുസ്തകത്തിൽ നിന്ന് ലഭിച്ച ആത്മവിശ്വാസം പ്രസന്റേഷനുകളെക്കുറിച്ചുള്ള പേടി മാറാനും വിദ്യാർത്ഥികളെ സഹായിച്ചു. സത്യത്തിൽ നിന്നും അനുഭവത്തിൽ നിന്നുമാണ് ആത്മവിശ്വാസം വരുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. നേരിട്ട് കണ്ട സംഭവങ്ങൾ വിവരിക്കുമ്പോൾ സാധാരണക്കാർ പോലും വ്യക്തമായി സംസാരിക്കുന്നത് പോലെയാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പരിശ്രമങ്ങളുടെയും നേട്ടങ്ങളുടെയും സത്യത്തിൽ നിന്നാണ് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ഉണ്ടാകുന്നത്.
നീണ്ട സാഹിത്യ പ്രബന്ധങ്ങൾ പണ്ട് പരിഭ്രാന്തി ഉണ്ടാക്കിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ വേഗത്തിൽ എഴുതാനും കയ്യക്ഷരം മെച്ചപ്പെടുത്താനും പരിശീലിക്കുന്നുണ്ടെന്നും ഒരു വിദ്യാർത്ഥി പറഞ്ഞു. ചോദ്യപേപ്പറുകളെ നേരിടുന്നതിന് മുൻപ് 30 സെക്കൻഡ് നിശബ്ദമായിരിക്കാനും ദീർഘശ്വാസമെടുക്കാനും മനസ്സിനെ ശാന്തമാക്കാനും അദ്ദേഹം ഉപദേശിച്ചു. അറിവില്ലാത്തതുകൊണ്ടല്ല, മറിച്ച് ധൃതി കാരണമാണ് തെറ്റുകൾ സംഭവിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ശരിയായ സാങ്കേതിക വിദ്യകളും ആത്മവിശ്വാസവും ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടിയെ അതിജീവിക്കാനും വിജയിക്കാനും കഴിയുമെന്ന് അദ്ദേഹം ഉപസംഹരിച്ചു.
*ബഹളങ്ങൾക്കിടയിലും പിടിച്ചുനിൽക്കുക*
വീട്ടിലെ ബഹളങ്ങൾക്കിടയിലും മാതാപിതാക്കളുടെ പിന്തുണയില്ലാതെയും എങ്ങനെ പഠിക്കാമെന്ന് ഒരു വിദ്യാർത്ഥി ചോദിച്ചു. സാധനങ്ങൾ നിറച്ച കാളവണ്ടിക്ക് മുകളിൽ ഇരുന്ന് പഠിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ പ്രധാനമന്ത്രി ഓർത്തെടുത്തു. വിജയത്തിന് സുഖസൗകര്യങ്ങൾ അത്യാവശ്യമല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബോർഡ് പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുന്ന പലരും ആഡംബരങ്ങളില്ലാത്ത ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബുദ്ധിമുട്ടുകൾക്കിടയിലും ക്രിക്കറ്റിൽ വിജയിച്ച കാഴ്ചാപരിമിതരായ പെൺകുട്ടികളുടെ പ്രചോദനാത്മകമായ കഥ അദ്ദേഹം പങ്കുവെച്ചു. ജീവിതം രൂപപ്പെടുന്നത് സൗകര്യപ്രദമായ സാഹചര്യങ്ങളിലൂടെയല്ല, മറിച്ച് ഒരാൾ ജീവിക്കുന്ന രീതിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥി പരീക്ഷാ തയ്യാറെടുപ്പിനെ തടസ്സപ്പെടുത്തുന്ന അതിഥികളെക്കുറിച്ചുള്ള പ്രശ്നം ഉന്നയിച്ചു. വരുന്ന അതിഥികളോട് അവരുടെ കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ട് സാഹചര്യം അനുകൂലമാക്കണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
*വലിയ സ്വപ്നങ്ങൾ, വലിയ പ്രവൃത്തികൾ*
കുട്ടികൾ വലിയ സ്വപ്നങ്ങൾ കാണണോ എന്നും ആ സ്വപ്നങ്ങൾ എങ്ങനെ നിറവേറ്റാൻ തുടങ്ങണം എന്നും ലഡാക്കിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ചോദിച്ചു. സ്വപ്നം കാണാതിരിക്കുന്നത് ഒരു കുറ്റമാണെന്നും എന്നാൽ സ്വപ്നങ്ങൾക്ക് പിന്നിൽ പ്രവൃത്തി ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ബഹിരാകാശ സഞ്ചാരിയാകുന്നത് പോലുള്ള അഭിലാഷങ്ങൾക്ക് പഠനം, ജീവചരിത്രങ്ങൾ, കേന്ദ്രീകൃത താൽപ്പര്യം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. പരിഹാസങ്ങൾ ഒഴിവാക്കാനായി സ്വപ്നങ്ങൾ പരസ്യമാക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വപ്നങ്ങൾ എഴുതിവെക്കാനും അവയെ സ്വകാര്യമായി വളർത്താനും അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
വലിയ സ്വപ്നങ്ങൾ നേടാനുള്ള ദൈനംദിന ശീലങ്ങളെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, മഹദ് വ്യക്തികളുടെ ജീവചരിത്രങ്ങൾ വായിക്കാൻ ശ്രീ മോദി നിർദ്ദേശിച്ചു. അവരുടെ പോരാട്ടങ്ങളും ആദ്യകാല ചുവടുവെപ്പുകളും മനസ്സിലാക്കുന്നത് വിദ്യാർത്ഥികളെ പരസ്പരം ബന്ധപ്പെടാനും ആത്മവിശ്വാസം നേടാനും സഹായിക്കുമെന്നും പടിപടിയായി എങ്ങനെ മുന്നേറാമെന്ന് അത് കാണിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഒരു വിദ്യാർത്ഥി പ്രധാനമന്ത്രിക്ക് സമർപ്പിച്ച ഹൃദയസ്പർശിയായ കവിത ചൊല്ലി. അദ്ദേഹത്തെ ഇന്ത്യയുടെ അഭിമാനമായും മാനവികതയുടെ സേവകനായും രാജ്യത്തിന്റെ സ്വപ്നങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന നേതാവായും കവിത വിശേഷിപ്പിച്ചു. പ്രധാനമന്ത്രി കവിതയെ ഊഷ്മളമായി പ്രശംസിക്കുകയും വിദ്യാർത്ഥിയെ അഭിനന്ദിക്കുകയും ചെയ്തു.
*പ്രധാനമന്ത്രി ഒരു അധ്യാപകനായപ്പോൾ*
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2047-ഓടെ വികസിത ഭാരതമാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അന്ന് 35 മുതൽ 45 വരെ പ്രായമുള്ള ഇന്നത്തെ യുവാക്കളായിരിക്കും ഈ കാഴ്ചപ്പാടിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലുണ്ടാവുക എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 1915-ൽ ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ മഹാത്മാഗാന്ധി 1947 വരെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയതും ഭഗത് സിംഗിനെപ്പോലുള്ള നേതാക്കളുടെ ത്യാഗം തലമുറകളെ പ്രചോദിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു മഹത്തായ സ്വാതന്ത്ര്യം നേടാൻ കഴിഞ്ഞെങ്കിൽ, കൂട്ടായ പരിശ്രമത്തിലൂടെ വികസിത ഇന്ത്യ തീർച്ചയായും യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വികസിത ഇന്ത്യക്കായി തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ കുറിച്ചുവെക്കാൻ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. നൈപുണ്യ വികസനം, ആത്മവിശ്വാസം, സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള അവരുടെ പ്രതികരണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു. സ്വദേശി സ്വീകരിക്കുന്നത് മനസ്സിനെ പാകപ്പെടുത്തുന്നതിൽ നിന്നും കൊളോണിയൽ മനോഭാവം ഉപേക്ഷിക്കുന്നതിൽ നിന്നുമാണ് തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദേശ ഉൽപ്പന്നങ്ങളോടുള്ള ഭ്രമം സ്കൂളുകളിൽ പോലും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കാനും വിദേശ നിർമ്മിത ഉൽപ്പന്നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് പകരം ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഒരു വർഷത്തിനുള്ളിൽ വീടുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ കൊണ്ട് നിറയണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർക്ക് സ്വന്തം ഉൽപ്പന്നങ്ങളിൽ അഭിമാനം തോന്നുന്നില്ലെങ്കിൽ ലോകത്തിനും അത് തോന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. വൈകിയെത്തുന്നതിന് "ഇന്ത്യൻ ടൈം" എന്ന് കുറ്റപ്പെടുത്തുന്ന പ്രവണതയെ അദ്ദേഹം വിമർശിച്ചു. ഇത്തരം മനോഭാവങ്ങൾ രാജ്യത്തെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശുചിത്വത്തിൽ നിന്ന് തുടങ്ങുന്ന കടമകൾ പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വികസിത രാജ്യങ്ങൾ ശുചിത്വമുള്ളതായി കാണപ്പെടുന്നത് ശുചീകരണ തൊഴിലാളികൾ ഉള്ളതുകൊണ്ടല്ല, മറിച്ച് അവിടുത്തെ പൗരന്മാർ മാലിന്യം വലിച്ചെറിയാത്തതുകൊണ്ടാണ്. മാലിന്യം വലിച്ചെറിയുന്നവരിൽ ലജ്ജ തോന്നിപ്പിക്കാൻ അത് സ്വയം പെറുക്കിയെടുക്കണമെന്നും ശുചിത്വത്തിന്റെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം സംരക്ഷിക്കുന്നതും ഒരു കടമയാണെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാർ ഇത്തരം ഉത്തരവാദിത്തങ്ങൾ നിറവേറ്റിയാൽ, ഇന്ത്യ വികസിതമാകുന്നതിനെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും, യുവാക്കൾ പക്വതയിലെത്തുമ്പോൾ ഇതിന്റെ ഏറ്റവും വലിയ ഗുണഫലങ്ങൾ അവർക്ക് ആസ്വദിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ഗുണം നൽകുന്ന ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ലേ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ, വേണമെന്ന് വിദ്യാർത്ഥികൾ ഉറപ്പിച്ചുപറഞ്ഞു. ഇന്നത്തെ യുവാക്കൾക്ക് സാങ്കേതികവിദ്യയിൽ വലിയ അവസരങ്ങളുണ്ട്. തന്റെ കാലത്ത് ഇത്തരം അവസരങ്ങൾ കുറവായിരുന്നുവെന്നും എന്നാൽ ഇന്നത്തെ യുവാക്കൾ നിർമ്മിത ബുദ്ധി (AI) വിവേകത്തോടെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവചരിത്രങ്ങൾ സംഗ്രഹിക്കാൻ മാത്രം AI ഉപയോഗിക്കുന്നത് കൊണ്ട് ഗുണമില്ലെന്നും എന്നാൽ പ്രായത്തിനും താല്പര്യത്തിനും അനുസരിച്ച് ജീവചരിത്രങ്ങൾ ശുപാർശ ചെയ്യാൻ AI-യോട് ആവശ്യപ്പെടുകയും ആ പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നത് യഥാർത്ഥ വികാസത്തിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. AI വിനോദത്തിന് മാത്രമല്ല, കരുത്തും ജ്ഞാനവും വർദ്ധിപ്പിക്കാനുള്ള ഉപകരണമായിരിക്കണം. AI ഉപയോഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ വിദ്യാർത്ഥികൾ അഭിനന്ദിച്ചു. അവരുടെ സ്വന്തം സാങ്കേതിക പരിശ്രമങ്ങളിൽ അതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി.
കർണാടക ക്ലാസിക്കൽ ശൈലിയിലുള്ള ഒരു വിദ്യാർത്ഥിയുടെ ഓടക്കുഴൽ വായന കേട്ട പ്രധാനമന്ത്രി അതിനെ പ്രശംസിച്ചു. ഒരു വിദ്യാർത്ഥി നൽകിയ കൈകൊണ്ട് നിർമ്മിച്ച പൂച്ചെണ്ടിനെ അദ്ദേഹം അഭിനന്ദിച്ചു. ബസന്ത് പഞ്ചമി വേളയിലുള്ള അതിന്റെ ഉത്തരാഖണ്ഡ് പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ത്രിപുരയിലെ പാരമ്പര്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ അദ്ദേഹം അംഗീകരിക്കുകയും വിദ്യാർത്ഥികൾ സമ്മാനിച്ച ഓർഗാനിക് ചായയും അസമീസ് ഗമോസയും സ്വീകരിക്കുകയും ചെയ്തു. കവിതയെഴുത്ത് തുടരാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. എല്ലാവർക്കും അദ്ദേഹം നന്ദിയും ആശംസകളും നേർന്നു.
പരീക്ഷാ പേ ചർച്ചയുടെ വരാനിരിക്കുന്ന എപ്പിസോഡിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ പേ ചർച്ച നടത്തണമെന്ന് പല വിദ്യാർത്ഥികളും നിർദ്ദേശിച്ചിരുന്നുവെന്നും അത് ഈ പ്രത്യേക എപ്പിസോഡിൽ പ്രതിഫലിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങൾക്കുള്ളിൽ സഹോദരങ്ങളുടെ നല്ല ഗുണങ്ങളിൽ നിന്ന് പഠിക്കണമെന്നും മഹാനാകാൻ ആഗ്രഹിക്കുന്നത് തെറ്റല്ലെന്നും എന്നാൽ അത് താരതമ്യങ്ങളിൽ അധിഷ്ഠിതമാകരുതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കായിക വിനോദങ്ങൾ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ അവരുടെ ചിന്തകളും അനുഭവങ്ങളും തുറന്നുപങ്കിടാൻ അദ്ദേഹം ക്ഷണിച്ചു.
അടുത്ത എപ്പിസോഡ് 2026 ഫെബ്രുവരി 9-ന് രാവിലെ 10 മണിക്ക് സംപ്രേക്ഷണം ചെയ്യും.
****
SK
( റിലീസ് ഐ.ഡി: 2224620)
സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada