പ്രാദേശികതയിൽ നിന്ന് ആഗോള സ്‌ക്രീനുകളിലേക്ക്: സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും മിഴിവാർന്ന കഥാഖ്യാനത്തിന്റെയും പുതിയ യുഗത്തിനെ IFFI ഒടിടി ജൂറി എടുത്തുകാണിക്കുന്നു
ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതും ചലനാത്മകവുമായ കഥാഖ്യാന പ്രകൃതിയെ പ്രതിഫലിപ്പിക്കുന്നതിനായി സൃഷ്ടിച്ച ഇന്ത്യൻ പനോരമ വെബ് സീരീസ് (OTT) വിഭാഗത്തിന്റെ ജൂറി ഇന്ന് ഗോവയിൽ 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ജൂറി അധ്യക്ഷൻ ഭരത്ബാല, ജൂറി വിശിഷ്ടാംഗങ്ങളായ ശേഖർ ദാസ്, മുഞ്ജൽ ഷ്രോഫ്, രാജേശ്വരി സച്ച്‌ദേവ് എന്നിവർ ഡിജിറ്റൽ ആഖ്യാനങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചും OTT പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയുടെ സർഗ്ഗാത്മക സംസ്കാരത്തെ പുനർസൃഷ്ടിക്കുന്ന രീതികളെക്കുറിച്ചും പ്രതിഫലിപ്പിച്ചു. സമകാലിക കഥപറച്ചിലിന്റെ മാറിക്കൊണ്ടിരിക്കുന്ന രീതികൾ മാത്രമല്ല, രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്കിടയിൽ ആധികാരികവും വൈവിധ്യപൂർണ്ണവും സീമാതീതവുമായ ഉള്ളടക്കത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും ജൂറി കണ്ടെത്തി.

OTT പ്ലാറ്റ്‌ഫോമുകൾ കൊണ്ടുവന്ന ഗണ്യമായ മാറ്റത്തെക്കുറിച്ച് സംസാരിക്കവേ, ഭരത്ബാല "വിജയ സൂത്രവാക്യങ്ങളുടെയും പൈതൃകത്തിന്റെയും പരിധികളിൽ നിന്ന് കഥകളെ മോചിപ്പിച്ച ഒരു ഇടം" എന്ന് ആ മേഖലയെ വിശേഷിപ്പിച്ചു. പലപ്പോഴും സാമൂഹിക നാടകങ്ങളും പ്രാദേശിക ആഖ്യാനങ്ങളും സിനിമാ ഹാളുകളിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ, OTT പ്ലാറ്റ്‌ഫോമുകൾ അവയെ നവ ഊർജ്ജത്തോടെ പുനരുജ്ജീവിപ്പിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ത്യ ഒരു ഭൂഖണ്ഡം പോലെ വൈവിധ്യപൂർണ്ണമാണ്. നമ്മുടെ അയൽക്കാർ, നമ്മുടെ പ്രാദേശിക പരിസ്ഥിതി, നമ്മുടെ അടുത്ത സമൂഹം എന്നിവയുടെ കഥകൾ പറയാൻ OTT നമ്മെ അനുവദിക്കുന്നു. ഇവ ഒരു പക്ഷെ ഒരിക്കലും പുറംലോകം കാണുമായിരുന്നില്ല. ഈ ഫോർമാറ്റ് പുതിയ പ്രതിഭകളെ പ്രവർത്തിക്കാനും പരീക്ഷിക്കാനും സഹായിക്കുന്നു. സർഗ്ഗാത്മക മേഖലയിൽ അടിസ്ഥാനതലത്തിൽ നിന്ന് മുഖ്യധാരാ സിനിമയിലേക്ക് പ്രതിഭകളെ ഇത് വളരാൻ അനുവദിക്കുന്നു," അദ്ദേഹം എടുത്തുപറഞ്ഞു.

സ്ട്രീമിംഗ് യുഗത്തിൽ ഇന്ത്യൻ കഥകളുടെ ആഗോള സാനിധ്യത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. “നിങ്ങൾ ആമസോണിലോ നെറ്റ്ഫ്ലിക്സിലോ നിങ്ങളുടെ സൃഷ്ടികൾ അവതരിപ്പിച്ചുകഴിഞ്ഞാൽ, അത് ആഗോളമാണ്. നമ്മുടെ കഥാകൃത്തുക്കളെ അവരുടെ കഥാശില്പങ്ങളുടെ മൂർച്ച കൂട്ടാൻ നാം പ്രോത്സാഹിപ്പിക്കണം. അങ്ങനെ നമ്മുടെ ആഖ്യാനങ്ങൾ അടിത്തറയുള്ളതും ആധികാരികവും എന്നാൽ ആകർഷണീയതയിൽ സാർവത്രികവുമായി തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു. എഞ്ചിനീയർമാർ മുതൽ സ്വയം പഠിച്ചെടുത്ത ചലച്ചിത്ര പ്രവർത്തകർ വരെയുള്ള പാരമ്പര്യേതര ഉള്ളടക്ക സ്രഷ്ടാക്കളുടെ സാനിധ്യത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം, കഥപറച്ചിൽ വൈകാരിക സൂക്ഷ്മതയിലേക്കും സംവേദനക്ഷമതയിലേക്കും മടങ്ങണമെന്ന് ആവശ്യപ്പെട്ടു.

ഡിജിറ്റൽ സ്രഷ്ടാക്കളുടെ കലാപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് ശേഖർ ദാസ് സംസാരിച്ചു. OTT-യെ സിനിമയുടെ ആവേശകരമായ ഒരു വിപുലീകരണമായി വിശേഷിപ്പിച്ച അദ്ദേഹം, ഇത് സങ്കീർണ്ണമായ സാമൂഹിക യാഥാർത്ഥ്യങ്ങളെ ആഴത്തിലുള്ള പര്യവേക്ഷണങ്ങൾക്ക് വേദിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടി. "കല സമൂഹത്തിലെ സംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു. വിഷയത്തിലെ ആഴം, വൈവിധ്യം, സമകാലിക ഇന്ത്യയുടെ സത്യസന്ധമായ ചിത്രീകരണം എന്നിവകൊണ്ട് ശ്രദ്ധേയമായ വെബ് സീരീസുകളെ അദ്ദേഹം പ്രശംസിച്ചു. എട്ട് എപ്പിസോഡുകളുള്ള ഒരു പരമ്പര കാണുന്നതിനെ അദ്ദേഹം "എട്ട് സ്വതന്ത്ര സിനിമകൾ അനുഭവിക്കുന്നതിനോട്" ഉപമിച്ചു. ഇത് ദീർഘ സമയ കഥപറച്ചിലിന് പിന്നിലെ പരിശ്രമവും ബുദ്ധിമുട്ടുകളും ഇത് എടുത്തുകാണിക്കുന്നു.

നിർമ്മാതാവും സംവിധായകനുമായ മുഞ്ജൽ ഷ്രോഫ് OTT വിപ്ലവത്തെ "വിതരണത്തിന്റെ ജനാധിപത്യവൽക്കരണം" എന്ന് വിശേഷിപ്പിച്ചു. സിനിമാ മേഖലയിലെ 'ഗേറ്റ് കീപ്പിംഗ്' കുറയുകയും പ്രേക്ഷകരുടെ തിരഞ്ഞെടുപ്പ് സാദ്ധ്യതകൾ വികസിക്കുകയും ചെയ്യുന്നതോടെ, കാഴ്ചക്കാർ ഇപ്പോൾ താരപദവിയെക്കാൾ ആത്മാർത്ഥ സർഗാത്മകതയ്ക്ക് മൂല്യം നൽകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "സ്രഷ്ടാക്കൾ വിവിധ വിഭാഗങ്ങളിൽ ധൈര്യത്തോടെ പരീക്ഷണം നടത്തുന്നത് കാണുന്നത് നവോന്മേഷകരമാണ്. OTT, യൂട്യൂബ് എന്നിവയുള്ളതിനാൽ ബോക്സ് ഓഫീസ് വിജയ സമവാക്യങ്ങളെകുറിച്ചോ ടെലിവിഷൻ നിയന്ത്രണങ്ങളെക്കുറിച്ചോ ആലോചിക്കാതെ അസാധാരണമായ കഥകൾ പറയാൻ ചലച്ചിത്ര നിർമ്മാതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്," അദ്ദേഹം അഭിപ്രായപ്പെട്ടു. ഉള്ളടക്ക ഉപഭോഗത്തിന്റെ മാതൃക നാടകീയമായി മാറിയിരിക്കുന്നുവെന്നും, കാഴ്ചക്കാർ ബോധപൂർവ്വം വൈവിധ്യമാർന്നതും ചിലപ്പോൾ വെല്ലുവിളി നിറഞ്ഞതുമായ ആഖ്യാനങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടി രാജേശ്വരി സച്ച്ദേവ് കാഴ്ചക്കാരും സിനിമകളും തമ്മിലുള്ള അടുത്ത ബന്ധത്തെ എടുത്തുകാണിച്ചു. "കഥകൾ നമ്മുടെ കൈകളിലേക്ക് ഒഴുകിയെത്തുമ്പോൾ, പുതിയ കാഴ്ചപ്പാടുകൾക്കായുള്ള ആഗ്രഹം വളർന്നിട്ടുണ്ടാകും," അവർ അഭിപ്രായപ്പെട്ടു. ഒരുകാലത്ത് നിഷിദ്ധമായിരുന്ന വിഷയങ്ങൾ ഇപ്പോൾ സത്യസന്ധതയോടും മനുഷ്യത്വത്തോടും കൂടി പര്യവേക്ഷണം ചെയ്യപ്പെടുന്നതെങ്ങനെയെന്ന് പറയാൻ ജയിൽ ജീവിതത്തെക്കുറിച്ചുള്ള ഒരു പരമ്പര അവർ ഉദ്ധരിച്ചു. "ഈ കഥകൾ മുമ്പ് വലിയ സ്‌ക്രീനിൽ വന്നിട്ടുണ്ടാകില്ല, പക്ഷേ ഇന്ന് അവയെക്കുറിച്ച് കൗതുകത്തോടെയും അതിശയത്തോടെയും പറയുകയും അവ കാണുകയും ചെയ്യുന്നു," അവർ പറഞ്ഞു.
******
Release ID:
2195393
| Visitor Counter:
11