സമ്മർദ്ദത്തിലായ ജീവിതത്തിന്റെ ആവേശകരമായ സിനിമാറ്റിക് സാക്ഷ്യങ്ങൾ പങ്കുവെക്കുന്ന ചലച്ചിത്രകാരന്മാരിലൂടെ ഐഎഫ്‌എഫ്‌ഐയിൽ ഇറാനെയും ഇറാഖിനെയും ഒരുമിച്ച് കൊണ്ടുവരുന്നു
മൈ ഡോട്ടേർസ് ഹെയർ’ ഇറാന്റെ സാമൂഹിക യാഥാർത്ഥ്യങ്ങളുടെ ഹൃദയത്തിലൂടെ കടന്നുപോകുന്നു
‘പ്രസിഡന്റ്സ് കേക്ക്’ സ്വേച്ഛാധിപത്യത്തിൻ കീഴിലുള്ള ജീവിതത്തിന്റെ ഒരു
അംശം ചീന്തി നൽകുന്നു
ഇന്ന് നടന്ന ഐഎഫ്എഫ്ഐ പത്രസമ്മേളനത്തിൽ, ഇറാനും ഇറാഖും വേദി പങ്കിട്ടു, അസാധാരണമായ സാഹചര്യങ്ങളിൽ അതിജീവിക്കാൻ നിർബന്ധിതരാകുന്ന സാധാരണക്കാരുടെ കഥകൾ പറഞ്ഞു. പ്രക്ഷുബ്ധമായ ചരിത്രങ്ങളുള്ള രണ്ട് രാഷ്ട്രങ്ങൾ, രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് ജനിച്ച രണ്ട് സിനിമകൾ, ഒരു പൊതു ബോധ്യത്താൽ ഐക്യപ്പെട്ട രണ്ട് ടീമുകൾ എന്നിവ അവരുടെ രാഷ്ട്രങ്ങളുടെ വൈകാരിക ഭൂപടങ്ങൾ കണ്ടെത്തുന്നതിനായി ഒത്തുചേർന്നു, വ്യക്തിഗത ഓർമ്മകളെ കൂട്ടായ മുറിവുകളുമായി ബന്ധിപ്പിച്ചു.
ഐഎഫ്എഫ്ഐയിലെ 'ഒരു സംവിധായകന്റെ മികച്ച അരങ്ങേറ്റ ഫീച്ചർ ഫിലിം' വിഭാഗത്തിൽ മത്സരിക്കുന്ന ഇറാനിയൻ ഫീച്ചർ ചിത്രമായ 'മൈ ഡോട്ടേഴ്‌സ് ഹെയർ (റഹ)'യെ പ്രതിനിധീകരിച്ച് സംവിധായകൻ സയ്യിദ് ഹെസം ഫറാഹ്മണ്ട് ജൂവും നിർമ്മാതാവ് സയീദ് ഖാനിനാമാഗിയും സംഭാഷണത്തിൽ പങ്കുചേർന്നു. ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡലിനായി മത്സരിക്കുന്ന ഇറാഖിന്റെ 'ദി പ്രസിഡൻറ്സ് കേക്കി'നായി, എഡിറ്റർ അലക്സാണ്ട്രു-റാഡു റാഡുവും പങ്കെടുത്തു. റാഡു ചിത്രത്തിന്റെ അതുല്യമായ രൂപത്തെക്കുറിച്ചും സ്വേച്ഛാധിപത്യത്തിൻ കീഴിലുള്ള ജീവിതത്തിന്റെ വ്യക്തമായ ചിത്രീകരണത്തെക്കുറിച്ചും സംസാരിച്ചു.

പ്രതിസന്ധിയിലായ ഒരു മധ്യവർഗ കുടുംബം, ഒരു രാജ്യത്തിന്റെ പ്രതിബിംബം
‘മൈ ഡോട്ടേഴ്‌സ് ഹെയർ’ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് ഹെസം വെളിപ്പെടുത്തി. “എന്റെ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചു,” ഒരു ലാപ്‌ടോപ്പിനായി മുടി വിൽക്കുന്ന റാഹയുടെ കഥ സാമ്പത്തിക അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന എണ്ണമറ്റ സ്ത്രീകൾ നിശബ്ദമായി ചെയ്യുന്ന ത്യാഗങ്ങളെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
സമീപകാല അന്താരാഷ്ട്ര ഉപരോധങ്ങൾ ഇറാനിലെ ജീവിത സാഹചര്യങ്ങളെ എങ്ങനെ വഷളാക്കി എന്ന് വിവരിച്ചുകൊണ്ട് നിർമ്മാതാവ് ഖാനിനാമാഗി സന്ദർഭം കൂടുതൽ വിശദീകരിച്ചു.
"ആളുകൾ സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുകയാണ്. മധ്യവർഗം ദരിദ്രരായി മാറുകയാണ്," അദ്ദേഹം പറഞ്ഞു. "നമ്മുടെ സിനിമയിൽ, ഒരു ലാപ്‌ടോപ്പ് കാരണം ഒരു കുടുംബത്തിന്റെ മുഴുവൻ സമ്പദ്‌വ്യവസ്ഥയും തകരുന്നു. നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നത് അതാണ്."

സിനിമയുടെ ദൃശ്യഭാഷയെക്കുറിച്ച് ചോദിച്ചപ്പോൾ, തൊഴിലാളിവർഗത്തെക്കുറിച്ചുള്ള കഥകളിൽ പലപ്പോഴും അടിച്ചേൽപ്പിക്കുന്ന "നിറംകെട്ട ദാരിദ്ര്യം" എന്ന കലാബോധത്തെ ഹെസം നിരസിച്ചു. "ഫ്രെയിമുകൾ ജീവിതം പോലെ തന്നെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു," അദ്ദേഹം പറഞ്ഞു. "ദരിദ്ര കുടുംബങ്ങൾക്കും വർണ്ണാഭമായ, സന്തോഷകരമായ നിമിഷങ്ങളുണ്ട്. അവർ ചിരിക്കുന്നു, ആഘോഷിക്കുന്നു, അവരുടെ ജീവിതത്തിൽ നിറം കണ്ടെത്തുന്നു. എന്റെ ഫ്രെയിമുകളിലൂടെ ആ യാഥാർത്ഥ്യം കാണിക്കാൻ ഞാൻ ആഗ്രഹിച്ചു."
സാമൂഹികമായി വേരൂന്നിയ അത്തരം കഥകളെ വാണിജ്യ സിനിമകളിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും ഹെസം സംസാരിച്ചു. “നേരത്തെ, ഈ സിനിമകളെ വാണിജ്യ സിനിമകളായി കണക്കാക്കിയിരുന്നില്ല. അത് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു,” തന്റെ അടുത്ത പ്രോജക്റ്റും അതേ തത്ത്വചിന്ത പിന്തുടരുന്നുവെന്ന് സൂചന നൽകികൊണ്ട്
അദ്ദേഹം പറഞ്ഞു. ഖാനിനാമാഗി ഇറാനിയൻ സിനിമയിലെ നിലവിലെ സാഹചര്യത്തെ അഭിസംബോധന ചെയ്തു, ചലച്ചിത്ര സംവിധായകർ അതിരുകൾ ഭേദിക്കാൻ ശ്രമിച്ചാലും, അവരുടെ ചലച്ചിത്ര വ്യവസായം സെൻസർഷിപ്പുമായി മല്ലിടുന്നത് തുടരുന്നുവെന്ന് ഊന്നിപ്പറഞ്ഞു. “സിനിമകളുടെ ചില ഭാഗങ്ങൾ മുറിച്ച് മാറ്റുന്നു, പ്രേക്ഷകർ മുഴുവൻ കഥയും മനസ്സിലാക്കാൻ പാടുപെടുന്നു,” അദ്ദേഹം പറഞ്ഞു.
ഭയത്തിൽ നിന്ന് ജനിച്ച ഒരു നാടോടിക്കഥ
1990-കളിലെ ഇറാഖിലേക്ക് സംഭാഷണം കൊണ്ടുപോയ, അലക്സാണ്ട്രു-റാഡു റാഡു 'ദി പ്രസിഡൻറ്സ് കേക്ക്' "തെരുവ്-നാടകകാരുടെ" പ്രകടനങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു സിനിമയാണെന്ന് വിശേഷിപ്പിച്ചു.
എല്ലാ അഭിനേതാക്കളും പ്രൊഫഷണലുകളല്ലാത്തവരും, ദൈനംദിന ജീവിതത്തിൽ നിന്ന് തിരഞ്ഞെടുത്തവരുമാണ്, ഇത് ചിത്രത്തിന് വ്യത്യസ്തമായ ഒരു അടുപ്പം
നൽകുന്നു.

ഉപരോധങ്ങളും സ്വേച്ഛാധിപത്യ ഭരണവും താഴ്ന്ന വിഭാഗങ്ങളെ എങ്ങനെ തകർക്കുന്നു എന്നതിലാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റാഡു വിശദീകരിച്ചു. "ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ, സ്വേച്ഛാധിപതികളല്ല, ജനങ്ങളാണ് കഷ്ടപ്പെടുന്നത്," എന്ന് അദ്ദേഹം പറഞ്ഞു, ഒരു സ്വേച്ഛാധിപതി പൗരന്മാരെ തന്റെ ജന്മദിനം ആഘോഷിക്കാൻ നിർബന്ധിക്കുന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ ഇതിവൃത്തം എന്ന് അദ്ദേഹം വിവരിച്ചു. സദ്ദാം ഹുസൈനുവേണ്ടി കേക്ക് ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയ ലാമിയ എന്ന പെൺകുട്ടിയുടെ കഥ സാങ്കല്പികതയ്ക്കും ജീവിച്ചിരിക്കുന്ന യാഥാർത്ഥ്യത്തിനും ഇടയിൽ കിടക്കുന്നു.
സംവിധായകൻ ഹസൻ ഹാദി കഥയെ ഒരു നാടോടിക്കഥയായിട്ടാണ് സങ്കൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “ലാമിയ ഇറാഖിന്റെ പ്രതീകമാകണമെന്ന് ഹസൻ ആഗ്രഹിച്ചു,” റാഡു വിശദീകരിച്ചു. “അവൾക്ക് സംഭവിക്കുന്നതെല്ലാം രാജ്യത്തിന് സംഭവിക്കുന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്.” ഇറാഖിലെ യുവത്വമാർന്നതും വളർന്നുവരുന്നതുമായ സിനിമാ വ്യവസായത്തെക്കുറിച്ചും റാഡു സംസാരിച്ചു: “ഇറാനിൽ നിന്ന് വ്യത്യസ്തമായി, ഇറാഖിന് സമ്പന്നമായ ഒരു സിനിമാ പാരമ്പര്യമില്ല. ഇറാഖിലെ ആദ്യത്തെ ആർട്ട് ചിത്രമാണ് ‘ദി പ്രസിഡൻറ്സ് കേക്ക്’. ഹസനെപ്പോലുള്ള സംവിധായകർ ഇപ്പോൾ ആ വ്യവസായം കെട്ടിപ്പടുക്കുകയാണ്.”
വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും സിനിമാ പാരമ്പര്യങ്ങളിൽ നിന്നുമുള്ളതാണെങ്കിലും, രണ്ട് സിനിമകളും സമാനമായ സത്യങ്ങളെ ചുറ്റിപ്പറ്റിയാണ്: ഉപരോധങ്ങളുടെ ഭാരം, സാധാരണക്കാരുടെ പ്രതിരോധശേഷി, രാഷ്ട്രീയ സമ്മർദ്ദത്തിൻ കീഴിലുള്ള അന്തസ്സിനെക്കുറിച്ചുള്ള ദൈനംദിന ചർച്ചകൾ. അവസാനത്തോടെ, സംഭാഷണം ടെഹ്‌റാനിൽ നിന്ന് ബാഗ്ദാദിലേക്ക് നീളുന്ന ഒരു പാലം പോലെ തോന്നി, രാഷ്ട്രീയം കൊണ്ടല്ല, മറിച്ച് കഥപറച്ചിലിലൂടെയാണ് ഇത് ബന്ധിപ്പിച്ചത്.
വാർത്താ സമ്മേളനത്തിന്റെ ലിങ്ക്:
***
AT
रिलीज़ आईडी:
2195147
| Visitor Counter:
31