പരിസ്ഥിതി, വനം മന്ത്രാലയം
2025 ലെ ലോക ആന ദിനം ഓഗസ്റ്റ് 12 ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ആഘോഷിക്കും
2025ലെ ലോക ആന ദിനാഘോഷ പരിപാടികൾക്ക് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് അധ്യക്ഷത വഹിക്കും
Posted On:
11 AUG 2025 1:34PM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC),തമിഴ്‌നാട് വനം വകുപ്പുമായി സഹകരിച്ച് ആഗസ്റ്റ് 12 ന് കോയമ്പത്തൂരിൽ ലോക ആന ദിനാഘോഷം സംഘടിപ്പിക്കും.ഭൂമിയിലെ ഏറ്റവും സവിശേഷ ജീവി ഇനങ്ങളിൽ ഒന്നായ ആനയെ സംരക്ഷിക്കുന്നതിനും അവയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമുള്ള ആഗോള പ്രതിജ്ഞാബദ്ധതയെ ഈ വാർഷിക പരിപാടി അടയാളപ്പെടുത്തുന്നു
ലോകത്തിലെ കാട്ടാനകളുടെ ഏകദേശം 60% എണ്ണവും ഇന്ത്യയിലാണ്.ഇന്ത്യയിലെ ആനത്താരകളെക്കുറിച്ചുള്ള 2023 ലെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് 33 ആന സംരക്ഷണ കേന്ദ്രങ്ങളും തിരിച്ചറിഞ്ഞിട്ടുള്ള 150 ആനത്താരകളുമുണ്ട്. ശക്തമായ നിയമ സംരക്ഷണം, കരുത്തുറ്റ സ്ഥാപന ചട്ടക്കൂടുകൾ,മികച്ച പൊതുജന പിന്തുണ എന്നിവയിലൂടെ മനുഷ്യരുടെ ക്ഷേമത്തെ വന്യജീവികളുടെ സംരക്ഷണവുമായി സമന്വയിപ്പിച്ച് മുൻപോട്ട് പോകുന്ന ഒരു നേതൃരാജ്യമെന്ന നിലയിൽ ഇന്ത്യ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തിലും സംസ്കാരത്തിലും ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആനകൾക്ക് ദേശീയ പൈതൃക മൃഗമെന്ന പദവി നൽകിയിട്ടുണ്ട്.
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ശ്രീ കൃതിവർധൻ സിംഗ്, തമിഴ്‌നാട് ഗവണ്മെന്റിന്റെ വനം, ഖാദി വകുപ്പ് മന്ത്രി തിരു ആർ.എസ്. രാജകണ്ണപ്പൻ എന്നിവർ പങ്കെടുക്കും. കേന്ദ്ര വനം, പരിസ്ഥിതി& കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ, തമിഴ്നാട് വനം വകുപ്പ്, റെയിൽവേ മന്ത്രാലയം, മറ്റ് സംസ്ഥാനങ്ങൾ എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.
ലോക ആന ദിനാചരണത്തിന്റെ ഭാഗമായി നാളെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മനുഷ്യ-ആന സംഘർഷത്തെക്കുറിച്ചുള്ള (HEC) ഒരു കേന്ദ്രീകൃത ശില്പശാല സംഘടിപ്പിക്കും. മനുഷ്യർ - ആന സഹവർത്തിത്വവുമായി ബന്ധപ്പെട്ട് ആനകൾ കൂടുതലായുള്ള സംസ്ഥാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ പങ്കുവെക്കുന്നതിനും അതത് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ലഘൂകരണ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഒരു വേദി നൽകുക എന്നതാണ് ശില്പശാല ലക്ഷ്യമിടുന്നത്. പ്രാദേശിക സുരക്ഷയിലും സംരക്ഷണ പ്രവർത്തനങ്ങളിലും നിർണായക ആശങ്ക ഉയർത്തുന്ന പ്രശ്നമായ മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി, സമൂഹ പങ്കാളിത്തത്തിനും ശാസ്ത്രീയ സമീപനങ്ങൾക്കും ഊന്നൽ നൽകുന്ന പ്രോജക്റ്റ് എലിഫന്റിന് കീഴിലുള്ള ശ്രമങ്ങളുമായി ഈ സംരംഭം പൊരുത്തപ്പെടുന്നു.
ഭക്ഷണവും വെള്ളവും തേടി ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ശിൽപശാല നടക്കുന്നത്.ഇതിന് സംസ്ഥാനങ്ങൾക്കിടയിൽ നൂതനമായ പരിഹാരങ്ങളും സഹകരണവും ആവശ്യമാണ്. ആവാസ വ്യവസ്ഥയുടെയും ആനത്താരകളുടെയും പരിപാലനം, മനുഷ്യ-ആന സംഘർഷ മേഖലകളിൽ അവബോധം സൃഷ്ടിക്കൽ, ശേഷി വികസനം തുടങ്ങിയ മികച്ച രീതികളെക്കുറിച്ച് വിദഗ്ധർ, നയരൂപകർത്താക്കൾ, സംരക്ഷകർ, വനം ഉദ്യോഗസ്ഥർ എന്നിവർ ചർച്ച നടത്തും. വന്യജീവി സംരക്ഷണത്തെ മനുഷ്യക്ഷേമവുമായി സന്തുലിതമാക്കാനും മനുഷ്യരും ആനകളും തമ്മിലുള്ള ദീർഘകാല സഹവർത്തിത്വം വളർത്താനും ഈ സഹകരണ സമീപനം ശ്രമിക്കുന്നു.
ആന സംരക്ഷണത്തിനായുള്ള വിപുലമായ പൊതുജന ഇടപെടലും പ്രതിജ്ഞാബദ്ധതയും പ്രതിഫലിപ്പിച്ചുകൊണ്ട് ഏകദേശം 5,000 സ്കൂളുകളിൽ നിന്നുള്ള 12 ലക്ഷത്തോളം സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി രാജ്യവ്യാപകമായി ഒരു അവബോധ പരിപാടിയും നടത്തും
SKY
*******
(Release ID: 2155061)