പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റിപ്പബ്ലിക്ക് ഓഫ് ക്രൊയേഷ്യയുടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Posted On: 18 JUN 2025 11:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയുടെ പ്രധാനമന്ത്രി ശ്രീ ആൻഡ്രെജ് പ്ലെൻകോവിച്ചുമായി സാഗ്രെബിൽ വെച്ച്  കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. അതിനാൽ, ഇന്ത്യ-ക്രൊയേഷ്യ ബന്ധത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണിത്. ചരിത്രപ്രസിദ്ധമായ ബാൻസ്‌കി ദ്വോറി കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ പ്രധാനമന്ത്രി പ്ലെൻകോവിച്ച് സ്വീകരിക്കുകയും ആചാരപരമായി വരവേൽക്കുകയും ചെയ്തു. നേരത്തെ, സാഗ്രെബിലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക്  പ്രധാനമന്ത്രി പ്ലെൻകോവിച്ച് വിശിഷ്ടവും ഊഷ്മളവുമായ സ്വീകരണം നൽകിയിരുന്നു.

ഇരു നേതാക്കളും പ്രതിനിധിതല ചർച്ചകൾ നടത്തി. വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, സാംസ്കാരിക സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അവർ വിപുലമായ ചർച്ചകളിൽ ഏർപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖങ്ങൾ, ഷിപ്പിംഗ്, ഡിജിറ്റലൈസേഷൻ, AI, പുനരുപയോഗ ഊർജ്ജം, ഫാർമ, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഗണ്യമായ അവസരങ്ങളുണ്ടെന്ന് ഇരു നേതാക്കളും സമ്മതിച്ചു. ക്രൊയേഷ്യയിൽ ഇന്ത്യൻ സംസ്കാരം, ഇൻഡോളജി, യോഗ എന്നിവയുടെ പ്രചാരം ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കൂടുതൽ അടുപ്പിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. ജൂൺ 21 ന് വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതിനായി ക്രൊയേഷ്യയിലെ എല്ലാ യോഗ പ്രേമികൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

സ്റ്റാർട്ടപ്പ്, ഇന്നൊവേഷൻ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിലെ സമീപകാല സംരംഭങ്ങൾ നേതാക്കൾ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലും സമഗ്രവും സുസ്ഥിരവുമായ വളർച്ച കൈവരിക്കുന്നതിന് കൂടുതൽ ബിസിനസ്-ടു-ബിസിനസ് സഹകരണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും നിക്ഷേപ പങ്കാളിത്തങ്ങളും സംയുക്ത സംരംഭങ്ങളും സുഗമമാക്കേണ്ടതിന്റെയും ആവശ്യകത അവർ അം​ഗീകരിച്ചു. ഈ ലക്ഷ്യത്തിലേക്ക്, ഇന്ത്യയുടെ വൈദഗ്ധ്യമുള്ള പ്രതിഭകളെ പ്രയോജനപ്പെടുത്താൻ ക്രൊയേഷ്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി മോദി നിർദ്ദേശിക്കുകയും മൊബിലിറ്റി മേഖലയിൽ സ്ഥാപനപരമായ സഹകരണം ഉറപ്പുവരുത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി [IMEC] വഴിയുള്ള കണക്റ്റിവിറ്റിയടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ യോജിപ്പിലെത്തി. മധ്യ, തെക്കുകിഴക്കൻ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമായി ക്രൊയേഷ്യയ്ക്ക് പ്രവർത്തിക്കാൻ കഴിയും.

പരസ്പര താൽപ്പര്യമുള്ള പ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും പരിഷ്കരണം, കാലാവസ്ഥാ വ്യതിയാന നടപടികൾ, തീവ്രവാദം ഉയർത്തുന്ന ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ കൈമാറി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ക്രൊയേഷ്യ ഇന്ത്യയ്ക്ക് നൽകിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി പ്ലെൻകോവിച്ചിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാകുന്നതിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിന് പിന്തുണ അറിയിക്കുകയും ചെയ്തു.

ചർച്ചകൾക്ക് ശേഷം, കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, സംസ്കാരം എന്നീ മേഖലകളിലെയും ഹിന്ദി ചെയർ പുതുക്കുന്നതിനെക്കുറിച്ചുമുള്ള നാല് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഈ അവസരത്തിൽ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി [ലിങ്ക്].

പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം പ്രധാനമന്ത്രി പ്ലെൻകോവിച്ച് ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചു. ഇരുവർക്കും സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി പ്ലെൻകോവിച്ചിനെ ക്ഷണിച്ചു.

***

SK


(Release ID: 2137584)