പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ജി 7 ഔട്ട്റീച്ച് സെഷനിൽ (ജൂൺ 17, 2025) പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.

Posted On: 18 JUN 2025 2:42PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി കാർണി,

ശ്രേഷ്ഠരേ,

നമസ്‌കാരം!

ജി-7 ഉച്ചകോടിയിലേക്ക് ഞങ്ങളെ ക്ഷണിച്ചതിനും ഞങ്ങൾക്ക് നൽകിയ മികച്ച സ്വീകരണത്തിനും പ്രധാനമന്ത്രി കാർണിയോട് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ജി-7 ഗ്രൂപ്പിന്റെ 50 വർഷം പൂർത്തിയാക്കുന്ന ചരിത്രപരമായ അവസരത്തിൽ ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളെ,

ഭാവി തലമുറകൾക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്നത് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. അത് ഒരു മുൻഗണന മാത്രമല്ല, നമ്മുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തമായും ഞങ്ങൾ കണക്കാക്കുന്നു. ലഭ്യത, പ്രാപ്യത, താങ്ങാനാവുന്ന വില, സ്വീകാര്യത എന്നീ അടിസ്ഥാന തത്വങ്ങളിൽ മുന്നോട്ട് പോകുമ്പോൾ, ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ പാത തെരഞ്ഞെടുത്തു.

ഇന്ന്, ഇന്ത്യയിലെ മിക്കവാറും എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ ഉണ്ട്. ഒരു യൂണിറ്റിന് ഏറ്റവും കുറഞ്ഞ വൈദ്യുതി ചെലവുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെങ്കിലും, ഇന്ത്യ അതിന്റെ പാരീസ് പ്രതിജ്ഞാബദ്ധതകൾ സമയത്തിന് മുമ്പേ പൂർത്തിയാക്കിയിട്ടുണ്ട്. 2070 ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം നീങ്ങുകയാണ്. നിലവിൽ, നമ്മുടെ മൊത്തം സ്ഥാപിത ശേഷിയുടെ ഏകദേശം 50% പുനരുപയോഗ ഊർജ്ജമാണ്.

2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ ഉറച്ചു മുന്നേറുന്നു. ശുദ്ധമായ ഊർജ്ജത്തിനായി ഹരിത ഹൈഡ്രജൻ, ആണവോർജ്ജം, എത്തനോൾ മിശ്രണം എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഹരിതവും സുസ്ഥിരവുമായ ഒരു ഭാവിയിലേക്ക് നീങ്ങാൻ ഞങ്ങൾ പ്രചോദിപ്പിക്കുന്നു.

ഇതിനായി, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യത്തിനുള്ള സഖ്യം, മിഷൻ ലൈഫ്, ആഗോള ജൈവ ഇന്ധന സഖ്യം, ഒരു സൂര്യൻ ഒരു ലോകം ഒരു ഊർജ്ജ ശൃംഖല തുടങ്ങിയ ആഗോള സംരംഭങ്ങൾ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.


സുഹൃത്തുക്കളെ,

ഊർജ്ജ പരിവർത്തനത്തിലേക്ക് എല്ലാ രാജ്യങ്ങളും ഒരുമിച്ച് മുന്നേറേണ്ടത് അത്യാവശ്യമാണ്. "ഞാനല്ല, നമ്മളാണ്" എന്ന മനോഭാവത്തോടെ നാം മുന്നോട്ട് പോകണം. നിർഭാഗ്യവശാൽ, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളാണ് അനിശ്ചിതത്വത്തിന്റെയും സംഘർഷങ്ങളുടെയും പരമാവധി ആഘാതം വഹിക്കേണ്ടി വരുന്നത്. ലോകത്ത് എവിടെ സംഘർഷം ഉണ്ടായാലും, ഭക്ഷണം, ഇന്ധനം, വളം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയാൽ ആദ്യം ബാധിക്കപ്പെടുന്നത് ഈ രാജ്യങ്ങളെയാണ്.

ബഹുജനങ്ങൾ, വസ്തുക്കൾ, ഉൽപ്പാദനം, ചലനാത്മകത എന്നിവയും ബാധിക്കപ്പെടുന്നു. ഗ്ലോബൽ സൗത്തിൻ്റെ മുൻഗണനകളും ആശങ്കകളും ലോക വേദിയിലേക്ക് കൊണ്ടുവരേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ കരുതുന്നു. ഏതെങ്കിലും രൂപത്തിൽ ഇരട്ടത്താപ്പ് നിലനിൽക്കുന്നിടത്തോളം, മാനവികതയുടെ സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ വികസനം പ്രാപ്യമാക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.


സുഹൃത്തുക്കളെ,

മറ്റൊരു ഗുരുതരമായ പ്രശ്നത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - തീവ്രവാദം. തീവ്രവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. അടുത്തിടെ, ഇന്ത്യ ഒരു ക്രൂരവും ഭീരുത്വപരവുമായ ഭീകരാക്രമണത്തെ നേരിട്ടു.

ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണം പഹൽഗാമിൽ നടന്ന ആക്രമണം മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ആത്മാവിനും, സ്വത്വത്തിനും, അന്തസ്സിനും നേരെയുള്ള പ്രത്യക്ഷ ആക്രമണമായിരുന്നു. മുഴുവൻ മനുഷ്യ രാശിക്ക് നേരെയുള്ള ആക്രമണമായിരുന്നു അത്. ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളെ,

ഭീകരത മാനവരാശിയുടെ ശത്രുവാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാ രാഷ്ട്രങ്ങൾക്കും എതിരാണ് അത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഐക്യം അനിവാര്യമാണ്. നിർഭാഗ്യവശാൽ, ഞങ്ങളുടെ സ്വന്തം അയൽപക്കം തീവ്രവാദത്തിന്റെ വിളനിലമായി മാറിയിരിക്കുന്നു. ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, നമ്മുടെ ചിന്തയും നയങ്ങളും വളരെ വ്യക്തമായിരിക്കണം - ഭീകരതയെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യത്തിനെയും അതിന് ഉത്തരവാദിത്തമുള്ളവരാക്കണം,അവർ അതിന് വില കൊടുക്കേണ്ടിവരും.

നിർഭാഗ്യവശാൽ, യാഥാർത്ഥ്യം നേരെ വിപരീതമാണ്. ഒരു വശത്ത്, നമ്മുടെ സ്വന്തം ഇഷ്ടങ്ങളും താൽപ്പര്യങ്ങളും അടിസ്ഥാനമാക്കി വിവിധ ഉപരോധങ്ങൾ ഏർപ്പെടുത്താൻ നാം തിടുക്കം കാണിക്കുന്നു. മറുവശത്ത്, ഭീകരതയെ പരസ്യമായി പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇപ്പോഴും പ്രതിഫലം ലഭിക്കുന്നു. ഈ മുറിയിൽ സന്നിഹിതരായിരിക്കുന്നവരോട് എനിക്ക് ചില ഗൗരവമേറിയ ചോദ്യങ്ങളുണ്ട്.

ഭീകരതയെ അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ ശരിക്കും ഗൗരവമുള്ളവരാണോ? ഭീകരത നമ്മുടെ സ്വന്തം വാതിലുകളിൽ മുട്ടുമ്പോൾ മാത്രമേ നമുക്ക് അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാകുകയുള്ളോ? ഭീകരത പ്രചരിപ്പിക്കുന്നവരെയും അതുകൊണ്ട് കഷ്ടപ്പെടുന്നവരെയും ഒരേ തുലാസിൽ തൂക്കിനോക്കാൻ കഴിയുമോ? നമ്മുടെ ആഗോള സ്ഥാപനങ്ങൾ അവയുടെ വിശ്വാസ്യത നഷ്ടപ്പെടാനുള്ള സാധ്യതയിലാണോ?

മനുഷ്യരാശിക്കെതിരായ ഈ ഭീകരതയ്‌ക്കെതിരെ ഇന്ന് നമ്മൾ നിർണായക നടപടി സ്വീകരിച്ചില്ലെങ്കിൽ, ചരിത്രം ഒരിക്കലും നമ്മോട് ക്ഷമിക്കില്ല. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി തീവ്രവാദത്തിനെതിരെ കണ്ണടയ്ക്കുകയോ ഭീകരതയ്‌ക്കോ തീവ്രവാദികൾക്കോ പിന്തുണ നൽകുകയോ ചെയ്യുന്നത് മുഴുവൻ മനുഷ്യരാശിയെയും വഞ്ചിക്കുന്നതാണ്.

സുഹൃത്തുക്കളെ,

സ്വന്തം താൽപ്പര്യങ്ങൾക്കപ്പുറം മാനവികതയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഇന്ത്യ എപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്. ഭാവിയിലും എല്ലാ കാര്യങ്ങളിലും ജി-7 മായി സംഭാഷണത്തിലും സഹകരണത്തിലും ഞങ്ങൾ തുടരും.

വളരെ നന്ദി.

സുഹൃത്തുക്കളെ,

സാങ്കേതികവിദ്യ, എഐ, ഊർജ്ജം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ മേഖലകളിലും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നൂതനാശയം വളർത്തുന്നതിനുമുള്ള ശക്തമായ ഒരു ഉപകരണമായി എഐ ഉയർന്നുവരുന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, എഐ തന്നെ വളരെ ഊർജ്ജം ആവശ്യമുള്ള ഒരു സാങ്കേതികവിദ്യയാണ്. എഐ ഡാറ്റാ സെന്ററുകൾ നയിക്കുന്ന വർദ്ധിച്ചുവരുന്ന ഊർജ്ജ ഉപഭോഗവും ഇന്നത്തെ സാങ്കേതികവിദ്യാധിഷ്ഠിത സമൂഹങ്ങളുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങളും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെ മാത്രമേ സുസ്ഥിരമായി പരിഹരിക്കാൻ കഴിയൂ.

താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവുമായ ഊർജ്ജം ഉറപ്പാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മുൻ‌ഗണനയാണ്. ഇത് കൈവരിക്കുന്നതിന്, ഞങ്ങൾ സൗരോർജ്ജത്തിലും ചെറിയ മോഡുലാർ റിയാക്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുനരുപയോഗ ഊർജ്ജ ഉൽ‌പാദനത്തെ ഡിമാൻഡ് സെന്ററുകളുമായി ബന്ധിപ്പിക്കുന്നതിന് സ്മാർട്ട് ഗ്രിഡുകൾ, ഊർജ്ജ സംഭരണ സംവിധാനങ്ങൾ, ഹരിത ഊർജ്ജ ഇടനാഴികൾ എന്നിവയും ഞങ്ങൾ വികസിപ്പിക്കുന്നുണ്ട്.

സുഹൃത്തുക്കളെ,

ഇന്ത്യയിൽ, ഞങ്ങളുടെ എല്ലാ ശ്രമങ്ങളും മനുഷ്യ കേന്ദ്രീകൃത സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏതൊരു സാങ്കേതികവിദ്യയുടെയും യഥാർത്ഥ മൂല്യം അവസാനത്തെ വ്യക്തിക്ക് പോലും പ്രയോജനം ചെയ്യാനുള്ള കഴിവിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഗ്ലോബൽ സൗത്തിലെ ആരും പിന്നോട്ട് പോകരുത്. ഉദാഹരണത്തിന്, നമ്മൾ ഒരു എഐ അധിഷ്ഠിത കാലാവസ്ഥാ പ്രവചന ആപ്പ് വികസിപ്പിച്ചെടുത്താൽ, അത് എന്റെ രാജ്യത്തെ ഒരു ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന ഒരു കർഷകനോ മത്സ്യത്തൊഴിലാളിക്കോ പ്രയോജനപ്പെടുമ്പോഴാണ് അതിന്റെ യഥാർത്ഥ വിജയം.

ഇന്ത്യയിൽ, ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള ഒരാൾക്ക് പോലും ലോക ഭാഷകളുമായി ബന്ധപ്പെടാനും ആഗോള സംഭാഷണത്തിന്റെ ഭാഗമാകാനും കഴിയുമെന്ന് ഉറപ്പാക്കാൻ 'ഭാഷിണി' എന്ന എഐ അധിഷ്ഠിത ഭാഷാ ആപ്പ് ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഞങ്ങൾ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുകയും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലൂടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരെയും ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലും നമ്മൾ മനുഷ്യ കേന്ദ്രീകൃതമായ ഒരു സമീപനം സ്വീകരിക്കണം. എഐയുടെ സാധ്യതയും ഉപയോഗവും എല്ലാവരും തിരിച്ചറിയുന്നു. എന്നിരുന്നാലും, യഥാർത്ഥ വെല്ലുവിളി എഐയുടെ ശക്തിയും കഴിവുമല്ല, മറിച്ച് എഐ  ഉപകരണങ്ങൾ മനുഷ്യന്റെ അന്തസ്സും ശാക്തീകരണവും വർദ്ധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്.

സുഹൃത്തുക്കളെ,

സമ്പന്നമായ ഡാറ്റയാണ് എല്ലാവരെയും ഉൾക്കൊള്ളുന്നതും, കഴിവുള്ളതും, ഉത്തരവാദിത്തമുള്ളതുമായ എഐയുടെ അടിത്തറ.  ഊർജ്ജസ്വലമായ ജീവിതശൈലി, ഭാഷകളുടെ ബഹുത്വം, വിശാലമായ ഭൂമിശാസ്ത്രം എന്നിവയിൽ പ്രതിഫലിക്കുന്ന ഇന്ത്യയുടെ വൈവിധ്യം, അതിനെ സമ്പന്നമായ ഡാറ്റയുടെ ഏറ്റവും മൂല്യവത്തായതും ശക്തവുമായ ഉറവിടങ്ങളിലൊന്നാക്കി മാറ്റുന്നു. ഇന്ത്യയുടെ വൈവിധ്യത്തിന്റെ മാനദണ്ഡത്തിനെതിരെ വികസിപ്പിച്ചെടുക്കുകയും പരീക്ഷിക്കുകയും ചെയ്ത എഐ മാതൃകകൾ അതിനാൽ ലോകമെമ്പാടും വളരെയധികം പ്രസക്തിയും ഉപയോഗക്ഷമതയും നിലനിർത്തും.

ഇന്ത്യയിൽ, ശക്തമായ ഒരു ഡാറ്റ ശാക്തീകരണവും സംരക്ഷണ ചട്ടക്കൂടും കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഇതോടൊപ്പം, അതിന്റെ വ്യാപ്തി, വൈദഗ്ദ്ധ്യം, വൈവിധ്യം, ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ എഐ മേഖലയിലെ ആഗോള ശ്രമങ്ങൾക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയുന്ന ഒരു വലിയ പ്രതിഭാസംഘം ഇന്ത്യയ്ക്കുണ്ട്.

സുഹൃത്തുക്കളെ,

എഐ എന്ന വിഷയത്തിൽ ചില നിർദ്ദേശങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, എഐയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തലത്തിലുള്ള ഭരണത്തിനായി നാം പ്രവർത്തിക്കണം. എങ്കിൽ മാത്രമേ ആഗോള നന്മയ്ക്കുള്ള ഒരു ശക്തിയായി എഐ-യെ നമുക്ക് മാറ്റാൻ കഴിയൂ. രണ്ടാമതായി, എഐ യുഗത്തിൽ, നിർണായക ധാതുക്കളുടെയും സാങ്കേതികവിദ്യയുടെയും മേഖലകളിൽ അടുത്ത സഹകരണം വളരെ പ്രധാനമാണ്.

അവരുടെ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി സുരക്ഷിതമാക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു രാജ്യവും അവയെ സ്വന്തം താൽപ്പര്യങ്ങൾക്കോ ആയുധമായോ മാത്രം ഉപയോഗിക്കുന്നില്ലെന്ന് നാം ഉറപ്പാക്കണം. മൂന്നാമതായി, ഡീപ് ഫെയ്ക്ക് ആശങ്കയ്ക്ക് ഒരു പ്രധാന കാരണമാണ്, കാരണം അവ സമൂഹത്തിൽ വ്യാപകമായ ക്രമക്കേട് സൃഷ്ടിക്കാൻ കഴിയും. അതിനാൽ, എഐ സൃഷ്ടിച്ച ഉള്ളടക്കത്തിന് വ്യക്തമായ വാട്ടർ മാർക്കോ, വ്യക്തമായ വെളിപ്പെടുത്തലോ ഉണ്ടായിരിക്കണം.


സുഹൃത്തുക്കളെ,

കഴിഞ്ഞ നൂറ്റാണ്ടിൽ, ഊർജ്ജത്തിനായുള്ള മത്സരത്തിന് നാം സാക്ഷ്യം വഹിച്ചു. ഈ നൂറ്റാണ്ടിൽ, സാങ്കേതികവിദ്യാ മേഖലയിലെ സഹകരണം നാം അവലംബിക്കണം. 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന മാർഗ്ഗനിർദ്ദേശ തത്വവുമായി നാം മുന്നോട്ട് പോകണം, അതായത് ജനങ്ങൾ, ഗ്രഹം, പുരോഗതി എന്നിവയ്ക്കുള്ള ഇന്ത്യയുടെ ആഹ്വാനം. ഈ മനോഭാവത്തോടെ, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ ഹൃദയംഗമമായി ക്ഷണിക്കുന്നു.

വളരെ നന്ദി.

ഡിസ്ക്ലെയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

****

SK 


(Release ID: 2137378)