പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജി-7 ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു
Posted On:
18 JUN 2025 11:13AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ക്യാനനാസ്കിസിൽ നടന്ന ജി-7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്തു. ‘ഊർജസുരക്ഷ: അതിവേഗം മാറുന്ന ലോകത്തു പ്രാപ്യതയും താങ്ങാനാകുന്ന നിരക്കും ഉറപ്പാക്കാൻ വൈവിധ്യവൽക്കരണവും സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും’ എന്ന വിഷയത്തിലുള്ള സെഷനെ അദ്ദേഹം അഭിസംബോധന ചെയ്തു. ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ജി-7ന്റെ 50-ാം വാർഷികത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു.
ഭാവിതലമുറകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ഊർജസുരക്ഷയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചു വിശദീകരിച്ച അദ്ദേഹം, ലഭ്യത, പ്രാപ്യത, താങ്ങാനാകുന്ന നിരക്ക്, സ്വീകാര്യത എന്നിവയാണ് ഊർജസുരക്ഷയോടുള്ള ഇന്ത്യയുടെ സമീപനത്തിന് അടിസ്ഥാനമായ തത്വങ്ങളെന്നു ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും, പാരിസ് ഉടമ്പടിയിലെ പ്രതിജ്ഞാബദ്ധതകൾ നിശ്ചയിച്ച സമയത്തിനുമുമ്പേ വിജയകരമായി നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര-ഹരിത ഭാവിയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത എടുത്തുകാട്ടി, അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം, മിഷൻ ലൈഫ്, ഏക സൂര്യൻ - ഏക ലോകം - ഏക ഊർജശൃംഖല തുടങ്ങിയ നിരവധി ആഗോള സംരംഭങ്ങളിൽ ഇന്ത്യ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അവയ്ക്കു കൂടുതൽ കരുത്തേകാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും സംഘർഷങ്ങളും ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ലോകവേദിയിൽ ഉയർത്തുക എന്നത് ഇന്ത്യ ഉത്തരവാദിത്വമായി ഏറ്റെടുത്തു. സുസ്ഥിര ഭാവിയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടുന്നെങ്കിൽ ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളും ആശങ്കകളും ലോകം മനസിലാക്കേണ്ടതു പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാവെല്ലുവിളികൾക്കും അദ്ദേഹം ഊന്നൽ നൽകി. ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിനു കരുത്തേകാൻ രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കു കരുത്തുറ്റ പിന്തുണ നൽകിയതിന് ആഗോള സമൂഹത്തോടു നന്ദി പറഞ്ഞ അദ്ദേഹം, പഹൽഗാം ഭീകരാക്രമണം ഇന്ത്യക്കെതിരെ മാത്രമല്ല, മനുഷ്യരാശിക്കാകെ എതിരായുള്ള ആക്രമണമാണെന്നു ചൂണ്ടിക്കാട്ടി. ഭീകരതയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരതയെ നേരിടുന്നതിൽ ഇരട്ടത്താപ്പു പാടില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുന്നവർക്ക് ഒരിക്കലും പ്രതിഫലം നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരത മനുഷ്യരാശിക്കുള്ള ഗുരുതരമായ ഭീഷണിയാണെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര സമൂഹം ചിന്തിക്കേണ്ട ചില ചോദ്യങ്ങളും ഉന്നയിച്ചു:
- ഇരയാകുമ്പോൾ മാത്രമാണോ രാജ്യങ്ങൾ ഭീകരത ഉയർത്തുന്ന ഗുരുതരമായ ഭീഷണി മനസ്സിലാക്കുക?
- ഭീകരതയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരെയും അതിനിരയായകുന്നവരെയും എങ്ങനെ ഒരേ നിലയിൽ കണക്കാക്കാനാകും?
- ആഗോള സംഘടനകൾ ഭീകരതയ്ക്കു മുന്നിൽ നിശബ്ദ കാഴ്ചക്കാരാകേണ്ടതുണ്ടോ?
സാങ്കേതികവിദ്യ, നിർമിതബുദ്ധി (AI), ഊർജം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കാര്യക്ഷമതയും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർണായക സങ്കേതമായി AI മാറിയിട്ടുണ്ട്. എങ്കിലും, സാങ്കേതികവിദ്യതന്നെ ഊർജം ആവശ്യമുള്ളതാണെന്നും, സംശുദ്ധവും പരിസ്ഥിതിസൗഹൃദവുമായ സംരംഭങ്ങളിലൂടെ സുസ്ഥിരമാക്കേണ്ടതെങ്ങനെയെന്നു തന്ത്രങ്ങൾ മെനയേണ്ടതു പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ മനുഷ്യകേന്ദ്രീകൃത സമീപനത്തെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, ഫലപ്രദമാകണമെങ്കിൽ ഏതൊരു സാങ്കേതികവിദ്യയും സാധാരണക്കാരുടെ ജീവിതത്തിനു മൂല്യം നൽകേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള നിർവഹണപ്രശ്നങ്ങൾ പരിഹരിക്കുന്നത് AI-യുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ഈ മേഖലയിലെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. AI യുഗത്തിൽ നിർണായക ധാതുക്കളുടെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ വിതരണശൃംഖലകൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഗുണനിലവാരമുള്ളതും വൈവിധ്യപൂർണവുമായ ഡേറ്റ സമൃദ്ധമായി ലഭ്യമാണെന്നും ഉത്തരവാദിത്വമുള്ള AI-ക്ക് ഇതു നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന ലോകം സുസ്ഥിര ഭാവി സാക്ഷാത്കരിക്കുന്നതിനു രാജ്യങ്ങൾക്കിടയിൽ കൂടുതൽ അടുത്ത സഹകരണം ആവശ്യപ്പെടുന്നുവെന്നും അതു നേടുന്നതിനു ജനങ്ങളെയും ഭൂമിയെയും പുരോഗതിയുടെ കാമ്പിൽ നിലനിർത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സെഷനിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം ഇവിടെ കാണാം: https://www.pib.gov.in/PressReleasePage.aspx?PRID=2137086.
***
SK
(Release ID: 2137155)
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali-TR
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil