ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ദുരിതാശ്വാസ കമ്മീഷണർമാരുടെയും ദുരന്ത പ്രതികരണ സേനാ വിഭാഗങ്ങളുടെയും വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ന്യൂഡൽഹിയിൽ പ്രസ്തുത സമ്മേളനത്തെ അഭിസംബോധന ചെയ്തു.

Posted On: 16 JUN 2025 3:56PM by PIB Thiruvananthpuram
സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ദുരിതാശ്വാസ കമ്മീഷണർമാരുടെയും ദുരന്ത പ്രതികരണ സേനാ വിഭാഗങ്ങളുടെയും വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ന്യൂഡൽഹിയിൽ പ്രസ്തുത സമ്മേളനത്തെ അഭിസംബോധന ചെയ്തു. തദവസരത്തിൽ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ അടക്കമുള്ള പ്രമുഖർ  സന്നിഹിതരായിരുന്നു.


കഴിഞ്ഞ രണ്ട് വർഷമായി ദുരിതാശ്വാസ, ദുരന്തനിവാരണ ഏജൻസികളുടെ ശില്പശാലകൾ ഒരു വേദിയിൽ ഒരുമിച്ചു കൊണ്ടുവന്നിട്ടുണ്ടെന്നും, ഏകീകൃത രീതിയിൽ പ്രവർത്തിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതിയുടെ മാർഗ്ഗദർശനം ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ 'സമഗ്ര സർക്കാർ' എന്ന സമീപനമാണ്  സ്വീകരിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ തന്റെ പ്രസംഗത്തിൽ പറഞ്ഞു. പോരായ്മകൾ പരിഹരിക്കാനും ദുരന്തങ്ങളെ നേരിടാൻ  രാജ്യത്തെ സുസജ്ജമാക്കാനും ഇത് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഈ മേഖലയിലെ വിവിധ പങ്കാളികളുടെ നയസമീപനങ്ങളും ഏജൻസികളുടെ പരസ്പര ഏകോപനവും ഫലപ്രദമാക്കാൻ കഴിഞ്ഞു. ഈ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.


കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം, ലോകം ഇന്ന് ദുരന്തങ്ങളുമായി മല്ലിടുകയാണെന്ന് ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷമായി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), ദേശീയ ദുരന്ത നിവാരണ സേന (NDRF), ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം (CDRI) എന്നിവയുടെ സംഭാവനകൾ, ഇന്ത്യയെ ദുരന്ത നിവാരണ മേഖലയിൽ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. നയരൂപീകരണ ചട്ടക്കൂടുകൾ, ഗവേഷണം, വിവിധ പരിശീലന സാമഗ്രികളുടെ പ്രചാരണം, ആപ്പുകളുടെ വികസനം, മൊത്തത്തിലുള്ള ഏകോപനം എന്നിവയിൽ NDMA പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് രാജ്യവ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വലിയ പ്രശസ്തി നേടിയെടുക്കാനായിട്ടുണ്ടെന്നും ആദരവ് നേടാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ദുരന്ത നിവാരണ സേനയും (SDRF) ഈ ഘടനയിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. SDRF ഉദ്യോഗസ്ഥരെ മികച്ച നിലവാരത്തിലേക്കുയർത്താനുതകുന്ന പരിശീലനം നൽകുന്നതിൽ NDRF ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന്  ശ്രീ ഷാ പരാമർശിച്ചു.

ഇന്ത്യയുടെ ദുരന്ത പ്രതികരണ ചരിത്രം രചിക്കപ്പെടുമ്പോൾ, മോദി സർക്കാരിന്റെ ഈ 10 വർഷത്തെ ഭരണം പരിവർത്തനാത്മകമായ ദശകമായി രേഖപ്പെടുത്തപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ, ദുരന്തനിവാരണത്തിലെ കാര്യക്ഷമതാ നിർമ്മാണം, വേഗത, നൈപുണ്യം, കൃത്യത എന്നീ നാല് മേഖലകളിൽ മോദി സർക്കാർ സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ദുരന്തങ്ങളെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, അത് താലൂക്ക് തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തസമയത്ത് ജീവൻ രക്ഷിക്കുകയെന്നത് അത്യന്താപേക്ഷിതമായതിനാൽ ദ്രുതപ്രതികരണത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും ദുരന്ത പ്രതികരണ സേനകളുടെ സമർപ്പിത സമീപനത്തിലൂടെയും കാര്യക്ഷമത മെച്ചപ്പെട്ടിട്ടുണ്ടെന്ന് ശ്രീ ഷാ അഭിപ്രായപ്പെട്ടു. കൂടാതെ, കൃത്യമായ പ്രവചനവും വളരെ നേരത്തെയുള്ള മുന്നറിയിപ്പുകളും, സമൂഹത്തെ ബോധവാന്മാരാക്കുകയും ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളിൽ വിജയകരമായി ഏർപ്പെടാൻ സജ്ജമാക്കുകയും ചെയ്തു വരുന്നു.


മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സമയബന്ധിതമായ തയ്യാറെടുപ്പിനായി ഒരു കലണ്ടർ തയാറാക്കിയിട്ടുണ്ട്. സജീവമായ പ്രതിരോധത്തിനും ദുരന്തലഘൂകരണത്തിനുമായി ശാസ്ത്രീയ സമീപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ ദുരന്തസാധ്യത കുറയ്ക്കുന്നതിലും നാം ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ട്. 'കുറഞ്ഞ നാശനഷ്ടങ്ങൾ' എന്ന ലക്ഷ്യം പിന്തുടരുന്നതിലൂടെ, മോദി സർക്കാർ 10 വർഷത്തിനുള്ളിൽ 'പൂജ്യം നാശനഷ്ടങ്ങൾ' എന്ന ലക്ഷ്യം കൈവരിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 1999 ൽ ഒഡീഷയിൽ വലിയ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു, അതിൽ 10,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ 2019 ൽ ഒഡീഷയിലെ ഫാനി ചുഴലിക്കാറ്റിൽ ഒരാൾക്ക് മാത്രമേ ജീവൻ നഷ്ടമായുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. പിന്നീടുണ്ടായ, ഗുജറാത്തിലെ ബൈപർജോയ് ചുഴലിക്കാറ്റിൽ, പൂജ്യം നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ - ഒരു മൃഗത്തിന് പോലും ജീവഹാനിയുണ്ടായില്ല. തദ്ദേശ യൂണിറ്റുകൾ, പൊതുജനങ്ങൾ, സംസ്ഥാനം, കേന്ദ്രം, വകുപ്പുകൾ, ശാസ്ത്രജ്ഞർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, സാമ്പത്തിക ശാക്തീകരണത്തിനായി ഈ മേഖലയുടെ ഗണ്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സർക്കാരിന്റെ ബജറ്റ് വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. ഘടനാപരമായ ശാക്തീകരണത്തോടൊപ്പം, സ്ഥാപനപരമായ ശാക്തീകരണവും ഞങ്ങൾ നിഷ്ഠയോടെ രൂപകൽപ്പന ചെയ്‌ത് പിന്തുടരുന്നു. ഇവയെല്ലാം സംയോജിപ്പിച്ച്, ഒരു നയമെന്ന നിലയിലുള്ള ബഹുമുഖ സമീപനവും സർക്കാർ സ്വീകരിച്ചു.


2004 മുതൽ 2014 വരെ SDRF ന്റെ ബജറ്റ് ₹38,000 കോടിയായിരുന്നുവെന്നും 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ഇത് ₹1.44 ലക്ഷം കോടിയായി വർദ്ധിച്ചുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. അതുപോലെ, 2004 മുതൽ 2014 വരെ NDRF ന്റെ ബജറ്റ് ₹28,000 കോടിയായിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് അത് ₹84,000 കോടിയായി വർദ്ധിപ്പിച്ചു. മൊത്തത്തിൽ നോക്കുമ്പോൾ, ബജറ്റ് ₹66,000 കോടിയിൽ നിന്ന് ₹2 ലക്ഷം കോടിയായി ഉയർത്തി, മൂന്നിരട്ടി വർദ്ധിപ്പിച്ചു. നമ്മുടെ എല്ലാ ഉദ്യമങ്ങളും ഗ്രാമീണ തലങ്ങളിലേക്ക് എത്തിക്കുന്നതിൽ സാമ്പത്തിക ശാക്തീകരണം സുപ്രധാന പങ്ക് വഹിച്ചെന്ന്  ശ്രീ ഷാ പറഞ്ഞു. 14-ാം കമ്മീഷനെ അപേക്ഷിച്ച്, 15-ാം ധനകാര്യ കമ്മീഷനിൽ, ബജറ്റ് നാലിരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യമായി, ദേശീയ തലത്തിൽ ₹68,000 കോടിയുമായി ഒരു ദേശീയ ദുരന്ത നിവാരണ നിധിയും ഞങ്ങൾ സൃഷ്ടിച്ചു.

ഈ സമ്മേളനത്തിന് ശേഷം, ഓരോ ദുരിതാശ്വാസ കമ്മീഷണറും 90 ദിവസത്തിനുള്ളിൽ അവരവരുടെ  സംസ്ഥാനങ്ങളിലെ ജില്ലകൾക്കായി ഒരു ജില്ലാ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്ര ആഭ്യന്തര,  സഹകരണ മന്ത്രി നിർദ്ദേശിച്ചു. കാരണം, ഒരു ജില്ലയ്ക്ക് തനതായ ഒരു ദുരന്ത നിവാരണ പദ്ധതി നിലവിൽ വരാതെ,  ഒരു ദുരന്തമുണ്ടായാൽ നമുക്ക് അതിവേഗം പ്രതികരിക്കാൻ കഴിയില്ല. ഒരു ചടുലമായ പ്രവർത്തന പദ്ധതി ഉടൻ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒട്ടേറെ സംസ്ഥാനങ്ങൾ ഇതുവരെ ആകസ്മിക പ്രതികരണ സംവിധാനം നടപ്പിലാക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. അഗ്നിശമന സേവനങ്ങളുടെ വിപുലീകരണത്തിനും ആധുനികവത്ക്കരണത്തിനുമായി ഭാരതസർക്കാർ മോശമല്ലാത്ത ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലും, വിഷയങ്ങളിലുമായി, NDMA  38 മാർഗ്ഗനിർദ്ദേശങ്ങളും 34 സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (SoPs) പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ജില്ലാ തലങ്ങളിൽ എത്തിക്കുകയെന്നത് പ്രധാനമാണ്. ഉഷ്ണതരംഗങ്ങളെ നേരിടാൻ ശക്തമായ ഒരു കർമ്മ പദ്ധതി  വികസിപ്പിക്കണമെന്നും അതിന്റെ സമയവിവരപ്പട്ടിക യഥാർത്ഥത്തിൽ അനുഭവവേദ്യമാകുന്ന  ചൂടിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാവി ലക്ഷ്യമിട്ടുള്ള ഒട്ടേറെ പദ്ധതികൾ ഭാരതസർക്കാർ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീ ഷാ പരാമർശിച്ചു. അന്തർ സംസ്ഥാന മോക്ക് ഡ്രില്ലുകൾ ഒരു വാർഷിക പദ്ധതിയാക്കി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ ഇത് സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത നിവാരണ സാങ്കേതികവിദ്യയുടെ വികസനവുമായി സ്റ്റാർട്ട്-അപ്പ് ഇന്ത്യയെ ബന്ധിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ലക്ഷം സാമൂഹിക സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിക്കുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അതിൽ 20 ശതമാനം വനിതകളായിരിക്കും. ഇതോടൊപ്പം, ₹470 കോടി നിക്ഷേപത്തിൽ യുവ ആപദ മിത്ര (ദുരന്തകാലത്തെ  യുവസുഹൃത്തുക്കൾ) പദ്ധതിയും ഞങ്ങൾ ആരംഭിച്ചു.

മോദി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തിനിടയിൽ, ദുരന്തനിവാരണ മേഖലയിൽ ഒട്ടേറെ നാഴികക്കല്ലുകൾ കൈവരിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. 2018-19 ൽ, സുഭാഷ് ചന്ദ്രബോസ് ആപദ  പ്രബന്ധൻ പുരസ്‌കാറും (ദുരന്തനിവാരണ പുരസ്ക്കാരം) ഞങ്ങൾ പ്രഖ്യാപിച്ചു. ഇതിനായി എല്ലാ സംസ്ഥാനങ്ങളും നാമനിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യതാ ലഘൂകരണ പ്രവർത്തനങ്ങൾക്കായി ഒഡീഷയിലും ആന്ധ്രാപ്രദേശിലും ഞങ്ങൾ വിജയകരമായി നിലകൊണ്ടിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. NDRF  ഉം ശക്തിപ്പെടുത്തിയിട്ടുണ്ട് - 2006 ലെ 8 ബറ്റാലിയനുകളിൽ നിന്ന് ഇന്ന് 16 ബറ്റാലിയനുകളായി അതിന്റെ ശക്തി വർദ്ധിച്ചു. കൂടാതെ, ലഡാക്കിലെ ലേ-യിൽ  NDMA  രാത്രികാല മോക്ക് ഡ്രില്ലുകളും ആരംഭിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ, സമ്പൂർണ്ണ അപകട മുക്ത സമീപനവുമായി നാം മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ദുരന്തങ്ങളെ നേരിടാൻ നാം പൂർണ്ണമായും സജ്ജമാണെങ്കിലും, അവയുടെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ദുരന്തങ്ങളുടെ പ്രാഥമിക കാരണങ്ങളെന്നും അതിനാൽ പരിസ്ഥിതി സംരക്ഷണത്തെ ഒരു പ്രധാന ഉത്തരവാദിത്തമായി കണക്കാക്കി നാം മുന്നോട്ട് പോകണമെന്നും ശ്രീ ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, കഴിഞ്ഞ 11 വർഷമായി പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി രാജ്യത്തിന് മുന്നിൽ ഒരു സമഗ്ര ദർശനം അവതരിപ്പിക്കുകയും മിഷൻ ലൈഫ് ലോകത്തിന് പരിചയപ്പെടുത്തുകയും, ഗ്രഹാനുകൂല ജനത (Pro-Planet People ) എന്ന ആശയം മുന്നോട്ടുവയ്ക്കുകയും, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യവും ആഗോള ജൈവ ഇന്ധന സഖ്യവും സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. ദുരന്ത നിവാരണ മേഖലയിൽ, ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള 10 ബിന്ദുക്കളടങ്ങിയ അജണ്ട പ്രധാനമന്ത്രി മോദി രൂപപ്പെടുത്തി, CDRI ( ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം) സ്ഥാപിച്ചു. ജി-20 യുടെ ആഭിമുഖ്യത്തിൽ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു കർമ്മ സമിതി രൂപീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തെ അവഗണിച്ചുകൊണ്ട് ദുരന്തങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയെന്നത് അസാധ്യമാണെന്നും പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ ദുരന്തങ്ങൾ തടയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
*****

(Release ID: 2136795)