കൃഷി മന്ത്രാലയം
വികസിത് കൃഷി സങ്കല്പ് അഭിയാന്റെ എട്ടാം ദിനം കേന്ദ്ര കൃഷി മന്ത്രി പഞ്ചാബിലെ കർഷകരുമായി സംവദിച്ചു
‘വികസിത് കൃഷി സങ്കല്പ് അഭിയാൻ’ പകുതി ദൂരം വിജയകരമായി പിന്നിട്ടു, ഇതുവരെ ഇടപഴകിയത് ദശലക്ഷക്കണക്കിന് കർഷകരുമായി .
Posted On:
05 JUN 2025 4:28PM by PIB Thiruvananthpuram
പകുതി ദൂരം വിജയകരമായി പിന്നിട്ട 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കർഷകരുമായി സംവദിച്ചു. പ്രചാരണത്തിന്റെ എട്ടാം ദിനം, കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പഞ്ചാബിലെ കർഷകരുമായി സംവദിച്ചു. പഞ്ചാബ് കൃഷി മന്ത്രി ശ്രീ ഗുർമീത് സിംഗ് ഖുഡ്ഡിയാൻ, പഞ്ചാബ് കാർഷിക സർവകലാശാല വൈസ് ചാൻസലർ, സെക്രട്ടറി (DARE) & ഡയറക്ടർ ജനറൽ (ICAR) എന്നീ ചുമതലകൾ വഹിക്കുന്ന ഡോ. എം. എൽ. ജാട്ട്, ഒട്ടേറെ ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യം പരിപാടിയെ സമ്പന്നമാക്കി.
"ലാബ് ടു ലാൻഡ്" ഉദ്യമത്തിലൂടെ (പരീക്ഷണശാലയിൽ നിന്ന് കൃഷിഭൂമിയിലേക്ക്) ശാസ്ത്രീയമായ അറിവുകൾ പ്രായോഗിക കൃഷിയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് കാർഷിക ഗവേഷണത്തിനും കർഷക സമൂഹത്തിനും മധ്യേ നിലനിൽക്കുന്ന വിടവ് നികത്തുക എന്നതാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ചൗഹാൻ വ്യക്തമാക്കി. സംരംഭത്തിന്റെ ഭാഗമായി, പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് മുൻകൂർ വിലയിരുത്തിയ ശേഷം കൃഷി ശാസ്ത്രജ്ഞർ ഗ്രാമങ്ങൾ സന്ദർശിക്കുകയും കർഷകരുമായി ഇടപഴകുകയും മണ്ണിന്റെ പോഷകമൂല്യം, കാലാവസ്ഥ, ഉചിതമായ വിള ഇനങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വരുന്നു. കീട നിയന്ത്രണത്തെക്കുറിച്ചും കാർഷിക രാസവസ്തുക്കളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും കർഷകരെ ബോധവത്ക്കരിക്കുന്നു. ഈ ഇടപഴകലുകളിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ, മേഖലയിലെ യഥാർത്ഥ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലേക്ക് ഗവേഷണത്തെ പരിവർത്തനം ചെയ്യാൻ പ്രയോജനപ്പെടുത്തുന്നു.
കർഷകർ നേരിടുന്ന പ്രായോഗിക വെല്ലുവിളികൾ വേണ്ട വിധം മനസ്സിലാക്കുന്നതിനായി വയലുകളിൽ ട്രാക്ടർ ഓടിച്ച അനുഭവം മന്ത്രി പങ്കുവെച്ചു. ഈ പ്രചാരണത്തിനിടെ ശേഖരിച്ച അടിസ്ഥാനതല വിവരങ്ങളുടെ (ഡാറ്റ) അടിസ്ഥാനത്തിൽ ഭാവിയിലെ കാർഷിക നയങ്ങൾ രൂപീകരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
പഞ്ചാബിലെ കർഷകരുടെ സംഭാവനകളെ ആദരപൂർവ്വം സ്മരിച്ചുകൊണ്ട്, പഞ്ചാബ് ഏറെക്കാലമായി ഇന്ത്യയുടെ ഭക്ഷ്യപാത്രമായി വർത്തിക്കുന്നുവെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. PL-480 കരാർ പ്രകാരം ഇന്ത്യയ്ക്ക് ഗുണനിലവാരം കുറഞ്ഞ ഗോതമ്പിന്റെ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്ന നാളുകൾ അദ്ദേഹം അനുസ്മരിച്ചു. ഈ ആശ്രിതത്വം അവസാനിപ്പിച്ചതിന് ഹരിത വിപ്ലവത്തിന് നന്ദി പറയുന്നു. പഞ്ചാബിലെ കർഷകരുടെ ആത്മാർത്ഥതയെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. അവരുടെ വിലമതിക്കാനാവാത്ത അദ്ധ്വാനത്തെയും രാജ്യത്തിന്റെ കാർഷിക പുരോഗതിയിൽ അവർ വഹിച്ച പങ്കിനെയും അദ്ദേഹം ശ്ലാഘിച്ചു.
ഈ വർഷം റെക്കോർഡ് ഗോതമ്പ് ഉത്പാദനം നേടാനായതിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. അരി, ചോളം, നിലക്കടല, സോയാബീൻ, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയിലും സമാനമായ നേട്ടങ്ങൾ കൈവരിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോൾ ഭക്ഷ്യധാന്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാണെന്നും കാർഷിക ഉത്പാദനത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് വിശദീകരിക്കവേ, പരമ്പരാഗത പറിച്ചുനടൽ രീതികൾക്ക് പകരമായി ജല-വിനിയോഗം കുറഞ്ഞ ബദൽ എന്ന നിലയിൽ നേരിട്ട് നെൽവിത്ത് വിതയ്ക്കുന്നതിന്റെ (DSR) ഗുണവശങ്ങൾ ശ്രീ ചൗഹാൻ വിശദീകരിച്ചു. ഇതിലൂടെ ഉത്പാദനം സ്ഥിരതയോടെ നിലനിർത്താനും തൊഴിൽ, ചെലവുകൾ ഗണ്യമായി കുറയ്ക്കാനുമാകുമെന്ന കർഷകരുടെ അഭിപ്രായം അദ്ദേഹം പങ്കുവെച്ചു. അമിതമായ കീടനാശിനി പ്രയോഗം ചെലവ് വർദ്ധിപ്പിക്കുക മാത്രമല്ല, വിളയുടെ ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി സംതുലിതമായ കീടനാശിനി പ്രയോഗത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
പഞ്ചാബിന്റെ ഫലഭൂയിഷ്ഠമായ മണ്ണ് തോട്ടക്കൃഷി ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വിളകൾക്ക് അനുയോജ്യമാണെന്നും കയറ്റുമതി നിലവാരമുള്ള പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതിന് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും മേഖലയെ ഉത്തേജിപ്പിക്കുന്നതിനും കൂട്ടായ പരിശ്രമങ്ങൾ നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, ഉൽപാദനച്ചെലവ് കുറയ്ക്കുക, ന്യായവില ഉറപ്പാക്കുക, വിള നഷ്ടം നികത്തുക, വൈവിധ്യവത്ക്കരണം പ്രോത്സാഹിപ്പിക്കുക, ഭാവി തലമുറകൾക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക എന്നിങ്ങനെ ഇന്ത്യൻ കാർഷികമേഖലയിലെ ആറ് പ്രധാന ലക്ഷ്യങ്ങൾ ശ്രീ ചൗഹാൻ വിശദീകരിച്ചു.
സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. നീതിയുക്തവും കാലികവുമായ ഒരു നീക്കമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ കർഷകരെ കരാർ പ്രതികൂലമായി ബാധിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ജലസ്രോതസ്സുകൾ ഇനി സ്വന്തം കർഷകരുടെ നന്മയ്ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ വാക്കുകൾ ഉപസംഹരിച്ചുകൊണ്ട്, കർഷകരോടുള്ള തന്റെ പ്രതിബദ്ധത മന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. അവരെ സേവിക്കുക എന്നത് തന്റെ പ്രാഥമിക കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിലും കർഷക സമൂഹത്തിന്റെ അഭിവൃദ്ധി ഉറപ്പാക്കുന്നതിലുമാണ് കൃഷി മന്ത്രി എന്ന നിലയിലെ തന്റെ യഥാർത്ഥ ദൗത്യ പൂർത്തീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*****
(Release ID: 2134386)