കൃഷി മന്ത്രാലയം
കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ 'ദേശീയ കാർഷിക പുനരുപയോഗ ഊർജഉച്ചകോടി 2025' ൽ പങ്കെടുത്തു
"നമ്മുടെ കർഷകർക്ക് ഭക്ഷ്യ ദാതാക്കൾ മാത്രമല്ല, ഊർജ്ജ ദാതാക്കളുമാകാൻ കഴിയും" - ശ്രീ ശിവരാജ് സിംഗ്
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം കാർഷിക ഉത്പാദനം 40% വർദ്ധിച്ചു" - ശ്രീ ചൗഹാൻ
Posted On:
04 JUN 2025 6:08PM by PIB Thiruvananthpuram
കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ന്യൂഡൽഹിയിൽ നാഷണൽ സോളാർ എനർജി ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻഎസ്‌ഇഎഫ്‌ഐ) സംഘടിപ്പിച്ച ദേശീയ കാർഷിക-പുനരുപയോഗ ഊർജ്ജ സമ്മേളനം 2025 ൽ പങ്കെടുത്തു. കൃഷിയെയും പുനരുപയോഗ ഊർജ്ജത്തെയും കുറിച്ചുള്ള ഫെഡറേഷന്റെ റിപ്പോർട്ടും വാർഷിക റഫറൻസ് ഗ്രന്ഥവും ചടങ്ങിൽ അദ്ദേഹം പുറത്തിറക്കി. കാർഷിക മേഖലയിൽ പുനരുപയോഗ ഊർജ്ജത്തിന്റെ സംയോജനം സംബന്ധിച്ച് നയരൂപകർത്താക്കൾ, വിദഗ്ധർ, കർഷകർ എന്നിവർക്കിടയിൽ ചർച്ചകൾക്കും സഹകരണത്തിനും വേണ്ടിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.
" കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം എന്നിവയ്ക്കായുള്ള മന്ത്രാലയത്തിന്റെ ഉത്തരവാദിത്വo ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്നിൽ ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നെ ഏൽപ്പിച്ച എല്ലാ കടമകളും സമർപ്പണത്തോടെ നിറവേറ്റാൻ ഞാൻ ശ്രമിക്കുന്നു. 15 ദിവസത്തെ 'വികസിത് കൃഷി സങ്കൽപ് അഭിയാൻ' മെയ് 29 മുതൽ നടന്നുവരുന്നു. അതിന്റെ ഭാഗമായി, ഞാൻ ഒഡീഷ, ജമ്മു, ഹരിയാന, ഉത്തർപ്രദേശ്, പട്‌ന, മഹാരാഷ്ട്ര എന്നിവിടങ്ങൾ സന്ദർശിച്ചു. നമ്മുടെ കർഷക സഹോദരീ സഹോദരന്മാരെ കാണാൻ രാജ്യമെമ്പാടും സഞ്ചരിക്കുന്നത് ഞാൻ ഇനിയും തുടരും" ചടങ്ങിൽ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
കർഷകരുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനായി ഉൽപ്പാദനം വർദ്ധിപ്പിക്കൽ, ഉൽപ്പാദനച്ചെലവ് കുറയ്ക്കൽ, ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കൽ, നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നൽകൽ, ഭാവി തലമുറകൾക്ക് വേണ്ടി ഭൂമി സംരക്ഷിക്കുന്നതിന് വളങ്ങളുടെ വൈവിധ്യവൽക്കരണവും സന്തുലിത ഉപയോഗവും എന്നിങ്ങനെ ആറ് ഫലപ്രദമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുന്നതിന് ജൈവകൃഷിയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014-15 മുതൽ കാർഷിക ഉൽപ്പാദനത്തിൽ ശ്രദ്ധേയമായ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും ആകെ ഉൽപ്പാദനം 40% വർദ്ധിച്ചിട്ടുണ്ടെന്നും ശ്രീ ചൗഹാൻ പറഞ്ഞു. ഗോതമ്പ്, അരി, ചോളം, നിലക്കടല എന്നിവയുടെ ഉൽപ്പാദനത്തിൽ ഉയർച്ചയുണ്ടായിട്ടുണ്ടെങ്കിലും, പയർവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉൽപ്പാദനം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ 50% ഇപ്പോഴും തൊഴിലിനായി കൃഷിയെ ആശ്രയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം"കൃഷിയില്ലാതെ ഇന്ത്യയ്ക്ക് പ്രവർത്തന നിരതമാകാൻ കഴിയില്ല" എന്ന് പറഞ്ഞു. മാറുന്ന കാലവുമായി മത്സരിക്കാൻ സംയോജിത കൃഷി സമ്പ്രദായങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംവിധാനങ്ങളിലൂടെ, നാമമാത്ര കർഷകർക്ക് അവരുടെ ഭൂമി പരമാവധി ഉപയോഗപ്പെടുത്താനും പുരോഗതിയിലേക്ക് മുന്നേറാനും കഴിയും.
കർഷകർക്ക് വൈദ്യുതി നൽകുന്ന പ്രധാന സ്രോതസ്സാകാൻ സോരോർജ പാനലുകൾക്ക് കഴിയുമെന്നും, കർഷകരുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി പിഎം-കുസും പദ്ധതി ഈ ദിശയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ശ്രീ ചൗഹാൻ പറഞ്ഞു.
കൃഷിയിടങ്ങളിൽ സൗരോർജ പാനലുകൾ ഉയരമുള്ള ഘടനകളിൽ സ്ഥാപിക്കുന്ന മാതൃക അദ്ദേഹം നിർദ്ദേശിച്ചു. അത്തരം മാതൃകകൾ ചെറുകിട, ഇടത്തരം കർഷകരെ ഭക്ഷ്യ വിളകളുടെയും ഒപ്പം ഊർജ്ജത്തിന്റെയും ദാതാക്കളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഈ രീതി കൂടുതൽ ഗൗരവമായി പരിഗണിക്കണമെന്നും വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇതിന്റെ ഫലപ്രദവും നൂതനവുമായ പതിപ്പുകൾ നിർദേശിച്ചാൽ അത് നടപ്പിലാക്കുന്നതിന് ഗവണ്മെന്റ് പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ജൂൺ 5 ന് നടക്കുന്ന ലോക പരിസ്ഥിതി ദിനത്തിന് അർത്ഥവത്തായ പ്രാധാന്യം നൽകണമെന്ന് പറഞ്ഞു കൊണ്ടാണ് ശ്രീ ചൗഹാൻ ഉപസംഹരിച്ചത്. സൗരോർജ്ജത്തിന്,പരിസ്ഥിതി സംരക്ഷണത്തിന്റെ നാഴികക്കല്ലായി മാറാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
****
(Release ID: 2134033)