വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റൽ ഭരണനിര്‍വഹണത്തിന്റെ ആഗോള മാനദണ്ഡമായി ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യത്തെ ബ്രിക്‌സിൽ എടുത്തുകാണിച്ച് ഡോ. പെമ്മസാനി ചന്ദ്രശേഖർ

ബ്രസീലിൽ 11-ാമത് ബ്രിക്‌സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗത്തിൽ സുസ്ഥിര ഉള്‍ച്ചേര്‍ക്കല്‍ ഡിജിറ്റൽ പരിവർത്തനത്തിന് പ്രതിബദ്ധത ആവർത്തിച്ച് ഇന്ത്യ

Posted On: 03 JUN 2025 11:02AM by PIB Thiruvananthpuram

ബ്രസീലിലെ ബ്രസീലിയയിൽ 11-ാമത് ബ്രിക്സ് കമ്യൂണിക്കേഷൻസ് മന്ത്രിമാരുടെ യോഗത്തിൽ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഭാവി അനുയോജ്യവുമായ ഡിജിറ്റൽ വികസന പ്രതിബദ്ധത ഇന്ത്യ ആവർത്തിച്ചു.  സാർവത്രികവും അർത്ഥപൂര്‍ണവുമായ കണക്റ്റിവിറ്റി, ബഹിരാകാശ സുസ്ഥിരത, പരിസ്ഥിതി സുസ്ഥിരത, ഡിജിറ്റൽ ആവാസവ്യവസ്ഥ എന്നിങ്ങനെ ബ്രസീലിന്റെ ബ്രിക്സ് നേതൃത്വം നിശ്ചയിച്ച പ്രധാന വിഷയങ്ങളുമായി ചേര്‍‌ന്നുനില്‍ക്കുന്ന ഇന്ത്യയുടെ മുൻഗണനകള്‍ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര കമ്യൂണിക്കേഷന്‍സ്  ഗ്രാമവികസന സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ  ഔദ്യോഗിക പ്രസ്താവന നടത്തി.

സമഗ്രവും പരിവർത്തനാത്മകവുമായ ഡിജിറ്റൽ ഭരണത്തിന്റെ ആഗോള മാനദണ്ഡമായി ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം (ഡിപിഐ)  ഔദ്യോഗിക ദേശീയ പ്രസ്താവനയില്‍  ഡോ. ചന്ദ്രശേഖർ അവതരിപ്പിച്ചു. സാർവത്രികവും അർത്ഥപൂര്‍ണവുമായ കണക്റ്റിവിറ്റി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ആധാർ, ഏകീകൃത പണമിടപാട് സംവിധാനം (യുപിഐ) പോലുള്ള മുൻനിര സംരംഭങ്ങളുടെ നിർണായക പങ്ക് മന്ത്രി എടുത്തുപറഞ്ഞു. 950 ദശലക്ഷത്തിലധികം പൗരന്മാരെ ആധാർ  സുരക്ഷിത ഡിജിറ്റൽ തിരിച്ചറിയല്‍ സംവിധാനത്തിലൂടെ  ശാക്തീകരിച്ചുവെന്നും അവശ്യ പൊതു - സ്വകാര്യ സേവനങ്ങളിലേക്ക് തടസരഹിത പ്രവേശനം സാധ്യമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തത്സമയ ഡിജിറ്റൽ പണമിടപാടുകളില്‍ വിപ്ലവം സൃഷ്ടിച്ച യുപിഐ വഴിയാണ് ഇപ്പോൾ ആഗോള ഡിജിറ്റൽ ഇടപാടുകളുടെ 46% നടക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 

ഈ ശ്രദ്ധേയ ഡിജിറ്റൽ പുരോഗതിക്ക് വഴിയൊരുക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തില്‍ വിപുലീകരിക്കാവുന്നതും എല്ലാവരെയും  ഉൾക്കൊള്ളുന്നതും പ്രതിരോധാത്മകവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥയ്ക്ക് അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം  ലോകരാജ്യങ്ങൾക്ക് പ്രചോദനമേകുന്ന തരത്തില്‍  ഇന്ത്യ രൂപംനല്‍കിയെന്നും  ഡോ. ചന്ദ്രശേഖർ പറഞ്ഞു.   

സമഗ്ര വളർച്ച കൈവരിക്കാനും പ്രതിരോധശേഷിയാര്‍ന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുമായി ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ അദ്ദേഹം ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. തുറന്നതും പരസ്പര പ്രവർത്തനക്ഷമവുമായ സംവിധാനങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ മാതൃക സാമ്പത്തിക ഉൾച്ചേര്‍ക്കല്‍, സദ്ഭരണം, ഡിജിറ്റൽ നവീകരണം എന്നിവയ്ക്ക് ഉത്തേജകമായി നിലകൊള്ളുന്നതിനൊപ്പം  കുത്തക സമ്പ്രദായങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുവെന്നും അദ്ദേഹം  അടിവരയിട്ടു.

ഊർജസ്വലമായ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ശക്തമായ ഡിജിറ്റൽ നൈപുണ്യ സംരംഭങ്ങൾ, ടെലികമ്യൂണിക്കേഷൻസ് നിയമം, വിവര സംരക്ഷണ നിയമം തുടങ്ങിയ പുരോഗമന നിയമനിർമാണങ്ങളെ എടുത്തുപറഞ്ഞ ഡോ. ശേഖർ ഡിജിറ്റൽ യുഗത്തിൽ വിശ്വാസ്യതയുടെയും ഉപയോക്തൃ സുരക്ഷയുടെയും പ്രാധാന്യം പ്രത്യേകം പരാമര്‍ശിച്ചു. 

ടെലികോം തട്ടിപ്പിനെ നേരിടാന്‍ രാജ്യം നടത്തുന്ന  സുപ്രധാന ശ്രമമായ  സഞ്ചാര്‍ സാഥി സംരംഭത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം പരസ്പരബന്ധിത ഡിജിറ്റൽ സമൂഹങ്ങളുടെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കാന്‍ സൈബർ സുരക്ഷ, വിവര സംരക്ഷണം, ഡിജിറ്റൽ വിശ്വാസ്യത എന്നിവയിൽ സഹകരണം വർധിപ്പിക്കാന്‍ ബ്രിക്സ് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

 

ഡിജിറ്റൽ വിഭജനത്തിൽ നിന്ന് ഡിജിറ്റൽ നേതൃത്വത്തിലേക്കുള്ള പരിവർത്തനത്തെ ആഘോഷിക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ യാത്രയെ ഡോ. ചന്ദ്രശേഖർ എടുത്തുകാട്ടി.   218,000-ത്തിലധികം ഗ്രാമസഭകളെ ഒപ്റ്റിക്കൽ ഫൈബർ സൗകര്യവുമായി ബന്ധിപ്പിച്ച ഭാരത്‌നെറ്റ് പോലുള്ള നാഴികക്കല്ലായ പദ്ധതികൾക്ക് ധനസഹായം നൽകുന്ന അടിസ്ഥാന സംരംഭമായി  ഇന്ത്യയുടെ അഭിലഷണീയ ഡിജിറ്റൽ ഭാരത് നിധി പരിപാടി യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.  4-ജി, 5-ജി സാങ്കേതികവിദ്യകളുടെ രാജ്യത്തെ തദ്ദേശീയ വികസനവും വൻതോതിലെ വിന്യാസവും ഏതാണ്ട് അതിവേഗ സാർവത്രിക കണക്റ്റിവിറ്റി സാധ്യമാക്കിയതോടെ  ജനസംഖ്യയുടെ 95%-ത്തിലധികം പേര്‍ക്ക് 4ജി-യും 80%-ത്തിലധികം പേര്‍ക്ക് 5-ജിയും ലഭ്യമാകുന്നു. താങ്ങാവുന്ന വിലയില്‍ ഡിജിറ്റൽ സേവനലഭ്യത നല്‍കുന്ന ആഗോള നേതൃത്വമായി ഉയർന്നുവന്ന ഇന്ത്യയില്‍ നിലവില്‍ ആഗോളതലത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകളാണ് -  ഒരു ജിഗാബൈറ്റിന് വെറും 12 സെന്റ് മാത്രം. 

ബഹിരാകാശം ഇനിയൊരു വിദൂര അതിർത്തിയല്ലെന്നും മറിച്ച് ആധുനിക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ബഹിരാകാശ സുസ്ഥിരതയെക്കുറിച്ച് സംസാരിക്കവെ ഡോ. ചന്ദ്രശേഖർ വ്യക്തമാക്കി.  സാറ്റ്കോം നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുന്നതും മൊബൈൽ - ഐഒടി ഉപഗ്രഹ സേവനങ്ങൾ ഉൾപ്പെടുത്താന്‍ ലൈസൻസിംഗ് ചട്ടക്കൂടുകളുടെ വിപുലീകരണവുമടക്കം നിർണായക പരിഷ്കാരങ്ങൾ ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഭ്രമണപഥത്തിലെ തുല്യത,  സ്പെക്ട്രം ഭരണനിര്‍വഹണം,  ബഹിരാകാശത്തെ ഉപഗ്രഹ ചലനനിര്‍വഹണം എന്നിവ സംബന്ധിച്ച് ആഗോള ചർച്ചകൾക്ക് ബ്രിക്സ് രാജ്യങ്ങൾ നേതൃത്വം നൽകേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം ഉപഗ്രഹതല വിഭവങ്ങളിലേക്ക് പങ്കാളിത്ത മത്സരാധിഷ്ഠിത  സമീപനങ്ങളേക്കാളുപരി സഹകരണത്തിന് ആഹ്വാനം ചെയ്തു.

 

പാരിസ്ഥിതിക സുസ്ഥിരതയുമായി ബന്ധപ്പെട്ട് സംസാരിക്കവെ കാലാവസ്ഥയും ഇ-മാലിന്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ വികസനമുയര്‍ത്തുന്ന  വെല്ലുവിളികള്‍ ഡോ. ചന്ദ്രശേഖർ അംഗീകരിച്ചു. ആഗോള ഇ-മാലിന്യ നിരീക്ഷണത്തിലെ ഭയാനക പ്രവചനങ്ങളെ ഉദ്ധരിച്ച അദ്ദേഹം 2030-ഓടെ 82 ബില്യൺ കിലോഗ്രാം ഇ-മാലിന്യമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ അവതരിപ്പിച്ച ഹരിത വികസന ഉടമ്പടി,  സിഒപി-26-ൽ പ്രഖ്യാപിച്ച പഞ്ചാമൃത പ്രതിബദ്ധത തുടങ്ങിയ സംരംഭങ്ങൾ ഈ രംഗത്തെ ഇന്ത്യയുടെ നേതൃത്വത്തിന്റെ ഭാഗമാണ്.  പുനചംക്രമണ സാമ്പത്തിക മാതൃകകൾ സ്വീകരിക്കാനും, ഐസിടി അടിസ്ഥാനസൗകര്യങ്ങളിലെ ഹരിതോര്‍ജം  സ്വീകരിക്കാനും ഐടിയുവിന്റെ ഗ്രീന്‍ ഡിജിറ്റൽ ആക്ഷൻ ഉള്‍പ്പെടെ ആഗോള ചട്ടക്കൂടുകളെ പിന്തുണയ്ക്കാനും ഡോ. ശേഖർ ബ്രിക്സ് അംഗങ്ങളോട് ആഹ്വാനം ചെയ്തു.

 

നേരത്തെ, അന്തിമ പ്രഖ്യാപനത്തിന്റെ അംഗീകാരം സ്വാഗതം ചെയ്ത ഡോ. ശേഖർ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിലെ സഹകരണ മനോഭാവത്തെ പ്രശംസിക്കുകയും സംഭാഷണം സമ്പന്നമാക്കുന്നതിൽ അംഗത്വത്തിന്റെ മികച്ച പങ്കിനെ അംഗീകരിക്കുകയും ചെയ്തു. ബ്രിക്‌സ് കേവലം ഇടപഴകലിന്റെ വേദിയല്ലെന്നും  മറിച്ച് ഡിജിറ്റൽ തുല്യതയ്ക്കും പ്രതിരോധാത്മകതയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന സഹ-സ്രഷ്ടാക്കളുടെ കൂട്ടായ്മയാണെന്നുമുള്ള ഇന്ത്യയുടെ വിശ്വാസം അദ്ദേഹം ആവർത്തിച്ചു.  ബ്രിക്‌സിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ആതിഥേയ രാഷ്ട്രമായ ബ്രസീലിന്റെ നേതൃത്വത്തെയും പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്ന വ്യക്തമായ കാഴ്ചപ്പാടിനെയും അദ്ദേഹം പ്രശംസിച്ചു.

 

പരിവർത്തനാത്മകമായ ഇന്ത്യയുടെ മാതൃക നാഗരിക ജ്ഞാനത്തിലും സാങ്കേതിക നവീകരണത്തിലും വേരൂന്നിയതാണെന്ന് കേന്ദ്രസഹമന്ത്രി വ്യക്തമാക്കി.  രാജ്യത്തിന്റെ സമീപനം സാമ്പത്തിക ഇടപാട് കേന്ദ്രീകരിച്ചല്ലെന്നും  മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും അത് തുല്യത, ലഭ്യത, നൂതനാശയങ്ങള്‍ എന്നിവയുടെ തത്വങ്ങളിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന 12-ാമത് ബ്രിക്സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗത്തിലേക്ക് എല്ലാ ബ്രിക്സ് രാജ്യങ്ങളെയും ക്ഷണിച്ച് ഡോ. ചന്ദ്രശേഖർ  അഭിസംബോധന ഉപസംഹരിച്ചു. വസുധൈവ കുടുംബകം - ലോകം ഒരു കുടുംബം - എന്ന പുരാതന ഇന്ത്യൻ ധാർമികതയെ ഉദ്ധരിച്ച്  ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പങ്കാളിത്ത കാഴ്ചപ്പാടോടെ    ആഗോള ഡിജിറ്റൽ സഹകരണത്തിന്റെ വഴികാട്ടിയായി നിലകൊള്ളുന്ന ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.  

വിശാല ബ്രിക്സ് ചട്ടക്കൂടിന്റെ ഭാഗമായ 11-ാമത് ബ്രിക്സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗത്തില്‍ നേതാക്കളുടെ പതിവ് ഉച്ചകോടികളും മന്ത്രിതല സമ്മേളനങ്ങളും ഉൾപ്പെടുന്നു. അംഗരാജ്യങ്ങളിലുടനീളം പങ്കാളിത്ത മുൻഗണനകള്‍ സംബന്ധിച്ച് ചർച്ച ചെയ്യാനും ഏകോപിപ്പിക്കാനും ഈ യോഗങ്ങള്‍ വേദിയൊരുക്കുന്നു.  


(Release ID: 2133564)