ഷിപ്പിങ് മന്ത്രാലയം
സമുദ്ര ബന്ധം സുദൃഢമാക്കാൻ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണ
നോര്‍വേയിലെ ഓസ്ലോയില്‍ ജപ്പാന്‍ ഉപമന്ത്രി ടെറാഡാ യാഷിമിച്ചിയുമായി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി
Posted On:
02 JUN 2025 5:36PM by PIB Thiruvananthpuram
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ഇന്ന് ഓസ്ലോയില്‍ ജപ്പാന്റെ അന്താരാഷ്ട്രകാര്യ, ഭൂമി, അടിസ്ഥാന സൗകര്യ, ഗതാഗത, ടൂറിസം (MLITT) ഉപമന്ത്രി ടെറാഡ യോഷിമിച്ചിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ, ജാപ്പനീസ് കപ്പല്‍ശാലകളുടെ നിക്ഷേപം, തുറമുഖ ഡിജിറ്റല്‍വത്കരണം, ഹരിത തുറമുഖ സംരംഭം, ഗവേഷണത്തിലും വികസനത്തിലും സഹകരണം വര്‍ദ്ധിപ്പിക്കുക, ഇന്ത്യന്‍ നാവികര്‍ക്കു ജപ്പാനില്‍ തൊഴില്‍ നല്‍കുക എന്നിവയുള്‍പ്പടെ നിരവധി മേഖലകള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമായി.
സുസ്ഥിര സാങ്കേതികവിദ്യകള്‍, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട കണക്ടിവിറ്റി എന്നിവ ഉപയോഗിച്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെയും ലക്ഷദ്വീപിനെയും സ്മാര്‍ട്ട് ദ്വീപുകളാക്കി മാറ്റുന്നതിനെക്കുറിച്ചും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. ദ്വീപ് വികസനത്തിൽ ജപ്പാന്റെ സമ്പന്നമായ വൈദഗ്ധ്യത്തെ അംഗീകരിച്ചുകൊണ്ട് ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു, ' ഈ മേഖലയില്‍ ജപ്പാന്റെ വൈദഗ്ധ്യം വളരെയധികം വിലമതിക്കപ്പെടുന്നു. പുനരുപയോഗ ഊര്‍ജ്ജം, സ്മാര്‍ട്ട് മൊബിലിറ്റി സംവിധാനങ്ങള്‍, അടിസ്ഥാന ഡിജിറ്റല്‍ സൗകര്യങ്ങള്‍ എന്നിവയില്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതകള്‍ ഞങ്ങള്‍ കാണുന്നു, പ്രത്യേകിച്ച ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷദ്വീപ് ദ്വീപ സമൂഹങ്ങളില്‍. പരിസ്ഥിതി സംരക്ഷണത്തിനും പ്രാദേശിക സമുദ്ര സുരക്ഷയ്ക്കുമുള്ള നമ്മുടെ സംയുക്ത പ്രതിബദ്ധതയെ ഈ സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.'
ആന്ധ്രാപ്രദേശിലെ ഇമാബാരി കപ്പല്‍ നിര്‍മ്മാണ ശാല പോലെ മറ്റിടങ്ങളിലും നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതുള്‍പ്പടെ, ഇന്ത്യയുടെയും ജപ്പാന്റെയും കപ്പല്‍ശാലകള്‍ തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. തുറമുഖങ്ങളെയും സമുദ്ര വ്യവസായ ക്ലസ്റ്ററുകളെയും പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ ഹബ്ബുകളായി സംയുക്തമായി വികസിപ്പിക്കുന്നിനുള്ള പരസ്പര സഹകരത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇമാബാരി കപ്പല്‍ നിര്‍മ്മാണശാല, ജെഎംയുസി, കനഗാവ ഡോക്ക്‌യാര്‍ഡ്, മിത്‌സുബിഷി ഹെവി ഇൻഡസ്ട്രീസ് തുടങ്ങിയ മുന്‍നിര ജാപ്പനീസ് കപ്പല്‍ നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യന്‍ യാര്‍ഡുകളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങളും പദ്ധതികളും തുടങ്ങുന്നതിനുള്ള സാദ്ധ്യതകള്‍ തേടുന്നതിലുള്ള ഇന്ത്യയുടെ താത്പര്യവും ശ്രീ സോനോവാള്‍ പ്രകടിപ്പിച്ചു.
' കപ്പല്‍ നിര്‍മ്മാണത്തിലും കപ്പലുകളുടെ അറ്റകുറ്റപ്പണികളിലും ജപ്പാന്റെ വൈദഗ്ധ്യം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ സഹകരണത്തിനുള്ള വലിയ സാദ്ധ്യതകള്‍ ഞാന്‍ കാണുന്നു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന സമുദ്രമേഖലയില്‍ സംയുക്ത സംരഭങ്ങളും നിക്ഷേപങ്ങളും നടത്തുന്നതിനുള്ള സാദ്ധ്യതകള്‍ ആരായാന്‍ ജപ്പാനിലെ പ്രമുഖ മൂന്നു സമുദ്ര കമ്പനികളെ-എന്‍വൈകെ ലൈന്‍, എംഒല്‍, കെ ലൈന്‍-ഞങ്ങള്‍ ക്ഷണിക്കുന്നു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന സമുദ്ര വ്യവസായം, ജാപ്പനീസ് കപ്പല്‍ശാലകള്‍ക്ക് ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ നിക്ഷേപം നടത്താനുള്ള ഒരു സുവര്‍ണ്ണാവസരമാണ്, നമ്മുടെ ശക്തമായ ഉഭയകക്ഷി ബന്ധത്തിലൂടെ നല്‍കുന്നത്. തുറമുഖ ഡിജറ്റല്‍വത്കരണത്തിലും ഹരിത തുറമുഖ സംരംഭങ്ങളിലും ഉള്ള സഹകരണം സമുദ്ര ലോജിസ്റ്റിക് ശൃംഖലയുടെ കരുത്തും സുസ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തും,' ഇന്ത്യയുടെ ഷിപ്പിംഗ് മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
' ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തിന് ആത്മീയ, സാംസ്‌കാരിക, നാഗരിക ബന്ധങ്ങളിൽ വേരൂന്നിയ ഒരു നീണ്ട ചരിത്രമുണ്ട്. ക്വാഡ് ചട്ടക്കൂടിനും ഇന്ത്യാ-ജപ്പാന്‍-ഓസ്‌ട്രേലിയ സപ്ലൈ ചെയിന്‍ റിസൈലന്‍സ് ഇനിഷ്യേറ്റീവിനും (SCRI) കീഴിലുള്ള നമ്മുടെ സഹകരണം പ്രാദേശിക സഹകരണവും പ്രാദേശിക സമുദ്ര സുരക്ഷയും സാമ്പത്തിക നേട്ടവും ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ISA), കോയലിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസൈലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (CDRI), ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാസിഷന്‍ (LeadIT) തുടങ്ങിയ പ്രധാന സംരംഭങ്ങളില്‍ ജപ്പാന്‍ നല്‍കുന്ന നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്‍ കീഴില്‍ ഇന്ത്യ അതിന്റെ സമുദ്രമേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍, ' മാരിടൈം ഇന്ത്യ വിഷന്‍ 2030,' ' മാരിടൈം അമൃത് കാല്‍ വിഷന്‍ 2047' എന്നിവയ്ക്കു കീഴില്‍ തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍, ഹരിത ഷിപ്പിംഗ്, കപ്പല്‍ നിര്‍മ്മാണം, ഡിജിറ്റല്‍വത്കരണം എന്നിവയില്‍ ഇന്ത്യ പുരോഗതി കൈവരിക്കുകയാണ്. ഈ പരിവര്‍ത്തനാത്മക സംരംഭങ്ങളില്‍ ജപ്പാന്റെ പങ്കാളിത്തം ഇന്ത്യ തേടുന്നു' എന്ന് തദവസരത്തില്‍ സംസാരിച്ച കേന്ദ്ര മന്ത്രി പറഞ്ഞു.
ഇന്ത്യയും ജപ്പാനും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടെന്ന് ജപ്പാന്റെ ഭൂമി, അടിസ്ഥാന സൗകര്യ, ഗതാഗത, ടൂറിസം ഉപമന്ത്രി ടെറാഡ യോഷിമിച്ചി അഭിപ്രായപ്പെട്ടു. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യയുമായി ജപ്പാന്‍ സഹകരിച്ചുവരുന്നു. എന്നാല്‍ ഇപ്പോള്‍ മാരിടൈം മേഖലയിലും താത്പര്യമുണ്ട്. കപ്പല്‍ നിര്‍മ്മാണത്തിലും നാവികരുടെ പരിശീലനത്തിലും പരസ്പര സഹകരണത്തിനുള്ള സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ക്രിയാത്മകമായ പരിഗണിക്കുകയും ചെയ്തു. കൂടിക്കാഴ്ചയില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. സമുദ്ര പരിശീലനത്തിലും വികസനത്തിലും എന്നതുപോലെ ഗവേഷണ വികസനത്തിലും ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, സമുദ്ര മേഖലയില്‍, പ്രത്യേകിച്ച സുസ്ഥിര സമുദ്ര സാങ്കേതികവിദ്യകളിലും അടുത്ത തലമുറ കപ്പല്‍ രൂപകല്‍പ്പനയിലും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുപക്ഷവും സമ്മതിച്ചു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (CSL), ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിക്കുന്നതു വാഗ്ദാനം ചെയ്യുന്ന ഒരു ചട്ടക്കൂടിനായുള്ള ധാരാണപത്രത്തിലും ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ മാനവ വിഭവങ്ങളുടെ നൈപുണ്യ വികസനത്തെയും തൊഴിലവസരങ്ങളെയും കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു, ' ഇന്ത്യയില്‍ നിലവില്‍ പരിശീലനം ലഭിച്ച 154,000 ത്തിലധികം നാവികര്‍ ഉണ്ട്, അവര്‍ക്ക് ജപ്പാനിലെ നാവിക തൊഴിലാളികളെ പിന്തുണയ്ക്കാനും പൂരകമാക്കാനും കഴിയും. സമുദ്രമേഖലയെക്കുറിച്ചുള്ള ജപ്പാന്റെ സമ്പന്നമായ സമുദ്ര പരിജ്ഞാനത്തിലൂടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്, ഇന്ത്യന്‍ നാവികരെ പരിശീലിപ്പിക്കുന്നതിലും വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിലും തൊഴില്‍ നല്‍കുന്നതിലും ജപ്പാന്റെ മുന്‍നിര മാരിടൈം സ്ഥാപനങ്ങളില്‍ വലിയ അവസരമാണ് ഞങ്ങള്‍ കാണുന്നത്, ഇതു സമുദ്ര സഹകരണത്തിന്റെ അടിസ്ഥാന ശിലയെ ശക്തിപ്പെടുത്തുന്നതായിരിക്കും. ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും, പ്രത്യേകം തയ്യാറാക്കിയ പരിശീലന പരിപാടികളിലൂടെ, പരിശീലനം നല്‍കുന്നതില്‍ ജാപ്പനീസ് സമുദ്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ തയ്യാറും തത്പരരുമാണ്.'
ഗുജറാത്തിലെ ലോഥലില്‍ ഇന്ത്യ ദേശീയ മാരിടൈം പൈതൃക മ്യൂസിയം (NMHC) സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ചരിത്രവും പൈതൃകവും പ്രദര്‍ശിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സമുദ്ര മേഖലയിലെ പൈതൃക ടൂറിസം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കുള്ള ലോകോത്തര കേന്ദ്രമായും ഇതു പ്രവര്‍ത്തിക്കും. ജപ്പാനെ ഈ പദ്ധതിയില്‍ പങ്കാളിയാക്കാനുള്ള ഇന്ത്യയുടെ താത്പര്യം ശ്രീ സര്‍ബാനന്ദ സോനോവാള്‍ പങ്കുവച്ചു. ഇതു സംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പുവയ്ക്കുമെന്ന പ്രത്യാശയും മന്ത്രി പ്രകടിപ്പിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 27നും 31നും ഇടയില്‍ മുംബൈയില്‍ നടക്കുന്ന ഇന്ത്യ മാരിടൈം വാരം 2025ല്‍ പങ്കെടുക്കാന്‍ ഉപമന്ത്രി ടെറാഡ യോഷിമിച്ചിയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. സമുദ്രമേഖലയിലെ നിക്ഷേപം, സഹകരണം, നവീകരണം, വളര്‍ച്ച എന്നിവയ്ക്കുള്ള അവസരങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും അവസരമൊരുക്കുന്നതിനും ആഗോള സമുദ്ര കൂട്ടായ്മയിലെ പ്രധാന പങ്കാളികളെ ഈ സുപ്രധാന പരിപാടി ഒരുമിച്ചു കൊണ്ടുവരും.
' ഇന്തോ-ജാപ്പനീസ് ബന്ധങ്ങള്‍ പരസ്പര വിശ്വാസത്തിലും പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങളിലും-ജനാധിപത്യം, സ്വാതന്ത്ര്യം, നാഗരിക ബന്ധങ്ങള്‍-വേരൂന്നിയതും ശക്തവും ആഴമേറിയതുമാണ്. ബഹുമാനപ്പെട്ട ഉപമന്ത്രി ടെറാഡ യോഷിമിച്ചിയുമായുള്ള ഇന്നത്തെ ചര്‍ച്ചകള്‍ നമ്മുടെ സമുദ്ര സഹകരണം കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ വഴിയൊരുക്കി. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ നിക്ഷേപകരില്‍ ഒന്നാണ് ജപ്പാന്‍. ഈ ബന്ധത്തെ ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തില്‍ 2027 ആകുമ്പോഴേയ്ക്കും ജപ്പാനുമായുള്ള നിക്ഷേപത്തില്‍ അഞ്ച് ട്രില്യണ്‍ യെന്‍ (3.2 ലക്ഷം കോടി രൂപ) എന്ന ലക്ഷ്യത്തോടെ പുതിയ ഉയരങ്ങള്‍ കടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഗോള പുരോഗതിക്കും ഇരു രാജ്യങ്ങള്‍ക്കും പരസ്പര നേട്ടത്തിനും അര്‍ത്ഥവത്തായ സംഭാവന നല്‍കുന്ന വിപുലമായ സമുദ്ര സഹകരണത്തെക്കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടിനാല്‍ നയിക്കപ്പെടുന്ന, ഒരു സുസ്ഥിര ഭാവിക്കായി ഇന്ത്യയും ജപ്പാനും അടുത്തു പ്രവര്‍ത്തിക്കും ' യോഗത്തിനു ശേഷം ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു
യോഗത്തില്‍ ടെറാഡ യോഷിമിച്ചിയ്‌ക്കൊപ്പം, എംഎല്‍ഐടി മാരിടൈം ബ്യൂറോയിലെ ഒനിഷി യസുഷി, എംഎല്‍ഐടി മാരിടൈം ബ്യൂറോയിലെ ഹിയോകി മിക്കി, നോര്‍വേയിലെ ജപ്പാന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഇഹാര തകുമാര്‍, കിമുറ ഹിരോകോ എന്നിവരും പങ്കെടുത്തു. നോര്‍വേയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. അക്വിനോ വിമല്‍, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഷിപ്പിംഗ്) എസ്. വെങ്കടേസപതി , ഡയറക്ടര്‍ (എംഎ & എംടി) മന്‍ദീപ് സിംഗ്, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ പുനീത് അഗര്‍വാള്‍, കൊച്ചിന്‍ ഷിപ്പയാര്‍ഡ് സിഎംഡി മധു എസ്. നായര്‍, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിലെ പ്രൈവറ്റ് സെക്രട്ടറി അമിത് കുമാര്‍ ഐഎഎസ് എന്നിവരും കേന്ദ്ര മന്ത്രിയോടൊപ്പം യോഗത്തില്‍ പങ്കെടുത്തു.
(Release ID: 2133519)