പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു


ലോകത്തിന്റെ കണ്ണുകളും പ്രതീക്ഷകളും ഇന്ത്യയിലാണ്: പ്രധാനമന്ത്രി

ഒരു ദശാബ്ദത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കിക്കൊണ്ട് ഇന്ത്യ ഇരട്ടി വേഗതയിൽ മുന്നേറി: പ്രധാനമന്ത്രി

ഇന്ത്യ സാവധാനത്തിലും സ്ഥിരതയിലും പുരോഗമിക്കുമെന്ന് കരുതിയിരുന്നവർ ഇപ്പോൾ ത്വരിതവും ഭയരഹിതവുമായ ഒരു ഇന്ത്യയ്ക്ക് സാക്ഷ്യം വഹിക്കും: പ്രധാനമന്ത്രി

കാലതാമസം വികസനത്തിന്റെ ശത്രുവാണ്: പ്രധാനമന്ത്രി

വളർച്ച അഭിലാഷങ്ങളാൽ നയിക്കപ്പെടുമ്പോൾ, അത് എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമാകും: പ്രധാനമന്ത്രി

വഖഫ് നിയമങ്ങൾ എല്ലാവർക്കും, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവർക്ക് അന്തസ്സ് ഉറപ്പാക്കുന്നു: പ്രധാനമന്ത്രി

WAVES ഇന്ത്യൻ കലാകാരന്മാർക്ക് അവരുടെ ഉള്ളടക്കം സൃഷ്ടിക്കാനും അവരെ ആഗോളതലത്തിൽ എത്തിക്കാനും പ്രാപ്തരാക്കും: പ്രധാനമന്ത്രി

Posted On: 08 APR 2025 10:26PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ആദരണീയരായ അതിഥികളുമായി ബന്ധപ്പെടാൻ അവസരം നൽകിയതിന് നെറ്റ്‌വർക്ക് 18 ന് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. ഈ വർഷത്തെ ഉച്ചകോടി ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷം ആദ്യം സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി'ന്റെ പ്രാധാന്യം അടിവരയിട്ട്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള യുവാക്കളുടെ സ്വപ്നങ്ങളെയും, ദൃഢനിശ്ചയത്തെയും, അഭിനിവേശത്തെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. 2047 ഓടെ ഇന്ത്യയുടെ പുരോഗതിക്കായുള്ള രൂപരേഖയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഓരോ ഘട്ടത്തിലും നടത്തുന്ന തുടർച്ചയായ ചർച്ചകൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് പറഞ്ഞു. ഈ ഉൾക്കാഴ്ചകൾ അമൃത് കാൽ തലമുറയെ ഊർജ്ജസ്വലമാക്കുകയും നയിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

"ലോകത്തിന്റെ കണ്ണുകളും പ്രതീക്ഷകളും ഇന്ത്യയിലാണ്", ശ്രീ മോദി പറഞ്ഞു, ഏതാനും വർഷങ്ങൾക്കുള്ളിൽ, ഇന്ത്യ 11-ാം സ്ഥാനത്ത് നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "നിരവധി ആഗോള വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യ ഇരട്ടി വേഗതയിൽ മുന്നേറി, ഒരു ദശാബ്ദത്തിനുള്ളിൽ അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കി" അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ സാവധാനത്തിലും സ്ഥിരതയോടെയും പുരോഗമിക്കുമെന്ന് ഒരിക്കൽ വിശ്വസിച്ചിരുന്നവർ ഇപ്പോൾ 'ത്വരിതവും ഭയരഹിതവുമായ ഇന്ത്യ'ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങളും ആ​ഗ്രഹങ്ങളുമാണ് ഈ അഭൂതപൂർവമായ വളർച്ചയെ നയിക്കുന്നത്", ഈ അഭിലാഷങ്ങളെയും ആ​ഗ്രഹങ്ങളെയും അഭിസംബോധന ചെയ്യുന്നത് ഇപ്പോൾ ഒരു ദേശീയ മുൻഗണനയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

2025 ഏപ്രിൽ 8 എന്ന ഇന്ന് മുതൽ ഏതാനും ദിവസങ്ങൾക്കകം വർഷത്തിലെ ആദ്യ 100 ദിവസങ്ങൾ പൂർത്തിയാകാൻ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ കാലയളവിൽ എടുത്ത തീരുമാനങ്ങൾ ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. "ഈ 100 ദിവസങ്ങൾ തീരുമാനങ്ങളെക്കുറിച്ചുള്ളത് മാത്രമല്ല, ഭാവിയിലേക്കുള്ള അടിത്തറ പാകുന്നതിനെക്കുറിച്ചുമായിരുന്നു", അദ്ദേഹം ഊന്നിപ്പറഞ്ഞു. നയങ്ങൾ സാധ്യതകൾക്കുള്ള വഴികളാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ഇടപെടലുകൾ അദ്ദേഹം എടുത്തുപറഞ്ഞു, ഇത് യുവ പ്രൊഫഷണലുകൾക്കും സംരംഭകർക്കും ഗുണം ചെയ്യും. വിദ്യാഭ്യാസത്തിലെ വികാസവും നവീകരണത്തിലെ ത്വരിതപ്പെടുത്തലും അടയാളപ്പെടുത്തിക്കൊണ്ട് 10,000 പുതിയ മെഡിക്കൽ സീറ്റുകളും 6,500 പുതിയ ഐഐടി സീറ്റുകളും കൂടി ചേർത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. നവീകരണം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് 50,000 പുതിയ അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. ഈ ലാബുകൾ നവീകരണത്തിന്റെ ഒരു ശൃംഖലാ പ്രതിപ്രവർത്തനത്തിന് തിരികൊളുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. AI, നൈപുണ്യ വികസനം എന്നിവയ്ക്കായി മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനെ ഉയർത്തിക്കാട്ടിക്കൊണ്ട്, ആശയങ്ങളിൽ നിന്ന് സ്വാധീനത്തിലേക്കുള്ള യാത്ര ലളിതമാക്കുന്നതിനായി ശ്രീ മോദി 10,000 പുതിയ PM റിസർച്ച് ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. ബഹിരാകാശ മേഖല തുറന്നതുപോലെ, ആണവോർജ്ജ മേഖലയും ഇപ്പോൾ തുറക്കപ്പെടുമെന്നും അതിരുകൾ നീക്കം ചെയ്യുമെന്നും നവീനാശയങ്ങൾ വളർത്തിയെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗിഗ് സമ്പദ്‌വ്യവസ്ഥയിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്ക് സാമൂഹിക സുരക്ഷ ഏർപ്പെടുത്തിയതിലൂടെ, മുമ്പ് അദൃശ്യരായിരുന്നയവർ ഇപ്പോൾ നയങ്ങളുടെ കേന്ദ്രത്തിലാണെന്ന് ഉറപ്പാക്കാനായെന്ന് . അദ്ദേഹം പരാമർശിച്ചു. ഉൾപ്പെടുത്തൽ ഇപ്പോൾ ഒരു നയമാണെന്നും കേവലം വാഗ്ദാനമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പട്ടികജാതി/വർഗ, വനിതാ സംരംഭകർക്കായി ₹2 കോടി വരെയുള്ള ടേം വായ്പകളും അദ്ദേഹം ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ പുരോഗതി അതിന്റെ യുവാക്കളുടെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഈ തീരുമാനങ്ങൾ ഇന്ത്യയുടെ യുവാക്കൾക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

" ഇന്ത്യ അതിന്റെ പുരോഗതിയിൽ തടയാനാവാത്തതും, വിട്ടുവീഴ്ച്ചയില്ലാത്തതും, അചഞ്ചലവുമാണെന്നാണ് കഴിഞ്ഞ 100 ദിവസത്തെ നേട്ടങ്ങൾ തെളിയിക്കുന്നത്", ഈ കാലയളവിൽ, സാറ്റലൈറ്റ് ഡോക്കിംഗ്, അൺഡോക്കിംഗ് കഴിവുകൾ നേടിയ ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. സെമി-ക്രയോജനിക് എഞ്ചിന്റെ വിജയകരമായ പരീക്ഷണവും 100 ജിഗാവാട്ട് സൗരോർജ്ജ ശേഷി കവിയുന്നതിന്റെ നാഴികക്കല്ലും അദ്ദേഹം ചൂണ്ടിക്കാട്ടി. 1,000 ദശലക്ഷം ടൺ എന്ന റെക്കോർഡ് കൽക്കരി ഉൽപാദനവും നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ തുടക്കവും അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്ര ​ഗവൺമെന്റ് ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ സ്ഥാപിക്കാനുള്ള തീരുമാനവും കർഷകർക്കുള്ള വളം സബ്‌സിഡികൾ വർദ്ധിപ്പിക്കാനുള്ള തീരുമാനവും ശ്രീ മോദി പരാമർശിച്ചു, ഇത് കർഷകരുടെ ക്ഷേമത്തിനായുള്ള ​ഗവൺമെന്റിന്റെ മുൻഗണനയെ അടിവരയിടുന്നു. ഛത്തീസ്ഗഡിലെ 3 ലക്ഷത്തിലധികം കുടുംബങ്ങൾക്കായുള്ള കൂട്ട ഗൃഹപ്രവേശ ചടങ്ങും സ്വാമിത്വ പദ്ധതി പ്രകാരം 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകളുടെ വിതരണവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ 100 ദിവസങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കങ്ങളിലൊന്നായ സോനാമാർഗ് ടണൽ രാഷ്ട്രത്തിന് സമർപ്പിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാവികസേനയുടെ ശക്തിയിലേക്ക് ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവ ചേർത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തിനായി 'ഇന്ത്യയിൽ നിർമ്മിച്ച' ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള അംഗീകാരവും അദ്ദേഹം ഉദ്ധരിച്ചു. സാമൂഹിക നീതിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി വഖഫ് ഭേദഗതി ബിൽ പാസാക്കിയത് അദ്ദേഹം എടുത്തുപറഞ്ഞു. ഈ 100 ദിവസങ്ങൾ വെറും 100 തീരുമാനങ്ങളെയല്ല, മറിച്ച് 100 പ്രതിജ്ഞകളുടെ പൂർത്തീകരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

" ഉയരുന്ന ഇന്ത്യയുടെ പിന്നിലെ യഥാർത്ഥ ഊർജ്ജം പ്രകടനത്തിന്റെ മന്ത്രമാണ് ", ചരിത്രപ്രസിദ്ധമായ പാമ്പൻ പാലം ഉദ്ഘാടനം ചെയ്യാനായി രാമേശ്വരത്തേക്കുള്ള തന്റെ സമീപകാല സന്ദർശം പങ്കുവെച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 125 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ അവിടെ ഒരു പാലം നിർമ്മിച്ചു, അത് ചരിത്രത്തിന് സാക്ഷ്യം വഹിച്ചു, അത് കൊടുങ്കാറ്റുകളെ അതിജീവിച്ചു, ഒരു ചുഴലിക്കാറ്റിൽ നിന്ന് കാര്യമായ നാശനഷ്ടങ്ങൾ നേരിട്ടു. വർഷങ്ങളോളം ജനങ്ങൾ ആവശ്യപ്പെട്ടിട്ടും, മുൻ ​ഗവൺമെന്റുകൾ നടപടിയെടുക്കാൻ പരാജയപ്പെട്ടു. പുതിയ പാമ്പൻ പാലത്തിന്റെ പണി ആരംഭിച്ചത് തന്റെ സർക്കാരിനു കീഴിലാണെന്നും ഇപ്പോൾ രാജ്യത്ത് ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ-കടൽ പാലം ഉണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പദ്ധതികൾ വൈകിപ്പിക്കുന്നത് രാജ്യ പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്നും പ്രകടനവും വേഗത്തിലുള്ള പ്രവർത്തനവും വികസനത്തിന് കാരണമാകുമെന്നും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, "കാലതാമസം വികസനത്തിന്റെ ശത്രുവാണെന്നും നമ്മുടെ ​ഗവൺമെന്റ് ഈ ശത്രുവിനെ പരാജയപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും" പറഞ്ഞു. 1997 ൽ മുൻ പ്രധാനമന്ത്രി ശ്രീ ദേവഗൗഡ തറക്കല്ലിടുകയും,  പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയി തുടക്കം കുറിക്കുകയും ചെയ്ത അസമിലെ ബോഗിബീൽ പാലത്തിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. എന്നിരുന്നാലും, തുടർന്നുള്ള സർക്കാരുകളുടെ കീഴിൽ പദ്ധതി സ്തംഭിച്ചു, ഇത് അരുണാചൽ പ്രദേശിലെയും അസമിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ൽ തന്റെ ​ഗവൺമെന്റ് പദ്ധതി പുനരാരംഭിക്കുകയും നാല് വർഷത്തിനുള്ളിൽ 2018-ൽ അത് പൂർത്തിയാക്കുകയും ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 1972 മുതൽ മുടങ്ങിക്കിടന്നിരുന്ന കേരളത്തിലെ കൊല്ലം ബൈപാസ് റോഡ് പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മുൻ ​ഗവൺമെന്റുകൾ 50 വർഷമായി ഇതിൽ പ്രവർത്തിച്ചുവെന്നും, തന്റെ ​ഗവൺമെന്റിന്റെ കീഴിൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവി മുംബൈ വിമാനത്താവളത്തെക്കുറിച്ചുള്ള ചർച്ചകൾ 1997-ൽ ആരംഭിച്ചതായും 2007-ൽ അംഗീകാരം ലഭിച്ചതായും ശ്രീ മോദി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, കോൺഗ്രസ് ​ഗവൺമെന്റ് പദ്ധതിയിൽ നടപടിയെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ​ഗവൺമെന്റ് പദ്ധതി വേഗത്തിലാക്കിയെന്നും നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി മുദ്ര യോജനയുടെ പത്താം വാർഷികം ആഘോഷിക്കുന്ന ഏപ്രിൽ 8-ന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, മുമ്പ്, ഗ്യാരണ്ടിയില്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് പോലും ഒരു വെല്ലുവിളിയായിരുന്നുവെന്നും, സാധാരണ കുടുംബങ്ങൾക്ക് ബാങ്ക് വായ്പകൾ ഒരു വിദൂര സ്വപ്നമായിരുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എസ്‌സി/എസ്ടി, ഒബിസി, ഭൂരഹിത തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങിയ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങളെയാണ് മുദ്ര യോജന അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അവരുടെ സ്വപ്നങ്ങൾ, അഭിലാഷങ്ങൾ, പരിശ്രമങ്ങൾ എന്നിവയ്ക്ക് വില കുറവാണോ എന്ന് ചോദിച്ച ശ്രീ മോദി, കഴിഞ്ഞ ദശകത്തിൽ മുദ്ര യോജനയ്ക്ക് കീഴിൽ യാതൊരു ഗ്യാരണ്ടിയും ഇല്ലാതെ 52 കോടി വായ്പകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. ഒരു ട്രാഫിക് ലൈറ്റ് പച്ച കത്താൻ എടുക്കുന്ന സമയത്തിനുള്ളിൽ 100 ​​മുദ്ര വായ്പകൾ അനുവദിക്കപ്പെടുന്നുവെന്നും, പല്ല് തേക്കുന്ന സമയത്തിനിടെ 200 വായ്പകൾ അംഗീകരിക്കപ്പെടുന്നുവെന്നും, റേഡിയോയിലെ ഒരു പ്രിയപ്പെട്ട ഗാനത്തിനിടെ 400 വായ്പകൾ അനുവദിക്കപ്പെടുന്നുവെന്നും പ്രസ്താവിച്ചുകൊണ്ട് പദ്ധതിയുടെ ശ്രദ്ധേയമായ വ്യാപ്തിയും വേഗതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഇൻസ്റ്റന്റ് ഡെലിവറി ആപ്പിന് ഒരു ഓർഡർ നിറവേറ്റാൻ എടുക്കുന്ന സമയത്ത്, 1,000 മുദ്ര വായ്പകൾ അനുവദിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ ഒരു എപ്പിസോഡ് പൂർത്തിയാക്കുമ്പോഴേക്കും 5,000 മുദ്ര ബിസിനസുകൾ സ്ഥാപിക്കപ്പെടുന്നു.

"മുദ്ര യോജന ഗ്യാരണ്ടി ആവശ്യപ്പെട്ടില്ല, മറിച്ച് ജനങ്ങളിൽ വിശ്വാസം അർപ്പിച്ചു", ശ്രീ മോദി പറഞ്ഞു, ഈ പദ്ധതി ആദ്യമായി 11 കോടി വ്യക്തികൾക്ക് സ്വയം തൊഴിലിനായി വായ്പ ലഭിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ടെന്നും അവരെ ആദ്യമായി സംരംഭകരാക്കി മാറ്റിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ മുദ്ര യോജനയിലൂടെ 11 കോടി സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും എത്തിയ ഈ പദ്ധതി പ്രകാരം ഏകദേശം 33 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും ഇത് പല രാജ്യങ്ങളുടെയും ജിഡിപിയെ മറികടക്കുന്ന കണക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇത് വെറും മൈക്രോ-ഫിനാൻസ് മാത്രമല്ല, അടിസ്ഥാന തലത്തിലുള്ള ഒരു വലിയ പരിവർത്തനമാണ്", അദ്ദേഹം ഊന്നിപ്പറഞ്ഞു.

അഭിലാഷ ജില്ലകളുടെയും ബ്ലോക്കുകളുടെയും പരിവർത്തനാത്മക ഉദാഹരണം എടുത്തുകാണിച്ചുകൊണ്ട്, മുൻ ​ഗവൺമെന്റുകൾ 100-ലധികം ജില്ലകളെ പിന്നോക്കമായി പ്രഖ്യാപിക്കുകയും അവയെ അവഗണിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, അവയിൽ പലതും വടക്കുകിഴക്കൻ, ഗോത്ര മേഖലകളിലായിരുന്നു. ഈ ജില്ലകളിലേക്ക് മികച്ച പ്രതിഭകളെ വിന്യസിക്കുന്നതിനുപകരം ഉദ്യോ​ഗസ്ഥരെ ശിക്ഷാ പോസ്റ്റിം​ഗുകളായി അവിടേക്ക് അയച്ചു. ഇത് "പിന്നാക്ക" പ്രദേശങ്ങളെ നിശ്ചലമായി നിർത്തുക എന്ന കാലഹരണപ്പെട്ട മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഈ മേഖലകളെ അഭിലാഷ ജില്ലകളായി നിശ്ചയിച്ചുകൊണ്ട് തങ്ങളുടെ ​ഗവൺമെന്റ് ഈ സമീപനത്തിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ജില്ലകളിലെ ഭരണത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്നും, മുൻനിര പദ്ധതികൾ ദൗത്യ മാതൃകയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും, വിവിധ മാനദണ്ഡങ്ങളിലൂടെ വളർച്ച നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകടനത്തിൽ ഈ അഭിലാഷ ജില്ലകൾ ഇപ്പോൾ നിരവധി സംസ്ഥാനങ്ങളെയും ദേശീയ ശരാശരിയെയും മറികടന്നിട്ടുണ്ടെന്നും, പ്രാദേശിക യുവാക്കൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. "നമുക്ക് നേട്ടങ്ങൾ കൈവരിക്കാനും കഴിയും, നമുക്ക് പുരോഗതി നേടാനും കഴിയും" എന്ന് ഈ ജില്ലകളിലെ യുവാക്കൾ ഇപ്പോൾ ആത്മവിശ്വാസത്തോടെ പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും ജേണലുകളിൽ നിന്നും ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് പ്രോഗ്രാമിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ​ഗവൺമെന്റ് ഇപ്പോൾ 500 ആസ്പിരേഷണൽ ബ്ലോക്കുകളിൽ പ്രവർത്തിക്കുന്നു. "ആഗ്രഹങ്ങളാൽ നയിക്കപ്പെടുന്ന വളർച്ച എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമാണ്", അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒരു രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് സമാധാനം, സ്ഥിരത, സുരക്ഷിതത്വബോധം എന്നിവ അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, "മനസ്സ് ഭയമില്ലാത്തതും ശിരസ് ഉയർന്നതുമായിടത്ത്" എന്ന് ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ നിർഭയവും ആത്മവിശ്വാസവുമുള്ള മനസ്സിനെക്കുറിച്ചുള്ള ദർശനം ഉദ്ധരിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യ ഭയത്തിന്റെയും ഭീകരതയുടെയും അക്രമത്തിന്റെയും അന്തരീക്ഷത്തെയാണ് അഭിമുഖീകരിച്ചതെന്നും അത് യുവാക്കൾക്ക് ഏറ്റവും വലിയ ദോഷം വരുത്തിവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ, തലമുറകളായി യുവാക്കൾ ബോംബാക്രമണങ്ങൾ, വെടിവയ്പ്പുകൾ, കല്ലെറിയൽ എന്നിവയാൽ മുങ്ങിയിരിക്കുകയായിരുന്നുവെന്നും മുൻ ​ഗവൺമെന്റുകൾക്ക് ഈ തീ കെടുത്താൻ ധൈര്യമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അവരുടെ ​ഗവൺമെന്റിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും സംവേദനക്ഷമതയും ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ മാറ്റിമറിച്ചുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് ജമ്മു കശ്മീരിലെ യുവാക്കൾ വികസനത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നക്സലിസത്തിനെതിരെ പോരാടുന്നതിലും വടക്കുകിഴക്കൻ മേഖലയിൽ സമാധാനം വളർത്തുന്നതിലും ഉണ്ടായിട്ടുള്ള ഗണ്യമായ പുരോഗതി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 125-ലധികം ജില്ലകൾ ഒരുകാലത്ത് അക്രമത്തിൽ മുങ്ങിപ്പോയിരുന്നുവെന്നും, നക്സലിസം ആരംഭിച്ചിടത്ത് ​ഗവൺമെന്റ് അതിർത്തികൾ ഫലപ്രദമായി അവസാനിച്ചുവെന്നും  അഭിപ്രായപ്പെട്ടു. ധാരാളം യുവാക്കൾ നക്സലിസത്തിന്റെ ഇരകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തന്റെ ​ഗവൺമെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, 8,000-ത്തിലധികം നക്സലൈറ്റുകൾ കീഴടങ്ങുകയും അക്രമത്തിന്റെ പാത ഉപേക്ഷിക്കുകയും ചെയ്തു, നക്സൽ ബാധിത ജില്ലകളുടെ എണ്ണം ഇപ്പോൾ 20-ൽ താഴെയായി കുറഞ്ഞുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വടക്കുകിഴക്കൻ മേഖലയും പതിറ്റാണ്ടുകളായി വിഘടനവാദവും അക്രമവും സഹിച്ചുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടെ, തന്റെ ​ഗവൺമെന്റ് 10 സമാധാന കരാറുകളിൽ ഒപ്പുവച്ചു, ഇത് 10,000-ത്തിലധികം യുവാക്കൾ ആയുധം ഉപേക്ഷിച്ച് വികസനത്തിന്റെ പാതയിൽ ചേരാൻ കാരണമായി. ആയിരക്കണക്കിന് യുവാക്കൾ ആയുധങ്ങൾ ഉപേക്ഷിക്കുന്നതിൽ മാത്രമല്ല, മറിച്ച് അവരുടെ വർത്തമാനത്തെയും ഭാവിയെയും സംരക്ഷിക്കുന്നതിലുമാണ് വിജയം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പതിറ്റാണ്ടുകളായി ദേശീയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം രാഷ്ട്രീയ പരവതാനിക്ക് കീഴിൽ മറച്ചുവെച്ചിരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അത്തരം പ്രശ്‌നങ്ങളെ നേരിടേണ്ട സമയമാണിതെന്നും 20-ാം നൂറ്റാണ്ടിലെ രാഷ്ട്രീയ തെറ്റുകൾ 21-ാം നൂറ്റാണ്ടിലെ തലമുറകളെ ഭാരപ്പെടുത്തരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വളർച്ചയ്ക്ക് പ്രീണന രാഷ്ട്രീയം ഒരു പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വഖഫുമായി ബന്ധപ്പെട്ട നിയമങ്ങളിൽ അടുത്തിടെ വരുത്തിയ ഭേദഗതി പരാമർശിച്ചുകൊണ്ട്, വഖഫിനെ ചുറ്റിപ്പറ്റിയുള്ള ചർച്ച പ്രീണന രാഷ്ട്രീയത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്നും അത് പുതിയ പ്രതിഭാസമല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് പ്രീണനത്തിന്റെ വിത്തുകൾ വിതച്ചു", അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം നേടിയ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വാതന്ത്ര്യം നേടുന്നതിന് ഒരു വ്യവസ്ഥയായി ഇന്ത്യ വിഭജനത്തെ നേരിടേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. അക്കാലത്ത് ദേശീയ താൽപ്പര്യത്തേക്കാൾ അധികാരത്തിന് മുൻഗണന നൽകിയതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക രാഷ്ട്രം എന്ന ആശയം സാധാരണ മുസ്ലീം കുടുംബങ്ങളുടെ അഭിലാഷങ്ങളിൽ വേരൂന്നിയതല്ലെന്നും, അധികാരത്തിനായുള്ള ഏക അവകാശവാദം നേടിയെടുക്കാൻ ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ ചില തീവ്രവാദികളാണ് ഇത് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രീണന രാഷ്ട്രീയം കോൺഗ്രസിന് അധികാരം നൽകിയതായും ചില തീവ്രവാദ നേതാക്കൾക്ക് ശക്തിയും സമ്പത്തും നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, സാധാരണ മുസ്ലീങ്ങൾക്ക് എന്ത് പ്രതിഫലമാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മുസ്ലീങ്ങൾക്ക് അവഗണനയും നിരക്ഷരതയും തൊഴിലില്ലായ്മയും അവശേഷിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുസ്ലീം സ്ത്രീകൾ അനീതി നേരിടേണ്ടി വന്നുവെന്ന് ഷാ ബാനു കേസ് ഉദ്ധരിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു, അവിടെ അവരുടെ ഭരണഘടനാ അവകാശങ്ങൾ പ്രീണനത്തിനായി ബലികഴിക്കപ്പെട്ടു. സ്ത്രീകളെ നിശബ്ദരാക്കുകയും ചോദ്യം ചെയ്യരുതെന്ന് സമ്മർദ്ദം ചെലുത്തുകയും ചെയ്തു, അതേസമയം തീവ്രവാദികൾക്ക് അവരുടെ അവകാശങ്ങൾ അടിച്ചമർത്താൻ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

"പ്രീണന രാഷ്ട്രീയം ഇന്ത്യയിലെ സാമൂഹിക നീതിയുടെ കാതലായ ആശയത്തിന് അടിസ്ഥാനപരമായി വിരുദ്ധമാണ് ", വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള ഒരു ഉപകരണമായി ചില പാർട്ടികൾ ഇത് ഉപയോഗിക്കുന്നതിനെ വിമർശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. 2013 ലെ വഖഫ് നിയമ ഭേദഗതി തീവ്രവാദികളെയും ഭൂമാഫിയകളെയും പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭരണഘടന തുറന്നിട്ട നീതിയിലേക്കുള്ള വഴികളെ തന്നെ പരിമിതപ്പെടുത്തിക്കൊണ്ട്, ഭരണഘടനയ്ക്ക് മുകളിലാണെന്ന മിഥ്യാധാരണ ഈ ഭേദഗതി സൃഷ്ടിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദികളെയും ഭൂമാഫിയകളെയും ധൈര്യപ്പെടുത്തിയ ഈ ഭേദഗതിയുടെ പ്രതികൂല ഫലങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹ ഭൂമികളിലെ വഖഫ് അവകാശവാദങ്ങൾ, ഹരിയാനയിലെ ഗുരുദ്വാര ഭൂമികളെച്ചൊല്ലിയുള്ള തർക്കങ്ങൾ, കർണാടകയിലെ കർഷകരുടെ ഭൂമിയിലെ അവകാശവാദങ്ങൾ തുടങ്ങിയ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. സംസ്ഥാനങ്ങളിലുടനീളമുള്ള ഗ്രാമങ്ങളും ആയിരക്കണക്കിന് ഹെക്ടർ ഭൂമിയും ഇപ്പോൾ എൻ‌ഒ‌സിയിലും നിയമപരമായ സങ്കീർണതകളിലും കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളായാലും പള്ളികളായാലും ഗുരുദ്വാരകളായാലും കൃഷിയിടങ്ങളായാലും ​ഗവൺമെന്റ് ഭൂമിയായാലും ആളുകൾക്ക് അവരുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒറ്റ നോട്ടീസ് വ്യക്തികളെ സ്വന്തം വീടുകളുടെയും വയലുകളുടെയും ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾക്കായി പരക്കം പായാൻ പ്രേരിപ്പിക്കും. നീതി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതും ഭയത്തിന് കാരണമായതുമായ അത്തരമൊരു നിയമത്തിന്റെ സ്വഭാവത്തെ അദ്ദേഹം ചോദ്യം ചെയ്തു.

മുസ്ലീം സമൂഹം ഉൾപ്പെടെ എല്ലാ സമുദായങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ശ്രദ്ധേയമായ നിയമം നടപ്പിലാക്കിയതിന് പാർലമെന്റിനെ അഭിനന്ദിച്ച ശ്രീ മോദി, വഖഫിന്റെ പവിത്രത ഇപ്പോൾ സംരക്ഷിക്കപ്പെടുമെന്നും, പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ഊന്നിപ്പറഞ്ഞു. വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ച ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ചർച്ചയായിരുന്നുവെന്നും ഇരുസഭകളിലുമായി 16 മണിക്കൂർ ചർച്ച നടന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. സംയുക്ത പാർലമെന്ററി കമ്മിറ്റി 38 മീറ്റിംഗുകൾ നടത്തുകയും 128 മണിക്കൂർ ചർച്ചയിൽ ഏർപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, രാജ്യത്തുടനീളം ഒരു കോടിയോളം ഓൺലൈൻ നിർദ്ദേശങ്ങൾ ലഭിച്ചു. "ഇന്ത്യയിലെ ജനാധിപത്യം ഇനി പാർലമെന്റിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് പൊതുജനപങ്കാളിത്തത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇത് തെളിയിക്കുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയിലും AI-യിലും ലോകം അതിവേഗം പുരോഗമിക്കുമ്പോൾ, മനുഷ്യനെ യന്ത്രങ്ങളിൽ നിന്ന് വേർതിരിക്കുന്ന ഘടകങ്ങളായ കല, സംഗീതം, സംസ്കാരം, സർഗ്ഗാത്മകത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി, വിനോദം ഏറ്റവും വലിയ ആഗോള വ്യവസായങ്ങളിലൊന്നാണെന്നും അത് കൂടുതൽ വികസിക്കാൻ ഒരുങ്ങുകയാണെന്നും എടുത്തുപറഞ്ഞു. കലയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമായ WAVES (വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ്) രൂപീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. WAVES-നുള്ള ഒരു പ്രധാന പരിപാടി 2025 മെയ് മാസത്തിൽ മുംബൈയിൽ നടക്കുമെന്ന് അദ്ദേഹം പങ്കുവെച്ചു. സിനിമകൾ, പോഡ്‌കാസ്റ്റുകൾ, ഗെയിമിംഗ്, സംഗീതം, AR, VR എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ ഊർജ്ജസ്വലവും സൃഷ്ടിപരവുമായ വ്യവസായങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ വ്യവസായങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള "ക്രിയേറ്റ് ഇൻ ഇന്ത്യ" സംരംഭത്തെ അദ്ദേഹം എടുത്തുകാട്ടി. WAVES ഇന്ത്യൻ കലാകാരന്മാരെ ഉള്ളടക്കം സൃഷ്ടിക്കാനും അത് ആഗോളമാക്കാനും പ്രോത്സാഹിപ്പിക്കും, അതോടൊപ്പം ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഇന്ത്യയിൽ സഹകരിക്കാൻ ക്ഷണിക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു. WAVES പ്ലാറ്റ്‌ഫോം ജനപ്രിയമാക്കാൻ പ്രധാനമന്ത്രി നെറ്റ്‌വർക്ക് 18-നോട് അഭ്യർത്ഥിക്കുകയും സൃഷ്ടിപരമായ മേഖലകളിൽ നിന്നുള്ള യുവ പ്രൊഫഷണലുകളെ ഈ പ്രസ്ഥാനത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. "WAVES എല്ലാ വീട്ടിലും എല്ലാ ഹൃദയങ്ങളിലും എത്തണം", അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈ ഉച്ചകോടിയിലൂടെ രാജ്യത്തെ യുവാക്കളുടെ സർഗ്ഗാത്മകത, ആശയങ്ങൾ, ദൃഢനിശ്ചയം എന്നിവ പ്രദർശിപ്പിച്ചതിന് നെറ്റ്‌വർക്ക് 18-നെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യുവ മനസ്സുകളെ ആകർഷിക്കുന്നതിനും ദേശീയ വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാനും നിർദ്ദേശങ്ങൾ നൽകാനും പരിഹാരങ്ങൾ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയെ അദ്ദേഹം പ്രശംസിച്ചു. ഉച്ചകോടി യുവാക്കളെ വെറും ശ്രോതാക്കളിൽ നിന്ന് മാറ്റത്തിലെ സജീവ പങ്കാളികളാക്കി മാറ്റിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഉച്ചകോടിയിലെ ഇടപെടലുകൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രി സർവകലാശാലകളോടും കോളേജുകളോടും ഗവേഷണ സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു. ഉച്ചകോടി വെറുമൊരു പരിപാടിയായി മാറുന്നതിനുപകരം ശാശ്വതമായ ഒരു സ്വാധീനമായി മാറുന്നുവെന്ന് ഉറപ്പാക്കുന്നതിന്, നയരൂപീകരണത്തിൽ ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുകയും പഠിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് പിന്നിലെ പ്രേരകശക്തി യുവാക്കളുടെ ആവേശവും ആശയങ്ങളും പങ്കാളിത്തവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചകോടിയുമായി ബന്ധപ്പെട്ട എല്ലാവർക്കും, പ്രത്യേകിച്ച് യുവ പങ്കാളികൾക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

വായു മലിനീകരണം, മാലിന്യ സംസ്കരണം, നദികൾ വൃത്തിയാക്കൽ, എല്ലാവർക്കും വിദ്യാഭ്യാസം, ഇന്ത്യയിലെ തെരുവുകളിലെ തിരക്ക് കുറയ്ക്കൽ തുടങ്ങിയ വെല്ലുവിളികളെക്കുറിച്ച് ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത യുവാക്കളും കോളേജുകളും വികസിപ്പിച്ചെടുത്ത പരിഹാരങ്ങളുടെയും ആശയങ്ങളുടെയും തെളിവുകളുടെ ഒരു സംഗ്രഹമായ 'സമാധാൻ' രേഖയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

 

 

***

SK


(Release ID: 2120422) Visitor Counter : 24