പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ അമ്രേലിയിൽ വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 28 OCT 2024 10:47PM by PIB Thiruvananthpuram

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

വേദിയിൽ സന്നിഹിതരായിരിക്കുന്ന ബഹുമാനപ്പെട്ട ഗുജറാത്ത് ഗവർണർ, ആചാര്യ ദേവവ്രത് ജി, ഗുജറാത്ത് മുഖ്യമന്ത്രി, ഭൂപേന്ദ്രഭായ് പട്ടേൽ ജി, കേന്ദ്ര സർക്കാരിലെ എൻ്റെ സഹപ്രവർത്തകൻ, സി.ആർ. പാട്ടീൽ ജി, ഗുജറാത്തിലെ എൻ്റെ സഹോദരീസഹോദരന്മാരേ, പ്രത്യേകിച്ച് അമ്രേലിയിലെ എൻ്റെ സഹോദരീസഹോദരന്മാരേ.

ദീപാവലിയും ധന്തേരാസും അടുത്തുവരികയാണ്. ഇത് മംഗളകരമായ സമയമാണ്. ഒരു വശത്ത്, നമുക്ക് ‘സംസ്കൃതി’ (സംസ്കാരം) എന്ന ആഘോഷമുണ്ട്; മറുവശത്ത്, 'വികാസ്' (പുരോഗതി) - എന്ന ആഘോഷവുമുണ്ട്. ഇതാണ് ഭാരതത്തിൻ്റെ പുതിയ അടയാളം. 'വിരാസത്' (പൈതൃകം സംരക്ഷിക്കൽ), 'വികാസ്' (വികസനം പ്രോത്സാഹിപ്പിക്കൽ) എന്നിവയുടെ പ്രവർത്തനങ്ങൾ പരസ്പരം കൈകോർക്കുന്നു. ഗുജറാത്തുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികളുടെ അടിത്തറ പാകാനും ഉദ്ഘാടനം ചെയ്യാനും ഇന്ന് എനിക്ക് അവസരം ലഭിച്ചു. ഇവിടെ വരുന്നതിനുമുമ്പ്, ഞാൻ വഡോദരയിൽ ആയിരുന്നു,  നമ്മുടെ വ്യോമസേനയ്ക്ക് വേണ്ടി 'മെയ്ഡ് ഇൻ ഇന്ത്യ' വിമാനങ്ങൾ നിർമ്മിക്കുന്ന ഭാരതത്തിലെ ആദ്യത്തെ ഫാക്ടറി ​ഗുജറാത്തിലെ വഡോദരയിൽ ഉദ്ഘാടനം ചെയ്തു. നമ്മുടെ അമ്രേലി ഗെയ്‌ക്‌വാദുകളുടേതാണ്, വഡോദരയും ഗെയ്‌ക്‌വാദുകളുടേതാണ്. ഇത് അഭിമാനത്തിൻ്റെ നിമിഷമാണ്! ഇന്ന്, ഇവിടെ, ഭാരത് മാതാ സരോവർ ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു, ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് ഞങ്ങൾ ജലം, റോഡുകൾ, റെയിൽവേ എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം ദീർഘകാല പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഈ പദ്ധതികളെല്ലാം സൗരാഷ്ട്രയിലെയും കച്ചിലെയും ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്, ഈ പദ്ധതികൾ വികസനത്തെ മുന്നോട്ട് നയിക്കും. നമ്മുടെ കർഷകരുടെ ക്ഷേമത്തിനും കാർഷിക മേഖലയിലുള്ളവരുടെ അഭിവൃദ്ധിയ്ക്കും നമ്മുടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾക്കുമുള്ള പദ്ധതികളാണ് ഞങ്ങൾ ഉദ്ഘാടനം ചെയ്തതും അടിത്തറയിട്ടതും. ഇത്തരം നിരവധി പദ്ധതികൾക്കായി കച്ച്, സൗരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ എൻ്റെ എല്ലാ സഹോദരങ്ങൾക്കും സഹോദരിമാർക്കും എൻ്റെ ആശംസകൾ.

സുഹൃത്തുക്കളേ,

സൗരാഷ്ട്രയുടെയും അമ്രേലിയുടെയും നാട് നിരവധി രത്നങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. ചരിത്രപരമായോ സാംസ്കാരികമായോ സാഹിത്യത്തിലോ രാഷ്ട്രീയത്തിലോ ആകട്ടെ, അമ്രേലിയുടെ ഭൂതകാലം മഹത്തായതാണ്. യോഗി ജി മഹാരാജിനെ നമുക്ക് സമ്മാനിച്ച നാടാണിത്, ഭോജ ഭഗത് നൽകിയ അതേ നാട്, ദുലാ ഭയാ കാഗിൻ്റെ പരാമർശമില്ലാതെ ഗുജറാത്തിൽ ഒരു സായാഹ്നം കടന്നുപോകുന്നത് അപൂർവമാണ്. ഓരോ നാടോടി കഥകളും കവിതകളും കാഗ് ബാപ്പുവിനെ ഓർക്കുന്നു. കവി കലാപിയുടെയും അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ വരിയുടേയും - रे पंखीडा सुखती चणजो (ചെറിയ പക്ഷിയായ നീ, സ്വതന്ത്രമായി പറക്കൂ), ഓർമ്മകൾ പേറുന്ന  ഇവിടുത്തെ മണ്ണ് ഇന്ന് ജലത്തിൻ്റെ വരവോടെ പൂർണതയിലെത്തി. കെ.ലാൽ, കവി രമേഷ്ഭായ് പരേഖ്, ഗുജറാത്തിലെ നമ്മുടെ ആദ്യ മുഖ്യമന്ത്രി ജീവരാജ്ഭായ് മേത്ത എന്നിവരെ സൃഷ്ടിച്ച മാന്ത്രിക ഭൂമിയാണിത്. ഇവിടെയുള്ള കുട്ടികൾ വെല്ലുവിളികളെ നേരിടുകയും പ്രതികൂല സാഹചര്യങ്ങളിലും കരുത്തോടെ നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ തലകുനിക്കാതെ ശക്തിയുടെ വഴി തിരഞ്ഞെടുക്കുന്നവർ ഈ ഭൂമിയുടെ മക്കളാണ്. അവരിൽ ചിലർ തങ്ങളുടെ ജില്ലക്ക് മാത്രമല്ല, ഗുജറാത്തിനും ഭാരതത്തിനും അഭിമാനം നൽകിയ സംരംഭകരായി ഉയർന്നുവന്നിട്ടുണ്ട്. സമൂഹത്തിന് വേണ്ടി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവർ ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ധോലാകിയ കുടുംബം ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുന്നു.

ഗവൺമെൻ്റിൻ്റെ 80/20 ജല പദ്ധതിയിലൂടെ ഗുജറാത്തിലെ ബി.ജെ.പി ​ഗവൺമെന്റ് തുടക്കം മുതൽ ജലത്തിന് മുൻഗണന നൽകി. 80/20 പദ്ധതി‌‌യിൽ പൊതുജനപങ്കാളിത്തവും, ചെക്ക് ഡാമുകളുടെ നിർമ്മാണം, കൃഷി, കുളങ്ങൾ, തടാകങ്ങൾ ആഴം കൂട്ടൽ, ജലക്ഷേത്രങ്ങൾ, കുളം കുഴിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. ഞാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ യോഗങ്ങളിൽ പങ്കെടുക്കാൻ പോയിരുന്ന സമയത്ത്, നമ്മുടെ ബജറ്റിൻ്റെ ഒരു പ്രധാന ഭാഗം ജലവിഭവങ്ങൾക്കായി മാറ്റിവെച്ച കാര്യം പരാമർശിക്കുമ്പോൾ, മറ്റ് മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളും എന്നെ അത്ഭുതത്തോടെ നോക്കിയിരുന്നത് ഞാൻ ഓർക്കുന്നു. ഗുജറാത്തിൽ കഴിവുകളുള്ള ധാരാളം പേരുണ്ടെന്നും ഒരിക്കൽ വെള്ളം കിട്ടിയാൽ ഗുജറാത്ത് തഴച്ചുവളരുമെന്നും ഞാൻ അവരോട് പറയും. ഈ പാരമ്പര്യം നമ്മുടെ ഗുജറാത്തിൻ്റേതാണ്. 80/20 പദ്ധതിയിൽ നിരവധി പേർ ചേർന്നിട്ടുണ്ട്. സമൂഹങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ എല്ലാവരും പങ്കെടുത്തു; എൻ്റെ ധോലാകിയ കുടുംബം അത് വലിയ തോതിൽ സ്വീകരിച്ചു, നദികൾക്ക് ജീവൻ നൽകി. നദികളുടെ ജീവൻ നിലനിർത്താൻ ഇതാണ് വഴി. നർമ്മദാ നദിയിൽ നിന്നുള്ള 20 നദികളുമായി ഞങ്ങളെ ബന്ധിപ്പിച്ചു. നദികളിൽ ചെറിയ കുളങ്ങൾ ഉണ്ടാക്കുക എന്ന ആശയം നമ്മുടെ മനസ്സിൽ ഉദിച്ചു, അങ്ങനെ നമുക്ക് കിലോമീറ്ററുകളോളം വെള്ളം സംരക്ഷിക്കാം. പിന്നെ ഒരിക്കൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയാൽ അത് അമൃതായി മാറാതെ നിലനിൽക്കില്ല സഹോദരങ്ങളെ. ഗുജറാത്തിലെയോ സൗരാഷ്ട്രയിലെയോ കച്ചിലെയോ ജനങ്ങൾക്ക് വെള്ളത്തിൻ്റെ പ്രാധാന്യം വിശദീകരിക്കാൻ പുസ്തകങ്ങൾ ആവശ്യമില്ല; അവർ കഷ്ടപ്പാടുകൾ നേരിട്ടു അനുഭവിച്ചവരാണ്. അവർക്ക് അവരുടെ പ്രശ്നങ്ങൾ കൃത്യമായി അറിയാം; എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉള്ളതെന്ന് അവർക്കറിയാം. സൗരാഷ്ട്രയിൽ നിന്നും കച്ചിൽ നിന്നും വെള്ളം കിട്ടാതെ പലായനം ചെയ്യുന്ന ആൾക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. നഗരങ്ങളിൽ ഒരു മുറി എട്ടു പേർ പങ്കിടാൻ നിർബന്ധിതരായ നാളുകൾ നമ്മൾ കണ്ടതാണ്. ഇപ്പോൾ, ഞങ്ങൾ രാജ്യത്തിൻ്റെ ആദ്യത്തെ ജലശക്തി മന്ത്രാലയം സൃഷ്ടിച്ചു, കാരണം അതിൻ്റെ പ്രാധാന്യം ഞങ്ങൾക്കറിയാം. നർമ്മദയിൽ നിന്നുള്ള വെള്ളം എല്ലാ ഗ്രാമങ്ങളിലും എത്തുമ്പോൾ വർഷങ്ങളുടെ പരിശ്രമത്തിൻ്റെ ഫലം ഇന്ന് നാം കാണുന്നു.

നർമ്മദ പരിക്രമയിൽ (പ്രദക്ഷിണം) നിന്ന് ഒരാൾക്ക് 'പുണ്യം' ലഭിക്കുന്ന ഒരു കാലം ഞാൻ ഓർക്കുന്നു. യുഗം മാറി,  നർമ്മദ മാതാവ് സ്വയം ഗ്രാമംതോറും പോയി 'പുണ്യ'വും വെള്ളവും വിതരണം ചെയ്യുന്നു. ഞാൻ ആരംഭിച്ച SAUNI യോജന പോലെയുള്ള ജലസംരക്ഷണ പദ്ധതികളെ അവിശ്വാസത്തോടെയും സംശയത്തോടെയുമാണ് വീക്ഷിച്ചിരുന്നത്.  അത് സാധ്യമാകുമെന്ന് വിശ്വസിക്കാൻ ആരും തയ്യാറായില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി നടത്തിയ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ചില വക്രബുദ്ധികൾ വിമർശിച്ചു. എന്നാൽ ഈ പദ്ധതികളെല്ലാം കച്ചിലും സൗരാഷ്ട്രയിലും പുതുജീവൻ നൽകി, പച്ച വയലുകളെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആളുകളെ അനുവദിക്കുന്നു. ദിവ്യമായ ചിന്തയിൽ എടുക്കുന്ന ഒരു തീരുമാനം എങ്ങനെ  നിറവേറ്റപ്പെടുന്നു എന്നതിൻ്റെ ഉദാഹരണമാണിത്. മാരുതി കാറിന് കടന്നുപോകാൻ കഴിയുന്നത്ര വലിപ്പമുള്ള പൈപ്പുകൾ ഇടുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ ഞാൻ ഓർക്കുന്നു; ആളുകൾ ആശ്ചര്യപ്പെട്ടു. ഇന്ന് ആ പൈപ്പുകൾ ഗുജറാത്തിലുടനീളം വെള്ളം കൊണ്ടുപോകുന്നു. ഇതാണ് ഗുജറാത്ത് നേടിയത്. പുഴയുടെ ആഴം കൂട്ടണം, അതിനാൽ ചെക്ക് ഡാമുകൾ പണിയണം, അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് തടയണകൾ ഉണ്ടാക്കണം. ജലം സംരക്ഷിക്കാൻ നമ്മൾ ആ പരിധി വരെ പോകേണ്ടതുണ്ട്. ഗുജറാത്തിലെ ജനങ്ങൾ ജലസംരക്ഷണം പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചു, ഇത് കുടിവെള്ളത്തിൻ്റെ ഗുണനിലവാരം, ആരോഗ്യം, എല്ലാ വീട്ടിലേക്കും കൃഷിയിടത്തിലേക്കും വെള്ളം എത്തിക്കുക എന്ന അഭിലാഷ ലക്ഷ്യത്തിലെ പുരോഗതിയിലേക്ക് നയിച്ചു. ഇത് വളരെ സംതൃപ്തി നൽകുന്ന ഒരു വസ്തുതയാണ്. ഇന്നത്തെ 18-20 വയസ്സ് പ്രായമുള്ളവർക്ക് വെള്ളമില്ലാതെ ജീവിതം എത്ര ദുഷ്‌കരമായിരുന്നുവെന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. വെള്ളമെടുക്കാൻ അമ്മമാർ പാത്രങ്ങളുമായി കിലോമീറ്ററുകളോളം നടക്കേണ്ടി വന്നിരുന്ന പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി, കുളിക്കാൻ ടാപ്പ് തുറക്കുന്നത് അവർക്ക് പതിവാണ്.

ഗുജറാത്ത് നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് തെളിയിക്കുകയാണ്. ഗുജറാത്തിലെ ഓരോ വീട്ടിലും എല്ലാ വയലിലും വെള്ളമെത്തിക്കാനുള്ള കാമ്പയിൻ ഇപ്പോഴും അത്രയേറെ സമർപ്പണത്തോടെയും ശുദ്ധിയോടെയും നടക്കുന്നു. ഇന്ന്, ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും അവയുടെ അടിത്തറ പാകുകയും ചെയ്യുന്നു. നവദ-ചാവന്ദ് ബൾക്ക് പൈപ്പ് ലൈൻ പദ്ധതി ഏകദേശം 1,300 ഗ്രാമങ്ങളിലും 35 ലധികം പട്ടണങ്ങളിലും വെള്ളം എത്തിക്കും. അംറേലി, ബോട്ടാഡ്, രാജ്‌കോട്ട്, ജുനാഗഡ്, പോർബന്തർ എന്നിവിടങ്ങളിലെ ആളുകൾക്ക് പ്രതിദിനം 30 കോടി ലിറ്റർ അധിക വെള്ളം ലഭിക്കും. ഇന്ന് പാസ്വി ഓഗ്മെൻ്റേഷൻ ജലവിതരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ടു. മഹുവ, തലജ, പാലിതാന എന്നീ മൂന്ന് താലൂക്കുകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ നിലനിറുത്തുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമാണ് പാലിറ്റാന. 100-ലധികം ഗ്രാമങ്ങൾക്ക് ഈ പദ്ധതികളുടെ നേരിട്ട് പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

ഇന്ന്, ജലപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ​ഗവൺമെന്റും സമൂഹവും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ പ്രതീകമാണ്. ഇതൊരു ശ്രദ്ധേയമായ ഉദാഹരണമാണ്, ഞങ്ങൾ ജനകീയ പങ്കാളിത്തത്തിന് ഊന്നൽ നൽകുന്നു, കാരണം കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ജല സംരംഭങ്ങൾ വിജയിക്കൂ. ഞങ്ങൾ സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം ആഘോഷിക്കുമ്പോൾ, ​ഗവൺമെന്റിന് നിരവധി പരിപാടികൾ സംഘടിപ്പിക്കാമായിരുന്നു, അവയിൽ മോദിയുടെ പേരെഴുതിയ ബോർഡുകൾ സ്ഥാപിക്കാമായിരുന്നു, പക്ഷേ ഞങ്ങൾ അത് വേണ്ടെന്ന് തീരുമാനിച്ചു. പകരം, ഓരോ ജില്ലയിലും 75 തടാകങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് ഗ്രാമങ്ങളിൽ "അമൃത് സരോവറുകൾ" (തടാകങ്ങൾ) സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതി ഞങ്ങൾ ആരംഭിച്ചു. ഏറ്റവും പുതിയ വിവരം അനുസരിച്ച്, പണി പുരോ​ഗമിക്കുന്ന 75,000 തടാകങ്ങളിൽ 60,000-ലധികം തടാകങ്ങളും സജലമായി.  ഭാവി തലമുറയെ ഈ രീതിയിൽ സേവിക്കുന്നത് സമീപ പ്രദേശങ്ങളിലെ ജലവിതാനം ഉയർത്താൻ ഗണ്യമായി സഹായിച്ചു. ഞങ്ങൾ "ക്യാച്ച് ദ റെയിൻ" ക്യാമ്പയിൻ നടത്തി. ഡൽഹിയിൽ പോയപ്പോൾ ഈ അനുഭവം വളരെ ഉപകാരപ്രദമായിരുന്നു. ഇന്ന് അത് ഒരു വിജയ മാതൃകയായി മാറിയിരിക്കുന്നു. ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്, അത് കുടുംബത്തിലായാലും ഗ്രാമത്തിലായാലും കോളനി തലത്തിലായാലും, വെള്ളം സംരക്ഷിക്കാൻ ആളുകളെ പ്രചോദിപ്പിക്കണം. ഗുജറാത്തിൽ നിന്ന് ജലസംഭരണത്തിൽ വൈദഗ്ധ്യം കൊണ്ടുവന്ന സിആർ പാട്ടീലിനെ ഇപ്പോൾ നമ്മുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് ഭാഗ്യമാണ്. ഇപ്പോൾ രാജ്യമൊട്ടാകെ ഇതാണ് പിന്തുടരുന്നത്. "ക്യാച്ച് ദ റെയിൻ" തൻ്റെ പ്രധാന സംരംഭങ്ങളിലൊന്നാക്കി, ഗുജറാത്ത്, രാജസ്ഥാൻ, എംപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ ആയിരക്കണക്കിന് റീചാർജ് കിണറുകൾ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. അടുത്തിടെ, ദക്ഷിണ ഗുജറാത്തിലെ സൂറത്തിൽ നടന്ന ഒരു വീഡിയോ കോൺഫറൻസ് പരിപാടിയിൽ, ആളുകൾ അവരുടെ പൂർവ്വിക ഗ്രാമങ്ങളിൽ റീചാർജ് കിണറുകൾ നിർമ്മിക്കുന്നത് ഞങ്ങൾ കണ്ടു, അത് തങ്ങളുടെ കുടുംബത്തിന്റെ കുറച്ച് സ്വത്ത് ​ഗ്രാമത്തിനായി  തിരികെ നൽകലാണ്. ഇതൊരു ആവേശകരമായ പുതിയ സംരംഭമാണ്: ഗ്രാമത്തിലെ ജലം ഗ്രാമത്തിനകത്തും അതിർത്തിയിലെ ജലം അതിർത്തിക്കുള്ളിലും സൂക്ഷിക്കുക. ഈ പ്രചാരണങ്ങൾ സുപ്രധാനമായ മുന്നേറ്റമാണ്. പ്രാദേശിക ജലം നിലനിർത്താനുള്ള ഈ ശ്രമങ്ങൾ ഒരു വിശാലമായ ദൗത്യത്തിൻ്റെ ഭാഗമാണ്, കുറഞ്ഞ മഴയുള്ള മറ്റ് രാജ്യങ്ങളിൽ കാണുന്നത് പോലെ, അവർ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുന്നു. പോർബന്തറിലെ മഹാത്മാഗാന്ധിയുടെ വീട് നിങ്ങൾ സന്ദർശിക്കുകയാണെങ്കിൽ, നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ പൂർവ്വികർ ജലത്തെ എങ്ങനെ വിലമതിച്ചിരുന്നുവെന്ന് കാണിക്കുന്ന 200 വർഷം പഴക്കമുള്ള ഒരു ഭൂഗർഭ ജലസംഭരണി കാണാം.

സുഹൃത്തുക്കളേ,

വെള്ളത്തിൻ്റെ ലഭ്യത കൃഷി എളുപ്പമാക്കി. ഞങ്ങളുടെ മുദ്രാവാക്യം "പെർ ഡ്രോപ്പ് മോർ ക്രോപ്പ്" എന്നതാണ്. ഗുജറാത്തിൽ ഞങ്ങൾ മൈക്രോ ഇറിഗേഷൻ പ്രോത്സാഹിപ്പിച്ചു, പ്രത്യേകിച്ച് സ്പ്രിംഗ്ളറുകൾ, ഗുജറാത്തിലെ കർഷകർ അതിനെ സ്വാഗതം ചെയ്തു. ഇന്ന് നർമ്മദാ ജലം എത്തിയിടത്തെല്ലാം ഒരുകാലത്ത് ഒരു കൃഷി പോലും ബുദ്ധിമുട്ടായിരുന്ന പ്രദേശങ്ങളിൽ കർഷകർക്ക് മൂന്ന് വിളകൾ കൊയ്യാം. ഇത് വീടുകളിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവന്നു. ജാഫ്രാബാദിൽ നിന്നുള്ള പരുത്തി, നിലക്കടല, എള്ള്, തിന, ബജ്‌റ (പേൾ മില്ലറ്റ്) തുടങ്ങിയ വിളകളുമായി അംറേലി ജില്ല കാർഷികരംഗത്ത് മുന്നേറുകയാണ്. ഡൽഹിയിലെ എൻ്റെ മീറ്റിംഗുകളിൽ ഈ സംരംഭത്തെ ഞാൻ അഭിനന്ദിക്കുന്നു. അമ്രേലിയുടെ കേസരി മാമ്പഴത്തിന് ഇപ്പോൾ ജിഐ ടാഗ് ലഭിച്ചു, ലോകമെമ്പാടും അതിന് സവിശേഷമായ ഐഡൻ്റിറ്റി നൽകുന്നു. അംറേലി അതിൻ്റെ സ്വാഭാവിക കൃഷിക്ക് അംഗീകാരം നേടുന്നു, ഞങ്ങളുടെ ഗവർണർ ഈ മിഷൻ മോഡിൽ പ്രവർത്തിക്കുന്നു. അമ്റേലിയിലെ കർഷകർ ഈ പരീക്ഷണത്തിന് സമർപ്പിതരാണ്, വേഗത്തിലുള്ളതും ലാഭകരവുമായ വിളകൾ ഉത്പാദിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ഹാലോളിൽ, പ്രകൃതി കൃഷിക്കായി വിവിധ സർവകലാശാലകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ സർവ്വകലാശാലയ്ക്ക് കീഴിലുള്ള ആദ്യത്തെ പ്രകൃതി കൃഷി കോളേജ് അമ്റേലിയിൽ സ്ഥാപിച്ചു. ഈ പുതിയ പരീക്ഷണത്തിന് ഇവിടത്തെ കർഷകർ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഇവിടെ പരീക്ഷണം നടത്തിയാൽ അവരുടെ വിളകൾ ഉടൻ തയ്യാറാകും. കർഷകർ മൃഗസംരക്ഷണത്തിൽ, പ്രത്യേകിച്ച് കന്നുകാലി വളർത്തലിൽ, പ്രകൃതി കൃഷിയിൽ നിന്ന് പ്രയോജനം നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ അമ്രേലിയിൽ, ക്ഷീരവ്യവസായവുമായി ബന്ധപ്പെട്ട്, ഒരു ഡയറി സ്ഥാപിക്കുന്നത് ഒരു കുറ്റമായി കണക്കാക്കുന്ന നിയമങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. അംറേലിയിൽ ക്ഷീരവ്യവസായത്തിൻ്റെ സ്ഥാപനം സുഗമമാക്കിക്കൊണ്ട്, സഹകരണ പ്രയത്നങ്ങളിലൂടെ ദ്രുതഗതിയിലുള്ള വളർച്ചയിലേക്ക് നയിച്ചുകൊണ്ട്, ക്ഷീരോൽപ്പാദനം സംബന്ധിച്ച നിയന്ത്രിത നിയമങ്ങൾ ഞങ്ങൾ നീക്കം ചെയ്തു. 2007ൽ അമർ ഡയറി സ്ഥാപിച്ചപ്പോൾ 25 സഹകരണ സംഘങ്ങൾ മാത്രമേ അതിൻ്റെ ഭാഗമായിരുന്നുള്ളൂ. ഇന്ന്, 700-ലധികം ഗ്രാമങ്ങൾ ചേർന്നു, പ്രതിദിനം ഏകദേശം 1.25 ലക്ഷം ലിറ്റർ പാൽ ശേഖരിക്കുന്നു, ഇത് ഒരു യഥാർത്ഥ വിപ്ലവത്തെയും വിവിധ വികസന പാതകളുടെ അവലംബത്തെയും പ്രതിഫലിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

എനിക്ക് മറ്റൊരു സന്തോഷമുണ്ട്; ഞാനിത് വളരെ വർഷങ്ങൾക്ക് മുമ്പ് സൂചിപ്പിച്ചതാണ്, എല്ലാവരുടെയും മുന്നിൽ  ധവള വിപ്ലവം, ഹരിത വിപ്ലവം എന്നിവയ്ക്കായി ഞാൻ ആഹ്വാനം ചെയ്തു. എന്നാൽ ഇപ്പോൾ നമുക്ക് ഒരു മധുര വിപ്ലവം ആവശ്യമാണ്. നമുക്ക് തേൻ ഉത്പാദിപ്പിക്കേണ്ടതുണ്ട്; തേൻ വീട്ടിൽ വെറുതേ സംസാരിക്കേണ്ട ഒന്നായിരിക്കരുത് സഹോദരങ്ങളെ. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാൻ പാടത്ത് തേൻ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. നമ്മുടെ ദിലീപ് ഭായിയും രൂപാല ജിയും അംറേലി ജില്ലയിൽ ഈ വിഷയം ഉന്നയിച്ചു, ഇപ്പോൾ വയലുകളിൽ തേനീച്ച വളർത്തൽ ആരംഭിച്ചു, ആളുകൾ അതിനെക്കുറിച്ച് പഠിച്ചു. ഇപ്പോഴിതാ ഇവിടുത്തെ തേൻ സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയാണ്. ഇത് സന്തോഷകരമായ കാര്യമാണ്. 'ഏക് പേഡ് മാ കേ നാം' കാമ്പെയ്‌നിന് കീഴിലുള്ള വൃക്ഷത്തൈ നടൽ പോലെയുള്ള പാരിസ്ഥിതിക ശ്രമങ്ങൾ, ഈ അതുല്യമായ സമീപനത്തോടുള്ള പ്രശംസയോടെ, രാജ്യവ്യാപകമായും ആഗോളതലത്തിലും പോലും സ്വീകരിക്കപ്പെട്ടു. എല്ലാവരും ഈ പ്രചാരണവുമായി സഹകരിക്കുന്നു. പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ശ്രമമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാന ജോലി, പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന നടപ്പിലാക്കുന്നതിലൂടെ വൈദ്യുതി ബില്ലുകൾ ഇല്ലാതാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു എന്നതാണ്. 25,000 രൂപ മുതൽ  പ്രതിവർഷം 30,000രൂപ വരെ ഒരു കുടുംബത്തിന് വൈദ്യുതി ലാഭിക്കാൻ കഴിയുന്നു. ഇതു കൂടാതെ അവർ ലാഭിക്കുന്ന വൈദ്യുതി വിറ്റ് അധിക വരുമാനവും നേടുന്നു. ഏകദേശം 1.5 കോടി കുടുംബങ്ങൾ ഈ സംരംഭത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഗുജറാത്തിലെ 200,000 വീടുകളിൽ ഇപ്പോൾ മേൽക്കൂരയിൽ സോളാർ പാനലുകൾ ഉണ്ട്, ഇവർ വൈദ്യുതി ഉത്പാദിപ്പിക്കുകയും മിച്ചമുള്ള വൈദ്യുതി വിൽക്കുകയും ചെയ്യുന്നു. അംറേലി ജില്ലയും ഊർജരംഗത്ത് കാര്യമായ പുരോഗതി കൈവരിച്ചു, ഗോവിന്ദ്ഭായിയുടെ നേതൃത്വത്തിലുള്ള ദദ്ദാ ഗ്രാമം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഗ്രാമമായി മാറുന്നതിന് തൊട്ടടുത്താണ്. തൻ്റെ ഗ്രാമം 'സൂര്യ ഘർ' (സൗരോർജ്ജ ഗ്രാമം) ആക്കണമെന്ന് ആറ് മാസം മുമ്പ്, ഗോവിന്ദ്ഭായ് എന്നോട് പറഞ്ഞു,  ഇപ്പോൾ അത് പൂർത്തിയാവുകയാണ്. ഈ സംരംഭത്തിലൂടെ ഗ്രാമത്തിന് ഒരു കോടി രൂപ ലാഭിക്കാമാകുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യുതി ബില്ലിൽ പ്രതിമാസം 75,000 രൂപ ഇതിലൂടെ ​ഗ്രാമത്തിന് ലാഭിക്കാനാകും, ഓരോ വീടിനും 
 പ്രതിവർഷം 4,000 രൂപ ലാഭിക്കാനാകും. ജില്ലയിലെ ആദ്യത്തെ സോളാർ ഗ്രാമമായി ദദ്ദയെ മാറ്റുന്നതിന് ഗോവിന്ദ്ഭായിക്കും അമ്റേലിക്കും അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

ജലവും വിനോദസഞ്ചാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; വെള്ളമുള്ളിടത്ത് ടൂറിസവും സ്വാഭാവികമായും പിന്തുടർന്ന് വന്നു ചേരും. ഇപ്പോൾ, ഭാരത് മാതാ സരോവർ കാണുമ്പോൾ, സാധാരണയായി കച്ച് സന്ദർശിക്കുന്ന ദേശാടന പക്ഷികൾ ഈ ഡിസംബറിൽ ഇവിടെ ഒരു പുതിയ വിലാസം കണ്ടെത്തുമെന്ന് ഞാൻ കരുതി. അരയന്നങ്ങൾ ഇവിടെ വരാൻ തുടങ്ങുമ്പോൾ അത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ആളുകൾ ഭക്തിയോടെ സന്ദർശിക്കുന്ന നിരവധി തീർത്ഥാടന കേന്ദ്രങ്ങളാൽ അനുഗ്രഹീതമാണ് അമ്റേലി ജില്ല. തുടക്കത്തിൽ ജലസംഭരണത്തിനായി നിർമ്മിച്ച സർദാർ സരോവർ അണക്കെട്ടിലെ സാധ്യതകൾ ഞങ്ങൾ കണ്ടു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ പട്ടേലിൻ്റെ പ്രതിമ ചേർത്തുകൊണ്ട്, അണക്കെട്ടിന് മാത്രമല്ല, പ്രതിമയ്ക്ക് പ്രണാമം അർപ്പിക്കാനും കഴിഞ്ഞ വർഷം ഏകദേശം അഞ്ച് ദശലക്ഷം സന്ദർശകരെ ആകർഷിച്ച ഒരു സ്മാരകം ഞങ്ങൾ സൃഷ്ടിച്ചു.ഒക്ടോബർ 31 ന് സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികമായതിനാൽ, ശ്രദ്ധാജ്ഞലി അർപ്പിക്കാൻ ഞാൻ ഉടൻ ഗുജറാത്തിലേക്ക് മടങ്ങിയെത്തും. ഞാൻ ഇന്ന് ഡൽഹിയിലേക്ക് മടങ്ങും, എന്നാൽ സർദാർ സാഹബിൻ്റെ പാദങ്ങളിൽ പ്രണാമം അർപ്പിക്കാൻ  മറ്റന്നാൾ വീണ്ടും വരും. പതിവുപോലെ, ഞങ്ങൾ അദ്ദേഹത്തിൻ്റെ ജന്മദിനം യൂണിറ്റി റണ്ണോടെ ആഘോഷിക്കുന്നു, എന്നാൽ ഈ വർഷം, ദീപാവലി ഒക്ടോബർ 31 ന് വരുന്നതിനാൽ, ഞങ്ങൾ അത് ഒക്ടോബർ 29 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യൂണിറ്റി റൺ പരിപാടികൾ ഗുജറാത്തിലുടനീളം വിപുലമായി നടത്തപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കൂടാതെ കെവാഡിയയിൽ നടക്കുന്ന ദേശീയ ഐക്യ പരേഡിൽ ഞാൻ പങ്കെടുക്കും.

സുഹൃത്തുക്കളേ,

ഇന്ന് ഞാൻ പ്രവചിക്കുന്നതുപോലെ വരും ദിവസങ്ങളിൽ, പുതുതായി സ്ഥാപിച്ച കെർലി റീചാർജ് റിസർവോയർ ഇക്കോ ടൂറിസത്തിൻ്റെ ഒരു സുപ്രധാന കേന്ദ്രമായി മാറും. അവിടെ സാഹസിക വിനോദസഞ്ചാരത്തിന് വലിയ സാധ്യതയാണ് ഞാൻ കാണുന്നത്. ലോകമെമ്പാടുമുള്ള പക്ഷിനിരീക്ഷകരെയും പ്രകൃതിസ്‌നേഹികളെയും ആകർഷിക്കുന്ന കെർലി പക്ഷി സങ്കേതം അന്താരാഷ്ട്ര അംഗീകാരം നേടും. പക്ഷി നിരീക്ഷകർ പലപ്പോഴും കയ്യിൽ ക്യാമറകളുമായി ദിവസങ്ങൾ ചെലവഴിക്കുന്നു, വനങ്ങളിൽ മുങ്ങി, ടൂറിസം വഴി ഒരു വരുമാന സ്രോതസ്സ് സൃഷ്ടിക്കുന്നു. ഒരുകാലത്ത് ഉപ്പുവെള്ളത്തിന് പേരുകേട്ടതും വെല്ലുവിളിയായി കണ്ടിരുന്നതുമായ ഗുജറാത്തിൻ്റെ തീരപ്രദേശം സമൃദ്ധിയുടെ കവാടമായി മാറുകയാണ്. ഗുജറാത്തിൻ്റെ തീരപ്രദേശത്തെ ഒരു പ്രാദേശിക സമ്പത്തായി മാത്രമല്ല, ആസ്തി വികസനത്തിൻ്റെ ദേശീയ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.  നൂറ്റാണ്ടുകളുടെ പൈതൃകമുള്ള നമ്മുടെ തുറമുഖങ്ങളെ നാം പുനരുജ്ജീവിപ്പിക്കുന്നതു പോലെ നമ്മുടെ മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കും ഇതിലൂടെ വളരെയധികം പ്രയോജനം ലഭിക്കും. ലോതൽ ന​ഗരം മോദി അധികാരത്തിൽ വന്നശേഷം ശ്രദ്ധാകേന്ദ്രമായതല്ല, 5,000 വർഷത്തിലേറെ പഴക്കമുള്ള പുരാതന നഗരമാണ്. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷം എൻ്റെ കാഴ്ചപ്പാടിൽ ഇതിന് എല്ലായ്പ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ട്, ഇത് ടൂറിസത്തിൻ്റെ ലോക ഭൂപടത്തിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിച്ചു. ഇപ്പോൾ ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സമുദ്ര മ്യൂസിയം അവിടെ സ്ഥാപിക്കുകയാണ്. അമ്രേലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന വഴിയിലാണത്, അധികം ദൂരമില്ല, കുറച്ചു മുന്നോട്ട് പോയാൽ മതി. 

നമ്മുടെ പുരാതന നാവികരുടെ പൈതൃകം ഉയർത്തിക്കാട്ടിക്കൊണ്ട് ഭാരതത്തിൻ്റെ സമുദ്ര പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സമുദ്രവിഭവ വികസനം വർധിപ്പിക്കാനുള്ള നീലവിപ്ലവവുമായി ഞങ്ങളുടെ ശ്രമങ്ങളും ഒത്തുചേർന്ന് നിൽക്കുന്നു, തുറമുഖത്തിൻ്റെ നേതൃത്വത്തിലുള്ള വികസനം 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ജാഫ്രാബാദ്, ഷിയാൽ ബെറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി, അംറേലിയെ ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമാക്കി മാറ്റുന്നു. പിപാവാവ് തുറമുഖത്തിൻ്റെ ആധുനികവൽക്കരണം ആയിരക്കണക്കിന് തൊഴിലവസരങ്ങൾക്കായി പുതിയ വഴികൾ തുറക്കുകയും ഒരു ദശലക്ഷത്തിലധികം കണ്ടെയ്‌നറുകളും ആയിരക്കണക്കിന് വാഹനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. രാജ്യവ്യാപകമായി സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രയോജനം ചെയ്യുന്ന തടസ്സമില്ലാത്ത ശൃംഖല പരിപോഷിപ്പിച്ചുകൊണ്ട് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളെയും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

മറുവശത്ത്, ഒരു സാധാരണക്കാരൻ്റെ ജീവിതത്തെക്കുറിച്ച് ഒരുപോലെ ആശങ്കയുണ്ട്. നമ്മുടെ അടിസ്ഥാന സൗകര്യ സംരംഭങ്ങളിലൂടെ താങ്ങാനാവുന്ന ഭവനങ്ങൾ, വൈദ്യുതി, റെയിൽവേ, റോഡുകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഒപ്റ്റിക്കൽ ഫൈബറുകൾ, ആശുപത്രികൾ എന്നിവ ലഭ്യമാക്കുന്നതിലേക്ക് വ്യാപിക്കുന്നു. ഞങ്ങളുടെ മൂന്നാം ടേമിൽ, കാരണം 60 വർഷത്തിന് ശേഷം രാജ്യം ഒരു പ്രധാനമന്ത്രിക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ അവസരം നൽകി. ഇക്കാര്യത്തിൽ ഗുജറാത്തുമായുള്ള സഹകരണത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കണക്റ്റിവിറ്റിയോടുള്ള ഈ സമഗ്രമായ സമീപനം സൗരാഷ്ട്രയിൽ ഇതിനകം തന്നെ വൻതോതിലുള്ള വ്യവസായങ്ങളെ ആകർഷിക്കുന്ന മികച്ച ഫലങ്ങൾ നൽകിയതായി ഞങ്ങൾ കണ്ടു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുമ്പോൾ, വൻകിട വ്യവസായങ്ങൾ വരുന്നു; RoRo ഫെറി സർവീസിൻ്റെ നേട്ടങ്ങൾ ഞങ്ങൾ കണ്ടു. 'ഗോഗയുടെ കടത്തുവള്ളം, ഗോഗയുടെ കടത്തുവള്ളം' എന്ന് ഞാൻ സ്കൂളിൽ കേട്ടിട്ടുണ്ട്, പക്ഷേ ആരും അതിനെക്കുറിച്ച് ഒന്നും ചെയ്തില്ല. ഞങ്ങൾക്ക് അവസരം ലഭിച്ചു, ഇപ്പോൾ 700,000-ത്തിലധികം ആളുകൾ ഈ RoRo ഫെറി സേവനം ഉപയോഗിച്ചു. 100,000-ത്തിലധികം വാഹനങ്ങളും 75,000-ലധികം ട്രക്കുകളും ബസുകളും ഇതിൻ്റെ പ്രയോജനം നേടിയിട്ടുണ്ട്. ഇത് എണ്ണമറ്റ ആളുകളുടെ സമയവും പണവും ലാഭിച്ചു, അത്രയധികം പെട്രോൾ പുക ഒഴിവാക്കപ്പെട്ടു. നിങ്ങൾ അത് കണക്കാക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് ഇത്രയും സുപ്രധാനമായ ഒരു ജോലി നേരത്തെ ചെയ്യാത്തതെന്ന് ഞങ്ങൾ എല്ലാവരും ആശ്ചര്യപ്പെടും. അത്തരം നല്ല പ്രവൃത്തികൾ എനിക്കായി നിശ്ചയിച്ചിരുന്നതായി ഞാൻ വിശ്വസിക്കുന്നു.

ഇന്ന്, ജാംനഗറിൽ നിന്ന് അമൃത്സർ-ഭട്ടിൻഡ സാമ്പത്തിക ഇടനാഴി സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. അതിൽ നിന്ന് ഏറ്റവും വലിയ നേട്ടം ലഭിക്കും. ഗുജറാത്ത് മുതൽ പഞ്ചാബ് വരെയുള്ള സംസ്ഥാനങ്ങൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. ആ വഴിയിൽ വലിയ സാമ്പത്തിക മേഖലകൾ സ്ഥാപിക്കപ്പെടുന്നുണ്ട്. പ്രധാന പദ്ധതികൾ വരുന്നു, റോഡ് പദ്ധതിയുടെ ഉദ്ഘാടനത്തോടെ ജാംനഗർ-മോർബി പ്രദേശം വികസിപ്പിക്കുന്നു. രാജ്‌കോട്ട്-മോർബി-ജാംനഗർ ത്രികോണത്തിന് ഭാരതത്തിൻ്റെ നിർമ്മാണ കേന്ദ്രമായി അംഗീകരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു മിനി ജപ്പാൻ ആകാനുള്ള ശക്തി ഇതിന് ഉണ്ട്. 20 വർഷം മുമ്പ് ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ എല്ലാവരും അതിനെ പരിഹസിച്ചു. എന്നാൽ ഇന്ന് അത് സംഭവിക്കുന്നു, കണക്റ്റിവിറ്റി ജോലികൾ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. തൽഫലമായി, സിമൻ്റ് നിർമ്മാണ മേഖലയുടെ കണക്റ്റിവിറ്റിയും മെച്ചപ്പെടും. ഇതുകൂടാതെ, സോമനാഥ്, ദ്വാരക, പോർബന്തർ, ഗിർ ലയൺസ് എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഗംഭീരവുമാക്കും. ഇന്ന്, കച്ചിലെ റെയിൽ കണക്റ്റിവിറ്റി വികസിച്ചു; സൗരാഷ്ട്രയ്ക്കും കച്ചിനുമുള്ള ഈ കണക്റ്റിവിറ്റി പദ്ധതി കച്ചിനെ ടൂറിസത്തിൻ്റെ ദേശീയ ആകർഷണമാക്കി മാറ്റി. കച്ചിലെ ടൂറിസത്തിനും വ്യവസായങ്ങൾക്കും കാലതാമസമുണ്ടാകുമെന്ന് രാജ്യത്തുടനീളമുള്ള ആളുകൾ ആശങ്കാകുലരാണ്, അവർ അത് പര്യവേക്ഷണം ചെയ്യാൻ തിരക്കുകൂട്ടുന്നു.

ഭാരതം വികസിക്കുമ്പോൾ ലോകത്തിൽ അതിൻ്റെ അഭിമാനം വർധിച്ചുവരികയാണ്. ലോകം മുഴുവൻ പുതിയ പ്രതീക്ഷയോടെ ഭാരതത്തെ ഉറ്റുനോക്കുന്നു, ഭാരതത്തെ വീക്ഷിക്കാൻ ഒരു പുതിയ വീക്ഷണം ഉയർന്നുവരുന്നു. ഭാരതത്തിൻ്റെ കഴിവുകൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ന് ലോകം മുഴുവൻ ഭാരതത്തെ ഗൗരവത്തോടെയും ശ്രദ്ധയോടെയും ശ്രവിക്കുന്നു. ഭാരതത്തിനുള്ളിലെ സാധ്യതകളെക്കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ഇതിൽ ഗുജറാത്തിന് കാര്യമായ പങ്കുണ്ട്; ഭാരതത്തിൻ്റെ നഗരങ്ങളിലെ ഗ്രാമങ്ങളിൽ എത്രത്തോളം സാധ്യതകളുണ്ടെന്ന് ഗുജറാത്ത് ലോകത്തിന് കാണിച്ചുകൊടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്തു, അവിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രധാനമന്ത്രിമാരുമായും പ്രസിഡൻ്റുമാരുമായും സമാധാന സംഭാഷണങ്ങളിൽ ഏർപ്പെടാൻ എനിക്ക് അവസരം ലഭിച്ചു. ഭാരതവുമായി ബന്ധപ്പെടാനും ഭാരതത്തിൻ്റെ വികസന യാത്രയിൽ പങ്കാളികളാകാനും അവർ ആഗ്രഹിക്കുന്നു എന്നായിരുന്നു എല്ലാവരുടെയും പൊതു വികാരം. ഭാരതത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചാണ് എല്ലാ രാജ്യങ്ങളും ചോദിക്കുന്നത്. ഞാൻ റഷ്യയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ജർമ്മനി ചാൻസലർ ഒരു വലിയ പ്രതിനിധി സംഘവുമായി ഡൽഹിയിലെത്തി. ഏഷ്യയിലുടനീളം നിക്ഷേപം നടത്തുന്ന ജർമ്മനിയിൽ നിന്നുള്ള വ്യവസായികളെ അദ്ദേഹം കൊണ്ടുവന്നു. മോദിജി പറയുന്നത് കേട്ട് ഭാരതത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ അദ്ദേഹം അവരോട് പറഞ്ഞു. ജർമ്മനിയും ഭാരതത്തിൽ ഗണ്യമായ നിക്ഷേപം നടത്താൻ ഉത്സുകരാണ് എന്നാണ് ഇതിനർത്ഥം. അതുമാത്രമല്ല, നമ്മുടെ യുവാക്കൾക്ക് പ്രയോജനപ്പെടുന്ന ഒരു സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തി. മുമ്പ്, ജർമ്മനി 20,000 വിസകൾ അനുവദിച്ചു; അവർ ഇപ്പോൾ 90,000 വിസകൾ നൽകുമെന്നും അവരുടെ ഫാക്ടറികൾക്ക് യുവാക്കളെ ആവശ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യൻ യുവാക്കളുടെ ശക്തി വളരെ വലുതാണ്, ഭാരതത്തിലെ ജനങ്ങൾ നിയമം അനുസരിക്കുന്നവരും സമാധാനപരമായി ഒരുമിച്ച് ജീവിക്കുന്നവരുമാണ്. ഇവിടെ തങ്ങൾക്ക് 90,000 പേരെ ആവശ്യമാണെന്നും പ്രതിവർഷം 90,000 വിസകൾ നൽകുമെന്നും അവർ അറിയിച്ചു. ഇപ്പോൾ നമ്മുടെ യുവാക്കൾക്ക് ഈ ആവശ്യത്തിനനുസരിച്ച് തയ്യാറെടുക്കാനുള്ള അവസരമാണിത്. ഇന്ന്, സ്പെയിനിൻ്റെ പ്രസിഡൻ്റ് ഇവിടെയുണ്ട്, ഭാരതത്തിൽ ഗണ്യമായ നിക്ഷേപം നടത്താൻ സ്പെയിൻ പദ്ധതിയിടുന്നു. ഇത് ഗുജറാത്തിലെ ചെറുകിട വ്യവസായങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും, പ്രത്യേകിച്ച് വഡോദരയിൽ ഒരു ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതോടെ. വിവിധ ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്‌കോട്ടിലെ ചെറുകിട ഫാക്ടറികളും ഈ വിമാന നിർമ്മാണത്തിന് സംഭാവന നൽകും. ഗുജറാത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും ചെറിയ ലെയ്ത്ത് മെഷീനുകളിൽ പ്രവർത്തിക്കുന്ന ആളുകൾ ചെറിയ ഭാഗങ്ങൾ നൽകും, കാരണം ഒരു വിമാനത്തിൽ ആയിരക്കണക്കിന് ഘടകങ്ങൾ ആവശ്യമാണ്, ഓരോ ഫാക്ടറിയും പ്രത്യേക ഭാഗങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ചെറുകിട വ്യവസായങ്ങളുടെ ഘടന നിലനിൽക്കുന്ന സൗരാഷ്ട്ര മേഖലയ്ക്കാകെ ഈ പ്രവൃത്തി പ്രയോജനകരമാകും. ഇത് നിരവധി തൊഴിലവസരങ്ങൾ തുറന്നു നൽകുന്നു.

സുഹൃത്തുക്കളേ,

ഗുജറാത്തിനെ സേവിക്കാൻ അവസരം ലഭിച്ചപ്പോൾ, ഗുജറാത്തിൻ്റെയും ഭാരതത്തിൻ്റെയും വികസനത്തെ നയിക്കുക എന്നതായിരുന്നു എൻ്റെ ദൗത്യം. ഗുജറാത്തിൻ്റെ പുരോഗതി ഭാരതത്തിൻ്റെ പുരോഗതിയിലേക്ക് നയിക്കുമെന്നതായിരുന്നു എൻ്റെ മാർഗ്ഗനിർദ്ദേശ തത്വം. ഒരു ‘വികസിത് ഗുജറാത്ത്’ (അഭിവൃദ്ധിയുള്ള ഗുജറാത്ത്) കെട്ടിപ്പടുക്കുന്നതിലൂടെ, നാം ഒരു ‘വികസിത് ഭാരത’ത്തിന് (വികസിത ഇന്ത്യ) വഴിയൊരുക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, വളരെക്കാലത്തിനുശേഷം, പരിചിതമായ നിരവധി മുഖങ്ങൾക്കിടയിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തുന്നു, എല്ലാവരും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് കാണുമ്പോൾ എന്നിൽ സന്തോഷം നിറയുന്നു. ഒരിക്കൽ കൂടി, എൻ്റെ പ്രിയ സുഹൃത്ത് സാവ്ജിഭായിയെ സൂറത്തിൽ നിന്ന് തൻ്റെ ശ്രദ്ധ മാറ്റാനും, പകരം ഗുജറാത്തിൻ്റെ എല്ലാ കോണിലും വെള്ളം എത്തുന്നത് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നു. 80/20 പദ്ധതികളുടെ പൂർണ നേട്ടങ്ങൾ നമുക്ക് ഗുജറാത്തിലേക്ക് കൊണ്ടുവരാം. നിങ്ങൾക്കെല്ലാവർക്കും എൻ്റെ ആശംസകൾ.

എന്നോടൊപ്പം ചേർന്ന് പറയുക:

ഭാരത് മാതാ കീ - ജയ്! 

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

നന്ദി സുഹൃത്തുക്കളേ.

***

 


(Release ID: 2112150)