പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഭുവനേശ്വറില്‍ ഏറ്റവും വലിയ വനിതാ കേന്ദ്രീകൃത പദ്ധതിയായ ‘സുഭദ്ര’ ഉദ്ഘാടനം ചെയ്തു


10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായവിതരണം ആരംഭിച്ചു

2800 കോടിയിലധികം രൂപയുടെ റെയില്‍ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

1000 കോടിയിലധികം രൂപയുടെ ദേശീയപാത പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

പിഎംഎവൈയുടെ 26 ലക്ഷം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശ ആഘോഷങ്ങളില്‍ പങ്കെടുത്തു

കൂടുതൽ കുടുംബങ്ങളുടെ സര്‍വേയ്ക്കായി ആവാസ്+ 2024 മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

പിഎം ആവാസ് യോജന - നഗരം (പിഎംഎവൈ-യു) 2.0 ന്റെ പ്രവര്‍ത്തന മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

“ഈ സംസ്ഥാനം ഞങ്ങളില്‍ വലിയ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും”

“കേന്ദ്രത്തിലെ എന്‍ഡിഎ ഗവണ്മെന്റിന്റെ 100 ദിവസത്തെ കാലയളവില്‍ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായി വലിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്”

“ഏതൊരു രാജ്യവും, ഏത് സംസ്ഥാനവും പുരോഗമിക്കുന്നത് അതിന്റെ ജനസംഖ്യയുടെ പകുതി, അതായത് നമ്മുടെ സ്ത്രീശക്തി, വികസനത്തില്‍ തുല്യ പങ്കാളിത്തം വഹിക്കുമ്പോള്‍ മാത്രമാണ്”

“പിഎം ആവാസ് യോജന ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതിഫലനമാണ്”

“അസാധാരണമായ ഇച്ഛാശക്തിയിലൂടെ സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഒന്നിപ്പിച്ചു”


Posted On: 17 SEP 2024 2:37PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷ ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായ 'സുഭദ്ര'  ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തു. അവിവാഹിതരായ സ്ത്രീകളെ  കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ഈ പദ്ധതി ഒരു കോടിയിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായ വി‌തരണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. 2800 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്ത ശ്രീ മോദി, 1000 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികള്‍ക്കും തറക്കല്ലിട്ടു.

ഏകദേശം 14 സംസ്ഥാനങ്ങളിലെ പിഎംഎവൈ-ജി പ്രകാരമുള്ള 10 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു സഹായം പ്രധാനമന്ത്രി വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള പിഎംഎവൈ (ഗ്രാമീണ, നഗര) ഗുണഭോക്താക്കള്‍ക്കുള്ള ഗൃഹപ്രവേശന ആഘോഷങ്ങളില്‍ പങ്കെടുക്കുകയും പിഎംഎവൈ (ഗ്രാമീണ, നഗര) ഗുണഭോക്താക്കള്‍ക്കുള്ള വീടിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു. കൂടാതെ, പിഎംഎവൈ-ജിക്കായി കൂടുതൽ വീടുകളുടെ സര്‍വേയ്ക്കായി ആവാസ് + 2024 മൊബൈൽ ആപ്ലിക്കേഷനും, പിഎം ആവാസ് യോജന - നഗരം (പിഎംഎവൈ-യു) 2.0 ന്റെ പ്രവര്‍ത്തന മാര്‍ഗനിർദേശങ്ങളും അദ്ദേഹം പുറത്തിറക്കി.

സദസിനെ അഭിസംബോധന ചെയ്യവെ, ഇന്നത്തെ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി നന്ദി പ്രകടിപ്പിക്കുകയും ഭഗവാന്റെ അനുഗ്രഹം ചൊരിയുമ്പോള്‍ ഭഗവാന്‍ ജഗന്നാഥനെയും ജനങ്ങളെയും സേവിക്കാനുള്ള അവസരം ഉദിക്കുമെന്നും പറഞ്ഞു.

ഗണേശോത്സവത്തിന്റെ ഉത്സവകാലവും അനന്ത ചതുര്‍ദശിയുടെയും വിശ്വകര്‍മ പൂജയുടെയും ഇന്നത്തെ ശുഭമുഹൂര്‍ത്തവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൈപുണ്യവും അധ്വാനവും ഭഗവാൻ വിശ്വകര്‍മയുടെ രൂപത്തില്‍ ആരാധിക്കപ്പെടുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരത്തില്‍ അദ്ദേഹം ആശംസകള്‍ നേര്‍ന്നു.  ഇത്തരമൊരു പുണ്യ അവസരത്തിലാണ് ഒഡിഷയിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമായി സുഭദ്ര പദ്ധതി ആരംഭിക്കാന്‍ തനിക്ക് അവസരം ലഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജഗന്നാഥ ഭഗവാന്റെ നാട്ടിൽനിന്ന് ഇന്ന് രാജ്യത്തുടനീളമുള്ള 30 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ കൈമാറിയ കാര്യം പരാമർശിച്ച പ്രധാനമന്ത്രി, ഗ്രാമങ്ങളിൽ 26 ലക്ഷം വീടുകളും നഗരപ്രദേശങ്ങളിൽ 4 ലക്ഷം വീടുകളും കൈമാറിയതായും അറിയിച്ചു. ഒഡിഷയിൽ ആയിരക്കണക്കിന് കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടത്തി‌യതായും ശ്രീ മോദി പരാമർശിച്ചു. പദ്ധതികൾക്ക് ഒഡിഷയിലെയും രാജ്യത്തെയും ജനങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

പുതിയ ബിജെപി ഗവണ്മെന്റ് അധികാരത്തിൽ വന്നതിന് ശേഷമുള്ള തന്റെ ആദ്യ ഒഡിഷ സന്ദർശനമാണിതെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുത്തെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ‘ഇരട്ട എൻജിൻ’ ഗവണ്മെന്റ് നിലവിൽ വന്നാൽ ഒഡിഷ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും മുന്നേറുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ പറഞ്ഞതായി അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. ഗ്രാമീണർ, ദളിതർ, ഗോത്രവർഗക്കാർ, സ്ത്രീകൾ, യുവാക്കൾ, ഇടത്തരം കുടുംബങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ സ്വപ്നങ്ങൾ ഇനി സാക്ഷാത്കരിക്കപ്പെടുമെന്ന് ശ്രീ മോദി​​ പ്രത്യാശ പ്രകടിപ്പിച്ചു. നൽകിയ വാഗ്ദാനങ്ങൾ അതിവേഗം നിറവേറ്റപ്പെടുന്നതിൽ അദ്ദേഹം സന്തോഷിച്ചു. ഇതുവരെ നടപ്പാക്കിയ വാഗ്ദാനങ്ങൾ നിരത്തി, ശ്രീ ജഗന്നാഥ പുരി ക്ഷേത്രത്തിന്റെ നാല് വാതിലുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുവെന്നും ക്ഷേത്രത്തിന്റെ രത്നഭണ്ഡാരം തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ജനങ്ങളുടെ സേവനത്തിനാണ് ബിജെപി ഗവണ്മെന്റ് പരിശ്രമിക്കുന്നതെന്നും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ ഗവണ്മെന്റ് തന്നെ ജനങ്ങളിലേക്ക് പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ചതായും ശ്രീ മോദി കൂട്ടിച്ചേർത്തു. ഇതിന് ഒഡിഷ ഗവണ്മെന്റിനെയാകെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇപ്പോഴത്തെ ഗവണ്മെന്റ് 100 ദിവസം തികയുന്നതിനാൽ ഇന്നത്തെ ദിനം സവിശേഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കാലയളവിൽ ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 100 ദിവസത്തെ നേട്ടങ്ങൾ നിരത്തി, ദരിദ്രർക്കായി അടച്ചുറപ്പുള്ള 3 കോടി വീടുകൾ നിർമിക്കാനുള്ള തീരുമാനവും യുവാക്കൾക്കായി 2 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി പാക്കേജിന്റെ പ്രഖ്യാപനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ പാക്കേജിൽ യുവാക്കളുടെ സ്വകാര്യ കമ്പനികളിലെ ആദ്യ ജോലിയുടെ ആദ്യ ശമ്പളത്തിന്റെ ചെലവ് ഗവണ്മെന്റ് വഹിക്കും. മെഡിക്കൽ കോളേജുകളിൽ 75,000 പുതിയ സീറ്റുകൾ കൂട്ടിച്ചേർക്കുകയും 25,000 ഗ്രാമങ്ങളെ പക്കാ റോഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. ഗോത്രകാര്യ മന്ത്രാലയത്തിനായുള്ള ബജറ്റ് വിഹിതം ഏകദേശം ഇരട്ടിയായി വർധിപ്പിച്ചതായും 60,000 ഓളം ഗോത്രഗ്രാമങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതായും ഗവണ്മെന്റ് ജീവനക്കാർക്കുള്ള പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ചതായും പ്രൊഫഷണലുകൾക്കും വ്യവസായ ഉടമകൾക്കും സംരംഭകർക്കും ആദായനികുതി കുറച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ, 11 ലക്ഷത്തിലധികം ലഖ്പതി ദിദികൾ സൃഷ്ടിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു, എണ്ണക്കുരു-ഉള്ളി കർഷകർക്കായി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ഇന്ത്യൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശത്ത് ഉൽപ്പാദിപ്പിക്കുന്ന എണ്ണകളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ബസുമതി അരിയുടെ കയറ്റുമതി തീരുവ കുറയ്ക്കുകയും വിളകൾക്ക് കുറഞ്ഞ താങ്ങുവില വർധിപ്പിക്കുകയും അതുവഴി കോടിക്കണക്കിന് കർഷകർക്ക് ഏകദേശം 2 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കുകയും ചെയ്തു. “കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ ഏവരുടെയും പ്രയോജനത്തിനായി നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടു” പ്രധാനമന്ത്രി മോദി പറഞ്ഞു.

സ്ത്രീശക്തിയുടെ പങ്കാളിത്തം ജനസംഖ്യയുടെ പകുതിയോളം എത്തിയാൽ മാത്രമേ ഏതൊരു രാജ്യവും അതിവേഗം മുന്നേറുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി, സ്ത്രീകളുടെ പുരോഗതിയും ശാക്തീകരണവും ഒഡി‌ഷയുടെ വികസനത്തിന്റെ താക്കോലായിരിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഒഡിഷയിലെ നാടോടിക്കഥകളിൽ നിന്നുള്ള ഏട് എടുത്തുപറഞ്ഞ ശ്രീ മോദി, ഇവിടെ ഭഗവാൻ ജഗന്നാഥനോടൊപ്പം സുഭദ്ര ദേവിയുടെ സാന്നിധ്യമുള്ളത് സ്ത്രീശാക്തീകരണത്തെക്കുറിച്ച് നമ്മോട് പറയുന്നുവെന്നു ചൂണ്ടിക്കാട്ടി. “സുഭദ്രാ ദേവിയുടെ രൂപത്തിൽ എല്ലാ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഞാൻ വണങ്ങുന്നു” - ശ്രീ മോദി പറഞ്ഞു.

പുതിയ ബിജെപി ഗവണ്മെന്റ് ഒഡിഷയിലെ അമ്മമാർക്കും സഹോദരിമാർക്കും അവരുടെ പ്രാരംഭ തീരുമാനങ്ങളുടെ ഭാഗമായി സുഭദ്ര യോജനയുടെ രൂപത്തിൽ സമ്മാനം നൽകിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഒഡിഷയിലെ ഒരു കോടിയിലധികം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്ക് കീഴിൽ സ്ത്രീകൾക്ക് മൊത്തം 50,000 രൂപ നൽകുമെന്നും അത് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു. ആർബിഐയുടെ ഡിജിറ്റൽ കറൻസിയുടെ പരീക്ഷണാർഥ പദ്ധതിയുമായി ഈ പദ്ധതിയെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ കറൻസി പദ്ധതിയിൽ അംഗമായതിന് ഒഡിഷയിലെ സ്ത്രീകളെ ശ്രീ മോദി അഭിനന്ദിച്ചു.

സുഭദ്ര യോജന ഒഡിഷയിലെ ഓരോ അമ്മമാരിലും സഹോദരിമാരിലും പെൺമക്കളിലും എത്തിച്ചേരുന്നതിനായി സംസ്ഥാനത്തുടനീളം നിരവധി യാത്രകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്ത്രീകളെ ബോധവൽക്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ ഗവണ്മെന്റിൽ നിന്നുള്ള നിരവധി പ്രവർത്തകരും പൂർണ ഊർജസ്വലതയോടെ ഈ സേവനത്തിൽ വ്യാപൃതരാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പൊതുജന ബോധവൽക്കരണത്തിന് ഗവണ്മെന്റിനെയും ഭരണസംവിധാനത്തെയും എംഎൽഎമാരെയും എംപിമാരെയും പാർട്ടി പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

'' ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതിഫലനമാണ് പ്രധാന്‍ മന്ത്രി ആവാസ് യോജന ''ഭൂസ്വത്തുക്കൾ ഇപ്പോള്‍ സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. നൂറുദിവസമെന്ന ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തെമ്പാടുമുള്ള 30 ലക്ഷത്തോളം കുടുംബങ്ങള്‍ ഇന്ന് ഗൃഹപ്രവേശം നടത്തിയപ്പോള്‍ 15 ലക്ഷം പുതിയ ഗുണഭോക്താക്കള്‍ക്ക് ഇന്ന് അംഗീകാരപത്രം നല്‍കുകയും 10 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ''പുണ്യഭൂമിയായ ഒഡീഷയില്‍ നിന്നാണ് ഞങ്ങള്‍ ഈ മഹത്തായ പ്രവൃത്തി ചെയ്തത്, ഒഡീഷയിലെ നിരവധി പാവപ്പെട്ട കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്'', പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. സ്ഥിരം വീട് ലഭിച്ച ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പുതിയ ജീവിതത്തിന്റെ തുടക്കമാണ് ഇന്ന് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഗോത്രവര്‍ഗ്ഗ കുടുംബത്തിന്റെ ഗൃഹപ്രവേശത്തില്‍ നേരത്തെ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെച്ച പ്രധാനമന്ത്രി, അവരുടെ സന്തോഷവും മുഖത്തെ സംതൃപ്തിയും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും പറഞ്ഞു. ''ഈ അനുഭവവും ഈ വികാരവും എന്റെ ജീവിതത്തില്‍ നിധിയേപ്പോലെ വിലമതിപ്പുള്ളതാണ്. പാവപ്പെട്ടവരുടെയും ദളിതരുടെയും ദരിദ്രരുടെയും ഗോത്രവര്‍ഗക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റത്തിന്റെ ഫലമായുള്ള ഈ സന്തോഷം കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യാനുള്ള ഊര്‍ജം എനിക്ക് നല്‍കുന്നു'', പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു.

ഒരു വികസിത സംസ്ഥാനത്തിന് ആവശ്യമായതെല്ലാം ഒഡീഷയിലുണ്ടെന്ന് അഭിപ്രായപ്പെട്ട ശ്രീ മോദി, പ്രതിഭയുള്ള യുവജനങ്ങള്‍, സ്ത്രീകളുടെ ശക്തി, പ്രകൃതി വിഭവങ്ങള്‍, വ്യവസായ അവസരങ്ങള്‍, ടൂറിസത്തിന്റെ അപാരമായ സാദ്ധ്യതകള്‍ എല്ലാം ഇവിടെയുണ്ടെന്നും പറഞ്ഞു. കേന്ദ്രത്തിലാണെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി, എപ്പോഴും ഗവണ്‍മെന്റ് ഒഡീഷയെ ഒരു പ്രധാന മുന്‍ഗണനയായി കണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടി ഫണ്ടാണ് ഒഡീഷയ്ക്ക് ഇന്ന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാതിരുന്ന പദ്ധതികള്‍ നടപ്പാക്കിയതിലെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഒഡീഷയിലെ ജനങ്ങള്‍ക്കും 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭിക്കുമെന്നും 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വരുമാന നിലവാരം പരിഗണിക്കാതെ തന്നെ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുമെന്നും ആയുഷ്മാന്‍ യോജനയെക്കുറിച്ച് സംസാരിച്ചുകൊണ്ട്, പ്രധാനമന്ത്രി അടിവരയിട്ടു. ''ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി ഒരു വാഗ്ദാനം നല്‍കിയിരുന്നു; ആ ഉറപ്പ് മോദി സാക്ഷാത്കരിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യത്തിനെതിരായ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഒഡീഷയില്‍ താമസിക്കുന്ന ദളിതരും ദരിദ്രരും ഗോത്രവര്‍ഗ്ഗക്കാരുമായിരിക്കുമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതോ, ഗോത്രവര്‍ഗ്ഗ സമൂഹത്തിന് അവരുടെ വേരുകള്‍, വനങ്ങള്‍, ഭൂമി എന്നിവയ്ക്ക്‌ മേല്‍ അവകാശം നല്‍കുന്നതോ, ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതോ, ഒഡിഷയില്‍ നിന്നുള്ള ഒരു ഗോത്രവര്‍ഗ്ഗ സ്ത്രീയെ രാജ്യത്തിന്റെ ആദരണീയയായ രാഷ്ട്രപതിയാക്കിയതോ ആകട്ടെ. ആദ്യമായാണ് ഒരു ഗവണ്‍മെന്റ് ഇത്തരം ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

നിരവധി തലമുറകളായി വികസനം നിഷേധിക്കപ്പെട്ട നിരവധി ഗോത്രവര്‍ഗ്ഗ മേഖലകളും ഗ്രൂപ്പുകളും ഒഡീഷയിലുണ്ടെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഗോത്രവര്‍ഗ്ഗങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ജൻമന്‍ യോജനയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഒഡീഷയില്‍ അത്തരം 13 ഗോത്രങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. ജന്‍മന്‍ യോജനയ്ക്ക് കീഴില്‍, വികസന പദ്ധതികളുടെ ഗുണഫലങ്ങള്‍ ഈ സമൂഹങ്ങള്‍ക്കെല്ലാം ഗവണ്‍മെന്റ് ലഭ്യമാക്കുണ്ടെന്ന് പ്രധാനമന്ത്രി മോദി വിശദീകരിച്ചു. ഗോത്രവര്‍ഗ്ഗ മേഖലകളെ അരിവാള്‍ കോശ രോഗ (സിക്കിള്‍ സെല്‍ അനീമിയ)ത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനവും നടക്കുകയാണ്. ഈ പ്രവര്‍ത്തനത്തിന് കീഴില്‍ കഴിഞ്ഞ 3 മാസത്തിനിടെ 13 ലക്ഷത്തിലധികം ആളുകളെ പരിശോധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''മുന്‍പൊന്നുമില്ലാത്ത തരത്തില്‍ പരമ്പരാഗത വൈദഗ്ധ്യം സംരക്ഷിക്കുന്നതില്‍ ഇന്ത്യ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നു'', നൂറുകണക്കിന്, ആയിരക്കണക്കിന് വര്‍ഷങ്ങളായി കമ്മാരന്‍, കുശവന്‍, സ്വര്‍ണ്ണപ്പണിക്കാര്‍, ശില്‍പികള്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ രാജ്യത്തുണ്ടെന്ന് ചുണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം വിശ്വകര്‍മ്മ ജയന്തി ദിനത്തിലാണ് വിശ്വകര്‍മ്മ യോജന പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും ഈ പദ്ധതിക്കായി ഗവണ്‍മെന്റ് 13,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയില്‍ ഇതുവരെ 20 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്യുകയും പരിശീലനം നേടുകയും ചെയ്തു. ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ആയിരക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായത്തിലും ഈടില്ലാതെ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകുന്ന വായ്പയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ, സാമൂഹിക, സാമ്പത്തിക സുരക്ഷയുടെ ഈ ഉറപ്പ് വികസിത ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയായി മാറുമെന്ന ആത്മവിശ്വാസവും ശ്രീ മോദി പ്രകടിപ്പിച്ചു.

വിശാലമായ ധാതുക്കളും പ്രകൃതിവിഭങ്ങളും കൊണ്ട് സമ്പന്നമായ ദൈര്‍ഘ്യ
മേറിയ ഒഡിഷയുടെ തീരപ്രദേശത്തെ ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, ഈ വിഭവങ്ങള്‍ ഒഡീഷയുടെ ശക്തിയാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ''അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒഡീഷയുടെ റോഡ്, റെയില്‍ ബന്ധിപ്പിക്കലിനെ നമുക്ക് പുതിയ ഉയരങ്ങളിലെത്തിക്കണം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലംജിഗഡ് റോഡ്-അംബോദല-ഡോയ്കാലു റെയില്‍വേ ലൈന്‍, ലക്ഷ്മിപൂര്‍ റോഡ്-സിംഗാരം-തിക്രി റെയില്‍വേ ലൈന്‍, ധെങ്കനാല്‍-സദാശിവപൂര്‍-ഹിന്ദോള്‍ റോഡ് റെയില്‍വേ ലൈന്‍ എന്നിവ സമര്‍പ്പിക്കാനുള്ള വിശേഷഭാഗ്യം തനിക്കു ലഭിച്ചുവെന്ന് ഇന്ന് പുതുതായി ഉദ്ഘാടനം ചെയ്ത റെയില്‍, റോഡ് അനുബന്ധ പദ്ധതികളെ കുറിച്ച് സംസാരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.  ജയ്പൂര്‍-നവരംഗ്പൂര്‍ പുതിയ റെയില്‍പാതക്ക് തറക്കല്ലിട്ടതിനൊപ്പം പാരദീള്‍ക്കും ഇന്ന് തുടക്കം കുറിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഒഡീഷയിലെ യുവജനങ്ങള്‍ക്ക് ധാരാളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പുരി മുതല്‍ കൊണാര്‍ക്ക് വരെയുള്ള റെയില്‍വേ ലൈനിന്റെയും ഹൈടെക് നമോ ഭാരത് റാപ്പിഡ് റെയിലിന്റെയും പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒഡീഷയ്ക്ക് സാദ്ധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം ഇന്ന് 'ഹൈദരാബാദ് വിമോചന ദിനം' ആഘോഷിക്കുകയാണെന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. അക്കാലത്ത് നിലനിന്നിരുന്ന അങ്ങേയറ്റം പ്രക്ഷുബ്ധമായ സാഹചര്യങ്ങളില്‍ ഇന്ത്യാ വിരുദ്ധ മതമൗലികവാദ ശക്തികളെ അടിച്ചമര്‍ത്തിക്കൊണ്ട് ഹൈദരാബാദിനെ മോചിപ്പിക്കുകയും അസാധാരണമായ ഇച്ഛാശക്തി പ്രകടിപ്പിച്ച് രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്യാന്‍ സര്‍ദാര്‍ പട്ടേല്‍ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ''ഹൈദരാബാദ് വിമോചന ദിനം വെറും ഒരു തീയതി മാത്രമല്ല. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാഷ്ട്രത്തോടുള്ള നമ്മുടെ കടമകള്‍ക്കും ഇത് ഒരു പ്രചോദനവുമാണ്'', ശ്രീ മോദി ഊന്നിപ്പറഞ്ഞു.
ഇന്ത്യയെ പിന്നോട്ടടിക്കുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശികൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഗണേശോത്സവത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാഷ്ട്രത്തിന്റെ ചൈതന്യത്തെ പുനരുജ്ജീവിപ്പിക്കാനും കൊളോണിയല്‍ ഭരണാധികാരികളുടെ വിഭജന തന്ത്രങ്ങളെ ചെറുക്കാനും ലോകമാന്യ തിലകന്‍ പരസ്യമായി സംഘടിപ്പിച്ചതാണിതെന്നും വിശദീകരിച്ചു. ''ഗണേശ ഉത്സവം ഐക്യത്തിന്റെ പ്രതീകമായി മാറുകയും, വിവേചനത്തിനും ജാതീയതയ്ക്കും അതീതമായി ഉയര്‍ന്നുവരികയും ചെയ്തു'', ഗണേശ ഉത്സവാഘോഷങ്ങളില്‍ സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി പ്രകടമാകുന്നുവെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തെ ഇന്ന് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഗണേശോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനെ ശത്രുതയോടെ ചിലകൂട്ടര്‍ കാണുന്നതും കര്‍ണാടകയില്‍ ഗണേശ വിഗ്രഹം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങളും ചൂണ്ടിക്കാട്ടിയ ശ്രീ മോദി ചില വിഭാഗങ്ങള്‍ക്കിടയിലുള്ള വൈരാഗ്യപരവും സമൂഹത്തെ വിഷലിപ്തമാക്കുന്ന ഇത്തരം വിദ്വേഷ ചിന്തയും മാനസികാവസ്ഥയും അങ്ങേയറ്റം അപകടകരമാണെന്നും പറഞ്ഞു. ഇത്തരം വിദ്വേഷ ശക്തികളെ മുന്നോട്ട് പോകാന്‍ രാജ്യം അനുവദിക്കരുതെന്നും അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
നിരവധി നാഴികകല്ലുകള്‍ കൈവരിച്ചാല്‍ ഒഡിഷയെയും രാജ്യത്തെയും വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിന് സാധിക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരും കാലങ്ങളില്‍ വികസനത്തിന്റെ ഗതിവേഗം കൂടുകയേള്ളുവെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഒഡീഷ ഗവര്‍ണര്‍ ശ്രീ രഘുബര്‍ ദാസ്, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹന്‍ ചരണ്‍ മാഞ്ചി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

സുഭദ്ര പദ്ധതിക്ക് കീഴില്‍, 21-60 വയസ്സിനിടയിലുള്ള എല്ലാ അര്‍ഹരായ ഗുണഭോക്താക്കള്‍ക്കും 2024-25 മുതല്‍ 2028-29 വരെയുള്ള 5 വര്‍ഷ കാലയളവില്‍ പ്രതിവര്‍ഷം 50,000/രൂപ ലഭിക്കും. പ്രതിവര്‍ഷം 10,000/ രൂപ വീതമുള്ള രണ്ട് തുല്യ ഗഡുക്കളായി ആധാറിലൂടെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള ഗുണഭോക്താവിന്റെ നേരിട്ടുള്ള ആനുകൂല്യ വിതരണ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ഫണ്ട് കൈമാറ്റം നടത്തി ഈ ചരിത്ര സന്ദര്‍ഭത്തില്‍, പ്രധാനമന്ത്രി തുടക്കം കുറിച്ചു.

ഭുവനേശ്വറില്‍ 2800 കോടി രൂപയുടെ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിനു സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ റെയില്‍വേ പദ്ധതികള്‍ ഒഡിഷയിലെ റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ വളര്‍ച്ചയും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുകയും ചെയ്യും. 1000 കോടിയിലധികം രൂപയുടെ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

14 സംസ്ഥാനങ്ങളിലെ പി.എം.എ.വൈ-ജിയുടെ കീഴിലുള്ള 10 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കുള്ള സഹായത്തിന്റെ ആദ്യ ഗഡുവും പ്രധാനമന്ത്രി വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 26 ലക്ഷം പി.എം.എ.വൈ (ഗ്രാമീണ, നഗര) ഗുണഭോക്താക്കള്‍ക്കളുടെ ഗൃഹപ്രവേശ ആഘോഷവും പരിപാടിയില്‍ നടന്നു. പി.എം.എ.വൈ (ഗ്രാമീണ, നഗര) ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോലും പ്രധാനമന്ത്രി കൈമാറി. പി.എം.എ.വൈ-ജിക്ക് വേണ്ടിയുള്ള കൂടുതല്‍ ഭവനങ്ങളുടെ സര്‍വേയ്ക്കായി അദ്ദേഹം ആവാസ് + 2024 മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. അതോടൊപ്പം, പി.എം ആവാസ് യോജന - നഗരം (പി.എം.എ.വൈ-യു) 2.0ന്റെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദേശങ്ങളും പ്രധാനമന്ത്രി പുറത്തിറക്കി.



(Release ID: 2055641) Visitor Counter : 31