പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു


ഇന്ത്യൻ സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്മരണിക സ്റ്റാമ്പും നാണയവും പുറത്തിറക്കി

''സുപ്രീം കോടതിയുടെ 75-ാം വാർഷികം - ഇത് ഇന്ത്യൻ ഭരണഘടനയുടെയും അതിന്റെ ഭരണഘടനാ മൂല്യങ്ങളുടെയും യാത്രയാണ്. ഒരു ജനാധിപത്യ രാജ്യമായി പരിണമിക്കുന്ന ഇന്ത്യയുടെ യാത്രയാണിത്!''

"സുപ്രീം കോടതിയുടെ 75 വർഷങ്ങൾ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിൽ ഇന്ത്യയുടെ കീർത്തി വർധിപ്പിക്കുന്നു"

"ഇന്ത്യയിലെ 140 കോടി പൗരന്മാർക്ക് 'ആസാദി കാ അമൃത് കാലി'ൽ ഒരു സ്വപ്നം മാത്രമേയുള്ളൂ - വികസിത ഭാരതം, പുതിയ ഇന്ത്യ"

ഭാരതീയ ന്യായ സംഹിതയുടെ ആത്മാവ് 'പൗരൻ ആദ്യം, അന്തസ്സ് ആദ്യം, നീതി ആദ്യം' എന്നതാണ്

Posted On: 31 AUG 2024 12:39PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജില്ലാ നീതിന്യായ വകുപ്പിന്റെ ദേശീയ സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വർഷത്തിന്റെ സ്മരണാർത്ഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ, ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും, ഏവരെയും ഉൾച്ചേർക്കുന്ന കോടതിമുറികൾ, നീതിന്യായ സുരക്ഷയും നീതിന്യായ ക്ഷേമവും, കേസ് ​കൈകാര്യം ചെയ്യൽ നീതിന്യായ പരിശീലനം തുടങ്ങി ജില്ലാ നീതിന്യായ വകുപ്പിന്റെ ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആലോചിക്കുന്നതിനും അഞ്ച് പ്രവർത്തന യോഗങ്ങൾ സംഘടിപ്പിക്കും. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അനുസ്മരിച്ചു പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച ജില്ലാ നീതിന്യായ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തി. 

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ 75 വർഷത്തെ യാത്ര കേവലം ഒരു സ്ഥാപനവുമായി മാത്രം ബന്ധപ്പെട്ടതല്ല, ഇന്ത്യൻ ഭരണഘടനയുടെയും അതിന്റെ മൂല്യങ്ങളുടെയും ജനാധിപത്യമെന്ന നിലയിൽ പരിണമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെയും യാത്രയാണെന്നു ശ്രീ മോദി അടിവരയിട്ടു. ഈ യാത്രയിൽ ഭരണഘടനയുടെ സ്രഷ്ടാക്കളുടെയും മുഴുവൻ നീതിന്യായ വ്യവസ്ഥയുടെയും നിർണായക പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ നീതിന്യായ വ്യവസ്ഥയെ വിശ്വസിച്ച് ചുമതലപ്പെടുത്തിയ കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ പങ്കിനെയും അദ്ദേഹം പരാമർശിച്ചു. "സുപ്രീം കോടതിയോടോ നീതിന്യായ വ്യവസ്ഥയോടോ ഇന്ത്യയിലെ ജനങ്ങൾ ഒരിക്കലും അവിശ്വാസം കാണിച്ചിട്ടില്ല" - ശ്രീ മോദി പറഞ്ഞു. അ‌തു​കൊണ്ടുതന്നെ, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ 75 വർഷത്തെ യാത്ര ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ മഹത്വത്തിന് കരുത്തേകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് സത്യമേവ് ജയതേ, നാനൃതം എന്ന സാംസ്‌കാരിക വിളംബരത്തെ ശക്തിപ്പെടുത്തുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയെന്നും  ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കാൻ പോകുകയാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഈ അവസരം അഭിമാനവും പ്രചോദനവും നിറഞ്ഞതാണെന്ന് കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ നീതിന്യായ വ്യവസ്ഥയിലെ എല്ലാ സംവിധാനങ്ങളെയും ഇന്ത്യയിലെ പൗരന്മാരെയും അദ്ദേഹം അഭിനന്ദിക്കുകയും ജില്ലാ നീതിന്യായ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ശുഭാശംസകൾ നേരുകയും ചെയ്തു.

'നീതിന്യായ വകുപ്പിനെ നമ്മുടെ ജനാധിപത്യത്തിന്റെ സംരക്ഷകരായി കണക്കാക്കപ്പെടുന്നു',- പ്രധാനമന്ത്രി പറഞ്ഞു. ഇതൊരു വലിയ ഉത്തരവാദിത്വമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, ഈ ദിശയിലുള്ള ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. സ്വാതന്ത്ര്യലബ്ധി മുതൽ നീതിയുടെ ചൈതന്യം ഉയർത്തിപ്പിടിച്ചത് നീതിന്യായ വകുപ്പാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടിയന്തരാവസ്ഥയുടെ വിഷമകരമായ സമയങ്ങളിൽ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച നീതിന്യായ വകുപ്പിനെ അഭിനന്ദിച്ചു. മൗലികാവകാശങ്ങൾക്കെതിരായ ആക്രമണങ്ങളിൽ നിന്നും സുപ്രീം കോടതി സംരക്ഷിച്ചിട്ടുണ്ടെന്നും ദേശീയ സുരക്ഷയുടെ പ്രശ്നം ഉയർന്നപ്പോഴെല്ലാം ദേശീയ താൽപ്പര്യത്തിന് പരമപ്രധാനം നൽകി, നീതിന്യായ വകുപ്പ് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിസ്മരണീയമായ ഈ 75ാം വർഷത്തിൽ ഈ നേട്ടങ്ങൾക്കെല്ലാം നീതിന്യായവകുപ്പിലെ എല്ലാ വിശിഷ്ട വ്യക്തികളെയും ശ്രീ മോദി അഭിനന്ദിച്ചു.

നീതി സുഗമമാക്കുന്നതിന് കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന പരിശ്രമങ്ങളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ദൗത്യമെന്ന രീതിയിൽ കോടതികളുടെ ആധുനികവൽക്കരണത്തിനായി നടന്നുവരുന്ന പ്രവർത്തനങ്ങളെ പരാമർശിക്കുകയും സുപ്രീം കോടതിയുടെയും നീതിന്യായവകുപ്പിന്റെയും സംഭാവനകൾ എടുത്തുപറയുകയും ചെയ്തു. ജില്ലാ നീതിന്യായവകുപ്പിന് വേണ്ടിയുള്ള ദേശീയ സമ്മേളനം ഇതിന്റെ മറ്റൊരു ഉദാഹരണമാണെന്ന് പറഞ്ഞ അദ്ദേഹം സുപ്രീം കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ചേർന്ന് 'അഖിലേന്ത്യാ ജില്ലാ കോടതി ജഡ്ജിമാരുടെ സമ്മേളനം' സംഘടിപ്പിച്ചതിനെ അനുസ്മരിച്ചു. നീതി സുഗമമാക്കുന്നതിന് ഇത്തരം പരിപാടികളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഉയർത്തിക്കാട്ടുകയും തീർപ്പുകൽപ്പിക്കാത്ത കേസുകൾ കൈകാര്യം ചെയ്യൽ, മാനവ വിഭവശേഷി, നിയമ സാഹോദര്യം മെച്ചപ്പെടുത്തൽ എന്നിവയുടെ ഉദാഹരണങ്ങൾ നൽകുകയും ചെയ്തു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നീതിന്യായ ക്ഷേമത്തെക്കുറിച്ചുള്ള യോഗവും സംഘടിപ്പിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 'സാമൂഹിക ക്ഷേമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യകതയാണ് വ്യക്തിഗത ക്ഷേമം. നമ്മുടെ തൊഴിൽ സംസ്‌കാരത്തിൽ ആരോഗ്യത്തിന് മുൻഗണന നൽകാൻ ഇത് നമ്മെ സഹായിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു.

''ഇന്നത്തെ ആസാദി കാ അമൃത് കാലിലെ 140 കോടി പൗരന്മാരുടെ ആഗ്രഹവും സ്വപ്നവുമാണ് വികസിത ഇന്ത്യ, പുതിയ ഇന്ത്യ എന്നത്'',- പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യ എന്നാൽ ചിന്തയും നിശ്ചയദാർഢ്യവുമുള്ള ആധുനിക ഇന്ത്യയെയാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതിന്യായ വകുപ്പ് ഈ കാഴ്ചപ്പാടിന്റെ ശക്തമായ സ്തംഭമാണെന്നും പ്രത്യേകിച്ച് ജില്ലാ നീതിന്യായ വകുപ്പ് നമ്മുടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയാണെന്നും ശ്രീ മോദി അടിവരയിട്ടു. രാജ്യത്തെ ഒരു സാധാരണ പൗരന് നീതി ലഭിക്കുന്നതിനുള്ള ആദ്യ കേന്ദ്രമാണ് ജില്ലാ നീതിന്യായവകുപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ, നീതിയുടെ ആദ്യ കേന്ദ്രങ്ങൾ എല്ലാ വിധത്തിലും കഴിവുള്ളതും ആധുനികവുമായിരിക്കണം എന്നതിന് ഏറ്റവും മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സമ്മേളനവും ചർച്ചകളും രാജ്യത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ സഹായിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജീവിതസൗകര്യങ്ങളാൽ സാധാരണ പൗരന്മാരുടെ ജീവിതനിലവാരം നിർണയിക്കപ്പെടുന്നതാണ് ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ ഏറ്റവും അർത്ഥവത്തായ അളവുകോലെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ജീവിതം സുഗമമാക്കുന്നതിന് ലളിതവും സുഗമവുമായ നീതി ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു. ആധുനിക അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും ജില്ലാ കോടതികളിൽ സജ്ജീകരിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കോടതികളിൽ 4.5 കോടി കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നീതിയിലെ ഈ കാലതാമസം ഇല്ലാതാക്കാൻ കഴിഞ്ഞ ദശകത്തിൽ ഒന്നിലധികം തലങ്ങളിൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും പറഞ്ഞു. നീതിന്യായ അടിസ്ഥാനസൗകര്യ വികസനത്തിനായി രാജ്യം 8000 കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 25 വർഷത്തിനിടയിൽ നീതിന്യായ അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിച്ച ശേഖരത്തിന്റെ 75 ശതമാനവും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഈ 10 വർഷത്തിനുള്ളിൽ 7.5000 ത്തിലധികം കോടതി ഹാളുകളും 11,000 റെസിഡൻഷ്യൽ യൂണിറ്റുകളും ജില്ലാ നീതിന്യായവകുപ്പിനായി തയ്യാറാക്കിയിട്ടുണ്ട്'' - അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക വിദ്യയുടെ ഇടപെടൽ നീതിന്യായ പ്രക്രിയകളെ ത്വരിതപ്പെടുത്തുക മാത്രമല്ല, അഭിഭാഷകർ മുതൽ പരാതിക്കാർ വരെയുള്ളവരുടെ പ്രശ്‌നങ്ങൾ അതിവേഗം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ഇ-കോടതികളുടെ പ്രാധാന്യം അടിവരയിട്ടു ശ്രീ മോദി പറഞ്ഞു. രാജ്യത്ത് കോടതികൾ ഡിജിറ്റൽവൽക്കരിക്കുകയാണെന്നും ഈ ശ്രമങ്ങളിലെല്ലാം സുപ്രിം കോടതിയുടെ ഇ-കമ്മിറ്റി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 2023-ല്‍ അംഗീകാരം നല്‍കിതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിര്‍മ്മിത ബുദ്ധി, ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെഗ്ഗനൈസേഷന്‍ തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത സാങ്കേതിക വേദി സൃഷ്ടിക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍പ്പാക്കാത്ത കേസുകള്‍ വിശകലനം ചെയ്യാനും ഭാവിയിലെ കേസുകള്‍ പ്രവചിക്കാനും ഇത്തരം സാങ്കേതിക വേദികള്‍ സഹായിക്കുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പോലീസ്, ഫോറന്‍സിക്, ജയില്‍, കോടതി തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ സാങ്കേതികവിദ്യ സമന്വയിപ്പിക്കുകയും വേഗത്തിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സമ്പൂര്‍ണമായി ഭാവിയിലേക്ക് സജ്ജമായ ഒരു നീതിന്യായ വ്യവസ്ഥയിലേക്കാണ് നമ്മള്‍ നീങ്ങുന്നത്'', ശ്രീ മോദി അഭിപ്രായപ്പെട്ടു.

രാഷ്ട്രത്തിന്റെ പരിവര്‍ത്തന യാത്രയില്‍ അടിസ്ഥാന സൗകര്യ, സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം നയങ്ങളുടെയും നിയമങ്ങളുടെയും നിര്‍ണ്ണായക പങ്കും പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടി. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രാജ്യം നിയമ ചട്ടക്കൂടില്‍ ഇത്രയും വലുതും പ്രധാനപ്പെട്ടതുമായ മാറ്റങ്ങള്‍ വരുത്തിയെന്നും ശ്രീ മോദി പറഞ്ഞു.

ഈ നിയമങ്ങളുടെ ആത്മാവ് 'ആദ്യം പൗരന്‍, ആദ്യം അന്തസ്സ്, ആദ്യം നീതി' എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണാധികാരികളുടെയും അടിമകളുടെയും കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ മോചിതമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യദ്രോഹം പോലുള്ള കൊളോണിയല്‍ കാലത്തെ നിയമം റദ്ദാക്കിയതിന്റെ ഉദാഹരണവും അദ്ദേഹം നല്‍കി. പൗരന്മാരെ ശിക്ഷിക്കുകയല്ല, മറിച്ച് അവരെ സംരക്ഷിക്കുക എന്നതാണ് ന്യായസംഹിതയ്ക്ക് പിന്നിലെ ആശയമെന്നതലേക്ക് വെളിച്ചം വിശിയ പ്രധാനമന്ത്രി മോദി ആദ്യമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചും ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായുള്ള സാമൂഹിക സേവന വ്യവസ്ഥകളെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. ഭാരതീയ സാക്ഷ്യ അധീനിയത്തെക്കുറിച്ചും സംസാരിച്ച ശ്രീ മോദി, ഇലക്‌ട്രോണിക്, ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ പുതിയ നിയമങ്ങള്‍ക്ക് കീഴില്‍ തെളിവായി അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. ജുഡീഷ്യറിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ഭാരം കുറയ്ക്കുന്നതിന് ഇലക്‌ട്രോണിക് രീതിയില്‍ സമന്‍സ് അയയ്ക്കുന്ന സംവിധാനം നിലവിലുണ്ടായെന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ പുതിയ സംവിധാനത്തില്‍ ജില്ലാ നീതിന്യായ വ്യവസ്ഥകളെ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജഡ്ജിമാരും അഭിഭാഷക സഹപ്രവര്‍ത്തകരും ഈ സംഘടിതപ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ''ഈ പുതിയ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതില്‍ നമ്മുടെ അഭിഭാഷകര്‍ക്കും ബാര്‍ അസോസിയേഷനുകള്‍ക്കും സുപ്രധാനമായ ഒരു പങ്കുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും ഇന്ന് സമൂഹത്തില്‍ ഗൗരവതരമായ ആശങ്ക ഉയര്‍ത്തുന്ന വിഷയങ്ങളാണെന്ന്, ആളികത്തുന്ന വിഷയത്തിലേക്ക് സമ്മേളനത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് പ്രധാനമന്ത്രി ഉന്നിപ്പറഞ്ഞു. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയ്ക്കായി നിരവധി കര്‍ശനമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ടെന്നത് ശ്രീ മോദി ഉയര്‍ത്തിക്കാട്ടി. 2019ല്‍ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് പദ്ധതിയിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ക്ക് കീഴില്‍ പ്രധാനപ്പെട്ട സാക്ഷികള്‍ക്കായി ഒരു ഡിപ്പോസിഷന്‍ കേന്ദ്രം സ്ഥാപിക്കാന്‍ വ്യവസ്ഥയുണ്ടെന്നും കൂടുതല്‍ വിശദീകരിച്ചുകൊണ്ട്, അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ക്ക് കീഴിലുള്ള ജില്ലാ ജഡ്ജി, ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്ന ജില്ലാ നീരീക്ഷണസമിതികളുടെ പ്രധാന പങ്കിനും തുടര്‍ന്ന് അദ്ദേഹം ഊന്നല്‍ നല്‍കി. ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ വിവിധ വശങ്ങള്‍ തമ്മില്‍ ഏകോപനം സൃഷ്ടിക്കുന്നതില്‍ ഈ സമിതിയുടെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കമ്മിറ്റികള്‍ കൂടുതല്‍ സജീവമാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ശ്രീ മോദി ഊന്നല്‍ നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തീരുമാനങ്ങള്‍ എത്ര വേഗം എടുക്കുന്നുവോ, അത്രയും അധികം സുരക്ഷിതത്വം ജനസംഖ്യയുടെ പകുതിയോളത്തിന് ഉറപ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടക്കുന്ന ചര്‍ച്ചകള്‍ രാജ്യത്തിന് വിലപ്പെട്ട പരിഹാരങ്ങള്‍ നല്‍കുമെന്നും എല്ലാവര്‍ക്കും നീതി എന്നതിലേക്കുള്ള പാത ശക്തിപ്പെടുത്തുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ബഹുമാനപ്പെട്ട സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആര്‍ ഗവായ്, നിയമ നീതിന്യായ കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല), ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍, അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ, ശ്രീ ആര്‍. വെങ്കിട്ടരമണി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ കപില്‍ സിബല്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീ മന്നന്‍ കുമാര്‍ മിശ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Addressing the National Conference of District Judiciary.https://t.co/QRCLSh1mDS

— Narendra Modi (@narendramodi) August 31, 2024

सुप्रीम कोर्ट के 75 वर्ष...

ये यात्रा है- भारत के संविधान और संवैधानिक मूल्यों की!

ये यात्रा है- एक लोकतन्त्र के रूप में भारत के और परिपक्व होने की! pic.twitter.com/Y97Jr5BBFr

— PMO India (@PMOIndia) August 31, 2024

सुप्रीम कोर्ट के ये 75 वर्ष, मदर ऑफ डेमोक्रेसी के रूप में भारत के गौरव को और बढ़ाते हैं। pic.twitter.com/5qbDMgp0HC

— PMO India (@PMOIndia) August 31, 2024

आज़ादी के अमृतकाल में 140 करोड़ देशवासियों का एक ही सपना है- विकसित भारत, नया भारत! pic.twitter.com/00ZF1a3WYQ

— PMO India (@PMOIndia) August 31, 2024

भारतीय न्याय संहिता के रूप में हमें नया भारतीय न्याय विधान मिला है।

इन क़ानूनों की भावना है- ‘Citizen First, Dignity First and Justice First’. pic.twitter.com/Qknl7O0o4y

— PMO India (@PMOIndia) August 31, 2024

***

NS



(Release ID: 2050400) Visitor Counter : 27