പ്രധാനമന്ത്രിയുടെ ഓഫീസ്‌

'മൻ കി ബാത്തിന്റെ' 111-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

Posted On: 30 JUN 2024 11:45AM by PIB Thiruvananthpuram

ന്യൂഡൽഹി : 30 ജൂൺ  2024

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നമസ്‌കാരം. ഫെബ്രുവരി മുതല്‍ നാമെല്ലാവരും കാത്തിരുന്ന ദിവസം ഇന്ന് വന്നെത്തി. 'മന്‍ കി ബാത്തിലൂടെ' ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും ഇടയിലേക്ക് വന്നിരിക്കുന്നു. വളരെ മനോഹരമായ ഒരു ചൊല്ലുണ്ട് - 'ഇതി വിദ പുനര്‍മിലനായ', അതിന്റെ അര്‍ത്ഥവും അത്രതന്നെ മനോഹരമാണ്, വീണ്ടും കണ്ടുമുട്ടാന്‍ വേണ്ടി ഞാന്‍ യാത്ര പറയുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞാന്‍ നിങ്ങളെ വീണ്ടും കാണുമെന്ന് ഫെബ്രുവരിയില്‍ നിങ്ങളോട് പറഞ്ഞത് ഈ ആവേശത്തിലാണ്. ഇന്ന് 'മന്‍ കി ബാത്തിലൂടെ' ഞാന്‍ നിങ്ങളുടെ ഇടയില്‍ വീണ്ടും എത്തിയിരിക്കുന്നു. നിങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നുവെന്നും വീട്ടില്‍ എല്ലാവരുടെയും ആരോഗ്യം നന്നായിരിക്കുന്നുവെന്നും പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ മണ്‍സൂണ്‍ വന്നിരിക്കുന്നു, മണ്‍സൂണ്‍ വരുമ്പോള്‍ മനസ്സും സന്തോഷിക്കുന്നു. ഇന്ന് മുതല്‍ ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലും രാജ്യത്തിലും മാറ്റം കൊണ്ടുവരുന്ന നാട്ടുകാരെക്കുറിച്ചാണ്. നമ്മുടെ സമ്പന്നമായ സംസ്‌കാരവും മഹത്തായ ചരിത്രവും വികസിത ഭാരതത്തിനായുള്ള ശ്രമങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം.

സുഹൃത്തുക്കളേ, ഫെബ്രുവരി മുതല്‍ ഇന്നുവരെ, മാസത്തിലെ അവസാന ഞായറാഴ്ച അടുക്കുമ്പോഴെല്ലാം, നിങ്ങളുമായുള്ള ഈ ആശയവിനിമയം എനിക്ക് വല്ലാതെ നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ ഈ മാസങ്ങളില്‍ നിങ്ങള്‍ എനിക്ക് ലക്ഷക്കണക്കിന് സന്ദേശങ്ങള്‍ അയച്ചത് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. 'മന്‍ കി ബാത്ത്' റേഡിയോ പരിപാടി ഏതാനും മാസങ്ങളായി നിര്‍ത്തലാക്കിയിരുന്നു. പക്ഷേ 'മന്‍ കി ബാത്തിന്റെ' ആത്മാവ് രാജ്യത്ത്, സമൂഹത്തില്‍, എല്ലാ ദിവസവും ചെയ്യുന്ന നല്ല പ്രവൃത്തികളില്‍, നിസ്വാര്‍ത്ഥ മനോഭാവത്തോടെ ചെയ്യുന്ന ജോലികളില്‍ നിലനിന്നു, അത് സമൂഹത്തില്‍ ധനാത്മക സ്വാധീനം ചെലുത്തുന്നു - ഇത് തടസ്സമില്ലാതെ തുടരണം. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കിടയില്‍, ഹൃദയസ്പര്‍ശിയായ ഇത്തരം വാര്‍ത്തകള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം.

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ജൂണ്‍ 30 വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. നമ്മുടെ ആദിവാസി സഹോദരങ്ങളും സഹോദരിമാരും ഈ ദിവസം 'ഹൂല്‍ ദിവസ്' ആയി ആഘോഷിക്കുന്നു. വിദേശ ഭരണാധികാരികളുടെ അതിക്രമങ്ങളെ ശക്തമായി എതിര്‍ത്ത ധീരനായ സിദ്ധോ-കാന്‍ഹുവിന്റെ അദമ്യമായ ധൈര്യവുമായി ഈ ദിനം ബന്ധപ്പെട്ടിരിക്കുന്നു. ധീരനായ സിദ്ധോ-കാന്‍ഹു ആയിരക്കണക്കിന് സന്‍ഥാലി യുവാക്കളെ ഒന്നിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടി. ഇത് എപ്പോഴാണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് സംഭവിച്ചത് 1855 ലാണ്. അതായത്, 1857 ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് രണ്ട് വര്‍ഷം മുമ്പ്, ഝാര്‍ഖണ്ഡിലെ സന്‍ഥാല്‍ പ്രവിശ്യയിലെ നമ്മുടെ ആദിവാസി സഹോദരങ്ങള്‍ വിദേശ ഭരണാധികാരികള്‍ക്കെതിരെ ആയുധമെടുത്തപ്പോഴാണ് ഇത് സംഭവിച്ചത്. നമ്മുടെ സന്‍ഥാലി സഹോദരീസഹോദരന്മാരോട് ബ്രിട്ടീഷുകാര്‍ നിരവധി അതിക്രമങ്ങള്‍ നടത്തുകയും അവര്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ പോരാട്ടത്തില്‍ അത്ഭുതകരമായ ധീരത കാണിച്ച് ധീരന്മാരായ സിദ്ധോയും കാന്‍ഹുവും രക്തസാക്ഷികളായി. ഝാര്‍ഖണ്ഡിന്റെ ഈ അനശ്വരപുത്രന്മാരുടെ ത്യാഗം ഇന്നും നാട്ടുകാരെ പ്രചോദിപ്പിക്കുന്നു. സന്‍ഥാലി ഭാഷയില്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ഗാനത്തില്‍ നിന്നുള്ള ഒരു ഭാഗം നമുക്ക് കേള്‍ക്കാം.

Play audio clip

എന്റെ പ്രിയ സുഹൃത്തുക്കളെ, ലോകത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധം ഏതാണെന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചാല്‍, നിങ്ങള്‍ തീര്‍ച്ചയായും പറയും - 'അമ്മ'. നമ്മുടെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന പദവി അമ്മയ്ക്കാണ്. എല്ലാ വേദനകളും സഹിച്ചും അമ്മ തന്റെ കുഞ്ഞിനെ വളര്‍ത്തുന്നു. ഓരോ അമ്മയും തന്റെ കുഞ്ഞിനോട് അളവറ്റ വാത്സല്യവും ചൊരിയുന്നു. നമുക്ക് ജന്മം നല്‍കിയ അമ്മയുടെ ഈ സ്‌നേഹം നമുക്കെല്ലാവര്‍ക്കും ഒരു കടം പോലെയാണ്, അത്  വീട്ടാന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ ചിന്തിച്ചു, നമുക്ക് അമ്മയ്ക്ക് വേണ്ടി ഒന്നും നല്‍കാന്‍ കഴിയില്ല, പക്ഷേ നമുക്ക് മറ്റെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇക്കാര്യം കണക്കിലെടുത്ത്, ഈ വര്‍ഷം ലോക പരിസ്ഥിതിദിനത്തില്‍ ഒരു പ്രത്യേക കാമ്പെയ്ന്‍ ആരംഭിച്ചു. ഈ പദ്ധതിയുടെ പേര് - 'ഏക് പേട്  മാ കേ നാം' (അമ്മയുടെ പേരില്‍ ഒരു മരം). അമ്മയുടെ പേരില്‍ ഞാനും ഒരു മരം നട്ടിട്ടുണ്ട്. ലോകത്തിലെ എല്ലാ പൗരന്മാരോടും അമ്മമാരോടൊപ്പമോ അവരുടെ പേരുകളിലോ ഒരു മരം നടാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമ്മമാരുടെ സ്മരണയ്ക്കായി അല്ലെങ്കില്‍ അവരുടെ ബഹുമാനാര്‍ത്ഥം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന കാമ്പയിന്‍ അതിവേഗം വളരുന്നത് കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ആളുകള്‍ അവരുടെ അമ്മമാര്‍ക്കൊപ്പമോ അവരുടെ ഫോട്ടോകള്‍ക്കൊപ്പമോ മരം നട്ടുപിടിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നു. എല്ലാവരും അവരുടെ അമ്മമാര്‍ക്ക് വേണ്ടി മരം നട്ടുപിടിപ്പിക്കുന്നു - അവര്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും, അവര്‍ ജോലി ചെയ്യുന്ന സ്ത്രീകളായാലും വീട്ടമ്മമാരായാലും. അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവസരമാണ് ഈ കാമ്പയിന്‍ നല്‍കിയത്. #plant4Mother  #ഏക് പേട് മാ കെ നാം എന്നിവയോടൊപ്പം അവരുടെ ഫോട്ടോകള്‍ പങ്കിടുമ്പോള്‍ അവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നു.

സുഹൃത്തുക്കളേ, ഈ പ്രചാരണത്തിന് മറ്റൊരു ഗുണം കൂടിയുണ്ട്. ഭൂമിയും ഒരു അമ്മയെപ്പോലെ നമ്മെ പരിപാലിക്കുന്നു. നമ്മുടെ എല്ലാ ജീവിതങ്ങളുടെയും അടിസ്ഥാനം ഭൂമിയാണ്. അതിനാല്‍ അമ്മയായ ഭൂമിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. അമ്മയുടെ പേരില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന കാമ്പയിന്‍ നമ്മുടെ അമ്മയെ ബഹുമാനിക്കുക മാത്രമല്ല ഭൂമാതാവിനെ സംരക്ഷിക്കുകയും ചെയ്യും. കഴിഞ്ഞ ദശകത്തില്‍, എല്ലാവരുടെയും ശ്രമഫലമായി, ഭാരതത്തില്‍ അഭൂതപൂര്‍വമായി വനവിസ്തൃതി വര്‍ധിച്ചു. അമൃത് മഹോത്സവവേളയില്‍ രാജ്യത്തുടനീളം 60,000 ത്തിലധികം അമൃത് സരോവറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇനി അമ്മയുടെ പേരില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പ്രചാരണം വേഗത്തിലാക്കണം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ അതിവേഗം അതിന്റെ വര്‍ണ്ണങ്ങള്‍ പരത്തുകയാണ്. പിന്നെ മഴക്കാലത്ത് എല്ലാവരും വീടുകളില്‍ തിരയാന്‍ തുടങ്ങുന്നത് കുടയാണ്. ഇന്ന് 'മന്‍ കി ബാത്തില്‍' ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഒരു പ്രത്യേകതരം കുടയെക്കുറിച്ചാണ്. ഈ കുടകള്‍ ഉണ്ടാക്കുന്നത് നമ്മുടെ കേരളത്തിലാണ്. യഥാര്‍ത്ഥത്തില്‍, കേരള സംസ്‌കാരത്തില്‍ കുടകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവിടെയുള്ള പല ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും  പ്രധാന ഭാഗമാണ് കുടകള്‍. എന്നാല്‍ ഞാന്‍ പറയുന്ന കുടകള്‍ 'കാര്‍ത്തുമ്പി കുടകള്‍' ആണ്. അവ കേരളത്തിലെ അട്ടപ്പാടിയിലാണ് തയ്യാറാക്കുന്നത്. ഈ വര്‍ണ്ണാഭമായ കുടകള്‍ വളരെ മനോഹരമാണ്. ഈ കുടകള്‍ നമ്മുടെ കേരളത്തിലെ ആദിവാസി സഹോദരിമാരാണ് ഒരുക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ന് രാജ്യത്തുടനീളം ഈ കുടകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയും ഇവ വില്‍ക്കുന്നുണ്ട്. 'വട്ടലക്കി സഹകരണ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി'യുടെ മേല്‍നോട്ടത്തിലാണ് ഈ കുടകള്‍ നിര്‍മ്മിക്കുന്നത്. നമ്മുടെ സ്ത്രീശക്തിയാണ് ഈ സഹകരണസംഘത്തെ നയിക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭകത്വത്തിന്റെ മികച്ച മാതൃകയാണ് അവതരിപ്പിച്ചത്. ഈ സൊസൈറ്റി ഒരു മുള കരകൗശല യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റീട്ടെയില്‍ ഔട്ട്ലെറ്റും പരമ്പരാഗത കഫേയും തുറക്കാനുള്ള ഒരുക്കത്തിലാണ് ഇക്കൂട്ടര്‍. തങ്ങളുടെ കുടകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുക മാത്രമല്ല, അവരുടെ പാരമ്പര്യവും സംസ്‌കാരവും ലോകത്തെ പരിചയപ്പെടുത്തുക കൂടിയാണ് അവരുടെ ലക്ഷ്യം. ഇന്ന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കുകയാണ് കാര്‍ത്തുമ്പി കുട. വോക്കല്‍ ഫോര്‍ ലോക്കലിന് ഇതിലും മികച്ച ഉദാഹരണം മറ്റെന്താണ്?

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്ത മാസം ഈ സമയമാകുമ്പോഴേക്കും പാരീസ് ഒളിമ്പിക്സ് ആരംഭിക്കും. ഒളിമ്പിക് ഗെയിംസില്‍ ഭാരതീയ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങളെല്ലാവരും കാത്തിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭാരതീയ ടീമിന് ഒളിമ്പിക് ഗെയിംസിന് എല്ലാ ആശംസകളും നേരുന്നു. ടോക്കിയോ ഒളിമ്പിക്സിന്റെ ഓര്‍മ്മകള്‍ നമ്മുടെ എല്ലാവരുടെയും മനസ്സുകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. ടോക്കിയോയിലെ നമ്മുടെ കളിക്കാരുടെ പ്രകടനം ഓരോ ഭാരതീയന്റെയും ഹൃദയം കീഴടക്കി. ടോക്കിയോ ഒളിമ്പിക്സിന് ശേഷം, നമ്മുടെ കായികതാരങ്ങള്‍ പാരീസ് ഒളിമ്പിക്സിനായി പൂര്‍ണ്ണമനസ്സോടെ തയ്യാറെടുക്കുകയായിരുന്നു. നമ്മള്‍ എല്ലാ കളിക്കാരെയും കൂട്ടിച്ചേര്‍ത്താല്‍, അവരെല്ലാം ഏകദേശം തൊള്ളായിരത്തോളം അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് വളരെ വലിയ സംഖ്യയാണ്.

സുഹൃത്തുക്കളേ, പാരീസ് ഒളിമ്പിക്സില്‍ നിങ്ങള്‍ക്ക് ആദ്യമായി ചില കാര്യങ്ങള്‍ കാണാന്‍ കഴിയും. ഷൂട്ടിങ്ങില്‍ നമ്മുടെ താരങ്ങളുടെ പ്രതിഭയാണ് മുന്നില്‍ വരുന്നത്. ടേബിള്‍ ടെന്നീസില്‍ പുരുഷ-വനിതാ ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. നമ്മളുടെ ഷൂട്ടര്‍ പെണ്‍കുട്ടികളും ഇന്ത്യന്‍ ഷോട്ട്ഗണ്‍ ടീമില്‍ ഉള്‍പ്പെടുന്നു. ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ഗുസ്തി, കുതിരസവാരി വിഭാഗങ്ങളില്‍ ഇത്തവണ നമ്മുടെ ടീമിലെ കളിക്കാര്‍ മത്സരിക്കും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ഊഹിക്കാം ഇത്തവണ കായികരംഗത്ത് വേറിട്ടൊരു ആവേശം കാണുമെന്ന്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നമ്മള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ചെസ്, ബാഡ്മിന്റണ്‍ എന്നിവയിലും നമ്മുടെ താരങ്ങള്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലും നമ്മുടെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍. ഈ ഗെയിമുകളില്‍ നമ്മള്‍ മെഡലുകള്‍ നേടും. ഒപ്പം ഭാരതീയരുടെ  ഹൃദയം കീഴടക്കും. വരും ദിവസങ്ങളില്‍ ഭാരതീയ ടീമിനെ കാണാന്‍ എനിക്കും അവസരം ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ പേരില്‍ ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കും. അതെ.. ഇത്തവണ നമ്മുടെ ഹാഷ്ടാഗ്  #Cheer4Bharat ആണ്. ഈ ഹാഷ്ടാഗിലൂടെ നമുക്ക് നമ്മുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കണം... അവരുടെ ആവേശം വര്‍ധിപ്പിക്കണം. അതിനാല്‍ ഊര്‍ജം നിലനിര്‍ത്തുക...നിങ്ങളുടെ ഈ ഊര്‍ജം .ഭാരതത്തിന്റെ മാന്ത്രികത ലോകത്തിന് മുന്നില്‍ കാണിക്കാന്‍ സഹായിക്കും. എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഒരു ചെറിയ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്യുന്നു.

Play audio clip

ഈ റേഡിയോ പരിപാടി കേട്ട് നിങ്ങളും അത്ഭുതപ്പെട്ടു, അല്ലേ? അതിനാല്‍ വരൂ, അതിന്റെ പിന്നിലെ മുഴുവന്‍ കഥയും നമുക്ക് കേള്‍ക്കാം. യഥാര്‍ത്ഥത്തില്‍ ഇത് കുവൈറ്റ് റേഡിയോയുടെ പ്രക്ഷേപണത്തിന്റെ ഒരു ക്ലിപ്പാണ്. ഇനി നമ്മള്‍ കുവൈറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ കരുതും, പിന്നെ ഹിന്ദി എങ്ങനെ അവിടെ വന്നു? എന്നതിനെ കുറിച്ചും. യഥാര്‍ത്ഥത്തില്‍, കുവൈറ്റ് സര്‍ക്കാര്‍ അതിന്റെ ദേശീയ റേഡിയോയില്‍ ഒരു പ്രത്യേക പരിപാടി ആരംഭിച്ചിട്ടുണ്ട്. അതും ഹിന്ദിയില്‍. എല്ലാ ഞായറാഴ്ചകളിലും അരമണിക്കൂറോളം 'കുവൈത്ത് റേഡിയോ'യില്‍ ഇത് പ്രക്ഷേപണം ചെയ്യുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ വിവിധ നിറങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കലാലോകവുമായി ബന്ധപ്പെട്ട നമ്മുടെ സിനിമകളും ചര്‍ച്ചകളും അവിടെയുള്ള ഭാരതീയ സമൂഹത്തിനിടയില്‍ വളരെ ജനപ്രിയമാണ്. കുവൈറ്റിലെ നാട്ടുകാരും ഇതില്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ മഹത്തായ സംരംഭം സ്വീകരിച്ചതിന് കുവൈറ്റ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.

സുഹൃത്തുക്കളേ, നമ്മുടെ സംസ്‌കാരം ഇന്ന് ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്നതില്‍ ഏത് ഭാരതീയനാണ് സന്തോഷിക്കാത്തത്? ഇപ്പോള്‍, തുര്‍ക്ക്‌മെനിസ്ഥാനില്‍, ഈ വര്‍ഷം മെയ് മാസത്തില്‍ ദേശീയ കവിയുടെ 300-ാം ജന്മദിനം ആഘോഷിച്ചു. ഈ അവസരത്തില്‍, ലോകത്തിലെ പ്രശസ്തരായ 24 കവികളുടെ പ്രതിമകള്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. ഈ പ്രതിമകളിലൊന്ന് ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെതാണ്. ഇത് ഭാരതത്തിന് ലഭിച്ച ബഹുമതിയാണ്, ഗുരുദേവന് ലഭിച്ച ബഹുമതിയാണ്. അതുപോലെ, ജൂണ്‍ മാസത്തില്‍ രണ്ട് കരീബിയന്‍ രാജ്യങ്ങളായ സുരിനാമും സെന്റ് വിന്‍സെന്റും ഗ്രനേഡൈന്‍സും തങ്ങളുടെ ഭാരതീയ പൈതൃകം തികഞ്ഞ ഉത്സാഹത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. സുരിനാമിലെ ഭാരതീയസമൂഹം എല്ലാ വര്‍ഷവും ജൂണ്‍ 5 ഭാരതീയ ആഗമന ദിനമായും പ്രവാസി ദിനമായും ആഘോഷിക്കുന്നു. ഹിന്ദിയ്ക്കൊപ്പം ഭോജ്പുരിയും ഇവിടെ വ്യാപകമായി സംസാരിക്കപ്പെടുന്നു. സെന്റ് വിന്‍സെന്റിലും ഗ്രനേഡൈന്‍സിലും താമസിക്കുന്ന ഭാരതീയ വംശജരായ നമ്മുടെ സഹോദരീസഹോദരന്മാരുടെ എണ്ണവും ആറായിരത്തോളം വരും. അവരെല്ലാം തങ്ങളുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നവരാണ്. ജൂണ്‍ ഒന്നിന് അവര്‍ ഭാരതീയ ആഗമന ദിനം വളരെ ആവേശത്തോടെ ആഘോഷിച്ചതിന്റെ പിന്നില്‍ ഈ വികാരം വ്യക്തമായി പ്രതിഫലിക്കുന്നു. ഭാരതീയ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും വിപുലീകരണം ലോകമെമ്പാടും കാണുമ്പോള്‍ ഓരോ ഭാരതീയനും അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ, ഈ മാസം ലോകം മുഴുവന്‍ പത്താമത് യോഗ ദിനം വളരെ ആവേശത്തോടെയും തീവ്രതയോടെയും ആഘോഷിച്ചു. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സംഘടിപ്പിച്ച യോഗ പരിപാടിയില്‍ ഞാനും പങ്കെടുത്തിരുന്നു. കാശ്മീരില്‍ യുവാക്കള്‍ക്കൊപ്പം സഹോദരിമാരും പെണ്‍മക്കളും യോഗ ദിനത്തില്‍ ആവേശത്തോടെ പങ്കെടുത്തു. യോഗാ ദിനാചരണം പുരോഗമിക്കുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ പിറന്നിരിക്കുകയാണ്.  ലോകമെമ്പാടും നിരവധി അത്ഭുതകരമായ നേട്ടങ്ങള്‍ യോഗ കൈവരിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ആദ്യമായി ഒരു വനിത അല്‍ ഹനൂഫ് സാദ് യോഗ പ്രോട്ടോക്കോള്‍ നയിച്ചു. ഇതാദ്യമായാണ് ഒരു സൗദി വനിത ഒരു പ്രധാന യോഗ സമ്മേളനത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇത്തവണ യോഗാ ദിനത്തില്‍ ഈജിപ്തില്‍ ഫോട്ടോ മത്സരം സംഘടിപ്പിച്ചിരുന്നു. നൈല്‍ നദിക്കരയിലും പിരമിഡുകള്‍ക്ക് മുന്നിലും ചെങ്കടലിന്റെ ബീച്ചുകളിലും ലക്ഷക്കണക്കിന് ആളുകള്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ വളരെ ജനപ്രിയമായി. മാര്‍ബിള്‍ ബുദ്ധ പ്രതിമയ്ക്ക് പേരുകേട്ട മ്യാന്‍മറിലെ മാരവിജയ പഗോഡ കോംപ്ലക്‌സ് ലോകപ്രശസ്തമാണ്. ജൂണ്‍ 21 ന് ഇവിടെയും ഒരു അത്ഭുതകരമായ യോഗ സെഷന്‍ സംഘടിപ്പിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീലങ്കയിലെ യുനെസ്‌കോ പൈതൃക സ്ഥലമായി പേരുകേട്ട ഗാലെ ഫോര്‍ട്ടില്‍ അവിസ്മരണീയമായ ഒരു യോഗ സെഷനും നടന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഒബ്‌സര്‍വേഷന്‍ ഡെക്കിലും ആളുകള്‍ യോഗ ചെയ്തു. ആദ്യമായി വലിയ തോതില്‍ സംഘടിപ്പിച്ച യോഗാ ദിന പരിപാടിയില്‍ മാര്‍ഷല്‍ ഐലന്‍ഡ്സ് പ്രസിഡന്റും പങ്കെടുത്തു. ഭൂട്ടാനിലെ തിമ്പുവിലും ഒരു വലിയ യോഗാ ദിന പരിപാടി സംഘടിപ്പിച്ചു, അതില്‍ എന്റെ സുഹൃത്ത് പ്രധാനമന്ത്രി ടോബ്‌ഗേയും പങ്കെടുത്തു. അതായത്, ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകളുടെ വിശാലദൃശ്യങ്ങള്‍ നാമെല്ലാവരും കണ്ടു. യോഗാ ദിനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഞാനും നിങ്ങളോട് മുന്‍പും അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. യോഗ ഒരു ദിവസത്തെ പരിശീലനമാക്കി മാറ്റരുത്. നിങ്ങള്‍ പതിവായി യോഗ ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ അനുഭവപ്പെടും.

സുഹൃത്തുക്കളേ, ലോകമെമ്പാടും വലിയ ഡിമാന്‍ഡുള്ള ഭാരതത്തിന്റെ നിരവധി ഉല്‍പ്പന്നങ്ങളുണ്ട്, കൂടാതെ ഭാരതത്തിന്റെ ഏതെങ്കിലും പ്രാദേശിക ഉല്‍പ്പന്നം ആഗോളതലത്തില്‍ വരുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുക സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു ഉല്‍പ്പന്നമാണ് 'അരക്കു കാപ്പി' ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാ രാമ രാജു ജില്ലയിലാണ് അരക്കു കാപ്പി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നത്. സമ്പന്നമായ സ്വാദിനും സുഗന്ധത്തിനും പേരുകേട്ടതാണ് ഇത്. ഒന്നരലക്ഷത്തോളം ആദിവാസി കുടുംബങ്ങള്‍ അരക്കു കാപ്പി കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അരക്കു കാപ്പിയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതില്‍ ഗിരിജന്‍ സഹകരണസംഘം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ കര്‍ഷക സഹോദരങ്ങളെ ഒന്നിപ്പിക്കുകയും അരക്കു കാപ്പി കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതും ഈ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൊണ്ട ദോര ആദിവാസി സമൂഹത്തിനും ഇതുവഴി ഏറെ പ്രയോജനം ലഭിച്ചിട്ടുണ്ട്. പണം സമ്പാദിക്കുന്നതിനൊപ്പം മാന്യമായ ജീവിതവും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഒരിക്കല്‍ വിശാഖപട്ടണത്ത് വെച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഗാരുവിനോടൊപ്പം ഈ കാപ്പി ആസ്വദിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതിന്റെ രുചിയെക്കുറിച്ചൊന്നും ചോദിക്കരുത്! ഈ കോഫി അതിശയകരമാണ്! അരക്കു കോഫി നിരവധി ഗ്ലോബല്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയിലും കാപ്പി ഹിറ്റായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അരക്കു കാപ്പിയും ആസ്വദിക്കണം.

സുഹൃത്തുക്കളേ, ജമ്മു കാശ്മീരിലെ ജനങ്ങളും പ്രാദേശിക ഉല്‍പന്നങ്ങള്‍ ആഗോള ഉല്‍പ്പന്നമാക്കുന്നതില്‍ പിന്നിലല്ല. കഴിഞ്ഞ മാസം ജമ്മു കാശ്മീര്‍ നേടിയത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക് മാതൃകയാണ്. ഇവിടെയുള്ള പുല്‍വാമയില്‍ നിന്നാണ് ആദ്യമായി സ്‌നോ പീസ് ലണ്ടനിലേക്ക് അയച്ചത്. കാശ്മീരില്‍ വിളയുന്ന വിദേശ പച്ചക്കറികള്‍ എന്തുകൊണ്ട് ലോക ഭൂപടത്തില്‍ കൊണ്ടുവന്നുകൂടാ എന്ന ആശയം ചിലര്‍ക്കുണ്ടായി. തുടര്‍ന്ന് ചകുര ഗ്രാമത്തിലെ അബ്ദുള്‍ റഷീദ് മീറാണ് ഇതിനായി ആദ്യം രംഗത്തെത്തിയത്. ഗ്രാമത്തിലെ മറ്റ് കര്‍ഷകരുടെ ഭൂമി സംയോജിപ്പിച്ച് അദ്ദേഹം സ്‌നോ പീസ് വളര്‍ത്താന്‍ തുടങ്ങി. താമസിയാതെ കാശ്മീരില്‍ നിന്ന് ലണ്ടനിലേക്ക് സ്‌നോ പീസ് എത്താന്‍ തുടങ്ങി ഈ വിജയം ജമ്മു കാശ്മീരിലെ ജനങ്ങളുടെ സമൃദ്ധിക്ക് പുതിയ വാതിലുകള്‍ തുറന്നു. നമ്മുടെ നാട്ടില്‍ ഇത്തരം തനത് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു കുറവുമില്ല. അത്തരം ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ #myproductsmypride-മായി പങ്കിടണം. വരാനിരിക്കുന്ന 'മന്‍ കി ബാത്തില്‍' ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.

മമ പ്രിയ :ദേശവാസിന്‍:
അദ്യ അഹം കിഞ്ചിത് ചര്‍ച്ച സംസ്‌കൃത ഭാഷയാ ആരംഭേ

'മന്‍ കി ബാത്തില്‍' ഞാന്‍ പെട്ടെന്ന് സംസ്‌കൃതത്തില്‍ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം? ഇതിന് കാരണം, ഇന്ന് സംസ്‌കൃതവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ദിവസമാണ്! ഇന്ന്, ജൂണ്‍ 30 ന്, ആകാശവാണി അതിന്റെ സംസ്‌കൃത ബുള്ളറ്റിന്‍ പ്രക്ഷേപണം ചെയ്തതിന്റെ 50 വര്‍ഷം തികയുകയാണ്. ഈ ബുള്ളറ്റിന്‍ 50 വര്‍ഷമായി തുടര്‍ച്ചയായി നിരവധി ആളുകളെ സംസ്‌കൃതവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ആകാശവാണി കുടുംബത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ, പുരാതന ഭാരതീയ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും പുരോഗതിയില്‍ സംസ്‌കൃതത്തിന് വലിയ പങ്കുണ്ട്. നാം സംസ്‌കൃതത്തെ ബഹുമാനിക്കുകയും നമ്മുടെ ദൈനംദിന ജീവിതവുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോള്‍ ബാംഗ്ലൂരില്‍ പലരും ഇത്തരമൊരു ശ്രമം നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ ഒരു പാര്‍ക്കുണ്ട് - കബ്ബണ്‍ പാര്‍ക്ക്! ഇവിടെയുള്ളവര്‍ ഈ പാര്‍ക്കില്‍ ഒരു പുതിയ പരമ്പര ആരംഭിച്ചു. ഇവിടെ ആഴ്ചയില്‍ ഒരിക്കല്‍, എല്ലാ ഞായറാഴ്ചയും, കുട്ടികളും യുവാക്കളും മുതിര്‍ന്നവരും പരസ്പരം സംസ്‌കൃതത്തില്‍ സംസാരിക്കുന്നു. ഇത് മാത്രമല്ല, സംസ്‌കൃതത്തില്‍ മാത്രം നിരവധി സംവാദ സെഷനുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. അവരുടെ സംരംഭത്തിന്റെ പേര് - സംസ്‌കൃത വാരാന്ത്യം! ഒരു വെബ്സൈറ്റിലൂടെ ശ്രീമതി സമഷ്ടി ഗുബ്ബിയാണ് ഇത് ആരംഭിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ഈ ശ്രമം ബെംഗളൂരുവിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. നമ്മളെല്ലാവരും അത്തരം ശ്രമങ്ങളില്‍ പങ്കാളികളാകുകയാണെങ്കില്‍, ലോകത്തിലെ പുരാതനവും ശാസ്ത്രീയവുമായ ഒരു ഭാഷയില്‍ നിന്ന് നമുക്ക് ധാരാളം പഠിക്കാനാകും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന്‍ കി ബാത്തിന്റെ' ഈ അദ്ധ്യായത്തില്‍ നിങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ഈ പരമ്പര പഴയതുപോലെ തുടരും. ഇനി ഒരാഴ്ച കഴിഞ്ഞ് വിശുദ്ധ രഥയാത്ര ആരംഭിക്കാന്‍ പോകുന്നു. മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹം എല്ലാ രാജ്യക്കാര്‍ക്കും എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമര്‍നാഥ് യാത്രയും ആരംഭിച്ചു, അടുത്ത ദിവസങ്ങളില്‍ പണ്ഡര്‍പൂര്‍ വാരിയും ആരംഭിക്കാന്‍ പോകുന്നു. ഈ യാത്രകളില്‍ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. കച്ചി പുതുവത്സരം - ആഷാഢി ബീജ് ഉത്സവം വരാന്‍ പോകുന്നു.. എല്ലാ ഉത്സവങ്ങള്‍ക്കും-ആഘോഷങ്ങള്‍ക്കും  നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പോസിറ്റീവിറ്റിയുമായി ബന്ധപ്പെട്ട പൊതു പങ്കാളിത്തത്തിന്റെ ഇത്തരം ശ്രമങ്ങള്‍ നിങ്ങള്‍ തുടര്‍ന്നും പങ്കുവെയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത മാസം നിങ്ങളുമായി വീണ്ടും കണ്ടുമുട്ടാന്‍  ഞാന്‍ കാത്തിരിക്കുകയാണ്. അതുവരെ നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും പരിപാലിക്കുക. വളരെ നന്ദി. നമസ്‌കാരം.

NS MRD
.......



(Release ID: 2029647) Visitor Counter : 52