വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ എഫ് ഐ സി സി ഐ യുടെ ദേശീയ കോൺക്ലേവിനെ അഭിസംബോധന ചെയ്തു

Posted On: 27 FEB 2024 2:54PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 27, 2024

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ഇന്ന് എഫ് ഐ സി സി ഐ (FICCI)യുടെ ദേശീയ കോൺക്ലേവിനെ അഭിസംബോധന ചെയ്തു.

'വികസിത ഭാരതം @ 2047: വികസിത ഭാരതവും & വ്യവസായവും' എന്ന വിഷയത്തിൽ സംസാരിച്ച ശ്രീ ഠാക്കൂർ, ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരുമായി പങ്കാളിത്തം സ്ഥാപിക്കാനും ഇന്ത്യയുടെ കഴിവുകളും സാധ്യതകളും ചൂഷണം ചെയ്യാനും വ്യവസായ പ്രമുഖരെ ഉദ്‌ബോധിപ്പിച്ചു. ഇത് ഭാരതത്തെ വികസിതമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കും.

സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലേക്കും രാജ്യത്തിൻ്റെ എല്ലാ കോണുകളിലേക്കും യുപിഐ സേവനങ്ങൾ എത്തിയിട്ടുണ്ടെന്നും ലോകത്തെ ഡിജിറ്റൽ പണമിടപാടുകളിൽ 46 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്നും നമ്മുടെ സാങ്കേതിക വൈദഗ്ധ്യത്തിനായി ലോകം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രധാന നേട്ടങ്ങൾ എടുത്ത് പറഞ്ഞ മന്ത്രി, 40 ദശലക്ഷം വീടുകൾ, 100 ദശലക്ഷം ശുചിമുറികൾ, 100 ദശലക്ഷത്തിലധികം എൽപിജി സിലിണ്ടറുകൾ എന്നിവ നൽകിയിട്ടുണ്ടെന്നും 130 ദശലക്ഷത്തിലധികം ടാപ്പ് വാട്ടർ കണക്ഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പറഞ്ഞു. 600 ദശലക്ഷത്തിലധികം ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുണ്ട്, 800 ദശലക്ഷത്തിലധികം ആളുകൾക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനത്തിൽ ഗവൺമെൻ്റ് ഊന്നൽ നൽകിയിട്ടുണ്ടെന്നും ദേശീയ പാത നിർമാണം 90,000 കിലോമീറ്ററിൽ നിന്ന് 150,000 കിലോമീറ്ററായി ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളുടെ എണ്ണം 74-ൽ നിന്ന് 150 ആയി ഇരട്ടിയായി. എയിംസുകളുടെ എണ്ണത്തിൽ 7 ൽ നിന്നും 23 ആയി വർധന ഉണ്ടായതായും ഐഐടികൾ 12 ൽ നിന്ന് 19 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ റോഡുകളുടെ നീളം ഇരട്ടിയായി. ഇവയും മറ്റ് നടപടികളും ഇന്ത്യയെ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാക്കിയിട്ടുണ്ട്.

2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി മാറ്റുന്നതിനുള്ള അടിത്തറയാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഗവണ്മെന്റ് സ്ഥാപിച്ചതെന്ന് ശ്രീ ഠാക്കൂർ പറഞ്ഞു.
 



(Release ID: 2009714) Visitor Counter : 49