പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തില്‍ കസ്റ്റംസ് - പരോക്ഷനികുതി നര്‍ക്കോട്ടിക്‌സ് ദേശീയ അക്കാദമിയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ (കസ്റ്റംസ് - പരോക്ഷനികുതി) 74, 75 ബാച്ചുകളിലെ ഓഫീസര്‍ ട്രെയിനികളുമായും ഭൂട്ടാനിലെ റോയല്‍ സിവില്‍ സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി

“രാജ്യത്തിന് ആധുനിക ആവാസവ്യവസ്ഥ പ്രദാനം ചെയ്യുക എന്നതാണ് NACIN-ന്റെ കര്‍ത്തവ്യം”

“ശ്രീരാമന്‍ സദ്ഭരണത്തിന്റെ മഹത്തായ പ്രതീകമാണ്, NACIN-നും വലിയ പ്രചോദനമാകാന്‍ അദ്ദേഹത്തിനു കഴിയും”

“ഞങ്ങള്‍ രാജ്യത്തിനു ജിഎസ്‌ടിയുടെ രൂപത്തില്‍ ആധുനിക സംവിധാനം നല്‍കുകയും ആദായനികുതി ലളിതമാക്കുകയും സമ്പർക്കരഹിത ആദായനിർണയം അവതരിപ്പിക്കുകയും ചെയ്തു. ഈ പരിഷ്‌കാരങ്ങളെല്ലാം റെക്കോര്‍ഡ് നികുതിസമാഹരണത്തിനു കാരണമായി”

“ഞങ്ങള്‍ ജനങ്ങളില്‍നിന്ന് എന്തെടുത്താലും, ഞങ്ങള്‍ അവര്‍ക്ക് അത് തിരികെ നല്കും; ഇതാണു സദ്ഭരണവും രാമരാജ്യത്തിന്റെ സന്ദേശവും”

“അഴിമതിക്കെതിരായ പോരാട്ടം, അഴിമതിക്കാര്‍ക്കെതിരായ നടപടി എന്നിവയ്ക്കാണ് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നത്”

“വിഭവങ്ങള്‍ നല്‍കിയാല്‍ ദാരിദ്ര്യത്തെ പരാജയപ്പെടുത്താനുള്ള ശക്തി ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്കുണ്ട്”

“കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഏകദേശം 25 കോടി പേരെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാന്‍ ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലൂടെ കഴിഞ്ഞു”



Posted On: 16 JAN 2024 6:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തില്‍ കസ്റ്റംസ് - പരോക്ഷനികുതി - നര്‍ക്കോട്ടിക്‌സ് ദേശീയ അക്കാദമിയുടെ (National Academy of Customs, Indirect Taxes & Narcotics - NACIN) പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. തദവസത്തില്‍ നടത്തിയ പ്രദര്‍ശനവും അദ്ദേഹം വീക്ഷിച്ചു. ഇന്ത്യന്‍ റവന്യൂ സര്‍വീസിന്റെ (കസ്റ്റംസ് & പരോക്ഷനികുതി) 74, 75 ബാച്ചുകളിലെ ഓഫീസര്‍ ട്രെയിനികളുമായും ഭൂട്ടാനിലെ റോയല്‍ സിവില്‍ സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പാലസമുദ്രത്തില്‍ പാലസമുദ്രത്തില്‍ കസ്റ്റംസ് - പരോക്ഷനികുതി - നര്‍ക്കോട്ടിക്‌സ് ദേശീയ അക്കാദമിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എല്ലാവരെയും അഭിനന്ദിച്ചു. പാലസമുദ്രം മേഖലയുടെ പ്രത്യേകത എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അത് ആത്മീയത, രാഷ്ട്രനിര്‍മാണം, സദ്ഭരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയുടെ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി. പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബയുടെ ജന്മസ്ഥലം, മഹാനായ സ്വാതന്ത്ര്യസമരസേനാനി പത്മശ്രീ കല്ലൂര്‍ സുബ്ബ റാവു, പ്രശസ്ത പാവകളി കലാകാരന്‍ ദളവൈ ചലപതി റാവു, മഹത്തായ വിജയനഗര സാമ്രാജ്യത്തിന്റെ സദ്ഭരണം എന്നിവ ഈ പ്രദേശത്ത് നിന്നുള്ള പ്രചോദനത്തിന്റെ ഉറവിടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. NACIN-ന്റെ പുതിയ ക്യാമ്പസ് സദ്ഭരണത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തെ വ്യാപാര-വ്യവസായ മേഖലകള്‍ക്ക് ഉത്തേജനം നല്‍കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ന് തിരുവള്ളുവര്‍ ദിനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, മഹാനായ തമിഴ് ജ്ഞാനിയെ ഉദ്ധരിച്ചുകൊണ്ട് ജനാധിപത്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിലേക്ക് നയിക്കുന്ന നികുതിസമാഹരണത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് അടിവരയിട്ടു.

നേരത്തെ ലേപാക്ഷിയിലെ വീരഭദ്ര ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി രംഗനാഥ രാമായണത്തിലെ ശ്ലോകങ്ങള്‍ ശ്രവിച്ചിരുന്നു. ഭജന കീര്‍ത്തനത്തില്‍ ഭക്തര്‍ക്കൊപ്പം പ്രധാനമന്ത്രിയും പങ്കെടുത്തു. രാമ ജടായു സംവാദം നടന്നത് സമീപത്താണെന്ന വിശ്വാസം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അയോധ്യധാമിലെ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുമ്പായി താന്‍ 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനം നടത്തുകയാണെന്നും പറഞ്ഞു. ഈ പുണ്യകാലത്ത് ക്ഷേത്രത്തിലെത്താനായതിലും അനുഗ്രഹം നേടാനായതിലും അദ്ദേഹം കൃതജ്ഞത പ്രകടിപ്പിച്ചു.

രാമഭക്തിയുടെ അന്തരീക്ഷം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, ശ്രീരാമൻ നൽകുന്ന പ്രചോദനം ഭക്തിക്ക് അതീതമാണെന്നും ചൂണ്ടിക്കാട്ടി. സദ്ഭരണത്തിന്റെ മഹത്തായ പ്രതീകമാണ് ശ്രീരാമനെന്നും NACIN-നും വലിയ പ്രചോദനമാകാൻ അദ്ദേഹത്തിനു കഴിയുമെന്നും ശ്രീ മോദി പറഞ്ഞു.

മഹാത്മാഗാന്ധിയെ ഉദ്ധരിച്ച്, രാമരാജ്യമെന്ന ആശയം തന്നെയാണ് യഥാർഥ ജനാധിപത്യത്തിനു പിന്നിലെ ആശയമെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജീവിതാനുഭവമാണു രാമരാജ്യ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നതിനു പിന്നിലെ കാരണമെന്ന് ഉയർത്തിക്കാട്ടിയ അദ്ദേഹം, ഓരോ പൗരന്റെയും ശബ്ദം കേൾക്കുകയും ഏവർക്കും അർഹമായ ആദരം ലഭിക്കുകയും ചെയ്യുന്ന രാഷ്ട്രത്തെക്കുറിച്ചു സംസാരിച്ചു. “ഇതു രാമരാജ്യത്തിലെ പൗരന്മാരെക്കുറിച്ചാണു പറയുന്നത്”- ഒരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. “രാമരാജ്യത്തെ പൗരന്മാരേ, നിങ്ങളുടെ തല ഉയർത്തിപ്പിടിച്ചു നീതിക്കായി പോരാടൂ. ഏവരേയും തുല്യമായി പരിഗണിക്കൂ. ദുർബലരെ സംരക്ഷിക്കൂ. ഏറ്റവും ഉയർന്ന നിലയിൽ ധർമം മുറുകെപ്പിടിക്കൂ. നിങ്ങൾ രാമരാജ്യവാസികളാണ്”. ഏവർക്കും തലയുയർത്തി അന്തസ്സോടെ നടക്കാൻ കഴിയുന്ന ഈ നാല‌ുസ്തംഭങ്ങളിലാണു രാമരാജ്യം സ്ഥാപിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ ആധുനിക സ്ഥാപനങ്ങളുടെ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്ന ഭരണാധികാരികൾ എന്ന നിലയിൽ, നിങ്ങൾ ഈ നാലു ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവ മനസ്സിൽ സൂക്ഷിക്കുകയും വേണം” - പ്രധാനമന്ത്രി പറഞ്ഞു.

രാമരാജ്യത്തിലെ നികുതി സമ്പ്രദായത്തെക്കുറിച്ചുള്ള സ്വാമി തുളസീദാസിന്റെ ആഖ്യാനവും പ്രധാനമന്ത്രി പരാമർശിച്ചു. രാംചരിതമാനസത്തെ ഉദ്ധരിച്ച്, നികുതിയുടെ ക്ഷേമവശം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജനങ്ങളിൽനിന്നു ലഭിക്കുന്ന നികുതിയുടെ ഓരോ പൈസയും സമൃദ്ധി ഉത്തേജിപ്പിക്കുന്നതിനു ജനക്ഷേമത്തിനായി വിനിയോഗിക്കും. ഇത് കൂടുതൽ വിശദീകരിച്ച്, കഴിഞ്ഞ 10 വർഷത്തെ നികുതിപരിഷ്കാരങ്ങളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. മുൻകാലങ്ങളിലെ സുതാര്യമല്ലാത്ത വിവിധ നികുതി സമ്പ്രദായങ്ങൾ അദ്ദേഹം അനുസ്മരിച്ചു. “ഞങ്ങൾ രാജ്യത്തിനു ജിഎസ്‌ടിയുടെ രൂപത്തിൽ ആധുനിക സംവിധാനം നൽകുകയും ആദായനികുതി ലളിതമാക്കുകയും സമ്പർക്കരഹിത നിർണയം അവതരിപ്പിക്കുകയും ചെയ്തു. ഈ പരിഷ്കാരങ്ങളെല്ലാം റെക്കോർഡ് നികുതിസമാഹരണത്തിനു കാരണമായി”- പ്രധാനമന്ത്രി പറഞ്ഞു. വിവിധ പദ്ധതികളിലൂടെ ഞങ്ങൾ ജനങ്ങളുടെ പണം തിരികെ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുമാനനികുതി ഇളവുപരിധി 2 ലക്ഷം രൂപയിൽനിന്ന് 7 ലക്ഷം രൂപയായി ഉയർത്തിയതായി അദ്ദേഹം പറഞ്ഞു. 2014നു ശേഷമുള്ള നികുതിപരിഷ്‌കാരങ്ങൾ പൗരന്മാർക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ നികുതി ലാഭിക്കാൻ കാരണമായി. രാജ്യത്തു നികുതിദായകരുടെ എണ്ണം തുടർച്ചയായി വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം നന്നായി വിനിയോഗിക്കുന്നതിൽ അവർ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ജനങ്ങളിൽനിന്ന് എടുത്തതെല്ലാം ജനങ്ങൾക്കു തിരികെ നൽകി. ഇതാണു സദ്ഭരണവും രാമരാജ്യത്തിന്റെ സന്ദേശവും” - അദ്ദേഹം പറഞ്ഞു.

രാമരാജ്യത്തിലെ വിഭവങ്ങളുടെ പരമാവധി വിനിയോഗത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിനു വൻ നഷ്ടമുണ്ടാക്കുന്ന പദ്ധതികൾ സ്തംഭിപ്പിക്കാനും മാറ്റിവയ്ക്കാനും വഴിതിരിച്ചുവിടാനും ശ്രമിച്ച മുൻ ഗവണ്മെന്റിനെ പരാമർശിച്ച്, അത്തരം പ്രവണതകൾക്കെതിരെ മുന്നറിയിപ്പു നൽകി ശ്രീരാമൻ ഭരതനുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ചു. “നിങ്ങൾ കുറഞ്ഞ ചെലവിൽ, കൂടുതൽ പ്രയോജനം ലഭിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”. കഴിഞ്ഞ 10 വർഷമായി നിലവിലെ ഗവണ്മെന്റ് ചെലവ് കണക്കിലെടുത്തു പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോസ്വാമി തുളസീദാസിനെ ഉദ്ധരിച്ചുകൊണ്ട്, പാവപ്പെട്ടവരെ പിന്തുണയ്ക്കുകയും അര്‍ഹതയില്ലാത്തവരെ പുറത്താക്കുകയും ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന് പ്രധാനമന്ത്രി മോദി ഒരിക്കൽ കൂടി പറയുകയുണ്ടായി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 കോടി വ്യാജ പേരുകള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു. ''ഇന്ന്, ഓരോ പൈസയും അതിന് അര്‍ഹതയുള്ള ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിനും അഴിമതിക്കാര്‍ക്കെതിരായ നടപടികൾക്കുമാണ് ഗവൺമെന്റ് മുന്‍ഗണന നൽകുന്നത്'' - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 9 വർഷത്തിനിടെ 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത് ഇപ്പോഴത്തെ സർക്കാരിന്റെ ശ്രമഫലമായാണെന്ന് നീതി ആയോഗ് ഇന്നലെ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ കാണാൻ കഴിയുമെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു പറഞ്ഞു. ഏതാനും ദശാബ്ദങ്ങളായി ദാരിദ്ര്യനിർമാർജ്ജനത്തിനായുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവരുന്ന ഒരു രാജ്യത്ത് ഇത് തികച്ചും അഭൂതപൂര്‍വമായ നേട്ടമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, 2014-ല്‍ അധികാരത്തില്‍ വന്നതുതൊട്ട് പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഗവണ്‍മെന്റ് മുന്‍ഗണനയുടെ നൽകുന്നതിന്റെ ഫലമാണിതെന്നും പറഞ്ഞു. മാര്‍ഗ്ഗങ്ങളും അതിന് വേണ്ടിയുള്ള ശ്രോതസ്സും ലഭ്യമാക്കിയാൽ ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ദാരിദ്ര്യത്തെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ''ഇന്ന് അത് യാഥാര്‍ത്ഥ്യമാകുന്നത് നമുക്ക് കാണുവാനും കഴിയും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സ്വയം തൊഴില്‍, പാവപ്പെട്ടവർക്കായുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കായി ഗവണ്‍മെന്റ് ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. ''പാവപ്പെട്ടവരുടെ കാര്യശേഷി ശക്തിപ്പെടുത്തുകയും സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തപ്പോള്‍, അവര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങി'', ജനുവരി 22നു നടക്കുവാൻ പോകുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി മറ്റൊരു സന്തോഷവാര്‍ത്തയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ''ഇന്ത്യയില്‍ ദാരിദ്ര്യം കുറയ്ക്കാന്‍ കഴിയും, അത് എല്ലാവരിലും ഒരു പുതിയ വിശ്വാസം നിറയ്ക്കുകയും രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും'', അദ്ദേഹം അഭിപ്രായപ്പെട്ടു. ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞതിന്റെ നേട്ടം ഉയർന്നുവരുന്ന നവ-മദ്ധ്യവർഗത്തിനും കൂടുതൽ വ്യാപിച്ചു വരുന്ന മദ്ധ്യവര്‍ഗത്തിനുമാണു പ്രധാനമന്ത്രി നല്‍കിയത്.  നവ-മദ്ധ്യവര്‍ഗത്തിന്റെ വളര്‍ച്ചയുടെ സാദ്ധ്യതയും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്കുള്ള അവരുടെ സംഭാവനയും ലോകം തിരിച്ചറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''അത്തരമൊരു സാഹചര്യത്തില്‍, NACIN അതിന്റെ ഉത്തരവാദിത്തം കൂടുതല്‍ ഗൗരവത്തോടെ നിര്‍വഹിക്കണം.

ശ്രീരാമന്റെ ജീവിതം ഉദാഹരണമാക്കി എടുത്തുകൊണ്ട്, സബ്കാ പ്രയാസ് എന്ന ഉദ്യമത്തിനു വേണ്ടി ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നു താന്‍ നടത്തിയ ആഹ്വാനം പ്രധാനമന്ത്രി മോദി കൂടുതല്‍ വിശദീകരിച്ചു. രാവണനെതിരെയുള്ള പോരാട്ടത്തില്‍ ശ്രീരാമന്‍ വിഭവങ്ങള്‍ വിവേകപൂര്‍വ്വം വിനിയോഗിക്കുകയും അവയെ ഒരു വലിയ ശക്തിയാക്കി മാറ്റുകയും ചെയ്തത് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രനിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തിരിച്ചറിയാന്‍ ആവശ്യപ്പെട്ടാണ് അദ്ദേഹം ഉപസംഹരിച്ചത്; കൂടാതെ രാജ്യത്തിന്റെ വരുമാനവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനും വ്യവസായം എളുപ്പമാക്കുന്നതിനും കൂട്ടായ ശ്രമങ്ങള്‍ക്കും ആഹ്വാനം ചെയ്തു.
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ശ്രീ എസ് അബ്ദുള്‍ നസീര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ ശ്രീ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു.

പശ്ചാത്തലം

ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിലെ പാലസമുദ്രത്തിലുള്ള നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻകം ടാക്സ് ആൻഡ് നാര്‍ക്കോട്ടിക്സിൻ്റെ (നാസിന്‍) പുതിയ അത്യാധുനിക കാമ്പസ് എന്നിവ സിവില്‍ സര്‍വീസ് കപ്പാസിറ്റി ബിൽഡിംഗിലൂടെ ഭരണം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പിലാണ്. പരോക്ഷ നികുതി (കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ്, ചരക്കു സേവന നികുതി), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ മേഖലകളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരമോന്നത സ്ഥാപനമാണ് അക്കാദമി. ഇന്ത്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് & പരോക്ഷ നികുതി) ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര അനുബന്ധ സേവനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പങ്കാളികളായ രാജ്യങ്ങള്‍ക്കും ദേശീയ തലത്തിലുള്ള ഈ ലോകോത്തര പരിശീലന സ്ഥാപനം പരിശീലനം നല്‍കും.
ഈ പുതിയ കാമ്പസ് കൂട്ടിച്ചേര്‍ക്കുന്നതോടെ, പരിശീലനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി വിവിധ നവയുഗ സാങ്കേതികവിദ്യകളുടെ ഉപയോഗത്തില്‍ നാസിന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

 

NK

(Release ID: 1996769) Visitor Counter : 90