പ്രധാനമന്ത്രിയുടെ ഓഫീസ്‌

പോലീസ് ഡയറക്ടര്‍ ജനറല്‍മാര്‍/ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ എന്നിവരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു


2047-ഓടെ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍, ഇന്ത്യന്‍ പോലീസ് സ്വയം ആധുനികവും ലോകോത്തരവുമായ പോലീസ് സേനയായി പരിവര്‍ത്തനം ചെയ്യണം: പ്രധാനമന്ത്രി

സുപ്രധാനമായ പുതിയ ക്രിമിനല്‍ നിയമങ്ങളുടെ നിര്‍മ്മാണം ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ  അടിസ്ഥാനപരമായ മാറ്റമാണ്: പ്രധാനമന്ത്രി

'പൗരന്‍ ആദ്യം, അന്തസ്സ് ആദ്യം, നീതി ആദ്യം' എന്ന മനോഭാവത്തോടെയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിര്‍മ്മിച്ചത്: പ്രധാനമന്ത്രി

സ്ത്രീകള്‍ക്ക് എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് സ്ത്രീ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി പോലീസിനെ ഉദ്‌ബോധിപ്പിച്ചു

പൗരന്മാരുടെ ഗുണത്തിനായുള്ള സകാരാത്മക വിവരങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളെ പോലീസ് സ്‌റ്റേഷനുകള്‍ ഉപയോഗിക്കണം: പ്രധാനമന്ത്രി

Posted On: 07 JAN 2024 8:34PM by PIB Thiruvananthpuram

ജയ്പൂരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ 2024 ജനുവരി 6, 7 തീയതികളിലായി നടന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ / ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ 58-ാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിര്‍മ്മിച്ചതിതിനെ കുറിച്ച് ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി ഈ നിയമങ്ങളുടെ നിര്‍മ്മാണം ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ ഒരു അടിസ്ഥാനപരമായ  മാറ്റമാണെന്ന് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ''പൗരന്‍ ആദ്യം, അന്തസ്സ് ആദ്യം, നീതി ആദ്യം' എന്ന മനോഭാവത്തോടെയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ രൂപപ്പെടുത്തിയതെന്നും ദണ്ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം ഇനി ഡാറ്റ ഉപയോഗിച്ചാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതുതായി നിര്‍മ്മിച്ച നിയമങ്ങളുടെ പിന്നിലെ വൈകാരിക മനോഭാവം സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഭാവനാപരമായി ചിന്തിക്കണമെന്ന് പ്രധാനമന്ത്രി പോലീസ് മേധാവികളെ ഉദ്‌ബോധിപ്പിച്ചു. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അവകാശങ്ങളേയും സംരക്ഷണത്തേയും കുറിച്ച് അവരെ ബോധവല്‍ക്കരിക്കണമെന്നതില്‍ പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്തു. സ്ത്രീകള്‍ക്ക്  എവിടെയും എപ്പോള്‍ വേണമെങ്കിലും നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് സ്ത്രീ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം പോലീസിനെ ഉദ്‌ബോധിപ്പിച്ചു.

പോലീസിന്റെ നല്ല പ്രതിച്ഛായ പൗരന്മാരില്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി അടിവരയിട്ടു. പൗരന്മാരുടെ ഗുണത്തിനായുള്ള നല്ല വിവരങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ സാമൂഹിക മാധ്യമം ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും ദുരന്ത നിവാരണത്തെക്കുറിച്ചും മുന്‍കൂട്ടിയുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പൗര-പോലീസ് ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിര്‍ത്തി ഗ്രാമങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ ഗ്രാമങ്ങളായതിനാല്‍ പ്രാദേശിക ജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിച്ചുകൊണ്ട് അതിര്‍ത്തി ഗ്രാമങ്ങളില്‍ സേവനം നടത്താൻ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ-എല്‍1 ന്റെ വിജയവും അറബിക്കടലില്‍ നിന്നും തട്ടിക്കൊണ്ടുപോയ കപ്പലില്‍ നിന്നുള്ള 21 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന അതിവേഗം രക്ഷപ്പെടുത്തിയതും ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യ ലോകത്തിലെ ഒരു വലിയ ശക്തിയായി ഉയര്‍ന്നുവരുന്നുവെന്നാണ് ഇത്തരം നേട്ടങ്ങള്‍ കാണിക്കുന്നതെന്നും പറഞ്ഞു. . ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയത്തിന് സമാനമാണ് ആദിത്യ-എല്‍1 വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ വിജയകരമായ പ്രവര്‍ത്തനത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു.  2047 ഓടെ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി ആഗോള പ്രൊഫൈലിനും രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ദേശീയ ശക്തിക്കും അനുസൃതമായി, ഇന്ത്യന്‍ പോലീസ് ആധുനികവും ലോകോത്തരവുമായ പോലീസ് സേനയായി സ്വയം പരിവര്‍ത്തനപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശിഷ്ട സേവനങ്ങള്‍ക്കുള്ള പോലീസ് മെഡലും പ്രധാനമന്ത്രി വിതരണം ചെയ്യുകയും ജയ്പൂരില്‍ നടന്ന ത്രിദിന ഡി.ജി.പിമാരുടെയും/ഐ.ജി.പിമാരുടെയും സമ്മേളനം സമാപിക്കുകയും ചെയ്തു.
സമ്മേളനത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സഹമന്ത്രിമാര്‍, കേന്ദ്ര

ആഭ്യന്തര സെക്രട്ടറി, സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഡി.ജി.പിമാര്‍/ഐ.ജി.പിമാര്‍, കേന്ദ്ര പോലീസ് സംഘടനകള്‍/കേന്ദ്ര സായുധ പോലീസ് സേനാ മേധാവികള്‍ എന്നിവരും പങ്കെടുത്തു. മുന്‍ വര്‍ഷങ്ങളിലെന്നപോലെ, രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവിധ റാങ്കുകളിലുള്ള 500-ലധികം പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് ഹൈബ്രിഡ് മാതൃകയിലാണ് നടന്നത്. പുതുതായി നിര്‍മ്മിച്ച പ്രധാന ക്രിമിനല്‍ നിയമങ്ങള്‍, ഭീകരവാദ വിരുദ്ധ തന്ത്രങ്ങള്‍, ഇടതുപക്ഷ തീവ്രവാദം, ഉയര്‍ന്നുവരുന്ന സൈബര്‍ ഭീഷണികള്‍, ലോകമെമ്പാടുമുള്ള തീവ്രവാദ വിരുദ്ധ മുന്‍കൈകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ദേശീയ സുരക്ഷയുടെ നിര്‍ണായക ഘടകങ്ങള്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു.

--NS--



(Release ID: 1994044) Visitor Counter : 121