പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്തു


നാരിശക്തി വന്ദൻ അധിനിയത്തെ ഏകകണ്ഠമായി പിന്തുണയ്ക്കാൻ രാജ്യസഭാംഗങ്ങളോട് അഭ്യർത്ഥിച്ചു

"പുതിയ പാർലമെന്റ് പുതിയ കെട്ടിടം മാത്രമല്ല, പുതിയ തുടക്കത്തിന്റെ പ്രതീകം കൂടിയാണ്"

“രാജ്യസഭാ ചർച്ചകൾ എല്ലായ്‌പ്പോഴും നിരവധി മഹാന്മാരുടെ സംഭാവനകളാൽ സമ്പന്നമാണ്. ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് മഹനീയമായ ഈ സഭ ഊർജം പകരും."

"പല നിർണായക കാര്യങ്ങളിലും സഹകരണ ഫെഡറലിസം അതിന്റെ ശക്തി പ്രകടമാക്കിയിട്ടുണ്ട്"

"പുതിയ പാർലമെന്റ് മന്ദിരത്തിൽ നാം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, അത് വികസിത ഇന്ത്യയുടെ സുവർണ നൂറ്റാണ്ടായിരിക്കും."

"സ്ത്രീകളുടെ സാധ്യതകൾക്ക് അവസരങ്ങൾ ലഭിക്കണം. അവരുടെ ജീവിതത്തിലെ ‘നിയന്ത്രണങ്ങളുടെ’ കാലം കഴിഞ്ഞു"

"ജീവിതത്തിന്റെ അനായാസതയെക്കുറിച്ച് നാം സംസാരിക്കുമ്പോൾ, അതിൽ ആദ്യ അവകാശവാദം സ്ത്രീകളുടേതാണ്"


Posted On: 19 SEP 2023 3:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ രാജ്യസഭയെ അഭിസംബോധന ചെയ്തു. ഈ സന്ദർഭം ചരിത്രപരവും അവിസ്മരണീയവുമാണെന്ന് സഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സഭയിലെ തന്റെ പ്രസംഗം അനുസ്മരിക്കുകയും ഈ പ്രത്യേക അവസരത്തിൽ രാജ്യസഭയെ അഭിസംബോധന ചെയ്യാൻ അവസരമൊരുക്കിയതിന് അദ്ദേഹം അധ്യക്ഷനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

രാജ്യസഭയെ പാർലമെന്റിന്റെ ഉപരിസഭയായാണ് പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഏറിയും കുറഞ്ഞുമുള്ള രാഷ്ട്രീയ ചർച്ചകൾക്ക് ഉപരി ഗൗരവമേറിയ ബൗദ്ധിക വ്യവഹാരങ്ങളുടെ കേന്ദ്രമായി സഭ മാറുമെന്നതായിരുന്നു ഭരണഘടനാ നിർമ്മാതാക്കളുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം അടിവരയിട്ടു. "അത് രാജ്യത്തിന്റെ സ്വാഭാവിക പ്രതീക്ഷയാണ്". രാഷ്ട്രത്തിനുള്ള ഇത്തരം സംഭാവനകൾ സഭാനടപടികളുടെ മൂല്യം വർധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്റ് കേവലം നിയമനിർമ്മാണ സ്ഥാപനമല്ലെന്നും കൂടിയാലോചനാ സ്ഥാപനമാണെന്നും സർവ്വേപ്പള്ളി രാധാകൃഷ്ണനെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിൽ ഗുണനിലവാരമുള്ള ചർച്ചകൾ കേൾക്കുന്നത് എപ്പോഴും സന്തോഷകരമാണെന്ന് ശ്രീ മോദി പറഞ്ഞു. പുതിയ പാർലമെന്റ് ഒരു പുതിയ കെട്ടിടം മാത്രമല്ല, ഒരു പുതിയ തുടക്കത്തിന്റെ പ്രതീകം കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമൃത കാലത്തിന്റെ പ്രഭാതത്തിൽ, ഈ പുതിയ കെട്ടിടം 140 കോടി ഇന്ത്യക്കാരിൽ ഒരു പുതിയ ഊർജം പകരും- അദ്ദേഹം പറഞ്ഞു. രാജ്യം ഇനി കാത്തിരിക്കാൻ തയ്യാറല്ല. അതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പുതിയ ചിന്തയും ശൈലിയും ഉപയോഗിച്ച് നീങ്ങേണ്ട സമയമാണിതെന്നും, അതിന് പ്രവർത്തന വ്യാപ്തിയും ചിന്താ പ്രക്രിയയും വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടപടികളുടെ ആർജ്ജവത്തിലൂടെ രാജ്യത്തുടനീളമുള്ള നിയമനിർമ്മാണ സമിതികൾക്ക് പ്രചോദനത്തിന്റെ ഉറവിടമാകാൻ സഭയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 9 വർഷത്തിനിടയിൽ കൈക്കൊണ്ട തീരുമാനങ്ങൾ പരാമർശിച്ചു കൊണ്ട്,

പതിറ്റാണ്ടുകളായി തീർപ്പുകൽപ്പിക്കാത്തതും, എന്നാൽ ചരിത്രപരമായി കണക്കാക്കപ്പെട്ടതുമായ വിഷയങ്ങൾ പ്രധാനമന്ത്രി എടുത്തു കാട്ടി. "ഇത്തരം വിഷയങ്ങളിൽ തൊടുന്നത് രാഷ്ട്രീയ കാഴ്ചപ്പാടിൽ വലിയ തെറ്റായി കണക്കാക്കപ്പെട്ടിരുന്നു", രാജ്യസഭയിൽ ആവശ്യമായ അംഗബലം ഇല്ലാതിരുന്നിട്ടും സർക്കാർ ഈ ദിശയിൽ വലിയ മുന്നേറ്റം നടത്തിയെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രശ്‌നങ്ങൾ ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്തതിൽ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, അംഗങ്ങളുടെ പക്വതയെയും ബുദ്ധിയെയും അതിൽ അദ്ദേഹം പ്രശംസിച്ചു. “രാജ്യസഭയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചത് സഭയിലെ കേവലമായ എണ്ണം കൊണ്ടല്ല, മറിച്ച് വൈദഗ്ധ്യവും വിവേകവും കൊണ്ടാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടത്തിന് സഭയിലെ എല്ലാ അംഗങ്ങൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിൽ ഭരണ നിർവഹണത്തിൽ മാറ്റങ്ങളുണ്ടായിട്ടും ദേശീയതാൽപ്പര്യം പരമോന്നതമായി നിലനിർത്താനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സഹകരണ ഫെഡറലിസത്തിന് ഊന്നൽ നൽകുന്ന കാലത്ത്, നിർണായകമായ പല കാര്യങ്ങളിലും വലിയ സഹകരണത്തോടെയാണ് രാജ്യം മുന്നോട്ട് പോയതെന്ന് , സംസ്ഥാനങ്ങളുടെ സഭയെന്ന നിലയിൽ രാജ്യസഭയുടെ പങ്ക് അടിവരയിട്ട് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ ഉദാഹരണമായി കൊറോണ മഹാമാരിയെ അദ്ദേഹം പരാമർശിച്ചു.

ദുരിതകാലത്ത് മാത്രമല്ല, ആഘോഷ വേളകളിലും ഇന്ത്യ ലോകത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 60 ലധികം നഗരങ്ങളിലെ ജി 20 പരിപാടികളിലും ഡൽഹിയിൽ നടന്ന ഉച്ചകോടിയിലും ഈ മഹത്തായ രാജ്യത്തിന്റെ വൈവിധ്യം പ്രദർശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇതാണ് സഹകരണ ഫെഡറലിസത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടച്ചേർത്തു. പുതിയ കെട്ടിടത്തിന്റെ രൂപരേഖയിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ ഒരു പ്രധാന സ്ഥാനം കണ്ടെത്തിയതിനാൽ, പുതിയ കെട്ടിടം ഫെഡറലിസമെന്ന മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.

50 വർഷത്തിലേറെ സമയമെടുത്ത പുരോഗതിക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന്, ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം എടുത്തുകാട്ടി പ്രധാനമന്ത്രി പരാമർശിച്ചു. വളർന്നുവരുന്ന സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടാൻ ചലനാത്മക രീതിയിൽ സ്വയം വാർത്തെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംവിധാൻ സദനിൽ, നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. 2047 ൽ പുതിയ കെട്ടിടത്തിൽ സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കുമ്പോൾ, അത് വികസിത ഭാരതത്തിലെ ആഘോഷമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴയ കെട്ടിടത്തിൽ, ലോക സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ നമ്മൾ അഞ്ചാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. “പുതിയ പാർലമെന്റിൽ നാം  ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളുടെ ഭാഗമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു. ദരിദ്രരുടെ ക്ഷേമത്തിനായി നാം നിരവധി നടപടികൾ കൈക്കൊള്ളുമ്പോൾ, പുതിയ പാർലമെന്റിൽ ആ പദ്ധതികളുടെ സമ്പൂർണത നാം കൈവരിക്കും -അദ്ദേഹം പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യകളാൽ  സജ്ജമായതിനാൽ പുതിയ പാർലമെന്റ് മന്ദിരത്തിനൊപ്പം പുതിയ സാങ്കേതികവിദ്യകളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി. സഭയിൽ ലഭ്യമായ പുതിയ സാങ്കേതിക വിദ്യകൾ ശീലമാക്കുന്നതിന് അംഗങ്ങൾ പരസ്പരം സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ ഡിജിറ്റൽ യുഗത്തിൽ, സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. പുത്തൻ ഊർജത്തോടെയും ആവേശത്തോടെയും രാഷ്ട്രം ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ജീവിതം സുഗമാക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആ സുഖസൗകര്യങ്ങൾക്ക് ആദ്യ അവകാശം സ്ത്രീകൾക്കാണെന്ന്, ലോക്‌സഭയിൽ അവതരിപ്പിച്ച നാരിശക്തി വന്ദൻ അധിനിയത്തെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. പല മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സ്ത്രീകളുടെ സാധ്യതകൾക്ക് അവസരങ്ങൾ ലഭിക്കണം. അവരുടെ ജീവിതത്തിലെ നിയന്ത്രണങ്ങളുടെ  കാലം അവസാനിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പരിപാടി ജനകീയ പരിപാടിയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൻധൻ, മുദ്ര യോജന എന്നിവയിലെ സ്ത്രീപങ്കാളിത്തവും അദ്ദേഹം പരാമർശിച്ചു. ഉജ്വല, മുത്തലാഖ് നിരോധനം, സ്ത്രീ സുരക്ഷയ്ക്കായുള്ള ശക്തമായ നിയമങ്ങൾ എന്നിവയും അദ്ദേഹം പരാമർശിച്ചു. ജി20യിലെ ഏറ്റവും വലിയ ചർച്ചാ വിഷയമാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമെന്ന് അദ്ദേഹം പറഞ്ഞു.

പാർലമെന്റിലെ സ്ത്രീ സംവരണം എന്ന വിഷയം പതിറ്റാണ്ടുകളായി തീർപ്പാകാതെ കിടക്കുകയായിരുന്നെന്നും എല്ലാവരും അവരവരുടെ കഴിവിൽ അതിനായി സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു. 1996ലാണ് ബിൽ ആദ്യമായി അവതരിപ്പിച്ചതെന്നും അടൽജിയുടെ കാലത്ത് നിരവധി ചർച്ചകളും കൂടിയാലോചനകളും നടന്നിരുന്നുവെന്നും എന്നാൽ ആവശ്യമായ അംഗബലം ഇല്ലാത്തതിനാൽ ബില്ലിന് വെളിച്ചം കാണാനായില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, ബിൽ നിയമമാകുമെന്നും, പുതിയ കെട്ടിടത്തിന്റെ പുത്തൻ ഊർജം ഉപയോഗിച്ച് രാഷ്ട്രനിർമ്മാണത്തിനായുള്ള 'നാരി ശക്തി' ഉറപ്പാക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. നാരീശക്തി വന്ദൻ അധീനിയം ഭരണഘടനാ ഭേദഗതി ബില്ലായി അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനം ലോക്‌സഭയിൽ നാളെ ചർച്ചയ്ക്ക് വരുന്നതായി ഇന്ന് അദ്ദേഹം അറിയിച്ചു. ബില്ലിന്റെ ശക്തിയും വ്യാപനവും പരമാവധി വർധിപ്പിക്കുന്നതിനായി ഏകകണ്ഠമായി പിന്തുണക്കണമെന്ന് രാജ്യസഭയിലെ അംഗങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

*****

NS

(Release ID: 1958838) Visitor Counter : 72