പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മദ്ധ്യപ്രദേശ് തൊഴില്‍ മേളയെ അഭിസംബോധന ചെയ്തു


''ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതില്‍ പുതിയതായി നിയമിക്കപ്പെടുന്നവര്‍ ഒരു സുപ്രധാന പങ്ക് വഹിക്കും''

''ഇപ്പോഴത്തെ ഗവണ്‍മെന്റ് സിലബസില്‍ പ്രാദേശിക ഭാഷകളിലെ പുസ്തകങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു''

''ഗുണപരമായ ചിന്തയോടെയും ശരിയായ ഉദ്ദേശ്യത്തോടെയും സമ്പൂര്‍ണ്ണ സമഗ്രതയോടെയും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, മുഴുവന്‍ ചുറ്റുപാടും സകാരാത്മകത കൊണ്ട് നിറയും''

''സംവിധാനത്തില്‍ നിന്നുള്ള ചോര്‍ച്ച നിര്‍ത്തിയതിന്റെ ഫലമായി പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പ്രാപ്തമായി''

''വിശ്വകര്‍മ്മജരുടെ പരമ്പരാഗത വൈദഗ്ധ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നതിനാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന ആവിഷ്‌ക്കരിച്ചത്''

Posted On: 21 AUG 2023 1:12PM by PIB Thiruvananthpuram

മദ്ധ്യപ്രദേശ് തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി ഇന്ന് അഭിസംബോധന ചെയ്തു.
ഇന്ന് നിയമന കത്തുകള്‍ ലഭിച്ചവര്‍ ഈ ചരിത്ര കാലഘട്ടത്തില്‍ അദ്ധ്യാപനത്തിന്റെ സുപ്രധാന ഉത്തരവാദിത്തത്തോട് ഒത്തുചേരുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ജോലി ലഭിക്കുന്നവരെല്ലാം ഇന്ത്യയുടെ ഭാവി തലമുറകളെ വാര്‍ത്തെടുക്കുന്നതിനും അവരെ നവീകരിക്കുന്നതിനും അവര്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതിമുള്ള ഉത്തരവാദിത്തം വഹിക്കുമെന്ന് രാഷ്ട്രത്തിന്റെ വികസനത്തില്‍ ദേശീയ സ്വഭാവത്തിന്റെ നിര്‍ണായക പങ്കിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള ചുവപ്പുകോട്ടയില്‍ നിന്നുള്ള തന്റെ പ്രസംഗത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്നത്തെ തൊഴില്‍മേളയില്‍ മദ്ധ്യപ്രദേശിലെ പ്രൈമറി സ്‌കൂളുകളില്‍ നിയമിതരായ 5,500 ലധികം അദ്ധ്യാപകര്‍ക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ മദ്ധ്യപ്രദേശില്‍ ഏകദേശം 50,000 അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ നേട്ടത്തിന് സംസ്ഥാന ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നതായും അറിയിച്ചു.
വികസിത ഇന്ത്യയെന്ന പ്രതിജ്ഞ പ്രാമാണീകരിക്കുന്നതില്‍ വലിയ സംഭാവന നല്‍കുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് പുതിയതായി നിയമിതരാകുന്നവര്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പരമ്പരാഗത അറിവുകള്‍ക്കും ഭാവി സാങ്കേതികവിദ്യയ്ക്കും തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും ഒരു പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളപ്പോഴും മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇംഗ്ലീഷ് അറിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കാത്തതിലെ വലിയ അനീതി ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഇപ്പോഴത്തെ ഗവണ്‍മെന്റ് സിലബസില്‍ പ്രാദേശിക ഭാഷകളിലുള്ള പുസ്തകങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നുവെന്നും അത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റത്തിന് അടിസ്ഥാനമാകുമെന്നും അറിയിച്ചു.
''ഗുണപരമായ ചിന്തയോടും ശരിയായ ഉദ്ദേശ്യത്തോടും പൂര്‍ണ്ണ സമഗ്രതയോടും കൂടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ചുറ്റുപാടുകള്‍ മുഴുവനും സകാരാത്മകത കൊണ്ട് നിറയും'', അമൃതകാലിന്റെ ആദ്യ വര്‍ഷത്തില്‍ വന്ന ദാരിദ്ര്യം കുറയുന്നതിന്റെയും അഭിവൃദ്ധി വര്‍ദ്ധിക്കുന്നതിന്റെയും രണ്ട് നല്ല വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആദ്യമായി, വെറും 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ 13.5 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിയെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു. രണ്ടാമതായി, ഈ വര്‍ഷം സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളുടെ എണ്ണത്തെക്കുറിച്ചുള്ള മറ്റൊരു റിപ്പോര്‍ട്ടിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശി, ഇത് കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ജനങ്ങളുടെ ശരാശരി വരുമാനത്തിലുണ്ടായ വന്‍ വര്‍ദ്ധനവിന്റെ സൂചനയാണ് നല്‍കുന്നത്. ഐ.ടി.ആര്‍ വിവരങ്ങള്‍ പ്രകാരം, 2014ല്‍ ഏകദേശം 4 ലക്ഷം രൂപയായിരുന്ന ശരാശരി വരുമാനം 2023ല്‍ 13 ലക്ഷം രൂപയായി വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. താഴ്ന്ന വരുമാന വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു. വര്‍ദ്ധിച്ചുവരുന്ന തൊഴിലവസരങ്ങളുടെയും വര്‍ദ്ധിച്ച ഉത്സാഹത്തോടെ രാജ്യത്തിന്റെ എല്ലാ മേഖലകളും ശക്തിപ്പെടുന്നതിന്റെയും ഉറപ്പുനല്‍കുന്നവയാണ് ഈ കണക്കുകളെന്നും പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു.
ആദായനികുതി റിട്ടേണുകളുടെ പുതിയ കണക്കുകള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, തങ്ങളുടെ ഗവണ്‍മെന്റില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്ന വിശ്വാസവും ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍, തങ്ങളുടെ നികുതിയുടെ ഓരോ ചില്ലിക്കാശും രാജ്യത്തിന്റെ വികസനത്തിനായി ചെലവഴിക്കുന്നു എന്ന് അവര്‍ക്ക് അറിയാവുന്നതിനാല്‍, സത്യസന്ധമായി നികുതി അടയ്ക്കാന്‍ പൗരന്മാര്‍ വന്‍തോതില്‍ മുന്നോട്ടുവരുന്നുവെന്നും 2014-ന് മുമ്പ് 10-ാം സ്ഥാനത്തായിരുന്ന സമ്പദ്ധ്യവസ്ഥ അഞ്ചാം സ്ഥാനത്തെത്തിയതിലൂടെ ഇത് അവര്‍ക്ക് വ്യക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുംഭകോണങ്ങളും അഴിമതിയും മൂലം നാശമാക്കപ്പെട്ട, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ അവരില്‍ എത്തുന്നതിന് മുമ്പ് തന്നെ കവര്‍ന്നെടുത്തിരുന്ന 2014ന് മുന്‍പുള്ള കാലഘട്ടം രാജ്യത്തെ പൗരന്മാര്‍ക്ക് മറക്കാനാവില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇന്ന്, പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ എല്ലാ പണവും അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംവിധാനത്തില്‍ നിന്നുള്ള ചോര്‍ച്ച തടഞ്ഞതിന്റെ ഫലമായി പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് ഗവണ്‍മെന്റ് പ്രാപ്തമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്രയും വലിയ തോതില്‍ നിക്ഷേപം നടത്തിയത് രാജ്യത്തിന്റെ മുക്കിലും മൂലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി പൊതുസേവന കേന്ദ്രങ്ങളുടെ ഉദാഹരണവും നല്‍കി. 2014 മുതല്‍ ഗ്രാമങ്ങളില്‍ 5 ലക്ഷം പുതിയ പൊതുസേവന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അത്തരം ഓരോ കേന്ദ്രവും ഇന്ന് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ''പാവപ്പെട്ടവരുടെയും ഗ്രാമങ്ങളുടെയും ക്ഷേമവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് ഇതിന്റെ അര്‍ത്ഥം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ, നൈപുണ്യ വികസന, തൊഴില്‍ മേഖലകളില്‍ ദൂരവ്യാപകമായ നയങ്ങളും തീരുമാനങ്ങളുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചുവപ്പുകോട്ടയില്‍ നിന്ന് നടത്തിയ പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയുടെ പ്രഖ്യാപനത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, അത്തരം വീക്ഷണത്തിന്റെ പ്രതിഫലനമാണ് ഈ പദ്ധതിയെന്ന് പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി വിശ്വകര്‍മ്മജരുടെ പരമ്പരാഗത വൈദഗ്ധ്യം രൂപപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന ആവിഷ്‌ക്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 13,000 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും 18 വ്യത്യസ്ത നൈപുണ്യങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും ശ്രീ മോദി അറിയിച്ചു. പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവസ്ഥ മെച്ചപ്പെടുത്താന്‍ മൂര്‍ത്തമായ ശ്രമങ്ങളൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സമൂഹത്തിലെ ഒരു വിഭാഗത്തിന് ഈ പദ്ധതി പ്രയോജനം ചെയ്യുമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. വിശ്വകര്‍മ്മ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് പരിശീലനത്തോടൊപ്പം ആധുനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള വൗച്ചറുകളും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''പ്രധാനമന്ത്രി വിശ്വകര്‍മ്മയിലൂടെ യുവജവനങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഠിനാദ്ധ്വാനത്തിലൂടെയാണ് ഇന്ന് അധ്യാപകരായി മാറുന്നവര്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും പഠന പ്രക്രിയ തുടരാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് തയാറാക്കിയ ഓണ്‍ലൈന്‍ പഠന വേദിയായ ഐ.ജി.ഒ.ടി കര്‍മ്മയോഗി ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ശ്രമിക്കാന്‍ നിയമനം ലഭിച്ചവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 

मध्य प्रदेश रोजगार मेले को संबोधित कर रहा हूं। नवनियुक्त साथियों को बहुत-बहुत शुभकामनाएं। https://t.co/InJQ2Y5BtA

— Narendra Modi (@narendramodi) August 21, 2023

 

*****

****



(Release ID: 1950750) Visitor Counter : 135