പ്രധാനമന്ത്രിയുടെ ഓഫീസ്‌

സാർവത്രിക എത്തിച്ചേരൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“നിർവഹണത്തിന്റെയും സമയബന്ധിതമായ വിതരണത്തിന്റെയും കാഴ്ചപ്പാടിൽ ബജറ്റിന് ശേഷമുള്ള ഈ ചർച്ചകൾ പ്രധാനമാണ്. നികുതിദായകരുടെ പണത്തിന്റെ ഓരോ ചില്ലിക്കാശിന്റെയും ശരിയായ വിനിയോഗം ഇത് ഉറപ്പാക്കുന്നു"

"സദ്ഭരണത്തിന് കൂടുതൽ ഊന്നൽ നൽകുമ്പോൾ അത്രയും എളുപ്പത്തിൽ എല്ലാ കോണുകളിലേക്കും എത്തുക എന്ന നമ്മുടെ ലക്ഷ്യം കൂടുതൽ എളുപ്പത്തിൽ നിറവേറ്റപ്പെടും"

"എല്ലാ കോണിലും എത്തുന്നതിനുള്ള സമീപനവും പൂർണതയ്ക്കായുള്ള നയവും പരസ്പര പൂരകമാണ്"

"എല്ലാവരിലേക്കും എത്തിച്ചേരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം; അപ്പോൾ വിവേചനത്തിനും അഴിമതിക്കും ഒരു സാധ്യതയുമുണ്ടാകില്ല"

"ഏതു കോണിലും എത്തുക എന്ന തത്വം ഗിരിവർഗ -ഗ്രാമീണ മേഖലകളിലേക്ക് എത്തിക്കുന്നതിന് ഈ വർഷത്തെ ബജറ്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്"

"ഇതാദ്യമായാണ് നമ്മുടെ രാജ്യത്തെ ഗോത്ര സമൂഹത്തിന്റെ വലിയ സാധ്യതകൾ രാജ്യം ഈ തോതിൽ പ്രയോജനപ്പെടുത്തുന്നത്"

"ഗിരിവർഗ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ദൗത്യത്തിന് കീഴിൽ സൗകര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് രാഷ്ട്രത്തിന്റെ സർവതോമുഖ സമീപനം ആവശ്യമാണ്"

"എല്ലാ കോണിലും എത്തുക എന്ന കാര്യത്തിൽ വിജയകരമായ ഒരു മാതൃകയായി വികസനം കാംക്ഷിക്കുന്ന ജില്ല പരിപാടി ഉയർന്നുവന്നു"

Posted On: 27 FEB 2023 10:41AM by PIB Thiruvananthpuram

2022ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് 'ഏതു കോണിലും എത്തിച്ചേരൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ബജറ്റുമായി ബന്ധപ്പെട്ടു നടത്തുന്ന 12 വെബിനാറുകളില്‍ നാലാമത്തേതാണ് ഇത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ കൃത്യമായ നടത്തിപ്പിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വെബിനാറുകള്‍ സംഘടിപ്പിക്കുന്നത്.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിൻമേലുള്ള ചര്‍ച്ചകളുടേയും സംവാദത്തിന്റേയും പ്രാധാന്യത്തേക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഗവണ്മെന്റ് ഒരു പടി കൂടി മുന്നോട്ടുപോയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരംഭിച്ച പുതിയ രീതിയാണ് ബജറ്റിന് ശേഷം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന ഇത്തരം സംവാദങ്ങള്‍- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിപാടികള്‍. നികുതിദായകരുടെ ഓരോ രൂപയും കൃത്യമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ കഴിയും.- അദ്ദേഹം പറഞ്ഞു.

പണത്തിനൊപ്പം രാഷ്ട്രീയ ഇച്ഛാശക്തിയും വികസനത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യപ്രാപ്തിക്കായി നല്ല ഭരണം കാഴ്ചവയ്ക്കുന്നതും കാര്യങ്ങള്‍ വിലയിരുത്തുന്നതും പ്രധാനമാണ്. എത്രത്തോളം സദ്ഭരണം കാഴ്ച്ചവയ്ക്കുന്നുവോ അത്രത്തോളം ഏതറ്റംവരെയുമുള്ള ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയും - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യം കോവിഡ് മഹാമാരിയെ വിജയകരമായി നേരിട്ടതും ഒപ്പം വാക്‌സിനേഷന്‍ പ്രക്രിയ നടപ്പിലാക്കിയതും ഇതിന് ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതും ഏതുകോണിലും എത്തുക ലക്ഷ്യത്തിലെത്തുന്നതും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നു പൂർണതാനയത്തിനു പിന്നിലെ ചിന്താഗതി വിശദീകരിച്ചു പ്രധാനമന്ത്രി പറഞ്ഞു. മുന്‍പ് സാധാരണക്കാരന് തന്റെ ആവശ്യങ്ങള്‍ നടത്തിയെടുക്കാന്‍ ഗവണ്മെന്റുകള്‍ക്ക് പിന്നാലെ നെട്ടോട്ടം ഓടണമായിരുന്നുവെങ്കില്‍ തന്റെ ഗവണ്മെന്റ് എല്ലാ അടിസ്ഥാന ആവശ്യങ്ങളും സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ എത്തിക്കുകയാണ്- പ്രധാനമന്ത്രി പറഞ്ഞു. ഏത് പ്രദേശത്തെ മനുഷ്യനും അവന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുമ്പോള്‍ തന്നെ വലിയ മാറ്റം പ്രകടമാകും. ഓരോരുത്തരിലേക്കും എത്തിച്ചേരുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമ്പോഴാണ് വേര്‍തിരിവും അഴിമതിയും ഇല്ലാതാകുക. ഇതാണ് പൂർത്തീകരണത്തിലേക്ക് എത്തിക്കുക. അപ്പോള്‍ മാത്രമേ ഏതു കോണിലും എത്തിയെന്ന് വികസനത്തെ സംബന്ധിച്ച് നമുക്ക് പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരുവ് കച്ചവടക്കാരെ ഔപചാരിക ബാങ്കിംഗ് സംവിധാനത്തിലേക്കു കൊണ്ടുവരിക, നാടോടി, അർധ നാടോടി സമൂഹങ്ങൾക്കായുള്ള വികസന ക്ഷേമ ബോർഡ്, ഗ്രാമങ്ങളിൽ 5 ലക്ഷം പൊതു സേവന കേന്ദ്രങ്ങൾ, 10 കോടി ടെലി മെഡിസിൻ കേസുകൾ എന്നീ ഉദാഹരണങ്ങൾ ഈ സമീപനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഏതു കോണിലും എത്തിച്ചേരുക എന്ന തത്വം ഗോത്രവിഭാഗങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൊണ്ടുവരുന്നതിന് ഇത്തവണത്തെ ബജറ്റില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍ ദൗത്യത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കോടി രൂപയാണ് അനുവദിച്ചത്. അറുപതിനായിരത്തോളം അമൃതസരോവരം പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞുവെന്നും ഇതില്‍ മുപ്പതിനായിരത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദൂരപ്രദേശങ്ങളില്‍ കഴിയുന്നവരുടെ ജീവിത നിലവരം ഉയര്‍ത്താന്‍ ഇത്തരം പരിപാടികള്‍ക്ക് കഴിയുന്നു. ദശാബ്ദങ്ങളായി ഇത്തരം സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് അവസാനിക്കുന്നത്. ഇവിടം കൊണ്ട് ഒന്നും നാം അവസാനിപ്പിക്കില്ല. ജലവിതരണ കണക്ഷനുകള്‍ കൂടുതല്‍ അനുവദിക്കുന്നതിനും ഒപ്പം ജലം പാഴാക്കാതെ ഉപയോഗിക്കുന്നതിന് മെച്ചപ്പെട്ട രീതികള്‍ പിന്തുടരുന്നതിനും നാം ശീലിക്കേണ്ടതുണ്ട്. ജല കമ്മീഷനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്നും നാം പരിശോധിക്കണം - അദ്ദേഹം പറഞ്ഞു.

മിതമായ നിരക്കില്‍ കരുത്തുറ്റ വീടുകള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം വെബിനാറില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. സൗരോര്‍ജ ഉപയോഗം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാമെന്നും പരിശോധിക്കണം. നഗര ഗ്രാമ പ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി കൂട്ടത്തോടെ വീട് നിര്‍മിക്കുന്ന രീതിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പട്ടവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി 2023ലെ ബജറ്റില്‍ എണ്‍പതിനായിരം കോടി രൂപ മാറ്റിവച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ഇതാദ്യമായി നമ്മുടെ ഗോത്ര സമൂഹത്തിന്റെ സാധ്യതകൾ രാജ്യം വലിയ തോതിൽ പ്രയോജനപ്പെടുത്തുന്നു. ഗിരിവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റില്‍  പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും അഭിപ്രായം ശേഖരിക്കണമെന്നും അവര്‍ക്ക് വലിയ നഗരങ്ങൾ പരിചയപ്പെടാനുള്ള നിർദേശങ്ങൾ നൽകുന്നത് പരിശോധിക്കണമെന്നും പ്രധാനമന്ത്രി വെബിനാറില്‍ ആവശ്യപ്പെട്ടു. ഈ സ്കൂളുകളിൽ കൂടുതൽ അടൽ ടിങ്കറിങ് ലാബുകൾ സൃഷ്ടിക്കുന്നതിനുള്ള വഴികളും സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ശിൽപ്പശാലകളും ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗിരിവർഗ വിഭാഗങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്കായി ഇതാദ്യമായാണ് ‌പ്രത്യേക ദൗത്യം ആരംഭിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 200 ജില്ലകളിലെ 22,000 ഗ്രാമങ്ങളില്‍ കഴിയുന്ന ഗോത്ര വിഭാഗത്തിലെ സുഹൃത്തുക്കള്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ എത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാസ്മണ്ഡ മുസ്ലിങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അരിവാള്‍ രോഗത്തെ പൂര്‍ണമായി തുടച്ചുനീക്കുന്നതിന് വേണ്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ട്. ഇതിനായി രാഷ്ട്രത്തിന്റെ സർവതോമുഖ സമീപനം ആവശ്യമാണ്. അതിനാൽ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളും അതിവേഗം പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ  കോണിലും എത്തുക എന്ന കാര്യത്തിൽ വിജയകരമായ ഒരു മാതൃകയായി വികസനം കാംക്ഷിക്കുന്ന ജില്ല പരിപാടി ഉയർന്നുവന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത 500 ബ്ലോക്കുകളിലും ബ്ലോക്ക്തല പരിപാടികള്‍ക്കു തുടക്കം കുറിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കായുള്ള പരിപാടി എന്നതുപോലെ, ലക്ഷ്യത്തിലേക്കെത്താന്‍ ബ്ലോക്കുകള്‍ തമ്മിലും ആരോഗ്യകരമായ മത്സരം ഉണ്ടാകണം' - അദ്ദേഹം ഉപസംഹരിച്ചു.

 

-ND-

(Release ID: 1902727) Visitor Counter : 102