ധനകാര്യ മന്ത്രാലയം

2023-24 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 5.9 ശതമാനമാകും



2023-24 സാമ്പത്തിക വർഷത്തിൽ റവന്യൂ കമ്മി 2.9 ശതമാനമാകും



2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി 4.5 ശതമാനത്തിൽ താഴെയാകും



2021-22നെ അപേക്ഷിച്ച് 2022-23ൽ മൊത്ത നികുതി വരുമാനത്തിൽ 15.5% പ്രതിവർഷ വളർച്ച



2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ 8 മാസങ്ങളിൽ പ്രത്യക്ഷനികുതി 23.5% വർദ്ധിച്ചു



പരോക്ഷ നികുതി അതേ കാലയളവിൽ 8.6% വർദ്ധിച്ചു



സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ 3.5 ശതമാനം ധനക്കമ്മി അനുവദിക്കും



സംസ്ഥാനങ്ങൾക്ക് അമ്പത് വർഷത്തെ പലിശരഹിത വായ്പ നൽകും


Posted On: 01 FEB 2023 12:59PM by PIB Thiruvananthpuram


ധനപരമായ ഏകീകരണത്തിന്റെ പാത തുടരുന്നതിലൂടെ, 2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയെത്തിക്കാനാണ് ഗവണ്മെന്റ്  ലക്ഷ്യമി‌ടുന്നത്. കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

 

2023-24 ബിഇയിൽ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2023-24 ലെ ധനക്കമ്മി നികത്താൻ, തീയതി രേഖപ്പെടുത്തിയ സെക്യൂരിറ്റികളിൽ നിന്നുള്ള അറ്റ വിപണി വായ്പ 11.8 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ബാക്കി ധനസഹായം ചെറുകിട സമ്പാദ്യങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും വരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം വിപണി വായ്പ 15.4 ലക്ഷം കോടി രൂപയാണ്.

 

2023-24 ലെ ബജറ്റ് എസ്റ്റിമേറ്റിൽ, കടമെടുപ്പ് ഒഴികെയുള്ള ആകെ വരവുകളും മൊത്തം ചെലവുകളും യഥാക്രമം 27.2 ലക്ഷം കോടി രൂപയും 45 ലക്ഷം കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി പ്രസ്താവിച്ചു. മാത്രമല്ല, അറ്റ നികുതി വരുമാനം 23.3 ലക്ഷം കോടി രൂപയാണെന്നും കണക്കാക്കുന്നു.

 

2023-24 ലെ പുതുക്കിയ എസ്റ്റിമേറ്റിൽ, കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരുമാനം 24.3 ലക്ഷം കോടി രൂപയാണെന്നും അതിൽ അറ്റ നികുതി വരുമാനം 20.9 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രി പ്രസ്താവിച്ചു. മൊത്തം ചെലവിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 41.9 ലക്ഷം കോടി രൂപയാണ്, ഇതിൽ മൂലധന ചെലവ് ഏകദേശം 7.3 ലക്ഷം കോടി രൂപയാണ്. ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച്, ധനക്കമ്മിയുടെ പുതുക്കിയ എസ്റ്റിമേറ്റ്, ആർഇ 2022-23ൽ ജിഡിപിയുടെ 6.4 ശതമാനമാണ്.

 

റവന്യൂ കമ്മി

റവന്യൂ കമ്മി 2022-23ലെ 4.1 ശതമാനത്തിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 2.9 ശതമാനമാകുമെന്ന് ധനമന്ത്രി പറഞ്ഞു. തുടർച്ചയായ ആഗോള പ്രതിസന്ധികളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പലപ്പോഴും ആഭ്യന്തര സാമ്പത്തിക നയങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിന് അതീതമായ നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്നു. എന്നിരുന്നാലും, പുതിയ വികസനവും ക്ഷേമവുമായി ബന്ധപ്പെട്ട ചെലവ് പ്രതിബദ്ധതകളും, നികുതി വരുമാനത്തിലെ ഉയർച്ചയും വർഷത്തിൽ ലക്ഷ്യമിട്ട ചെലവ് യുക്തിസഹമാക്കലും, ദ്രുതഗതിയിലുള്ള സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്നതു തുടരാൻ സഹായിച്ചു.

 

2022-23 സാമ്പത്തിക വർഷത്തിൽ, ഭക്ഷ്യ-ഊർജ സുരക്ഷയെ അപകടത്തിലാക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനാൽ, ദുർബലരെ പിന്തുണയ്ക്കുന്നതിനും മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കുന്നതിനും ഉയർന്ന ഭക്ഷ്യ-രാസവള സബ്‌സിഡിയുടെ ആവശ്യകത ഉണ്ടെന്ന് ധനനയ പ്രസ്താവന ചൂണ്ടിക്കാട്ടി.

 

2025-26 സാമ്പത്തിക വർഷത്തോടെ ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയുള്ള ധനക്കമ്മി കൈവരിക്കാൻ ധനക്കമ്മി ഏകീകരണത്തിന്റെ വിശാലമായ പാത പിന്തുടരാനുള്ള സർക്കാരിന്റെ പ്രതിബദ്ധത ശ്രീമതി സീതാരാമൻ ആവർത്തിച്ചു. സുസ്ഥിരവും വിശാലാധിഷ്‌ഠിതവുമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തുടരും. സാമ്പത്തിക കൃത്യനിഷ്ഠയുടെ പാതയിൽ ഉറച്ചുനിൽക്കുമ്പോഴും ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

 

പുതുക്കിയ എസ്റ്റിമേറ്റ് (2022-23)

ബജറ്റ് എസ്റ്റിമേറ്റ് (2023-24)

ധനക്കമ്മി

6.4%

5.9%

റവന്യൂ കമ്മി

4.1%

2.9%

 നികുതി വരുമാനം

മൊത്ത നികുതി വരുമാനം (ജിടിആർ) 2022-23 സാമ്പത്തിക വർഷത്തേക്കാൾ 2023-24 സാമ്പത്തിക വർഷത്തിൽ 10.4 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനം യഥാക്രമം 10.5 ശതമാനവും 10.4 ശതമാനവും വളരുമെന്ന് കണക്കാക്കുന്നു.  പ്രത്യക്ഷ, പരോക്ഷ നികുതികൾ യഥാക്രമം 54.4 ശതമാനവും 45.6 ശതമാനവും ജിടിആറിന് സംഭാവന ചെയ്യുമെന്ന് ധനനയ പ്രസ്താവനയിൽ പറയുന്നു. നികുതിയും ജിഡിപിയും തമ്മിലുള്ള അനുപാതം 11.1 ശതമാനമാണ്.

 

നികുതി നയത്തിന്റെ മൊത്തത്തിലുള്ള ഇടത്തരം ഊന്നൽ താരിഫ് ഘടന യുക്തിസഹമാക്കുന്നതിനും നികുതി അടിത്തറ വിശാലമാക്കുന്നതിനുമാണ്. നികുതി ഘടനയിൽ കടന്നുകൂടിയ നികുതി പ്രതിബന്ധങ്ങൾ നീക്കം ചെയ്യുകയും ഇളവുകൾ വെട്ടിക്കുറക്കുകയും ചെയ്താണ് ഇത് കൈവരിക്കുന്നത്. കൂടാതെ, നികുതി അടിത്തറ വിപുലപ്പെടുത്തുന്നതിനും നികുതിദായകർക്ക് ചട്ടങ്ങൾ പാലിക്കൽ ലഘൂകരിക്കുന്നതിനും വിതരണ ശൃംഖലയുടെ ഔപചാരികവൽക്കരണത്തിനും വ്യവസായ നടത്ത‌ിപ്പ് സുഗമമാക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്നു.

 

റവന്യൂ വരവുകളും റവന്യൂ ചെലവുകളും തമ്മിലുള്ള സന്തുലനം

2023-24ൽ കേന്ദ്രത്തിന്റെ മൊത്തം റവന്യൂ വരവുകളും റവന്യൂ ചെലവുകളും യഥാക്രമം 26.32 ലക്ഷം കോടി രൂപയും 35.02 ലക്ഷം കോടി രൂപയുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുള്ള അനുപാതം ബിഇ 2023-24 ൽ 75.2 ശതമാനമാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് യഥാക്രമം 2022-23 സാമ്പത്തിക വർഷത്തിലെ 67.9 ശതമാനത്തിൽ നിന്നും 2021-22 സാമ്പത്തിക വർഷത്തിലെ 67.8 ശതമാനത്തിൽ നിന്നും മെച്ചപ്പെട്ടു. നികുതി-ജിഡിപി അനുപാതം ബിഇ 2022-23 ലെ 10.7 ശതമാനത്തിൽ നിന്ന് ആർഇ 2022-23 ലും ബിഇ 2023-24 ലും 11.1 ശതമാനമായി മെച്ചപ്പെട്ടു.

 

നികുതിയേതര വരുമാനം

നികുതിയേതര വരുമാനം റവന്യൂ വരുമാനത്തിന്റെ 11.5 ശതമാനം സംഭാവന ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് 3.02 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഇത് 2022-23 ലെ 2.62 ലക്ഷം കോടി രൂപയേക്കാൾ 15.2 ശതമാനം കൂടുതലാണ്.

 

വായ്പേതര മൂലധന വരുമാനം

ബിഇ 2023-24ലെ വായ്പേതര മൂലധന വരുമാനം (എൻഡിസിആർ) 84,000 കോടിയായി കണക്കാക്കപ്പെടുന്നു. അതിൽ വായ്പകളുടെയും അഡ്വാൻസുകളുടെയും വീണ്ടെടുക്കലിന് കീഴിലുള്ള വരുമാനം (23,000 കോടി രൂപ), റോഡുകളുടെ ധനസമ്പാദനത്തിൽ നിന്നുള്ള വരുമാനം (10,000 കോടി രൂപ) മുതലായവ ഉൾപ്പെടുന്നു. വായ്പേതര മൂലധന വരുമാനത്തിന്റെ യഥാർഥ ഈടാക്കൽ നിലവിലുള്ള വിപണി സാഹചര്യങ്ങൾ, ഗവൺമെന്റ് ഓഹരികൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രതീക്ഷിത മൂല്യനിർണ്ണയം മുതലായവയെ ആശ്രയിച്ചിരിക്കുന്നു.

 

മൂലധന ചെലവ് - ധനക്കമ്മി അനുപാതം

2022-23 സാമ്പത്തിക വർഷത്തിലെ 41.5 ശതമാനവും 2021-22 സാമ്പത്തിക വർഷത്തിലെ 37.4 ശതമാനവും അപേക്ഷിച്ച് 2023-24 ബിഇയിൽ മൂലധനച്ചെലവിന്റെ അനുപാതം (കാപെക്സ്-എഫ്ഡി) 56.0 ശതമാനമായി കണക്കാക്കുന്നു.

 

സംസ്ഥാനങ്ങളുടെ ധനക്കമ്മി

സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ 3.5 ശതമാനം ധനക്കമ്മി അനുവദിക്കുമെന്നും അതിൽ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധിപ്പ‌ിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അമ്പത് വർഷത്തെ പലിശരഹിത വായ്പയും നൽകും. 2023-24നുള്ളിൽ സംസ്ഥാനങ്ങൾക്കുള്ള അമ്പത് വർഷത്തെ വായ്പ മുഴുവനും മൂലധനച്ചെലവിനായി ചെലവഴിക്കണം. ഇതിൽ ഭൂരിഭാഗവും സംസ്ഥാനങ്ങളുടെ വിവേചനാധികാരത്തിലായിരിക്കും. എന്നാൽ ഒരു ഭാഗം സംസ്ഥാനങ്ങളുടെ യഥാർത്ഥ മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യും. വിഹിതത്തിന്റെ ഭാഗങ്ങൾ ഇനിപ്പറയുന്ന ആവശ്യങ്ങൾക്കായി ബന്ധിപ്പിക്കുകയോ അല്ലെങ്കിൽ അനുവദിക്കുകയോ ചെയ്യും:

 

·      പഴയ സർക്കാർ വാഹനങ്ങൾ പൊളിക്കൽ

·      നഗര ആസൂത്രണ പരിഷ്കാരങ്ങളും പ്രവർത്തനങ്ങളും

·      മുനിസിപ്പൽ ബോണ്ടുകൾക്ക് വായ്പായോഗ്യമാക്കുന്നതിന് നഗര തദ്ദേശ സ്ഥാപനങ്ങളിൽ ധനസഹായ പരിഷ്കരണങ്ങൾ

·      പൊലീസ് സ്റ്റേഷനുകൾക്ക് മുകളിലോ അതിന്റെ ഭാഗമായോ പൊലീസ് ഉദ്യോഗസ്ഥർക്കു പാർപ്പിടം

·      ഏകതാ മാളുകളുടെ നിർമ്മാണം

·      കുട്ടികളുടെയും കൗമാരക്കാരുടെയും ലൈബ്രറികളും ഡിജിറ്റൽ അടിസ്ഥാനസൗകാര്യവും

·      കേന്ദ്രപദ്ധതികളുടെ മൂലധനച്ചെലവിന്റെ സംസ്ഥാന വിഹിതം



(Release ID: 1895522) Visitor Counter : 226