പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ സമ്മേളന-പ്രദർശന കേന്ദ്രത്തിൽ പ്രധാനമന്ത്രി ഡിഫ്എക്സ്പോ22 ഉദ്ഘാടനംചെയ്തു


ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് രൂപകല്പനചെയ്ത എച്ച്ടിടി-40 തദ്ദേശീയ പരിശീലകവിമാനം പുറത്തിറക്കി


ഡിഫ്‌സ്പേയ്സ് ദൗത്യത്തിനു തുടക്കംകുറിച്ചു 


ഡീസ എയർഫീൽഡിനു തറക്കല്ലിട്ടു 


"ഇന്ത്യൻ കമ്പനികൾമാത്രം പങ്കെടുക്കുന്ന ആദ്യത്തെ പ്രതിരോധ എക്സ്‌പോയാണിത്; ഇതിൽ ഇന്ത്യയിൽ നിർമിച്ച ഉപകരണങ്ങൾ മാത്രമാണുള്ളത്"


"പ്രതിരോധ എക്സ്‌പോ ഇന്ത്യയോടുള്ള ആഗോളവിശ്വാസത്തിന്റെ പ്രതീകംകൂടിയാണ്"


"ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ബന്ധം ആഴമേറിയതും പുതിയതലങ്ങൾ സ്പർശിക്കുന്നതുമാണ്"


"ഡീസയിലെ പ്രാവർത്തിക അടിത്തറയോടെ, നമ്മുടെ സേനയുടെ പ്രതീക്ഷയാണ് ഇന്നു പൂർത്തീകരിക്കപ്പെടുന്നത്"


"ബഹിരാകാശ സാങ്കേതികവിദ്യയിലെ വിവിധ വെല്ലുവിളികൾ മൂന്നു സൈനികവിഭാഗങ്ങളും അവലോകനംചെയ്യുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്" 


"ബഹിരാകാശ സാങ്കേതികവിദ്യ ഇന്ത്യയുടെ ഉദാരമായ ബഹിരാകാശ നയകുശലതയുടെ പുതിയ നിർവചനങ്ങൾ രൂപപ്പെടുത്തുന്നു"



"പ്രതിരോധമേഖലയിൽ, ഉദ്ദേശ്യം, നവീകരണം, നടപ്പാക്കൽ എന്നീ മന്ത്രങ്ങളുമായാണു പുതിയ ഇന്ത്യ മുന്നോട്ടുപോകുന്നത്"


"വരുംകാലങ്ങളിൽ 5 ബില്യൺ ഡോളർ, അതായത് 40,000 കോടി രൂപയുടെ പ്രതിരോധകയറ്റുമതിക്കായാണു ഞങ്ങൾ ലക്ഷ്യമിടുന്നത്"


"പ്രതിരോധമേഖലയെ അവസരങ്ങളുടെ അനന്തവിഹായസായാണ് ഇന്ത്യ കാണുന്നത്"


Posted On: 19 OCT 2022 11:53AM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാമന്ദിർ സമ്മേളന-പ്രദർശനകേന്ദ്രത്തിൽ ഡിഫ്എക്സ്പോ22 ഉദ്ഘാടനംചെയ്തു. ഇന്ത്യ പവലിയനിൽ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് രൂപകൽപ്പനചെയ്ത തദ്ദേശീയ പരിശീലനവിമാനമായ എച്ച്ടിടി-40 പ്രധാനമന്ത്രി പുറത്തിറക്കി. പരിപാടിയിൽ പ്രധാനമന്ത്രി ഡിഫ്‌സ്പേസ് ദൗത്യത്തിനു തുടക്കംകുറിക്കുകയും ഗുജറാത്തിലെ ഡീസ എയർഫീൽഡിനു തറക്കല്ലിടുകയുംചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എന്ന നിലയിലും ഗുജറാത്തിന്റെ പുത്രൻ എന്ന നിലയിലും കഴിവുറ്റവരുടെയും സ്വയംപര്യാപ്ത ഇന്ത്യയുടെയും പരിപാടിയിലേക്കു പ്രതിനിധികളെ അദ്ദേഹം സ്വാഗതംചെയ്തു.

ഡിഫ്എക്സ്പോ 2022ന്റെ സംഘാടനത്തെ പരാമർശിച്ച്, അമൃതകാലത്തിന്റെ വേളയിൽ ദൃഢനിശ്ചയം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയുടെയും അതിന്റെ കഴിവുകളുടെയും ചിത്രമാണ് ഇതു വരയ്ക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു രാജ്യത്തിന്റെ വികസനത്തിന്റെയും സംസ്ഥാനങ്ങളുടെ സഹകരണത്തിന്റെയും സമന്വയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇതിനു യുവാക്കളുടെ ശക്തിയും സ്വപ്നങ്ങളുമുണ്ട്. യുവാക്കളുടെ നിശ്ചയദാർഢ്യവും കഴിവുമുണ്ട്. ഇതിൽ ലോകത്തിനു പ്രതീക്ഷകളും സുഹൃദ് രാജ്യങ്ങൾക്ക് അവസരങ്ങളുമുണ്ട്"- പ്രധാനമന്ത്രി പറഞ്ഞു. 

ഡിഫ്എക്സ്‌പോയുടെ ഈ പതിപ്പിന്റെ പ്രത്യേകതയ്ക്ക് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: "ഇന്ത്യൻ കമ്പനികൾമാത്രം പങ്കെടുക്കുന്ന ആദ്യത്തെ പ്രതിരോധ എക്സ്‌പോയാണിത്. ഇതിൽ ഇന്ത്യയിൽ നിർമിച്ച ഉപകരണങ്ങൾ മാത്രമാണുള്ളത്." "സർദാർ പട്ടേലെന്ന ഉരുക്കുമനുഷ്യന്റെ നാട്ടിൽനിന്നു ലോകത്തിനു മുന്നിൽ ഇന്ത്യയുടെ കഴിവുകളുടെ മാതൃകയാണു നാം സൃഷ്ടിക്കുന്നത്"- അദ്ദേഹം പറഞ്ഞു. എക്സ്‌പോയിൽ ഇന്ത്യയുടെ പ്രതിരോധമേഖല, പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട ചില സംയുക്തസംരംഭങ്ങൾ, എംഎസ്എംഇകൾ, 100ലധികം സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്ന 1300ലധികം പ്രദർശകരുണ്ട്. ഒരൊറ്റച്ചിത്രത്തിൽ ഇന്ത്യയുടെ കഴിവിന്റെയും സാധ്യതയുടെയും നേർക്കാഴ്ചയാണ് ഇതു നൽകുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 400ലധികം ധാരണാപത്രങ്ങളിൽ ഇതാദ്യമായാണ് ഒപ്പുവയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.


വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച പ്രതികരണം ചൂണ്ടിക്കാട്ടി, ഇന്ത്യ സ്വപ്നങ്ങൾക്കു രൂപംനൽകുമ്പോൾ, ആഫ്രിക്കയിൽനിന്നുള്ള 53  സുഹൃദ് രാജ്യങ്ങൾ നമുക്കൊപ്പം സഞ്ചരിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. രണ്ടാം ഇന്ത്യ-ആഫ്രിക്ക പ്രതിരോധചർച്ചയും ഈ അവസരത്തിൽ നടക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. "ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ഈ ബന്ധം കാലം തെളിയിച്ച വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതു കൂടുതൽ ആഴമേറിയതും കാലക്രമേണ പുതിയതലങ്ങൾ സ്പർശിക്കുന്നതുമാണ്"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആഫ്രിക്കയും ഗുജറാത്തും തമ്മിലുള്ള മുൻകാലബന്ധത്തെക്കുറിച്ചു സംസാരിക്കവേ, ആഫ്രിക്കയിലെ ആദ്യത്തെ റെയിൽവേ ലൈനുകളിൽ കച്ചിൽനിന്നുള്ള ജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ആഫ്രിക്കയിലെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പല വാക്കുകളുടെയും ഉത്ഭവം ആഫ്രിക്കയിലെ ഗുജറാത്തി സമൂഹത്തിൽനിന്നാണ്. "മഹാത്മാഗാന്ധിയെപ്പോലുള്ള ആഗോളനേതാവിന്റെ കാര്യത്തിലായാലും, ഗുജറാത്ത് അദ്ദേഹത്തിന്റെ ജന്മസ്ഥലമാണെങ്കിൽപോലും, ആഫ്രിക്കയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ 'കർമഭൂമി'. ആഫ്രിക്കയോടുള്ള ഈ അടുപ്പം ഇപ്പോഴും ഇന്ത്യയുടെ വിദേശനയത്തിന്റെ കാതലാണ്. കൊറോണക്കാലത്തു ലോകം മുഴുവൻ പ്രതിരോധമരുന്നിനെക്കുറിച്ച് ആശങ്കാകുലരായപ്പോൾ, ആഫ്രിക്കയിലെ നമ്മുടെ സുഹൃദ് രാജ്യങ്ങൾക്കു മുൻഗണന നൽകിയാണ് ഇന്ത്യ പ്രതിരോധമരുന്നെത്തിച്ചത്"- അദ്ദേഹം പറഞ്ഞു.

സമാധാനം, വളർച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിന്, ഇന്ത്യൻ മഹാസമുദ്രമേഖലാ(ഐഒആർ+) രാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കാൻ സമഗ്രമായ ചർച്ചകൾക്കു വേദിയൊരുക്കുന്ന, രണ്ടാമത് ഐഒആർ+ കോൺക്ലേവും എക്സ്‌പോയിൽ നടക്കും. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും (സാഗർ) ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായാണിത്. "ഇന്ന്, അന്താരാഷ്ട്ര സുരക്ഷമുതൽ ആഗോള വ്യാപാരംവരെ, സമുദ്ര സുരക്ഷ ആഗോള മുൻ‌ഗണനയായി ഉയർന്നുവന്നിരിക്കുന്നു. ആഗോളവൽക്കരണ കാലഘട്ടത്തിൽ മർച്ചന്റ് നേവിയുടെ പങ്ക് വികസിച്ചു"- അദ്ദേഹം പറഞ്ഞു. "ഇന്ത്യയിലുള്ള ലോകത്തിന്റെ പ്രതീക്ഷകൾ വർധിച്ചു. ഇന്ത്യ അവ നിറവേറ്റുമെന്നു ഞാൻ ലോക സമൂഹത്തിന് ഉറപ്പുനൽകുന്നു. അതിനാൽ, ഈ പ്രതിരോധ എക്സ്‌പോ ഇന്ത്യയോടുള്ള ആഗോള വിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്"- പ്രധാനമന്ത്രി പറഞ്ഞു.
 
വികസനത്തിലും വ്യാവസായികശേഷിയിലും ഗുജറാത്തിന്റെ സ്വത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. "ഈ പ്രതിരോധ എക്സ്‌പോ ഈ സ്വത്വത്തിന് പുതിയ മാനങ്ങളേകും"- അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിൽ പ്രതിരോധവ്യവസായത്തിന്റെ പ്രധാനകേന്ദ്രമായി ഗുജറാത്ത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഫോർവേഡ് എയർഫോഴ്‌സ് ബേസ് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നു ഗുജറാത്തിലെ ഡീസ എയർഫീൽഡിന്റെ തറക്കല്ലിടൽ നിർവഹിച്ചു പ്രധാനമന്ത്രി പറഞ്ഞു. അതിർത്തിക്കരികിലാണു ഡീസ എന്നു ചൂണ്ടിക്കാട്ടി, പടിഞ്ഞാറൻ അതിർത്തികളിലെ ഏതു ദുർഘടസാഹചര്യങ്ങൾക്കും മറുപടി നൽകാൻ ഇന്ത്യ ഇപ്പോൾ മികച്ച തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞുവെന്നു പ്രധാനമന്ത്രി പറഞ്ഞു. "ഗവണ്മെന്റിന്റെ ഭാഗമായശേഷം, ഡീസയിൽ പ്രവർത്തനതാവളം സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ സേനയുടെ ഈ പ്രതീക്ഷ ഇന്നു പൂർത്തീകരിക്കുകയാണ്. ഈ പ്രദേശം ഇപ്പോൾ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ ഫലപ്രദമായ കേന്ദ്രമായി മാറും"- ശ്രീ മോദി കൂട്ടിച്ചേർത്തു. 

"കരുത്തുറ്റ ഏതൊരു രാജ്യത്തിനും ഭാവിയിൽ സുരക്ഷ എന്തായിരിക്കുമെന്നതിന്റെ ഉദാഹരണമാണു ബഹിരാകാശ സാങ്കേതികവിദ്യ. ഈ മേഖലയിലെ വിവിധ വെല്ലുവിളികൾ മൂന്നു സൈനികവിഭാഗങ്ങളും അവലോകനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അവ പരിഹരിക്കാൻ നാം വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്"- അദ്ദേഹം പറഞ്ഞു. "പ്രതിരോധ സ്പേസ് ദൗത്യം നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും നമ്മുടെ സേനയെ ശക്തിപ്പെടുത്തുകയും ചെയ്യുക മാത്രമല്ല, പുതിയതും നൂതനവുമായ പ്രതിവിധികളേകുകയും ചെയ്യും"- പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ ഇന്ത്യയുടെ ഉദാരമായ ബഹിരാകാശ നയകുശലതയുടെ പുതിയ നിർവചനങ്ങൾ രൂപപ്പെടുത്തുകയും പുതിയ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. "പല ആഫ്രിക്കൻ രാജ്യങ്ങളും മറ്റു പല ചെറിയ രാജ്യങ്ങളും ഇതിൽനിന്നു പ്രയോജനം നേടുന്നുണ്ട്"- അദ്ദേഹം കൂട്ടിച്ചേർത്തു. 60ലധികം വികസ്വര രാജ്യങ്ങളുമായി ഇന്ത്യ ബഹിരാകാശവിദ്യകൾ പങ്കിടുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. "ദക്ഷിണേഷ്യൻ ഉപഗ്രഹം ഇതിന്റെ ഫലപ്രദമായ ഉദാഹരണമാണ്. അടുത്ത വർഷത്തോടെ പത്ത് ആസിയാൻ രാജ്യങ്ങൾക്കും ഇന്ത്യയുടെ ഉപഗ്രഹവിവരങ്ങൾ തത്സമയം പ്രാപ്യമാക്കും. യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങൾപോലും നമ്മുടെ ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുന്നു"- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധമേഖലയിൽ, ഉദ്ദേശ്യശുദ്ധി, നവീകരണം, നടപ്പാക്കൽ എന്നീ മന്ത്രങ്ങളുമായി പുതിയ ഇന്ത്യ മുന്നോട്ടുപോകുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 8 വർഷം മുമ്പുവരെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. എന്നാൽ പുതിയ ഇന്ത്യ ഉദ്ദേശ്യശുദ്ധി വെളിവാക്കി. ഇച്ഛാശക്തി വെളിപ്പെടുത്തി. 'മേക്ക് ഇൻ ഇന്ത്യ' ഇന്നു പ്രതിരോധമേഖലയിൽ വിജയഗാഥയായി മാറുകയാണ്. "കഴിഞ്ഞ 5 വർഷത്തിനിടെ നമ്മുടെ പ്രതിരോധകയറ്റുമതി 8 മടങ്ങു വളർന്നു. ലോകത്തെ 75ലധികം രാജ്യങ്ങളിലേക്കു നാം പ്രതിരോധസാമഗ്രികളും ഉപകരണങ്ങളും കയറ്റുമതിചെയ്യുന്നു. 2021-22ൽ ഇന്ത്യയിൽനിന്നുള്ള പ്രതിരോധ കയറ്റുമതി 1.59 ബില്യൺ ഡോളറിലെത്തി; അതായത്, ഏകദേശം 13,000 കോടിരൂപ. വരുംകാലങ്ങളിൽ 5 ബില്യൺ ഡോളർ, അതായത് 40,000 കോടി രൂപയിലെത്താനാണു നാം ലക്ഷ്യമിടുന്നത്"- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സൈന്യം തങ്ങളുടെ കഴിവു തെളിയിച്ചതിനാലാണു ലോകം ഇന്ന് ഇന്ത്യയുടെ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. ഇന്ത്യൻ നാവികസേന ഐഎൻഎസ്-വിക്രാന്ത് പോലുള്ള അത്യാധുനിക വിമാനവാഹിനിക്കപ്പലുകളെ തങ്ങളുടെ കപ്പലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ചതാണ് എൻജിനിയറിങ് വിസ്മയവും ബൃഹത്തായതുമായ ഈ മികച്ച സൃഷ്ടി. "ഇന്ത്യൻ വ്യോമസേനയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കുകീഴിൽ വികസിപ്പിച്ച 'പ്രചണ്ഡ്' ലഘുപോർ ഹെലികോപ്റ്ററുകളുടെ ഉൾപ്പെടുത്തൽ ഇന്ത്യയുടെ പ്രതിരോധശേഷിയുടെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ പ്രതിരോധമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിലേക്കു വെളിച്ചംവീശി, രാജ്യത്തിനകത്തുനിന്നും മാത്രം വാങ്ങുന്ന ഉപകരണങ്ങളുടെ രണ്ടുപട്ടിക സൈന്യവും തീരുമാനിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അത്തരത്തിലുള്ള 101 ഇനങ്ങളുടെ പട്ടികയാണ് ഇന്നു പുറത്തിറക്കുന്നത്. ഈ തീരുമാനങ്ങൾ സ്വയംപര്യാപ്ത ഇന്ത്യയുടെ സാധ്യതയും വെളിപ്പെടുത്തുന്നു. ഈ പട്ടികയനുസരിച്ച്, അത്തരത്തിൽ 411 ഉപകരണങ്ങളുണ്ടാകും. പ്രതിരോധമേഖലയിലെ ഈ ഉപകരണങ്ങൾ "മേക്ക് ഇൻ ഇന്ത്യ" പ്രകാരം മാത്രമാകും വാങ്ങുക. ഇത്തരമൊരു ബൃഹത്തായ ബജറ്റ് ഇന്ത്യൻ കമ്പനികളുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും അവയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നതു രാജ്യത്തെ യുവാക്കളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രതിരോധ വിതരണരംഗത്തു കുറച്ചു കമ്പനികൾ സൃഷ്ടിച്ച കുത്തകയ്ക്കുപകരമായി വിശ്വസനീയമായി പരിഗണിക്കാവുന്നവ ഇപ്പോൾ കൂണുപോലെ മുളച്ചുപൊങ്ങുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “പ്രതിരോധ വ്യവസായത്തിലെ കുത്തക തകർക്കാനുള്ള ശക്തിയുണ്ടെന്ന് ഇന്ത്യയിലെ യുവാക്കൾ തെളിയിച്ചു. നമ്മുടെ യുവാക്കളുടെ ഈ പരിശ്രമം ആഗോളനന്മയ്ക്കുവേണ്ടിയാണ്”- ശ്രീ മോദി പറഞ്ഞു. വിഭവങ്ങളുടെ അഭാവത്താൽ സുരക്ഷിതത്വത്തിൽ പിന്നാക്കം നിൽക്കുന്ന ലോകത്തിലെ ചെറിയ രാജ്യങ്ങൾ ഇപ്പോൾ ഇതിൽനിന്നു വലിയ നേട്ടങ്ങൾ കൊയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“പ്രതിരോധമേഖലയെ അവസരങ്ങളുടെ അനന്തവിഹായസായാണ് ഇന്ത്യ കാണുന്നത്; അതായത് ഗുണപരമായ സാധ്യതകളായി”- പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധമേഖലയിലെ നിക്ഷേപസാധ്യതകളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, യുപിയിലും തമിഴ്‌നാട്ടിലും ഇന്ത്യ രണ്ടു പ്രതിരോധ ഇടനാഴികൾ നിർമിക്കുകയാണെന്നും ലോകത്തെ നിരവധി വൻകിട കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ വരുന്നുണ്ടെന്നും അറിയിച്ചു. ഈ മേഖലയിലെ എം‌എസ്‌എം‌ഇകളുടെ ശക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിക്ഷേപത്തിനു പിന്നിൽ വിതരണശൃംഖലകളുടെ വലിയ ശൃംഖല സൃഷ്ടിക്കുമ്പോൾ ഈ വലിയ കമ്പനികളെ നമ്മുടെ എം‌എസ്‌എം‌ഇകൾ പിന്തുണയ്ക്കുമെന്നും അറിയിച്ചു. “ഈ മേഖലയിലെ ഇത്രയധികം നിക്ഷേപങ്ങൾ യുവാക്കൾ മുമ്പു ചിന്തിക്കാതിരുന്ന മേഖലകളിൽപ്പോലും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

പ്രതിരോധ എക്സ്‌പോയിൽ പങ്കെടുത്ത എല്ലാ കമ്പനികളോടും, ഭാവിയിലെ ഇന്ത്യയെ കേന്ദ്രമാക്കി, ഈ അവസരങ്ങൾക്ക് രൂപം നൽകണമെന്ന് പ്രധാമന്ത്രി ആഹ്വാനംചെയ്തു. "നിങ്ങൾ നവീകരിക്കുക. ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്നു പ്രതിജ്ഞയെടുക്കുക. ശക്തമായ വികസിത ഇന്ത്യ എന്ന സ്വപ്നത്തിനു രൂപംനൽകുക. നിങ്ങളെ പിന്തുണയ്ക്കുന്ന എന്നെ അവിടെ നിങ്ങൾക്കെപ്പോഴും കാണാനാകും" അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, കേന്ദ്ര പ്രതിരോധസെക്രട്ടറി ഡോ. അജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 

പശ്ചാത്തലം

പ്രധാനമന്ത്രി ഡിഫ്എക്സ്പോ 22 ഉദ്ഘാടനം ചെയ്തു. ''അഭിമാനത്തിലേക്കുള്ള പാത'' എന്ന ആശയത്തില്‍ നടക്കുന്ന എക്സ്‌പോ, ഇന്നുവരെ നടന്നിട്ടുള്ള ഇന്ത്യന്‍ പ്രതിരോധ പ്രദര്‍ശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാണു സാക്ഷ്യം വഹിക്കുന്നതമ്.  ഇതാദ്യമായി, വിദേശ ഒ.ഇ.എമ്മു (ഒറിജിനല്‍ എക്യൂപ്‌മെന്റ് മാന്യുഫാക്ചറര്‍)കളുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങള്‍, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഡിവിഷന്‍, ഇന്ത്യന്‍ കമ്പനിയുമായി സംയുക്ത സംരംഭം നടത്തുന്ന പ്രദര്‍ശകര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ കമ്പനികള്‍ക്കു മാത്രമായി നടത്തുന്ന പ്രതിരോധ പ്രദര്‍ശനത്തിനും സാക്ഷ്യംവഹിക്കും. ഇന്ത്യന്‍ പ്രതിരോധ നിർമാണവൈഭവത്തിന്റെ വിപുലമായ വ്യാപ്തിയും സാദ്ധ്യതയും ഈ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തില്‍ ഒരു ഇന്ത്യ പവലിയനും പത്ത് സംസ്ഥാന പവലിയനുകളുമുണ്ടാകും. ഇന്ത്യാ പവലിയനില്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) രൂപകല്‍പ്പന ചെയ്ത തദ്ദേശീയ പരിശീലന വിമാനമായ എച്ച്.ടി.ടി-40 പ്രധാനമന്ത്രി പുറത്തിറക്കി. അത്യാധുനിക സമകാലിക സംവിധാനങ്ങളുള്ള വിമാനം പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

പരിപാടിയില്‍, വ്യവസായവും സ്റ്റാര്‍ട്ടപ്പുകളും വഴി ബഹിരാകാശമേഖലയില്‍ പ്രതിരോധസേനയ്ക്ക് നൂതനാശയ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഡിഫ്‌സ്പേസ് ദൗത്യത്തിനും പ്രധാനമന്ത്രി സമാരംഭം കുറിച്ചു. ഗുജറാത്തിലെ ഡീസ എയര്‍ഫീല്‍ഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ എയര്‍ഫോഴ്‌സ് ബേസ് രാജ്യത്തിന്റെ സുരക്ഷാ വാസ്തുവിദ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. 

'ഇന്ത്യ-ആഫ്രിക്ക: പ്രതിരോധവും സുരക്ഷാ സഹകരണവും സമന്വയിപ്പിക്കുന്നതിനുള്ള തന്ത്രം സ്വീകരിക്കുക' എന്ന വിഷയത്തിൽ രണ്ടാമത്തെ ഇന്ത്യ-ആഫ്രിക്ക പ്രതിരോധചര്‍ച്ചയ്ക്കും പ്രദര്‍ശനം സാക്ഷ്യംവഹിക്കും. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും (സാഗര്‍) എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട‌‌‌‌ിനനുസൃതമായി സമാധാനം, വളര്‍ച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഐ.ഒ.ആര്‍+ രാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ സംഭാഷണത്തിന് ഒരു വേദിയൊരുക്കുന്ന രണ്ടാമത് ഇന്ത്യന്‍ മഹാസമുദ്ര മേഖല (ഐ.ഒ.ആര്‍+ ) കോണ്‍ക്ലേവും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. പ്രദര്‍ശനത്തിനിടെ പ്രതിരോധത്തിനായുള്ള ആദ്യത്തെ നിക്ഷേപക സംഗമവും നടക്കും. ഐഡെക്സിന്റെ (പ്രതിരോധ മികവിന് വേണ്ടിയുള്ള നൂതനാശയങ്ങള്‍) പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥന്‍ 2022ല്‍ നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതിനും ഇതു സാക്ഷ്യംവഹിക്കും. ബന്ധന്‍ എന്ന പരിപാടിയിലൂടെ 451 പങ്കാളിത്തങ്ങളും/തുടക്കങ്ങളും ഈ പരിപാടിയിൽ പിറവിയെടുക്കും.

Addressing Defence Expo 2022 being held in Gandhinagar, Gujarat. https://t.co/YFaSC2xLKK

— Narendra Modi (@narendramodi) October 19, 2022

DefExpo-2022 का ये आयोजन नए भारत की ऐसी भव्य तस्वीर खींच रहा है, जिसका संकल्प हमने अमृतकाल में लिया है। pic.twitter.com/wcNIrq7SbL

— PMO India (@PMOIndia) October 19, 2022

It is the first DefExpo where only Indian companies are participating. pic.twitter.com/n80uQvZeni

— PMO India (@PMOIndia) October 19, 2022

कोरोनाकाल में जब वैक्सीन को लेकर पूरी दुनिया चिंता में थी, तब भारत ने हमारे अफ्रीकन मित्र देशों को प्राथमिकता देते हुये वैक्सीन पहुंचाई। pic.twitter.com/apEESLs1Hv

— PMO India (@PMOIndia) October 19, 2022

आज अंतर्राष्ट्रीय सुरक्षा से लेकर वैश्विक व्यापार तक, मेरीटाइम सेक्योरिटी एक ग्लोबल प्राथमिकता बनकर उभरा है। pic.twitter.com/xmQ9wOuO1u

— PMO India (@PMOIndia) October 19, 2022

सरकार में आने के बाद हमने डीसा में ऑपरेशनल बेस बनाने का फैसला लिया, और हमारी सेनाओं की ये अपेक्षा आज पूरी हो रही है। pic.twitter.com/2CaN337CZH

— PMO India (@PMOIndia) October 19, 2022

Mission Defence Space will encourage innovation and strengthen our forces. pic.twitter.com/y7bhn3PA4H

— PMO India (@PMOIndia) October 19, 2022

In the defence sector, new India is moving ahead with the mantra of Intent, Innovation and Implementation. pic.twitter.com/2vdCkdEFnD

— PMO India (@PMOIndia) October 19, 2022

Indian defence companies today are becoming a significant part of the global supply chain. pic.twitter.com/1LlRxSQaSm

— PMO India (@PMOIndia) October 19, 2022

भारत की टेक्नालजी पर आज दुनिया भरोसा कर रही है क्योंकि भारत की सेनाओं ने उनकी क्षमताओं को साबित किया है। pic.twitter.com/N01ZmnMKOT

— PMO India (@PMOIndia) October 19, 2022

Making India's defence sector self-reliant. pic.twitter.com/UOrCl0xW9D

— PMO India (@PMOIndia) October 19, 2022

ND

*****



(Release ID: 1869143) Visitor Counter : 116