പ്രധാനമന്ത്രിയുടെ ഓഫീസ്‌

നവ്‌സാരിയില്‍ എ.എം. നായിക് ഹെല്‍ത്ത്‌കെയര്‍ കോംപ്ലക്‌സും നിരാലി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


'' ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ ആധുനികവല്‍ക്കരണവും പ്രാപ്യമാക്കലും പാവപ്പെട്ടരുടെ ശാക്തീകരണത്തിനും ജീവിതം സുഗമമാക്കലിനും നിര്‍ണായകമാണ്''

''ഗുജറാത്തിലെ എന്റെ അനുഭവം രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരെയും സേവിക്കുന്നതിന് സഹായിച്ചു''

''സേവനം രാജ്യത്തിന്റെ ശക്തിയാക്കിയ ബാപ്പുവിനെപ്പോലുള്ള മഹാന്മാരുടെ പ്രചോദനം നമുക്കുണ്ട്''


Posted On: 10 JUN 2022 3:36PM by PIB Thiruvananthpuram


നവ്‌സാരിയില്‍ എ.എം. നായിക് ഹെല്‍ത്ത്‌കെയര്‍ കോംപ്ലക്‌സും നിരാലി  മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഖരേല്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം വെര്‍ച്ച്വലായി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രദേശത്തെ ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികള്‍ നവസാരിക്ക് ഇന്ന് ലഭിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായ ഒരു ദുരന്തത്തെ മറ്റൊരു കുടുംബത്തിനും അഭിമുഖീകരിക്കാതിരിക്കാനുള്ള അവസരമാക്കി മാറ്റിയ നിരാലി ട്രസ്റ്റിന്റേയും ശ്രീ എ എം നായിക്കിന്റേയും ഉത്സാഹത്തേയും അദ്ദേഹം അഭിനന്ദിക്കുകയും ആധുനിക ആരോഗ്യ സമുച്ചയത്തിനും മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനും നവസാരിയിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പാവപ്പെട്ടവരുടെ ശാക്തീകരണത്തിനും ജീവിതം എളുപ്പമാക്കുന്നതിനും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ നവീകരണവും പ്രാപ്യതയും നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''രാജ്യത്തിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ 8 വര്‍ഷമായി ഞങ്ങള്‍ സമഗ്രമായ സമീപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്'', അദ്ദേഹം പറഞ്ഞു. ചികിത്സാ സൗകര്യങ്ങളുടെ നവീകരണത്തോടൊപ്പം പോഷകാഹാരവും വൃത്തിയുള്ള ജീവിതശൈലിയും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ''പാവപ്പെട്ടവരേയും ഇടത്തരക്കാരെയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ഒരുപക്ഷേ രോഗമുണ്ടാകുകയാണെങ്കില്‍ ചെലവ് പരമാവധി കുറയ്ക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്'', പ്രധാനമന്ത്രി പറഞ്ഞു. നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഗുജറാത്ത് ഒന്നാമതെത്തിയതിലൂടെ ഗുജറാത്തിന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ സംരക്ഷണ സൂചകങ്ങളിലും ഉണ്ടായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വാസ്ഥ്യ ഗുജറാത്ത് (ആരോഗ്യ ഗുജറാത്ത്), ഉജ്ജ്വല ഗുജറാത്ത്, മുഖ്യമന്തി അമൃതം യോജന തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ച നാളുകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ അനുഭവം രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടരേയും സേവിക്കാന്‍ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ഗുജറാത്തില്‍ 41 ലക്ഷം രോഗികള്‍ സൗജന്യ ചികിത്സയുടെ പ്രയോജനം നേടിയിട്ടുണ്ടെന്നും ഇവരില്‍ കൂടുതലും സ്ത്രീകളും ദരിദ്രരും ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണെന്നും അദ്ദേഹം അറിയിച്ചു. ഈ പദ്ധതിയിലൂടെ രോഗികളുടെ 7,000 കോടിയിലധികം രൂപ ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുജറാത്തിന് 7,500ലധികം ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളും 600 'ദീന്‍ദയാല്‍ ഔഷധാലയ'വും ലഭിച്ചു. അര്‍ബുദം പോലുള്ള രോഗങ്ങളുടെ നൂതന ചികിത്സകള്‍ കൈകാര്യം ചെയ്യാന്‍ ഗുജറാത്തിലെ ഗവണ്‍മെന്റ് ആശുപത്രികള്‍ സജ്ജമായിട്ടുണ്ട്. ഭാവ്‌നഗര്‍, ജാംനഗര്‍, രാജ്‌കോട്ട് തുടങ്ങി നിരവധി നഗരങ്ങളില്‍ അര്‍ബുദചികിത്സയ്ക്കുള്ള സൗകര്യങ്ങളുണ്ട്. വൃക്ക ചികിത്സയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളില്‍ ഇതേ വിപുലീകരണം സംസ്ഥാനത്ത് ദൃശ്യമാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ-പോഷകാഹാര മാനദണ്ഡങ്ങളിലെ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സ്ഥാപനപന പ്രസവത്തിനായുള്ള ചിരഞ്ജീവി യോജന അദ്ദേഹം പരാമര്‍ശിച്ചു, ഇത് 14 ലക്ഷം അമ്മമാര്‍ക്ക് പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ചിരഞ്ജീവി, ഖിഖിലാഹത്ത് പദ്ധതികളെ ദേശീയ തലത്തില്‍ മിഷന്‍ ഇന്ദ്രധനുഷ്, പ്രധാനമന്ത്രി മാതൃ വന്ദന യോജന എന്നിവയായി വിപുലീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ പട്ടികയും പ്രധാനമന്ത്രി അവതരിപ്പിച്ചു. രാജ്‌കോട്ടില്‍ എയിംസ് വരുന്നു, സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളുടെ എണ്ണം 30 ആയി, എം.ബി.ബി.എസ് സീറ്റുകള്‍ 1100 ല്‍ നിന്ന് 5700 ആയി ഉയര്‍ന്നു, പി.ജി സീറ്റുകള്‍ വെറും 800 ല്‍ നിന്ന് 2000 ആയി ഉയര്‍ന്നു.
ഗുജറാത്തിലെ ജനങ്ങളുടെ സേവന മനോഭാവത്തെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യവും സേവനവുമാണ് ജീവിതലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സേവനം രാജ്യത്തിന്റെ ശക്തിയാക്കിയ ബാപ്പുവിനെപ്പോലുള്ള മഹാന്മാരുടെ പ്രചോദനം നമുക്കുണ്ട്. ഗുജറാത്തിന്റെ ഈ ജീവചൈന്യത്തിന് ഇപ്പോഴും ഈ ഊര്‍ജം നിറഞ്ഞിരിക്കുന്നുണ്ട്. ഇവിടെ ഏറ്റവും വിജയിച്ച വ്യക്തി പോലും ചില സേവന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഗുജറാത്തിന്റെ സേവന മനോഭാവം അതിന്റെ കഴിവും വര്‍ദ്ധിക്കും, പ്രധാനമന്ത്രി ഉപസംഹരിച്ചു.

***********

-ND-

(Release ID: 1832932) Visitor Counter : 125