പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 നടപ്പാക്കല്‍ പുരോഗതിയുമായി ബന്ധപ്പെട്ട ഉന്നതതല അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനായി


ഏവര്‍ക്കും പ്രാപ്യമാകുന്നത്, നീതിയുക്തം, ഏവരെയും ഉള്‍ക്കൊള്ളുന്നത്, ഗുണനിലവാരമുള്ളത് എന്നീ ലക്ഷ്യങ്ങളിലാണ് എന്‍ഇപി 2020 നടപ്പാക്കുന്നത്: പ്രധാനമന്ത്രി

സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ സാങ്കേതികവിദ്യയുടെ അമിതസ്വാധീനം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠനം കോര്‍ത്തിണക്കിയുള്ള സംവിധാനം വികസിപ്പിക്കണം: പ്രധാനമന്ത്രി

സയന്‍സ് ലാബുകളുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ മണ്ണുപരിശോധനയ്ക്കായി ആ മേഖലയിലെ കര്‍ഷകരുമായി സഹകരിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു

ദേശീയ വിഷയനിര്‍ണയസമിതിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനു രൂപംനല്‍കുന്നത്

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ രജിസ്റ്റര്‍ ചെയ്ത 400ഓളം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തില്‍ 'മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്‌സിറ്റ്' യാഥാര്‍ഥ്യമാകും.

യുജിസി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഒരേസമയം രണ്ടു പഠനമേഖലയില്‍ തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ട്

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ സമ്പൂര്‍ണ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്താന്‍ അനുവദിക്കുകയും ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ അനുവദനീയ പരിധി 40% ആയി ഉയര്‍ത്തുകയും ചെയ്യുന്നതോടെ ഓണ്‍ലൈന്‍ പഠനത്തില്‍ വലിയ മുന്നേറ്റമുണ്ടാകും

വിദ്യാഭ്യാസം ആര്‍ജിക്കുന്നതില്‍ ഭാഷയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാന്‍ വിവിധ ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും

Posted On: 07 MAY 2022 6:05PM by PIB Thiruvananthpuram

ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 നടപ്പാക്കല്‍ പ്രധാനമന്ത്രി ഇന്ന് അവലോകനം ചെയ്തു. എന്‍ഇപി 2020 ആരംഭിച്ചതിനുശേഷമുള്ള രണ്ടുവര്‍ഷത്തിനുള്ളില്‍, നയത്തിന്റെ ഭാഗമായ ഏവര്‍ക്കും പ്രാപ്യമാകുന്നത്, നീതിയുക്തം, ഏവരെയും ഉള്‍ക്കൊള്ളുന്നത്, ഗുണനിലവാരമുള്ളത് എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിരവധി സംരംഭങ്ങള്‍ ആവിഷ്‌കരിച്ചതായി അദ്ദേഹം നിരീക്ഷിച്ചു. സ്‌കൂള്‍ കുട്ടികളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്കു തിരികെക്കൊണ്ടുവരാനുള്ള പ്രത്യേക ശ്രമങ്ങള്‍മുതല്‍ ഉന്നതവിദ്യാഭ്യാസത്തില്‍ 'മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്‌സിറ്റ്' സംവിധാനം തുടങ്ങിയതുവരെ, 'അമൃതകാല'ത്തേക്കു പ്രവേശിക്കുമ്പോള്‍ രാജ്യപുരോഗതിയെ നിര്‍വചിക്കുകയും നയിക്കുകയുംചെയ്യുന്ന നിരവധി പരിവര്‍ത്തനപരിഷ്‌കാരങ്ങള്‍ക്കു തുടക്കമിട്ടു.

സ്‌കൂള്‍ വിദ്യാഭ്യാസം

ദേശീയ വിഷയനിര്‍ണയസമിതിയുടെ നേതൃത്വത്തില്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനു രൂപംനല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി പ്രധാനമന്ത്രിയെ അറിയിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍, ബാലവാടികയിലെ ഗുണനിലവാരമുള്ള ഇസിസിഇ, നിപുണ്‍ ഭാരത്, വിദ്യാപ്രവേശ്, പരീക്ഷാപരിഷ്‌കാരങ്ങള്‍, കലാധിഷ്ഠിത വിദ്യാഭ്യാസവും കളിപ്പാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനരീതിയും പോലുള്ള നൂതന പഠനരീതികള്‍ കുട്ടികളുടെ മികച്ച പഠനഫലങ്ങള്‍ക്കും സമഗ്രവികസനത്തിനുംവേണ്ടി സ്വീകരിക്കുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ സാങ്കേതികവിദ്യയുടെ അമിതസ്വാധീനം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠനം കോര്‍ത്തിണക്കിയുള്ള സംവിധാനം വികസിപ്പിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കുട്ടികള്‍ അങ്കണവാടികളില്‍നിന്നു സ്‌കൂളുകളിലേക്കു മാറുമ്പോള്‍ അങ്കണവാടികള്‍ പരിപാലിക്കുന്ന ഡാറ്റാബേസ് സ്‌കൂള്‍ ഡാറ്റാബേസുകളുമായി പരിധികളില്ലാതെ സംയോജിപ്പിക്കണം. സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള പതിവ് ആരോഗ്യ പരിശോധനയും രോഗനിര്‍ണയവും സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തണം. വിദ്യാര്‍ത്ഥികളില്‍ ആശയപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനു തദ്ദേശീയമായി വികസിപ്പിച്ച കളിപ്പാട്ടങ്ങളുടെ ഉപയോഗത്തിന് ഊന്നല്‍ നല്‍കണം. മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സയന്‍സ് ലാബുകളുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ മണ്ണുപരിശോധനയ്ക്കായി ആ മേഖലയിലെ കര്‍ഷകരുമായി സഹകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.


ഉന്നതവിദ്യാഭ്യാസത്തിലെ വൈവിധ്യം

ഡിജിലോക്കര്‍ പ്ലാറ്റ്ഫോമില്‍ ആരംഭിച്ച അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റും, ഏതുവിഷയവും തെരഞ്ഞെടുക്കാനും ആജീവനാന്ത പഠനത്തിനുമുള്ള 'മള്‍ട്ടിപ്പിള്‍ എന്‍ട്രി-എക്സിറ്റ്' മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള പഠനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ആജീവനാന്ത പഠനത്തിനു പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനും പഠിതാക്കളില്‍ വിമര്‍ശനാത്മകമായും വിവിധ വിഷയങ്ങളെക്കുറിച്ചും ധാരണകള്‍ നല്‍കുന്നതിനുമായി, വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം രണ്ട് അക്കാദമിക് പ്രോഗ്രാമുകള്‍ പിന്തുടരാന്‍ കഴിയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യുജിസി പ്രസിദ്ധീകരിച്ചു. ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂടും (എന്‍എച്ച്ഇക്യൂഎഫ്)  തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എന്‍എച്ച്ഇക്യുഎഫിന് അനുസൃതമായി യുജിസി നിലവിലുള്ള 'അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിനായുള്ള പാഠ്യപദ്ധതി ചട്ടക്കൂട്ടും ക്രെഡിറ്റ് സംവിധാനവും' പരിഷ്‌കരിക്കുന്നുണ്ട്.

ബഹുതലവിദ്യാഭ്യാസം

സ്‌കൂളുകളും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ഓണ്‍ലൈന്‍, ഓപ്പണ്‍, മള്‍ട്ടി-മോഡല്‍ പഠനത്തെ  പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയാലുണ്ടായ പഠനനഷ്ടം കുറയ്ക്കാന്‍  ഈ സംവിധാനം സഹായകമായി. മാത്രമല്ല, രാജ്യത്തെ വിദൂരവും എത്തപ്പെടാനാകാത്തതുമായ ഭാഗങ്ങളിലേക്കു വിദ്യാഭ്യാസം എത്തിക്കുന്നതില്‍ വലിയ സംഭാവനയേകി. സ്വയം, ദിക്ഷ, സ്വയം പ്രഭ, വെര്‍ച്വല്‍ ലാബുകള്‍, മറ്റ് ഓണ്‍ലൈന്‍ റിസോഴ്‌സ് പോര്‍ട്ടലുകള്‍ എന്നിവയെല്ലാം വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷനിലും ജനപ്രീതിയിലും വര്‍ധന സൃഷ്ടിച്ചു. ഈ പോര്‍ട്ടലുകള്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കായി ആംഗ്യഭാഷ ഉള്‍പ്പെടെയുള്ള ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലും ഓഡിയോ ഫോര്‍മാറ്റുകളിലും പഠനസാമഗ്രികള്‍ നല്‍കുന്നു.

ഇതിനുപുറമെ, യുജിസി ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍), ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ നടപടിക്രമങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനുകീഴില്‍ 59 ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ (എച്ച്ഇഐ) 351 സമ്പൂര്‍ണ ഓണ്‍ലൈന്‍ പ്രോഗ്രാമുകളും 86 സ്ഥാപനങ്ങള്‍ 1081 ഒഡിഎല്‍ പ്രോഗ്രാമുകളും വാഗ്ദാനംചെയ്യുന്നു. ഒരു പ്രോഗ്രാമിലെ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ അനുവദനീയമായ പരിധി 40% ആയും വര്‍ധിപ്പിച്ചു.


നൂതനാശയവും സ്റ്റാര്‍ട്ടപ്പും

സ്റ്റാര്‍ട്ടപ്പിന്റെയും നൂതനാശയങ്ങളുടെയും ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായി, 28 സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 2774 സ്ഥാപനങ്ങളുടെ ഇന്നൊവേഷന്‍ കൗണ്‍സിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗവേഷണം, ഇന്‍കുബേഷന്‍, സ്റ്റാര്‍ട്ട്-അപ്പുകള്‍ എന്നിവയുടെ സംസ്‌കാരം സൃഷ്ടിക്കുന്നതിനായി എന്‍ഇപിയുമായി യോജിപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ അടല്‍ റാങ്കിംഗ് (എആര്‍ഐഐഎ) 2021 ഡിസംബറില്‍ ആരംഭിച്ചു. എആര്‍ഐഐഎയില്‍ 1438 സ്ഥാപനങ്ങള്‍ പങ്കെടുത്തു. ആശയവിപുലീകരണം, മൂല്യനിര്‍ണയം, ആപ്ലിക്കേഷന്‍ (ഐഡിഇഎ) ലാബുകള്‍ക്കായി 100 സ്ഥാപനങ്ങള്‍ക്ക് എഐസിടിഇ ധനസഹായം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ഭാഷകളുടെ പ്രോത്സാഹനം

ഇംഗ്ലീഷ് ഭാഷയിലെ അറിവില്ലായ്മ ഒരു വിദ്യാര്‍ത്ഥിയുടെയും വിദ്യാഭ്യാസനേട്ടത്തിനു തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസത്തിലും പരിശോധനയിലും വിവിധഭാഷകള്‍ക്ക് ഊന്നല്‍ നല്‍കുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനങ്ങള്‍ അടിസ്ഥാനതലത്തില്‍ ദ്വിഭാഷാ/ത്രിഭാഷാ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു, ദിക്ഷ പ്ലാറ്റ്ഫോമിലെ ഉള്ളടക്കം 33 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്‍ഐഒഎസ് സെക്കണ്ടറി തലത്തില്‍ ഭാഷാവിഷയമായി ഇന്ത്യന്‍ ആംഗ്യഭാഷ (ഐഎസ്എല്‍) അവതരിപ്പിച്ചു.

എന്‍ടിഎ 13 ഭാഷകളില്‍ ജെഇഇ പരീക്ഷ നടത്തി. എഐസിടിഇ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തന ആപ്പ് വികസിപ്പിച്ചെടുത്തു പഠനസാമഗ്രികള്‍ ഇന്ത്യന്‍ ഭാഷകളിലേക്കു വിവര്‍ത്തനംചെയ്യുന്നു. ഹിന്ദി, മറാഠി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സാങ്കേതിക പുസ്തകരചന ഏറ്റെടുത്തു. 2021-22 മുതല്‍ 10 സംസ്ഥാനങ്ങളിലായി 19 എഞ്ചിനീയറിംഗ് കോളേജുകളില്‍ 6 ഇന്ത്യന്‍ ഭാഷകളില്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്രാദേശിക ഭാഷകളില്‍ അധികമായി 30/60 സൂപ്പര്‍ ന്യൂമററി സീറ്റുകളും പ്രാദേശികഭാഷകളില്‍ 50% വരെ അധിക സീറ്റുകളും എഐസിടിഇ നല്‍കിയിട്ടുണ്ട്.

എന്‍ഇപി 2020ന്റെ ശുപാര്‍ശകള്‍ അനുസരിച്ച് 'ഭാരതീയ വിജ്ഞാന സമ്പ്രദായം' (ഐകെഎസ്) പ്രോത്സാഹിപ്പിക്കുന്നു. എഐസിടിഇയില്‍ ഐകെഎസ് സെല്‍ സ്ഥാപിക്കുകയും രാജ്യത്തുടനീളം 13 ഐകെഎസ് സെന്ററുകള്‍ തുറക്കുകയും ചെയ്തു.

യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍, നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍, വിദ്യാഭ്യാസ സഹമന്ത്രിമാരായ ശ്രീ സുഭാഷ് സര്‍ക്കാര്‍, ശ്രീമതി അന്നപൂര്‍ണാ ദേവി, ശ്രീ രാജ്കുമാര്‍ രഞ്ജന്‍ സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യുജിസി ചെയര്‍മാന്‍, എഐസിടിഇ ചെയര്‍മാന്‍, എന്‍സിവിഇടി ചെയര്‍മാന്‍, എന്‍സിഇആര്‍ടി ഡയറക്ടര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

-ND-



(Release ID: 1823568) Visitor Counter : 302