പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു ജാംനഗറില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു


ഈ കേന്ദ്രത്തിനു നല്‍കിയ പിന്തുണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പ്രധാനമന്ത്രി ശ്രീ മോദിക്ക് നന്ദി പറഞ്ഞു

പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിന്റെ പേരില്‍ ഇന്ത്യക്ക് ലോക നേതാക്കള്‍ നന്ദി പറഞ്ഞു.


;പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രം ഈ രംഗത്തെ ഇന്ത്യയുടെ സംഭാവനകള്‍ക്കും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണ്'

'മുഴുവന്‍ മനുഷ്യരാശിയെയും സേവിക്കുന്നതിനുള്ള ഒരു വലിയ ഉത്തരവാദിത്തമായി ഇന്ത്യ ഈ പങ്കാളിത്തം ഏറ്റെടുക്കുന്നു'

'ആരോഗ്യത്തിനായുള്ള ജാംനഗറിന്റെ സംഭാവനകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രത്തിലൂടെ ആഗോള ശ്രദ്ധ ലഭിക്കും'

'ഒരു ഗ്രഹം നമ്മുടെ ആരോഗ്യം' എന്ന മുദ്രാവാക്യം നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന ഇന്ത്യന്‍ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിച്ചു'.

'ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം ചികിത്സയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇത് ജീവിതത്തിന്റെ സമഗ്രമായ ഒരു ശാസ്ത്രമാണ്'



Posted On: 19 APR 2022 6:43PM by PIB Thiruvananthpuram

പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു (ജിസിടിഎം) മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവരുടെ സാന്നിധ്യത്തില്‍ ജാംനഗറില്‍ ഇന്ന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ലോകത്ത് ആദ്യത്തെ, ഏക ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. ആഗോള ആരോഗ്യത്തിന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഇത് ഉയര്‍ന്നുവരും.  ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ് പ്രസിഡന്റ് എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ ചടങ്ങില്‍ സംപ്രേഷണം ചെയ്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവിയ, ശ്രീ സബാനന്ദ സോനോവാള്‍, ശ്രീ മുഞ്ജപര മഹേന്ദ്രഭായി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 കേന്ദ്രം സ്ഥാപിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കിയ പ്രധാനമന്ത്രി മോദിക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് നന്ദി പറഞ്ഞു.  ലോകാരോഗ്യ സംഘടനയുടെ അംഗത്വമുള്ള 107 രാജ്യങ്ങള്‍ക്കായി അതാതു ഗവണ്മെന്റിന്റെ പ്രത്യേക ഓഫീസുകള്‍ ഇവിടെയുണ്ടാകും. അതായത് പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ഇന്ത്യയുടെ നേതൃത്വത്തിനായി ലോകം ഇന്ത്യയിലെത്തും. പരമ്പരാഗത ഔഷധ ഉല്‍പന്നങ്ങള്‍ ആഗോളതലത്തില്‍ സമൃദ്ധമാണെന്നും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രം ഏറെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.  ലോകത്തിലെ പല പ്രദേശങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രം ചികിത്സയുടെ ആദ്യ ഘട്ടമാണ്. പുതിയ കേന്ദ്രം ഡാറ്റ, നവീകരണം, സുസ്ഥിരത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഗവേഷണവും നേതൃത്വവും, തെളിവും പഠനവും, ഡാറ്റയും അനലിറ്റിക്സും, സുസ്ഥിരതയും തുല്യനീതിയും, നവീനാശയങ്ങളും സാ്‌ങ്കേതികവിദ്യയും ആയിരിക്കും അഞ്ച് പ്രധാന മേഖലകള്‍, ഡോ. ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു.

 ഈ അവസരത്തില്‍ മൗറീഷ്യസിനെ സഹകരിപ്പിച്ചതിന് മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നൗത്തും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.  വിവിധ സംസ്‌കാരങ്ങളില്‍ തദ്ദേശീയ ചികിത്സാ സമ്പ്രദായത്തിന്റെയും ഔഷധ ഉല്‍പന്നങ്ങളുടെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്രം സ്ഥാപിക്കുന്നതിന് ഇപ്പോഴത്തേക്കാള്‍ മികച്ച സമയം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ സംഭാവനകള്‍ അദ്ദേഹം അടിവരയിട്ടു. ''ഈ ഉദാരമായ സംഭാവനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും ഇന്ത്യന്‍ ജനതയോടും ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്,'' ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നാഥ് പറഞ്ഞു. 1989 മുതല്‍ മൗറീഷ്യസില്‍ ആയുര്‍വേദത്തിന് നിയമനിര്‍മ്മാണ അംഗീകാരം നല്‍കിയതിന്റെ വിശദാംശങ്ങളും അദ്ദേഹം നല്‍കി. മൗറീഷ്യസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാംനഗറില്‍ ആയുര്‍വേദ ചികില്‍സ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കിയതിന് ഗുജറാത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

 പ്രധാനമന്ത്രി മോദി ഡോ. ടെഡ്രോസ് ഗെബ്രിയേസസിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞു. ഡോ. ടെഡ്രോസ് ഗെബ്രിയേസസിന്റെ ഇന്ത്യയുമായുള്ള ബന്ധവും ജിസിടിഎം പദ്ധതിയിലെ വ്യക്തിപരമായ ഇടപെടലും പരാമര്‍ശിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ താല്‍പര്യം ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രത്തിന്റെ രൂപത്തില്‍ പ്രകടമായെന്ന് പറഞ്ഞു. ഇന്ത്യയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് പ്രധാനമന്ത്രി ഡി ജിക്ക് ഉറപ്പ് നല്‍കി.

 മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ് കുമാര്‍ ജുഗ്നാഥുമായും കുടുംബവുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധവും പ്രധാനമന്ത്രി എടുത്തുപറയുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും സാന്നിധ്യത്തിനും നന്ദി അറിയിക്കുകയും ചെയ്തു.  വീഡിയോ സന്ദേശങ്ങള്‍ അയച്ച നേതാക്കള്‍ക്കും ശ്രീ മോദി നന്ദി പറഞ്ഞു.

 'ഡബ്ല്യുഎച്ച്ഒ കേന്ദ്രം ഈ രംഗത്തെ ഇന്ത്യയുടെ സംഭാവനകള്‍ക്കും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണ്' എന്ന് പ്രധാനമന്ത്രി പറഞ്ഞു. 'മുഴുവന്‍ മനുഷ്യരാശിയെയും സേവിക്കുന്നതിനുള്ള ഒരു വലിയ ഉത്തരവാദിത്തമായി ഇന്ത്യ ഈ പങ്കാളിത്തം ഏറ്റെടുക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ''ജാംനഗര്‍ ആരോഗ്യ മേഖലയ്ക്കു് നല്‍കുന്ന സംഭാവനകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രത്തിലൂടെ ആഗോള അംഗീകാരം ലഭിക്കും.''   ഡബ്ല്യുഎച്ച്ഒ കേന്ദ്രത്തിന്റെ വേദിയില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകത്തിലെ ആദ്യത്തെ ആയുര്‍വേദ സര്‍വ്വകലാശാല ജാംനഗറിലാണു സ്ഥാപിതമായതെന്നും ശ്രീ മോദി പറഞ്ഞു. ആയുര്‍വേദയിലെ പഠന ഗവവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഗരത്തില്‍ ഗുണനിലവാരമുള്ള ആയുര്‍വേദ സ്ഥാപനമുണ്ട്.

 ആരോഗ്യം കൈവരിക്കുക എന്നതായിരിക്കണം നമ്മുടെ ആത്യന്തിക ലക്ഷ്യം എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രോഗങ്ങളില്ലാതെ ജീവിക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കാം എന്നാല്‍ ആത്യന്തിക ലക്ഷ്യം ആരോഗ്യം ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി കാലഘട്ടത്തില്‍ ആരോഗ്യത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി പറഞ്ഞു.  ''ആരോഗ്യ പരിപാലനത്തിന്റെ പുതിയ മാനം തേടുകയാണ് ലോകം ഇന്ന്.  'ഒരു ഗ്രഹം നമ്മുടെ ആരോഗ്യം' എന്ന മുദ്രാവാക്യം നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന ഇന്ത്യന്‍ കാഴ്ചപ്പാട് പ്രോത്സാഹിപ്പിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്.

 ഇന്ത്യയുടെ പരമ്പരാഗത വൈദ്യ സമ്പ്രദായം ചികിത്സയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇത് ജീവിതത്തിന്റെ സമഗ്രമായ ഒരു ശാസ്ത്രമാണ്. ആയുര്‍വേദം കേവലം രോഗശമനത്തിനും ചികില്‍സയ്ക്കും അതീതമാണ്, ശ്രീ മോദി പറഞ്ഞു, രോഗശാന്തിയും ചികിത്സയും കൂടാതെ ആയുര്‍വേദത്തില്‍;  സാമൂഹിക ആരോഗ്യം, മാനസികാരോഗ്യം-സന്തോഷം, പരിസ്ഥിതി ആരോഗ്യം, സഹാനുഭൂതി, അനുകമ്പ, ഉല്‍പ്പാദനക്ഷമത എന്നിവ ഉള്‍പ്പെടുന്നു.  'ആയുര്‍വേദം ജീവിതത്തെക്കുറിച്ചുള്ള അറിവായി കണക്കാക്കപ്പെടുന്നു, അത് അഞ്ചാമത്തെ വേദമായി കണക്കാക്കപ്പെടുന്നു', ശ്രീ മോദി പറഞ്ഞു.  നല്ല ആരോഗ്യം സമീകൃതാഹാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഭക്ഷണത്തെ ചികിത്സയുടെ പകുതിയായിട്ടാണ് കണക്കാക്കിയിരുന്നതെന്നും നമ്മുടെ ചികില്‍സാ സംവിധാനങ്ങള്‍ ഭക്ഷണ ഉപദേശങ്ങളാല്‍ നിറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഐക്യരാഷ്ട്രസഭ 2023 നെ അന്താരാഷ്ട്ര ധാന്യ വര്‍ഷമായി തിരഞ്ഞെടുത്തത് ഇന്ത്യക്ക് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഈ നടപടി മനുഷ്യരാശിക്ക് ഗുണകരമാകും.

മഹാമാരിയെ നേരിടാന്‍ പല രാജ്യങ്ങളും പരമ്പരാഗത വൈദ്യശാസ്ത്രത്തിന് ഊന്നല്‍ നല്‍കുന്നതിനാല്‍ ആഗോളതലത്തില്‍ ആയുര്‍വേദം, സിദ്ധ, യുനാനി സംയോജനത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചുവരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ, യോഗ ലോകമെമ്പാടും പ്രചാരം നേടുന്നു. പ്രമേഹം, പൊണ്ണത്തടി, വിഷാദം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിന് യോഗ വളരെ ഉപയോഗപ്രദമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും മനസ്സ്-ശരീരത്തിലും ബോധത്തിലും സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനും യോഗ ആളുകളെ സഹായിക്കുന്നു.

 പുതിയ കേന്ദ്രത്തിന് അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.  ആദ്യം, സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത വിജ്ഞാന സംവിധാനത്തിന്റെ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുക; രണ്ടാമതായി, പരമ്പരാഗത മരുന്നുകളുടെ പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനുമായി അന്താരാഷ്ട്ര നിലവാരം സൃഷ്ടിക്കാന്‍ ജിസിടിഎമ്മിനു കഴിയും, അതുവഴി ഈ മരുന്നുകളിലുള്ള വിശ്വാസം മെച്ചപ്പെടുന്നു. മൂന്നാമതായി, പരമ്പരാഗത ഔഷധങ്ങളുടെ ആഗോള വിദഗ്ധര്‍ ഒത്തുചേരുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമായി ജിസിടിഎം വികസിക്കണം.  വാര്‍ഷിക പരമ്പരാഗത വൈദ്യോത്സവത്തിന്റെ സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നാലാമതായി, പരമ്പരാഗത ഔഷധമേഖലയിലെ ഗവേഷണത്തിനായി ജിസിടിഎം ധനസഹായം സമാഹരിക്കണം. അവസാനമായി, ജിസിടിഎം പ്രത്യേക രോഗങ്ങളുടെ സമഗ്രമായ ചികിത്സയ്ക്കായി പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കണം, അതുവഴി രോഗികള്‍ക്ക് പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തില്‍ നിന്ന് പ്രയോജനം ലഭിക്കും.

 'വസുധൈവ കുടുംബകം' എന്ന ഭാരതീയ സങ്കല്‍പ്പം വിളിച്ചോതുന്നത് ലോകം മുഴുവന്‍ എപ്പോഴും ആരോഗ്യത്തോടെയിരിക്കാനാണെന്നു ശ്രീ മോദി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം സ്ഥാപിതമായതോടെ ഈ പാരമ്പര്യം കൂടുതല്‍ സമ്പന്നമാകുമെന്ന് അദ്ദേഹം പറഞ്ഞു.

3 .

****

-ND-

(Release ID: 1818178) Visitor Counter : 249