പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

നിയമനിര്‍മാണ സഭാ അധ്യക്ഷരുടെ 82ാമത് അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 17 NOV 2021 2:06PM by PIB Thiruvananthpuram

നമസ്‌കാരം!

ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പമുള്ള ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള ജി, ബഹുമാനപ്പെട്ട രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ ഹരിവംശ് ജി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയ് റാം താക്കൂര്‍ ജി, ഹിമാചല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. മുകേഷ് അഗ്‌നിഹോത്രി ജി, ഹിമാചല്‍ വിധാന്‍ സഭാ സ്പീക്കര്‍ ശ്രീ വിപിന്‍ സിംഗ് പര്‍മര്‍ ജി, രാജ്യത്തെ വിവിധ നിയമസഭകളുടെ അധ്യക്ഷര്‍, മഹതികളേ, മാന്യരേ!
 
നിയമനിര്‍മാണ സഭാ അധ്യക്ഷരുടെ ഈ സുപ്രധാന സമ്മേളനം എല്ലാ വര്‍ഷവും ചില പുതിയ ചര്‍ച്ചകളും പുതിയ പ്രമേയങ്ങളുമായാണു നടത്തപ്പെടുന്നത്. നമ്മുടെ രാജ്യത്തിനും പാര്‍ലമെന്ററി സംവിധാനത്തിനും പുതിയ ഉന്മേഷവും ഊര്‍ജവും നല്‍കുകയും പുതിയ ദൃഢനിശ്ചയങ്ങളാല്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഈ ചങ്കില്‍ നിന്ന് ഓരോ വര്‍ഷവും ചില അമൃത് ഉയര്‍ന്നുവരുന്നു. ഇന്ന് ഈ പാരമ്പര്യം 100 വര്‍ഷം തികയുന്നു എന്നതും വളരെ സന്തോഷകരമാണ്.  ഇത് നമ്മുടെ എല്ലാവരുടെയും ഭാഗ്യവും ഇന്ത്യയുടെ ജനാധിപത്യ വികാസത്തിന്റെ പ്രതീകവും കൂടിയാണ്. ഈ സുപ്രധാന അവസരത്തില്‍, പാര്‍ലമെന്റിലെയും രാജ്യത്തെ എല്ലാ നിയമസഭകളിലെയും അംഗങ്ങളെയും കൂടാതെ മുഴുവന്‍ രാജ്യനിവാസികളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ജനാധിപത്യം എന്നത് ഇന്ത്യയുടെ ഒരു വ്യവസ്ഥ മാത്രമല്ല. ജനാധിപത്യം ഇന്ത്യയിലെ നമ്മുടെ സ്വഭാവത്തിലും ജീവിതത്തിന്റെ ഭാഗത്തിലും വേരൂന്നിയതാണ്. ഇന്ത്യ ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമായ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനാല്‍ നിങ്ങളുടെ യാത്ര കൂടുതല്‍ സവിശേഷമായിരിക്കുന്നു. ഈ യാദൃശ്ചികത ഈ ചടങ്ങിന്റെ പ്രത്യേകത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നമ്മുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നമുക്ക് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണം. വരും വര്‍ഷങ്ങളില്‍ അസാധാരണമായ ലക്ഷ്യങ്ങള്‍ കൈവരിക്കണം.  ഈ പ്രമേയങ്ങള്‍ 'സബ്ക പ്രയാസ്' (എല്ലാവരുടെയും പരിശ്രമം) വഴി മാത്രമേ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവമുള്ള ജനാധിപത്യത്തിലെ എല്ലാവരുടെയും പരിശ്രമം എന്നതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, എല്ലാ സംസ്ഥാനങ്ങളുടെയും പങ്ക് അതിന് വലിയ അടിത്തറയാണ്. വര്‍ഷങ്ങളായി രാജ്യം നേടിയ നേട്ടങ്ങളില്‍ സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം വലിയ പങ്കുവഹിച്ചിട്ടുണ്ട്.  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായാലും പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന വലിയ വികസന പദ്ധതികളുടെ പൂര്‍ത്തീകരണമായാലും എല്ലാവരുടെയും പ്രയത്നത്തിലൂടെ രാജ്യം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെയ്ത നിരവധി കാര്യങ്ങളുണ്ട്.  ഏറ്റവും വലിയ ഉദാഹരണം നമ്മുടെ മുന്നിലുള്ള കൊറോണയാണ്.  എല്ലാ സംസ്ഥാനങ്ങളോടും രാജ്യം ഇത്രയും വലിയ പോരാട്ടം നടത്തിയതിലെ ഐക്യദാര്‍ഢ്യം ചരിത്രപരമാണ്.  ഇന്ന് ഇന്ത്യ 110 കോടി വാക്സിന്‍ ഡോസുകള്‍ കടന്നിരിക്കുന്നു. ഒരുകാലത്ത് അസാധ്യമെന്ന് തോന്നിയത് ഇന്ന് സാധ്യമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, നമ്മുടെ മുന്നിലുള്ള ഭാവിയുടെ അമൃതതുല്യമായ ദൃഢനിശ്ചയങ്ങളുടെ സ്വപ്നങ്ങളും പൂര്‍ത്തീകരിക്കപ്പെടും.  രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും യോജിച്ച പരിശ്രമത്തിലൂടെ മാത്രമേ ഇവ പൂര്‍ത്തീകരിക്കാന്‍ പോകുന്നുള്ളൂ.  ഇപ്പോള്‍ നമ്മുടെ വിജയങ്ങള്‍ പിന്തുടരാനുള്ള സമയമാണ്.  അവശേഷിക്കുന്നത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതോടൊപ്പം, പുതിയ സമീപനവും പുതിയ കാഴ്ചപ്പാടും ഉപയോഗിച്ച് ഭാവിയിലേക്കുള്ള പുതിയ നിയമങ്ങളും നയങ്ങളും നാം ഉണ്ടാക്കണം.  നമ്മുടെ നിയമനിര്‍മ്മാണ സഭകളുടെ പാരമ്പര്യങ്ങളിലും സംവിധാനങ്ങളിലും അന്തര്‍ലീനമായിരിക്കുന്നത് ഭാരതീയമായിരിക്കാം. നമ്മുടെ നയങ്ങളും നിയമങ്ങളും ഭാരതീയതയുടെ ചൈതന്യത്തെ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' (ഏകഭാരതം, പരമോന്നത ഭാരതം) എന്ന ദൃഢനിശ്ചയത്തിലേക്കു ശക്തിപ്പെടുത്തണം, ഏറ്റവും പ്രധാനമായി, നിയമനിര്‍മ്മാണ സഭകളിലെ നമ്മുടെ സ്വന്തം പെരുമാറ്റം ഇന്ത്യന്‍ മൂല്യങ്ങള്‍ക്കനുസൃതമായിരിക്കണം എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കണം. ഈ ദിശയില്‍ തിരിച്ചറിയാന്‍ നമുക്ക് ഇനിയും ധാരാളം അവസരങ്ങളുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്.  സഹസ്രാബ്ദങ്ങള്‍ നീണ്ട നമ്മുടെ വികസന യാത്രയില്‍, വൈവിധ്യങ്ങള്‍ക്കിടയിലും ഉദാത്തവും ദൈവികവുമായ ഏകത്വം തടസ്സമില്ലാതെ ഒഴുകുന്നുവെന്ന് നാം തിരിച്ചറിഞ്ഞു.  ഏകത്വത്തിന്റെ ഈ തടസ്സമില്ലാത്ത പ്രവാഹം നമ്മുടെ വൈവിധ്യത്തെ വിലമതിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇന്നത്തെ മാറുന്ന കാലത്ത്, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംബന്ധിച്ച് വ്യത്യസ്തമായ ഒരു ശബ്ദം ഉണ്ടായാല്‍ ജാഗ്രത പാലിക്കേണ്ടത് നമ്മുടെ നിയമനിര്‍മ്മാണ സഭകളുടെ പ്രത്യേക ഉത്തരവാദിത്തമാണ്.  വൈവിധ്യം ഒരു പൈതൃകമായി ബഹുമാനിക്കപ്പെടുന്നത് തുടരട്ടെ, നമുക്ക് നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കുന്നത് തുടരാം;  ഈ സന്ദേശം നമ്മുടെ നിയമനിര്‍മ്മാണ സഭകളില്‍ നിന്ന് എക്കാലവും അറിയിക്കേണ്ടതാണ്.

 സുഹൃത്തുക്കളേ,

പലപ്പോഴും രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും കുറിച്ച് ചില ആളുകള്‍ക്കിടയില്‍ ഈ നേതാക്കള്‍ രാപകല്‍ മുഴുവന്‍ രാഷ്ട്രീയ കൃത്രിമത്വത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ഒരു പ്രതിഛായ ഉണ്ട്.  പക്ഷേ, ശ്രദ്ധിച്ചാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ജനങ്ങളുടെ ഉന്നമനത്തിനും സമൂഹസേവനത്തിനും വേണ്ടി സമയവും ജീവിതവും ചെലവഴിക്കുന്ന ജനപ്രതിനിധികളുണ്ട്.  ഈ സേവനപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തമാക്കുന്നു. അത്തരം അര്‍പ്പണബോധമുള്ള ജനപ്രതിനിധികള്‍ക്കായി എനിക്ക് ഒരു നിര്‍ദ്ദേശമുണ്ട്.  സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും അവയില്‍ സമയം ചെലവഴിക്കുകയും ചെയ്യുന്നതുപോലെ, നമ്മുടെ നിയമസഭകളില്‍ നാം നിരവധി കാര്യങ്ങള്‍ ചെയ്യുന്നു. നിയമസഭകളിലെ ശൂന്യവേളകളില്‍ സമയം ചിലവഴിക്കുന്ന വേറെയും ചിലരുണ്ട്.  ഒരു വര്‍ഷത്തില്‍ 3-4 ദിവസം ഒരു നിയമസഭയില്‍ മാറ്റിവെക്കാന്‍ കഴിയുമോ, അങ്ങനെ നമ്മുടെ ജനപ്രതിനിധികള്‍ സമൂഹത്തിനായുള്ള അവരുടെ പ്രത്യേക സംരംഭങ്ങളെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കാനും അവരുടെ ജീവിതത്തിന്റെ ഈ വശത്തെക്കുറിച്ച് രാജ്യത്തെ അറിയിക്കാനും കഴിയുമോ?  ജനപ്രതിനിധികള്‍ക്കൊപ്പം സമൂഹത്തിലെ മറ്റ് ആളുകള്‍ക്കും ഇതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാകും. രാഷ്ട്രീയത്തിന്റെ ക്രിയാത്മക സംഭാവനയും തുറന്നുകാട്ടപ്പെടും. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നവരും അത്തരം മഹത്തായ പ്രവൃത്തികള്‍ ചെയ്യുന്നവരും രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍, രാഷ്ട്രീയവും അതില്‍ത്തന്നെ അഭിവൃദ്ധി പ്രാപിക്കും.  ഇത്തരം അനുഭവങ്ങള്‍ പരിശോധിച്ച് ആര്‍ക്കൊക്കെ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് തീരുമാനിക്കുന്ന ഒരു ചെറിയ സമിതി രൂപീകരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ വരും.  മികച്ചത് എങ്ങനെ പര്യവേക്ഷണം ചെയ്യണമെന്നും ജനങ്ങളുടെ മുന്‍പില്‍ കൊണ്ടുവരണമെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നന്നായി അറിയാം.  ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുള്ള അംഗങ്ങള്‍ക്ക് പ്രചോദനം നല്‍കും, അതോടൊപ്പം രാജ്യത്തിന് അത്തരം ശ്രമങ്ങളെക്കുറിച്ച് അറിയാനുള്ള അവസരവും ലഭിക്കും.

സുഹൃത്തുക്കളേ,

ഗുണനിലവാരമുള്ള സംവാദം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നൂതനമായ എന്തെങ്കിലും നമുക്ക് എപ്പോഴും ചെയ്യാന്‍ കഴിയും.  സംവാദങ്ങള്‍ക്ക് എങ്ങനെ മൂല്യം ചേര്‍ക്കാം, ഗുണനിലവാരമുള്ള സംവാദങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ എങ്ങനെ ക്രമീകരിക്കാം?  ഗുണമേന്മയുള്ള സംവാദത്തിന് സമയം നീക്കിവെക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? അന്തസ്സും ഗൗരവവും രാഷ്ട്രീയ കുപ്രചരണവുമില്ലാത്തതാകും ഇത്തരം സംവാദം. ഒരു തരത്തില്‍, നിയമസഭയുടെ ഏറ്റവും ആരോഗ്യകരമായ സമയമായിരിക്കണം അത്.  ഞാന്‍ എല്ലാ ദിവസവും ആവശ്യപ്പെടുന്നില്ല. രണ്ട് മണിക്കൂറോ, പകുതി ദിവസമോ, ചിലപ്പോള്‍ ഒരു ദിവസമോ ആകാം ഇത്. നമുക്ക് ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കാമോ?  ഇത് ആരോഗ്യകരമായ ദിനവും ആരോഗ്യകരമായതും ഗുണമേന്മയും മൂല്യവര്‍ദ്ധനവുമുള്ളതും ദൈനംദിന രാഷ്ട്രീയത്തില്‍ നിന്ന് തികച്ചും മുക്തവുമായ ഒരു സംവാദമായിരിക്കണം.

സുഹൃത്തുക്കളേ,

പാര്‍ലമെന്റോ ഏതെങ്കിലും നിയമസഭയോ അതിന്റെ പുതിയ കാലയളവ് ആരംഭിക്കുമ്പോള്‍, ഭൂരിഭാഗം അംഗങ്ങളും ആദ്യമായി അംഗമായവരാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. രാഷ്ട്രീയത്തില്‍ അടിക്കടി മാറ്റങ്ങള്‍ സംഭവിക്കുകയും പുതിയ ഊര്‍ജം പകരുന്ന പുതിയ ആളുകള്‍ക്ക് ജനങ്ങള്‍ നിരന്തരം അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.  നിയമനിര്‍മ്മാണ സഭകളില്‍ എന്നും പുതുമയും പുതിയ ആവേശവും നിലനില്‍ക്കുന്നത് ജനങ്ങളുടെ പരിശ്രമം കൊണ്ടാണ്.  ഈ പുതുമയെ നാം ഒരു പുതിയ രീതിശാസ്ത്രത്തിലേക്ക് വാര്‍ത്തെടുക്കേണ്ടതുണ്ടോ ഇല്ലയോ? മാറ്റം അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു. അതിനായി പുതിയ അംഗങ്ങള്‍ക്ക് സഭയുമായി ബന്ധപ്പെട്ട ചിട്ടയായ പരിശീലനം നല്‍കുകയും സഭയുടെ മഹത്വത്തെ കുറിച്ച് അവരെ അറിയിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.  പാര്‍ട്ടികള്‍ക്കിടയില്‍ തുടര്‍ച്ചയായ സംവാദങ്ങള്‍ നടത്തുന്നതിനും രാഷ്ട്രീയത്തിന്റെ പുതിയ പാരാമീറ്ററുകള്‍ സ്ഥാപിക്കുന്നതിനും നാം ഊന്നല്‍ നല്‍കണം.  ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ പങ്കും വളരെ പ്രധാനമാണ്.

സുഹൃത്തുക്കളേ,

സഭയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വലിയ മുന്‍ഗണനയുണ്ട്.  സഭയിലെ അച്ചടക്കത്തോടൊപ്പം, നിശ്ചിത നിയമങ്ങളോടുള്ള പ്രതിബദ്ധതയും ഒരുപോലെ ആവശ്യമാണ്.  ജനങ്ങളുടെ താല്‍പ്പര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാല്‍ മാത്രമേ നമ്മുടെ നിയമങ്ങള്‍ നിലനില്‍ക്കൂ.  അതുകൊണ്ട് തന്നെ സഭയിലെ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ വളരെ പ്രധാനമാണ്.  യുവാക്കള്‍, അഭിലാഷ മേഖലകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, സഭയിലെ സ്ത്രീകള്‍ എന്നിവര്‍ക്ക് പരമാവധി അവസരങ്ങള്‍ ലഭിക്കണം.  അതുപോലെ, നമ്മുടെ കമ്മിറ്റികളും കൂടുതല്‍ പ്രായോഗികവും പ്രസക്തവുമാക്കണം.  നാടിന്റെ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും അറിയാന്‍ നമുക്ക് എളുപ്പമാകുമെന്ന് മാത്രമല്ല, പുതിയ ആശയങ്ങളും സഭയിലെത്തും.

 സുഹൃത്തുക്കളേ,

'ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്', 'ഒരു രാജ്യം ഒരു മൊബിലിറ്റി കാര്‍ഡ്' തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യം നടപ്പിലാക്കിയതായി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.  നമ്മുടെ ജനങ്ങളും അത്തരം സൗകര്യങ്ങളുമായി ബന്ധപ്പെട്ടുവരുന്നു, രാജ്യം മുഴുവന്‍ വടക്ക് നിന്ന് തെക്കോട്ട്, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ ബന്ധിപ്പിക്കുന്നത് പോലെ ഒരു പുതിയ അനുഭവം നേടുന്നു.  നമ്മുടെ എല്ലാ നിയമസഭകളും സംസ്ഥാനങ്ങളും ഈ പുണ്യകരമായ കാലഘട്ടത്തില്‍ ഈ പ്രചാരണം പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 'ഒരു രാജ്യം ഒരു നിയമനിര്‍മ്മാണ വേദി' എന്നൊരു ആശയം എനിക്കുണ്ട്. ഇത് സാധ്യമാണോ?  ഇത്തരമൊരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം, നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തിന് ആവശ്യമായ സാങ്കേതിക ഉത്തേജനം നല്‍കുന്നതിന് മാത്രമല്ല, രാജ്യത്തെ എല്ലാ ജനാധിപത്യ യൂണിറ്റുകളെയും ബന്ധിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന ഒരു പോര്‍ട്ടല്‍. നമ്മുടെ നിയമസഭകള്‍ക്കുള്ള എല്ലാ വിഭവങ്ങളും ഈ പോര്‍ട്ടലില്‍ ലഭ്യമാകുകയും കേന്ദ്ര-സംസ്ഥാന നിയമസഭകള്‍ കടലാസ് രഹിതമായി പ്രവര്‍ത്തിക്കുകയും വേണം. ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കറുടെയും രാജ്യസഭാ ഉപാധ്യക്ഷന്റെയും നേതൃത്വത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും.  നമ്മുടെ പാര്‍ലമെന്റിന്റെയും എല്ലാ നിയമസഭകളുടേയും ലൈബ്രറികള്‍ ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യ കാലഘട്ടത്തില്‍, നാം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. 75 വര്‍ഷത്തെ നിങ്ങളുടെ യാത്ര കാലം എത്ര വേഗത്തിലാണ് മാറുന്നത് എന്നതിന്റെ തെളിവാണ്. അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.  25 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കാന്‍ പോകുന്നു. അതിനാല്‍, ഈ പുണ്യകാലം, 25 വര്‍ഷം, വളരെ പ്രധാനമാണ്. പൂര്‍ണ ശക്തിയോടെയും സമര്‍പ്പണത്തോടെയും ഉത്തരവാദിത്തത്തോടെയും നമുക്ക് ഒരു മന്ത്രത്തെ വ്യതിരിക്തമാക്കാന്‍ കഴിയുമോ? എന്റെ കാഴ്ചപ്പാടില്‍ ആ മന്ത്രം കര്‍ത്തവ്യവും കടമയും മാത്രമാണ്. സഭയില്‍ കര്‍ത്തവ്യബോധം ഉണ്ടാകണം, സഭ കര്‍ത്തവ്യ സന്ദേശങ്ങള്‍ അയക്കണം, അംഗങ്ങളുടെ പ്രസംഗത്തില്‍ കര്‍ത്തവ്യ ബോധം വേണം, പെരുമാറ്റത്തിലും കര്‍ത്തവ്യബോധം വേണം, പാരമ്പര്യം വേണം. അംഗങ്ങളുടെ പെരുമാറ്റത്തില്‍ പോലും കടമ പ്രഥമമായിരിക്കണം. സംവാദങ്ങളിലും പരിഹാരങ്ങളിലും കടമ പരമപ്രധാനമായിരിക്കണം, എല്ലാത്തിലും കടമ പരമപ്രധാനമാ യിരിക്കണം, എല്ലാത്തിലും കര്‍ത്തവ്യബോധം ഉണ്ടായിരിക്കണം. അടുത്ത 25 വര്‍ഷത്തേക്ക് നമ്മുടെ പ്രവര്‍ത്തന ശൈലിയുടെ എല്ലാ മേഖലകളിലും ചുമതലയ്ക്ക് മുന്‍തൂക്കം നല്‍കണം. നമ്മുടെ ഭരണഘടനയും അത് തന്നെയാണ് നമ്മോട് പറയുന്നത്.  ഈ സന്ദേശം വീടുകളില്‍ നിന്ന് ആവര്‍ത്തിച്ച് അയയ്ക്കുമ്പോള്‍, അത് മുഴുവന്‍ രാജ്യത്തെയും രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കും.  കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ രാജ്യം പുരോഗമിച്ച വേഗത, രാജ്യത്തെ ബഹുമുഖ നിരക്കില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള മന്ത്രം ഇതാണ് - കടമ.  ഒരു മഹത്തായ പ്രമേയം നിറവേറ്റാന്‍ 130 കോടി ഇന്ത്യക്കാരുടെ കടമ! 100 വര്‍ഷത്തെ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഈ പുതിയ സംരംഭത്തിന് നിങ്ങള്‍ക്ക് ആശംസകള്‍. ഈ സമ്മേളനം വളരെ വിജയകരമാകട്ടെ! 2047-ഓടെ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകേണ്ടതെന്നും അതിനായി നിയമനിര്‍മ്മാണ സഭകള്‍ എന്ത് പങ്കാണ് വഹിക്കുന്നതെന്നും വ്യക്തമായ രൂപരേഖയുമായിട്ടായിരിക്കട്ടെ താങ്കളുടെ വരവ്!  അത് രാജ്യത്തിന് വലിയ ശക്തി നല്‍കും. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും ഏറെ അഭിനന്ദിക്കുന്നു, വളരെയധികം നന്ദി.

****



(Release ID: 1773384) Visitor Counter : 193