പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു പ്രധാനമന്ത്രി


മധ്യപ്രദേശില്‍ 'റേഷന്‍ ആപ്കെ ഗ്രാം' പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു


മധ്യപ്രദേശ് സിക്കിള്‍ സെല്‍ ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കംകുറിച്ചു


രാജ്യത്തുടനീളമുള്ള 50 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു


''സ്വാതന്ത്ര്യം ലഭിച്ചശേഷം, രാജ്യത്താദ്യമായാണ്, ഇത്ര വലിയതോതില്‍, രാജ്യത്തെ മുഴുവന്‍ ഗിരിവര്‍ഗസമൂഹത്തിന്റെയും കലാ-സംസ്‌കാരികപ്രവര്‍ത്തനങ്ങളെയും, സ്വാതന്ത്ര്യപ്രസ്ഥാനത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും അവര്‍ നല്‍കിയ സംഭാവനകളെയും സ്മരിക്കുകയും അഭിമാനത്തോടെ ആദരിക്കുകയും ചെയ്യുന്നത്''


''സ്വാതന്ത്ര്യസമരത്തില്‍ ധീരരായ ഗിരിവര്‍ഗപ്പോരാളികളുടെ പ്രചോദനാത്മകമായ കഥകള്‍ രാജ്യത്തിനുമുമ്പാകെ എത്തിക്കുകയും അവരെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുകയും ചെയ്യേണ്ടതു നമ്മുടെ കടമയാണ്''


''ബാബാസാഹേബ് പുരന്ദരെജി രാജ്യത്തിനുമുന്നിലെത്തിച്ച ഛത്രപതി ശിവജി മഹാരാജാവിന്റെ ആദര്‍ശങ്ങള്‍, ആ ആദര്‍ശങ്ങള്‍ നമ്മെ തുടര്‍ച്ചയായി പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും''




''പാവപ്പെട്ടവര്‍ക്കു വീടുകള്‍, ശുചിമുറികള്‍, സൗജന്യ വൈദ്യുതി-പാചകവാതകകണക്ഷനുകള്‍, സ്‌കൂള്‍, റോഡ്, സൗജന്യചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ലഭിക്കുന്ന അതേ വേഗതയില്‍ ഗിരിവര്‍ഗമേഖലകളിലും ഇന്നു ലഭിക്കുന്നു''

''ഗിരിവര്‍ഗ-ഗ്രാമീണ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ പത്മപുരസ്‌കാരജേതാക്കളാണു രാജ്യത്തിന്റെ യഥാര്‍ത്ഥ രത്‌നങ്ങള്‍''

Posted On: 15 NOV 2021 3:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്‍ജാതീയ ഗൗരവ് ദിവസ മഹാസമ്മേളനത്തില്‍ ജന്‍ജാതീയവിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള നിരവധി സുപ്രധാനസംരംഭങ്ങള്‍ക്കു തുടക്കംകുറിച്ചു. മധ്യപ്രദേശില്‍ 'റേഷന്‍ ആപ്കെ ഗ്രാം' പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. മധ്യപ്രദേശ് സിക്കിള്‍ സെല്‍ ദൗത്യത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. രാജ്യത്തുടനീളമുള്ള 50 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. മധ്യപ്രദേശിലെ ഗവര്‍ണറും മുഖ്യമന്ത്രിയും, ഡോ. വീരേന്ദ്ര കുമാര്‍, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ പ്രഹ്ലാദ് എസ് പട്ടേല്‍, ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്തെ, ഡോ. എല്‍ മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യ തങ്ങളുടെ ആദ്യത്തെ ജന്‍ജാതീയ ഗൗരവ് ദിവസം ആഘോഷിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''സ്വാതന്ത്ര്യം ലഭിച്ചശേഷം, രാജ്യത്താദ്യമായാണ്, ഇത്ര വലിയതോതില്‍, രാജ്യത്തെ മുഴുവന്‍ ഗിരിവര്‍ഗസമൂഹത്തിന്റെയും കലാ-സംസ്‌കാരികപ്രവര്‍ത്തനങ്ങളെയും, സ്വാതന്ത്ര്യപ്രസ്ഥാനത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും അവര്‍ നല്‍കിയ സംഭാവനകളെയും സ്മരിക്കുകയും അഭിമാനത്തോടെ ആദരിക്കുകയും ചെയ്യുന്നത്.''- അദ്ദേഹം പറഞ്ഞു. ഗിരിവര്‍ഗസമാജവുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം പരാമര്‍ശിച്ച്, അവരുടെ ജീവിതത്തിലെ ആത്മീയ-സാംസ്‌കാരിക സമ്പന്നതയെ പ്രധാനമന്ത്രി പ്രശംസിച്ചു. പാട്ടുകളും നൃത്തങ്ങളും ഉള്‍പ്പെടെ ഗിരിവര്‍ഗത്തിന്റെ എല്ലാ സാംസ്‌കാരികവശങ്ങളും ഒരു ജീവിതപാഠം ഉള്‍ക്കൊള്ളുന്നുവെന്നും അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ധീരരായ ഗിരിവര്‍ഗപ്പോരാളികളുടെ പ്രചോദനാത്മകമായ കഥകള്‍ രാജ്യത്തിനുമുമ്പാകെ എത്തിക്കുകയും അവരെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുകയുംചെയ്യേണ്ടതു നമ്മുടെ കടമയാണെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അടിമത്തത്തിന്റെ കാലത്ത്, ഖാസി-ഗാരോ പ്രസ്ഥാനം, മിസോ പ്രസ്ഥാനം, കോള്‍ പ്രസ്ഥാനം എന്നിങ്ങനെ നിരവധി പോരാട്ടങ്ങളാണു വിദേശഭരണത്തിനെതിരെ നടന്നത്. 'ഗോണ്ട് മഹാറാണി വീരദുര്‍ഗാവതിയുടെ ധീരതയാകട്ടെ, മറിച്ച്, റാണി കമലാപതിയുടെ ത്യാഗമാകട്ടെ; അതൊന്നും രാജ്യത്തിനു മറക്കാന്‍ കഴിയുന്നതല്ല. തോളോടുതോള്‍ചേര്‍ന്നു പോരാടുകയും ത്യാഗങ്ങള്‍ സഹിക്കുകയുംചെയ്ത ധീരരായ ഭീലുകളെ ഒഴിവാക്കി വീര മഹാറാണാപ്രതാപിന്റെ പോരാട്ടം സങ്കല്‍പ്പിക്കാനാകില്ല,'' പ്രധാനമന്ത്രി പറഞ്ഞു.

വരുംതലമുറകളെ ഛത്രപതി ശിവാജി മഹാരാജുമായി ബന്ധിപ്പിക്കുന്നതില്‍ ശിവഷാഹിര്‍ ബാബാസാഹെബ് പുരന്ദരെ നല്‍കിയ സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു. ശിവഷാഹിര്‍ ബാബാസാഹേബ് പുരന്ദരെ ഇന്നുരാവിലെയാണ് അന്തരിച്ചത്. പ്രമുഖ ചരിത്രകാരനു പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുംചെയ്തു. ബാബാസാഹേബ് പുരന്ദരെജി രാജ്യത്തിനുമുന്നിലെത്തിച്ച ഛത്രപതി ശിവജി മഹാരാജാവിന്റെ ആദര്‍ശങ്ങള്‍, ആ ആദര്‍ശങ്ങള്‍ നമ്മെ തുടര്‍ച്ചയായി പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. ബാബാസാഹേബ് പുരന്ദരെ ജിക്ക് ഞാന്‍ മനസ്സുനിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രനിര്‍മ്മാണത്തില്‍ ഗിരിവര്‍ഗസമൂഹത്തിന്റെ പങ്കിനെക്കുറിച്ചു ദേശീയവേദികളില്‍ ഇന്നു ചര്‍ച്ചചെയ്യുമ്പോള്‍ ചിലര്‍ ആശ്ചര്യപ്പെടുകയാണ്. ഇന്ത്യയുടെ സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതില്‍ ഗിരിവര്‍ഗസമൂഹം എത്രമാത്രം സംഭാവന ചെയ്തിട്ടുണ്ട് എന്ന് ഇത്തരക്കാര്‍ക്കു മനസ്സിലാകുന്നില്ല. ഗിരിവര്‍ഗസമൂഹത്തിന്റെ സംഭാവന ചിലപ്പോള്‍ രാജ്യത്തോട് പറയാതിരുന്നിട്ടുണ്ടാകം. അതല്ലെങ്കില്‍ പറഞ്ഞാല്‍ പോലും വളരെ പരിമിതമായതോതില്‍ വിവരങ്ങള്‍ നല്‍കിയിരിക്കാം. അതാണ് ഈയവസ്ഥയ്ക്കു കാരണം. ''സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകളോളം രാജ്യത്തു ഭരണംനടത്തിയവര്‍ തങ്ങളുടെ സ്വാര്‍ത്ഥരാഷ്ട്രീയത്തിന് മുന്‍ഗണന കൊടുത്തതിനാലാണ് ഇത് സംഭവിച്ചത്''- ശ്രീ മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കു വീടുകള്‍, ശുചിമുറികള്‍, സൗജന്യ വൈദ്യുതി-പാചകവാതകകണക്ഷനുകള്‍, സ്‌കൂള്‍, റോഡ്, സൗജന്യചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ലഭിക്കുന്ന അതേവേഗതയില്‍ ഗിരിവര്‍ഗമേഖലകളിലും ഇന്നു ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ ക്ഷേമപദ്ധതികളിലും, ഉയര്‍ന്ന അനുപാതത്തില്‍ ഗിരിവര്‍ഗജനസംഖ്യയുള്ള, വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കാണു മുന്‍ഗണന നല്‍കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സമ്പത്തിന്റെയും വിഭവങ്ങളുടെയും കാര്യത്തില്‍ രാജ്യത്തെ ഗിരിവര്‍ഗമേഖല എന്നും സമ്പന്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ''നേരത്തെ ഗവണ്‍മെന്റിന്റെ ഭാഗമായിരുന്നവര്‍ ഈ മേഖലകളെ ചൂഷണം ചെയ്യുന്ന നയമാണ് പിന്തുടര്‍ന്നത്. ഈ മേഖലകളുടെ സാധ്യതകള്‍ ശരിയായി വിനിയോഗിക്കുക എന്ന നയമാണു ഞങ്ങള്‍ പിന്തുടരുന്നത്'', അദ്ദേഹം പറഞ്ഞു. വനനിയമങ്ങളില്‍ മാറ്റംവരുത്തി ഗിരിവര്‍ഗസമൂഹത്തിനു വനവിഭവങ്ങള്‍ ലഭ്യമാക്കിയതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചു.

പത്മപുരസ്‌കാരങ്ങള്‍ അടുത്തിടെയാണു നല്‍കിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗിരിവര്‍ഗമേഖലയില്‍നിന്നുള്ള പുരസ്‌കാരജേതാക്കള്‍ രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോള്‍ ലോകം ഞെട്ടി. ഗിരിവര്‍ഗ-ഗ്രാമീണ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരാണു രാജ്യത്തിന്റെ യഥാര്‍ത്ഥ രത്‌നങ്ങളെന്ന് അദ്ദേഹം പ്രശംസിച്ചു. ഇന്ന്, ഗിരിവര്‍ഗവിഭാഗത്തിലെ കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ ദേശീയതലത്തിലും ആഗോളതലത്തിലും പ്രോത്സാഹിപ്പിക്കപ്പെടുന്നു. നേരത്തെയുണ്ടായിരുന്ന 8-10 വിളകളെ അപേക്ഷിച്ച് നിലവില്‍ 90ലധികം വനവിഭവങ്ങള്‍ക്ക് എംഎസ്പി നല്‍കുന്നു. ഇത്തരം ജില്ലകള്‍ക്കായി 150ലധികം മെഡിക്കല്‍ കോളേജുകള്‍ക്കു അംഗീകാരം നല്‍കി. 2500ലധികം വന്‍ധന്‍ വികാസ് കേന്ദ്രങ്ങള്‍ 37,000ലധികം സ്വയംസഹായസംഘങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് 7 ലക്ഷം തൊഴിലവസരമുറപ്പാക്കുന്നു. 20 ലക്ഷം ഭൂമി 'പട്ടയങ്ങള്‍' നല്‍കുകയും ഗിരിവര്‍ഗ യുവാക്കളുടെ നൈപുണ്യത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധയേകുകയും ചെയ്തു. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ 9 പുതിയ ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കൂട്ടിച്ചേര്‍ത്തു. പുതിയ വിദ്യാഭ്യാസനയത്തില്‍ മാതൃഭാഷയ്ക്ക് ഊന്നല്‍ നല്‍കുന്നതു ഗിരിവര്‍ഗക്കാരെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

*****



(Release ID: 1771991) Visitor Counter : 133