പ്രധാനമന്ത്രിയുടെ ഓഫീസ്‌

പി എം കെയേഴ്സില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി


35 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 35 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു

ഇതോടെ പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ രാജ്യത്തെ എല്ലാ ജില്ലകളിലും കമ്മീഷന്‍ ചെയ്തു

ഭരണനേതൃത്വത്തിന്റെ 21ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉത്തരാഖണ്ഡിനും നന്ദി പറഞ്ഞു

'ഉത്തരാഖണ്ഡിനോടുള്ള എന്റെ ബന്ധം ഹൃദയം കൊണ്ട് മാത്രമുള്ളതല്ല, മറിച്ച് പ്രവൃത്തി കൊണ്ടു കൂടിയുള്ളതാണ്, സത്ത കൊണ്ട് മാത്രമല്ല, മറിച്ച് ഘടകം കൊണ്ട് കൂടിയാണ്''

''കുറഞ്ഞ കാലയളവില്‍ കൊറോണ മഹാമാരിയെ നേരിടാന്‍ ഇന്ത്യ സൗകര്യങ്ങളൊരുക്കിയത് രാജ്യത്തിന്റെ ശേഷി വ്യക്തമാക്കുന്നു. മഹാമാരിക്ക് മുമ്പ് ഒരു പരിശോധന ലാബ് ഉണ്ടായിരുന്നിടത്താണ് 3000 പരിശോധന ലാബുകള്‍ സൃഷ്ടിച്ചത്''

''ആവശ്യം വര്‍ദ്ധിച്ചതോടെ ഇന്ത്യ മെഡിക്കല്‍ ഓക്സിജന്റെ ഉല്‍പാദനം 10 ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു''

''സമീപ ഭാവിയില്‍ തന്നെ വാക്‌സിനേഷനില്‍ ഇന്ത്യ 100 കോടിയെന്ന നാഴികക്കല്ലു പിന്നിടും''

''ജനങ്ങള്‍ തങ്ങളുടെ പ്രശ്നവുമായി വരുന്നത് വര

Posted On: 07 OCT 2021 12:42PM by PIB Thiruvananthpuram

പിഎം കെയേഴ്സില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച 35 പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ (പിഎസ്എ) ഓക്സിജന്‍ പ്ലാന്റുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ 35 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഓക്സിജന്‍ പ്ലാന്റുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതോടെ രാജ്യത്തെ എല്ലാ ജില്ലകളിലും പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തു. കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങ് ഉദ്ഘാടനം ചെയ്യവേ ഇന്ന് നവരാത്രി മഹോത്സവം ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവരാത്രിയുടെ ആദ്യ ദിനം മാ ശൈലപുത്രിയെ ആരാധിക്കുന്ന ചടങ്ങാണുള്ളത്. ശൈലപുത്രി ഹിമാലയത്തിന്റെ മകളാണെന്ന് അദ്ദേഹം പറഞ്ഞു. ''ഈ ദിവസം ഇവിടെ വന്ന് ഈ നാടിനെ വണങ്ങുമ്പോള്‍, ഹിമാലയത്തിന്റെ നാടിന് ആദരം അര്‍പ്പിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ ഏത് അനുഗ്രഹമാണ് ജീവിതത്തില്‍ ആവശ്യമായുള്ളത?''  അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സിലും പാരാലിമ്പിക്സിലും മികച്ച പ്രകടനം കാഴ്ച വച്ചതിന് അദ്ദേഹം സംസ്ഥാനത്തെ അഭിനന്ദിച്ചു. ഉത്തരാഖണ്ഡിനോടുള്ള തന്റെ ബന്ധം ഹൃദയം കൊണ്ട് മാത്രമുള്ളതല്ല, മറിച്ച് പ്രവൃത്തി കൊണ്ടുകൂടിയുള്ളതാണ്, സത്ത കൊണ്ട് മാത്രമല്ല, മറിച്ച് ഘടകം കൊണ്ട് കൂടിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

തന്നെ സംബന്ധിച്ച് ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയവേ 20 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ജനങ്ങളെ സേവിക്കാനായി ആദ്യമായി അധികാരമേറ്റതെന്ന് അദ്ദേഹം ഓര്‍മിച്ചു. 20 വര്‍ഷം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അതിനും എത്രയോ പതിറ്റാണ്ടുകള്‍ മുമ്പ് ജനങ്ങളെ സേവിക്കാനും അവര്‍ക്കിടയില്‍ ഒരാളായി ജീവിക്കാനും തുടങ്ങിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള ദൗത്യം ലഭിച്ചത് സമാനമായി സംഭവിച്ചതാകാമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ പ്രധാനമന്ത്രിയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണനേതൃത്വത്തിന്റെ 21ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉത്തരാഖണ്ഡിനും അദ്ദേഹം നന്ദി പറഞ്ഞു.

ജീവന്റെ  സംരക്ഷണത്തിന് കരുത്തേകുന്ന ആയുര്‍വേദവും യോഗയും പോലുള്ളവ കരുത്താര്‍ജിച്ച മണ്ണില്‍ ഇപ്പോള്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. കൊറോണ മഹാമാരിയെ നേരിടാന്‍ വളരെക്കുറച്ചു സമയം കൊണ്ട് ഇന്ത്യ സൗകര്യങ്ങളൊരുക്കിയത് രാജ്യത്തിന്റെ ശേഷി വ്യക്തമാക്കുന്നു. മഹാമാരിക്ക് മുമ്പ് ഒരു പരിശോധന ലാബ് ഉണ്ടായിരുന്നിടത്ത് നിന്നാണ് 3000 പരിശോധന ലാബുകള്‍ സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മാസ്‌കുകളുടേയും കിറ്റുകളുടേയും ഇറക്കുമതി രാജ്യം എന്ന നിലയില്‍ നിന്ന് കയറ്റുമതി രാജ്യം എന്ന നിലയിലേക്ക് വളര്‍ന്നു. രാജ്യത്തെ ഏറ്റവും വിദൂര ഗ്രാമങ്ങളില്‍ പോലും വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ ദ്രുതഗതിയിലും ബൃഹത്തായ അളവിലും കൊറോണ വാക്സിനുകള്‍ നിര്‍മിച്ചു. ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലുതും വേഗത്തിലുമുള്ള വാക്സിന്‍ വിതരണം നടന്നു. ഇന്ത്യയുടെ ഈ നേട്ടങ്ങളെല്ലാം നമ്മുടെ നിശ്ചയദാര്‍ഢ്യം, സേവനം, ഐക്യം എന്നിവയുടെ പ്രതീകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യ 900 മെട്രിക് ടണ്ണിന്റെ ചികിത്സാര്‍ഥമുള്ള ദ്രവീകൃത ഓക്സിജന്‍ നിര്‍മിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ആവശ്യം വര്‍ദ്ധിച്ചതനുസരിച്ച് ഇന്ത്യ ഉല്‍പാദനം 10 ശതമാനം വര്‍ദ്ധിപ്പിച്ചു. മറ്റേതൊരു രാജ്യത്തിനും ഇത് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത സാഹചര്യത്തില്‍ ഇന്ത്യ ഇക്കാര്യം സാധ്യമാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.


ഇതുവരെ 93 കോടി കൊറോണ വാക്സിന്‍ ഡോസുകള്‍ നല്‍കാനായി എന്നത് രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമീപഭാവിയില്‍ തന്നെ ഇന്ത്യ 100 കോടി മറികടക്കും. ബൃഹത്തായ രീതിയില്‍ വാക്സിനേഷന്‍ നടത്തുന്നത് നടത്തുന്നതെങ്ങനെയെന്ന് കോവിന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിച്ച് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.


ഇപ്പോള്‍ ഗവണ്‍മെന്റ്, ജനങ്ങള്‍ തങ്ങളുടെ പ്രശ്നവുമായി വരുന്നത് വരെ നടപടി സ്വീകരിക്കാന്‍ കാത്തിരിക്കുന്നില്ല. ഈ തെറ്റായ ധാരണ ഗവണ്‍മെന്റില്‍ നിന്നും ഗവണ്‍മെന്റ് സംവിധാനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയാണ്. ഇപ്പോള്‍ ഗവണ്‍മെന്റ് ജനങ്ങളിലേക്ക് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആറേഴു വര്‍ഷം മുമ്പ് വരെ വളരെ കുറച്ച് സംസ്ഥാനങ്ങളില്‍ മാത്രമേ എയിംസ് ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഗവണ്‍മെന്റ് ആറ് എയിംസുകല്‍ നിന്ന് 22 എണ്ണമാക്കി ഉയര്‍ത്തി എയിംസുകളുടെ ശൃംഖല സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ പാതയില്‍ അതിവേഗം സഞ്ചരിക്കുകയാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മെഡിക്കല്‍ കോളേജെങ്കിലും ഉണ്ടായിരിക്കണമെന്നത് ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പൂര്‍ത്തീകരിച്ച കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. പരസ്പര സമ്പര്‍ക്കം എന്നത് വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി വാജ്പേയി വിശ്വസിച്ചിരുന്നു. അതിനാല്‍ സമാനതകളില്ലാത്ത വേഗത്തിലും അളവിലും അടിസ്ഥാന സൗകര്യങ്ങളുടെ സമ്പര്‍ക്കം വികസിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.


2019ല്‍ ജല്‍ജീവന്‍ മിഷന്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതിന് മുമ്പ് ഉത്തരാഖണ്ഡില്‍ 1,30,000 വീടുകളില്‍ മാത്രം പൈപ്പ് വഴിയുള്ള കുടിവെള്ളം ലഭിച്ചിരുന്നത് ഇന്ന് 7,10,000 വീടുകളിലേക്കു വര്‍ദ്ധിച്ചിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അതായത് കേവലം 2 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 6 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൂടി കുടിവെള്ളം ലഭിച്ചിരിക്കുന്നു. രാജ്യത്തെ ഓരോ സൈനികന്റേയും വിമുക്ത സൈനികരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക വഴി ഗവണ്‍മെന്റ് 40 വര്‍ഷമായുള്ള നമ്മുടെ സൈനിക സഹോദരങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



(Release ID: 1761737) Visitor Counter : 230