വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ നിന്ന് ഇന്ത്യ തകരുന്നുവെന്ന പരാമര്‍ശത്തോടെയുള്ള ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടിനെതിരായ വാദമുഖങ്ങള്‍

Posted On: 05 MAR 2021 5:02PM by PIB Thiruvananthpuram

സ്വതന്ത്ര്യ രാജ്യം എന്ന ഇന്ത്യയുടെ സ്ഥിതി 'ഭാഗികമായി സ്വതന്ത്രം' എന്ന നിലയിലേക്ക് ഇടിഞ്ഞുവെന്ന് അവകാശപ്പെടുന്ന ''ഡെമോക്രസി അണ്ടര്‍ സീജ്'' എന്ന ശീര്‍ഷകത്തിലുള്ള ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അസ്ഥാനത്തുള്ളതുമാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഫെഡറല്‍ വ്യവസ്ഥിതിയിലുള്ളതും, ദേശീയ തലത്തിലേതല്ലാതെയുള്ള, വിവിധ കക്ഷികളുടെ ഭരണത്തിന്‍ കീഴിലുള്ളതുമാണെന്ന വസ്തുത വ്യക്തമാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പു സമിതി, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് ഇതു സാധ്യമാക്കുന്നത്. വ്യത്യസ്ത വീക്ഷണങ്ങളുള്ളവര്‍ക്ക് ഇടം നല്‍കുന്ന ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതും.

പ്രത്യേക അഭിപ്രായങ്ങള്‍ക്കുള്ള എതിര്‍വാദം:-


i. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കും വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങള്‍ക്കുമെതിരായ വിവേചനപരമായ നയങ്ങള്‍ - ഇന്ത്യാ ഗവണ്‍മെന്റ് രാജ്യത്തെ എല്ലാ പൗരന്മാരെയും, ഭരണഘടന അനുശാസിക്കുന്നതുപോലെ തുല്യമായാണ് പരിഗണിക്കുന്നത്; എല്ലാ നിയമങ്ങളും വിവേചനമില്ലാതെയാണ് പ്രയോഗിക്കുന്നത്. കാരണക്കാരന്റെ വ്യക്തിത്വം പരിഗണിക്കാതെതന്നെ, ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമം ശരിയായ പ്രക്രിയയാണ് പിന്തുടരുന്നത്. 2019 ജനുവരിയിലെ വടക്കു കിഴക്കന്‍ ഡല്‍ഹി കലാപത്തിന്റെ കാര്യത്തിലും നിയമ നിര്‍വഹണ സംവിധാനം നിഷ്പക്ഷമായും നീതിയുക്തമായും പ്രവര്‍ത്തിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആനുപാതികവും ഉചിതമായതുമായ നടപടികള്‍ സ്വീകരിച്ചു. ലഭിച്ച എല്ലാ പരാതികളിലും ഫോണ്‍വിളികളിലും നിയമവും നടപടിക്രമങ്ങളും അനുസരിച്ച് നിയമ നിര്‍വഹണ സംവിധാനങ്ങള്‍, നിയമപരമായും പ്രതിരോധപരമായും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.


ii. രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം - ഇന്ത്യയുടെ ഫെഡറല്‍ ഭരണ സംവിധാനത്തിനു കീഴിലുള്ള സംസ്ഥാന വിഷയങ്ങളാണ് ''പബ്ലിക് ഓര്‍ഡര്‍'', ''പൊലീസ്'' എന്നിവ. കുറ്റാന്വേഷണം, രജിസ്റ്റര്‍ ചെയ്യല്‍, പ്രോസിക്യൂട്ട് ചെയ്യല്‍, ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം തുടങ്ങി ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വം പ്രാഥമികമായി ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്. അതിനാല്‍, നിയമ നിര്‍വഹണ അതോറിറ്റികള്‍ സ്വീകരിച്ച നടപടികള്‍ ക്രമസമാധാനംം കാത്തുസൂക്ഷിക്കാനുള്ളവയായി കണക്കാക്കാവുന്നതാണ്.

iii. ലോക്ക്ഡൗണിലൂടെയുള്ള ഗവണ്‍മെന്റിന്റെ കോവിഡ് 19 പ്രതികരണം- കോവിഡ് 19 സാഹചര്യത്തില്‍ മാര്‍ച്ച് 16 മുതല്‍ 23 വരെ, മിക്ക സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്രഭരണ പ്രദേശങ്ങളും അതതിടത്തെ  സാഹചര്യങ്ങള്‍ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭാഗികമായോ പൂര്‍ണമായോ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏതെങ്കിലും ജനകീയ മുന്നേറ്റങ്ങള്‍ രാജ്യമെമ്പാടും രോഗം അതിവേഗം പടരാന്‍ ഇടയാക്കുമായിരുന്നു. ഈ വസ്തുത കണക്കിലെടുത്ത്, രാജ്യത്തുടനീളമുള്ള വിവിധ നിയന്ത്രണ നടപടികളുടെ സമീപനത്തിലും നടപ്പാക്കലിലും, രാജ്യാന്തര പരിചയവും സ്ഥിരതയുടെ ആവശ്യകതയും കണക്കിലെടുത്ത് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അനിവാര്യമായ ലോക്ക്ഡൗണിന്റെ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് അനാവശ്യ വൈഷമ്യങ്ങളുണ്ടാകരുത് എന്നതില്‍ ഗവണ്‍മെന്റിന് പൂര്‍ണ ബോധമുണ്ടായിരുന്നു.  ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരിതം പരിഹരിക്കുന്നതിന് ഗവണ്‍മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചു; (1) ഭക്ഷണം, ആരോഗ്യം, ഭവനരഹിതര്‍ക്ക് അഭയം, കുടിയേറ്റ തൊഴിലാളികള്‍ എന്നിവയ്ക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്ഡിആര്‍എഫ്) ഉപയോഗിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റുകളെ അനുവദിച്ചു (2) കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉപജീവനത്തിനായി കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കി (3) കുടിയേറ്റ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നവിധത്തില്‍ 1.7 ലക്ഷം രൂപയുടെ ദുരിതാശ്വാസ പാക്കേജും ഗവണ്‍മെന്റ്  പ്രഖ്യാപിച്ചു. (3) ഗ്രാമങ്ങളിലേക്ക് മടങ്ങിവരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങളും ഉപജീവന അവസരങ്ങളും വര്‍ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ്  ഒരു ദൗത്യത്തിനു തുടക്കം കുറിച്ചു (4) ഏകദേശം 80 കോടി ഗുണഭോക്താക്കള്‍ക്ക് 5 കിലോഗ്രാം ഗോതമ്പ്/അരി, ഒരു കിലോ പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എന്‍എഫ്എസ്എ) നവംബര്‍ 2020 വരെ സൗജന്യമായി നല്‍കി (5) കുടിയേറ്റ തൊഴിലാളികളും ഉള്‍പ്പെടുന്ന വിധത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരമുള്ള (എംജിഎന്‍ആര്‍ഇജിഎ) പ്രതിദിന വേതനം വര്‍ധിപ്പിച്ചു. മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍, വ്യക്തിഗത സുരക്ഷാ ഉപകരണ (പിപിഇ) കിറ്റുകള്‍ എന്നിവയുടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനും അതുവഴി മഹാമാരിയുടെ വ്യാപനം തടയാനും ലോക്ക്ഡൗണ്‍ കാലഘട്ടം ഗവണ്‍മെന്റിനു സമയമേകി. ആഗോളതലത്തില്‍ ചികിത്സയിലുള്ള കോവിഡ് 19 രോഗികളുടെ എണ്ണത്തിലും കോവിഡ് 19 അനുബന്ധ മരണങ്ങളുടെ എണ്ണത്തിലും ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

iv. മനുഷ്യാവകാശ സംഘടനകളോടുള്ള ഗവണ്‍മെന്റിന്റെ പ്രതികരണം - മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി മനുഷ്യാവകാശ സംരക്ഷണ നിയമം 1993 ഉള്‍പ്പെടെ വിവിധ നിയമങ്ങള്‍ അനുസരിച്ച് മതിയായ സുരക്ഷ ഇന്ത്യയുടെ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. മനുഷ്യാവകാശങ്ങളുടെ പരിരക്ഷ മികച്ച രീതിയില്‍ നടപ്പാക്കാനും ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി സംസ്ഥാനങ്ങളിലും ദേശീയതലത്തിലും മനുഷ്യാവകാശ കമ്മീഷനുകള്‍ സ്ഥാപിക്കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ദേശീയ കമ്മീഷന്റെ തലവന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയാണ്. രാജ്യത്ത് മനുഷ്യാവകാശ ലംഘനമുണ്ടെന്ന് കണ്ടെത്തുന്ന കേസുകളില്‍ അന്വേഷണം നടത്താനും അന്വേഷണത്തിനു ശുപാര്‍ശ നല്‍കാനുമുള്ള സംവിധാനമായി ഇതു പ്രവര്‍ത്തിക്കുന്നു.


v. പണ്ഡിതരെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയും മാധ്യമങ്ങളുടെ എതിര്‍ശബ്ദത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു -  ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് അവസരമൊരുക്കുന്നു. ചര്‍ച്ചയും സംവാദവും വിയോജിപ്പും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനു കേന്ദ്ര ഗവണ്‍മെന്റ് അതീവ പ്രാധാന്യം നല്‍കുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് അഭ്യര്‍ത്ഥിച്ച്, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷാ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

vi. ഇന്റര്‍നെറ്റ് നിരോധനം- ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ടെലികോം സേവനങ്ങളുടെ താല്‍ക്കാലിക നിരോധനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് 2017ലെ ടെലികോം സേവനങ്ങളുടെ താല്‍ക്കാലിക വിലക്ക് (പൊതു അടിയന്തരാവസ്ഥ അല്ലെങ്കില്‍ പൊതു സുരക്ഷ) ചട്ടങ്ങളുടെ കീഴിലും ഈ ഉത്തരവു പുറപ്പെടുവിക്കുന്നത് 1885 ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിനു കീഴിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ്. കേന്ദ്രഗവണ്‍മെന്റിന്റെ കാര്യത്തില്‍  ഈ താല്‍ക്കാലിക വിലക്കുകള്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം ആവശ്യമാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയുടെയും അംഗീകാരം വേണം. മാത്രമല്ല, അത്തരം ഉത്തരവുകള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ രൂപം നല്‍കിയ അവലോകന സമിതി യഥാക്രമം കാബിനറ്റ് സെക്രട്ടറിയുടെയോ (കേന്ദ്രഗവണ്‍മെന്റിന്റെ കാര്യത്തില്‍) ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയുടെയോ (സംസ്ഥാന ഗവണ്‍മെന്റിന്റെ കാര്യത്തില്‍) കീഴില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അവലോകനം ചെയ്യും. അതിനാല്‍, ടെലികോം/ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിലക്കുന്നത് കര്‍ശന സുരക്ഷയോടെ ക്രമസമാധാന പാലനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്.



vii. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിലേക്ക് നയിച്ച എഫ്സിആര്‍എ ഭേദഗതി റാങ്കിങ്ങില്‍ ഇടിവുണ്ടാക്കി - ആംനസ്റ്റി ഇന്റര്‍നാഷണലിന് എഫ്സിആര്‍എ നിയമപ്രകാരം ഒരു തവണ മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ, അതും 20 വര്‍ഷം മുമ്പാണ് (19.12.2000). അതിനുശേഷം ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷ ഉണ്ടായിട്ടും, നിയമപ്രകാരം അത്തരമൊരു അനുമതി ലഭിക്കാന്‍ അര്‍ഹതയില്ലാത്തതിനാല്‍, തുടര്‍ച്ചയായി വന്ന ഗവണ്‍മെന്റുകള്‍ എഫ്സിആര്‍എ അംഗീകാരം നിഷേധിച്ചു. എന്നിരുന്നാലും, എഫ്സിആര്‍എ ചട്ടങ്ങള്‍ മറികടക്കുന്നതിനായി, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല് സ്ഥാപനങ്ങള്‍ക്ക്, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എന്ന നിലയില്‍ തെറ്റായി വ്യാഖ്യാനിച്ച്, ആംനസ്റ്റി യുകെ വലിയ തുക അയച്ചിട്ടുണ്ട്. എഫ്സിആര്‍എയുടെ കീഴില്‍ എംഎച്ച്എയുടെ അനുമതിയില്ലാതെ ഗണ്യമായ തോതില്‍ വിദേശനാണ്യവും ആംനസ്റ്റി ഇന്ത്യയിലേക്ക് അയച്ചു. തെറ്റായ രീതിയിലെ ഈ പണമയക്കല്‍ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നു. ആംനസ്റ്റിയുടെ ഈ നിയമവിരുദ്ധ നടപടികളെത്തുടര്‍ന്ന്, വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനായി ആംനസ്റ്റിയുടെ ആവര്‍ത്തിച്ചുള്ള അപേക്ഷകളും കഴിഞ്ഞ ഗവണ്‍മെന്റ് നിരസിച്ചിരുന്നു. ഈ കാലയളവില്‍ ആംനസ്റ്റി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു തവണ നിര്‍ത്തിവയ്ക്കുന്നതിനും ഇത് കാരണമായി.

 

***



(Release ID: 1702826) Visitor Counter : 437