പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക്‌സഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി

Posted On: 10 FEB 2021 6:16PM by PIB Thiruvananthpuram

രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്‍പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.


ലോകമഹായുദ്ധങ്ങള്‍ക്കുശേഷം ലോകക്രമത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ ചരിത്രപരമായ പാത പിന്‍തുടര്‍ന്ന് കോവിഡിനു ശേഷമുള്ള ലോകം വളരെ വ്യത്യസ്തമായി മാറുകയാണെന്നു ചൂണ്ടിക്കാട്ടി. അത്തരം സമയങ്ങളില്‍, ആഗോള പ്രവണതകളില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്നത് വിപരീത ഫലമായിരിക്കും പ്രദാനം ചെയ്യുക. അതുകൊണ്ടാണ് കൂടുതല്‍ ആഗോള നന്മകള്‍ തേടുന്ന ഒരു ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കുന്നതിനായി ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ കൂടുതല്‍ ശക്തമാകുന്നതും ആത്മാനിര്‍ഭര്‍ ഭാരതവും ലോകത്തിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. വോക്കല്‍-ഫോര്‍-ലോക്കല്‍ ഏതെങ്കിലും പ്രത്യേക നേതാവിന്റെ ചിന്തയല്ല, മറിച്ച് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ആളുകളുമായി ബന്ധപ്പെട്ടു പ്രതിധ്വനിക്കുന്നു. കൊറോണ കൈകാര്യം ചെയ്തതിന്റെ ക്രെഡിറ്റ് 130 കോടി ഇന്ത്യക്കാര്‍ക്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കോവിഡ് യോദ്ധാക്കള്‍, ശൂചീകരണ തൊഴിലാളികള്‍, ആംബുലന്‍സുകള്‍ ഓടിച്ചവര്‍... അത്തരം ആളുകളും മറ്റു പലരും ആഗോള മഹാവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തിയ ദൈവികതയുടെ പ്രകടഭാവങ്ങളായി മാറി'', പ്രധാനമന്ത്രി പറഞ്ഞു.


മഹാമാരിയുടെ സമയത്ത് നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി വഴി രണ്ടു ലക്ഷം കോടി രൂപ നേരിട്ട് അക്കൗണ്ടുകളില്‍ എത്തിച്ചുകൊണ്ടു ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ജന്‍-ധന്‍-ആധാര്‍-മൊബൈല്‍ (ജാം) ത്രിത്വം ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കി. അതു ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കും സഹായകമായി. മഹാവ്യാധി സമയത്തും പരിഷ്‌കാരങ്ങള്‍ തുടരുകയാണെന്നും ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കു പുതിയ ആക്കം സൃഷ്ടിക്കുന്നുവെന്നും ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.


കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ഈ സഭയും സര്‍ക്കാരും നാമെല്ലാവരും കാര്‍ഷിക ബില്ലുകളെക്കുറിച്ച് അഭിപ്രായം പറയുന്ന കര്‍ഷകരെ ബഹുമാനിക്കുന്നു എന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. സര്‍ക്കാഉന്നത മന്ത്രിമാര്‍ അവരുമായി നിരന്തരം സംസാരിക്കുന്നതിന്റെ കാരണം ഇതാണ്. കര്‍ഷകരോട് വലിയ ബഹുമാനമുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം ഒരു മണ്ഡിയും അടച്ചിട്ടില്ല. അതുപോലെ, എം.എസ്.പി. നിലനില്‍ക്കുന്നുണ്ട്. എംഎസ്പി. പ്രകാരമുള്ള സംഭരണം തുടരുന്നു. മണ്ഡികള്‍ ശക്തിപ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഈ വസ്തുതകള്‍ അവഗണിക്കാന്‍ കഴിയില്ല. ആസൂത്രിതമായ തന്ത്രപ്രകാരമാണ് സഭയെ തടസ്സപ്പെടുത്തുന്നവര്‍ അങ്ങനെ ചെയ്യുന്നതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആളുകള്‍ സത്യം കാണുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ അത്തരക്കാര്‍ക്കു കഴിയുന്നില്ല. അവരുടെ കളികളിലൂടെ ജനങ്ങളുടെ വിശ്വാസം ഒരിക്കലും നേടാനാവില്ല. ആവശ്യപ്പെടാത്ത ഒരു പരിഷ്‌കരണത്തെ സര്‍ക്കാര്‍ എന്തിനാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന വാദത്തെ അദ്ദേഹം എതിര്‍ത്തു. ഇതെല്ലാം സാധ്യതകളാണെന്നും,  എന്നാല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനായി നമുക്ക് കാത്തിരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പല പുരോഗമനപരമായ  നിയമനിര്‍മ്മാണങ്ങളും കാലത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഉണ്ടായതാണ്. ചോദിക്കാനോ യാചിക്കാനോ ആളുകളെ പ്രേരിപ്പിക്കുന്ന ചിന്ത ജനാധിപത്യപരമായിരിക്കില്ല. നാം ഉത്തരവാദിത്തം ഏറ്റെടുക്കുകയും രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും വേണം. രാജ്യത്തെ മാറ്റത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഉദ്ദേശ്യം ശരിയാണെങ്കില്‍ നല്ല ഫലങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കൃഷി എന്നത് സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. നമ്മുടെ ഉത്സവങ്ങളും എല്ലാ സവിശേഷതകളും വിതയ്ക്കുന്നതും വിളവെടുക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം വരുന്നവരെ അവഗണിക്കാനാവില്ല; ചെറുകിട കര്‍ഷകരെ അവഗണിക്കാനാവില്ല. കൃഷിസ്ഥലം വിഘടിക്കുന്നത് കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ നിന്ന് ലാഭകരമായ വരുമാനം ലഭിക്കാത്തതും കാര്‍ഷികമേഖലയിലെ നിക്ഷേപം ദുരിതത്തിലാക്കുന്നതുമായ ഒരു ആശങ്കാജനകമായ അവസ്ഥയിലേക്ക് നയിക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക് സഹായകമായ നടപടികള്‍ ആവശ്യമാണ്. അതിനാല്‍ നമ്മുടെ കൃഷിക്കാരെ ആത്മനിര്‍ഭര്‍ ആക്കുന്നതിനും അതോടൊപ്പം അവന്റെ വിളകള്‍ വില്‍ക്കുന്നതിനും വിളകളില്‍ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കുന്നതിനും നാം  പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാര്‍ഷികമേഖലയിലെ നിക്ഷേപം കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമ്മുടെ കര്‍ഷകര്‍ക്കു തുല്യ അവസരവും ആധുനിക സാങ്കേതികവിദ്യയും ലഭ്യമാക്കുകയും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. പഴയ വഴികളും പരിധികളും പ്രാവര്‍ത്തികമല്ലാത്തതിനാല്‍ ഇതിന് സൃഷ്ടിപരമായ ചിന്ത ആവശ്യമാണ്, പ്രധാനമന്ത്രി പറഞ്ഞു.


പൊതുമേഖല അനിവാര്യമാണെന്നും അതേസമയം സ്വകാര്യമേഖലയുടെ പങ്ക് നിര്‍ണായകമാണെന്നും ശ്രീ. മോദി ഉറപ്പിച്ചുപറഞ്ഞു. ടെലികോം, ഫാര്‍മ എന്നീ മേഖലകളെ എടുക്കുക; സ്വകാര്യമേഖലയുടെ പങ്ക് നാം കാണുന്നു. ഇന്ത്യയ്ക്ക് മാനവികതയെ സേവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് സ്വകാര്യമേഖലയുടെ കൂടി പങ്ക് മൂലമാണ്.  സ്വകാര്യമേഖലയ്ക്കെതിരെ അനുചിതമായ വാക്കുകള്‍ ഉപയോഗിക്കുക വഴി മുന്‍കാലങ്ങളില്‍ കുറച്ചുപേര്‍ക്കു വോട്ടുകള്‍ ലഭിച്ചിരിക്കാം. എന്നാല്‍ ആ കാലം പോയി.  സ്വകാര്യമേഖലയെ ദുരുപയോഗം ചെയ്യുന്ന സംസ്‌കാരം ഇനി സ്വീകാര്യമല്ല. നമ്മുടെ യുവാക്കളെ ഇതുപോലെ അപമാനിക്കുന്നത് തുടരാനാവില്ല, പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു.


കര്‍ഷക സമരത്തിലെ അക്രമത്തെ ശ്രീ. മോദി വിമര്‍ശിച്ചു. 'കര്‍ഷക സമരം പവിത്രമാണെന്നാണു ഞാന്‍ കരുതുന്നത്. എന്നാല്‍, സമരക്കാര്‍ പവിത്രമായ സമരങ്ങള്‍ റാഞ്ചാന്‍ ശ്രമിക്കുന്നതും ഗൗരവമേറിയ കുറ്റങ്ങള്‍ക്കു ജയിലിലാക്കപ്പെട്ടവരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതുംകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും ടെലികോം ടവറുകള്‍ നശിപ്പിക്കുന്നതും പവിത്രമായ സമരത്തിനു ചേരുന്നതാണോ?', പ്രധാനമന്ത്രി ചോദിച്ചു. സമരക്കാരെ സമരത്തിനായി ജീവിക്കുന്നവരില്‍നിന്നു വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടാണ്.


ശരിയായ കാര്യങ്ങള്‍ സംസാരിക്കുന്നവരുണ്ട്. എന്നാല്‍ ഇതേ വിഭാഗം, ശരിയായ കാര്യങ്ങള്‍ ചെയ്യേണ്ടിവരുമ്പോള്‍, വാക്കുകള്‍ പ്രവൃത്തിയിലേക്കു പരിവര്‍ത്തനം ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ച് വലിയ രീതിയില്‍ സംസാരിക്കുന്നവര്‍ ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ക്കുന്നു. അവര്‍ ലിംഗനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ മുത്തലാഖിനെ എതിര്‍ക്കുന്നു. ഇത്തരക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സമതുലിതമായ വികസനത്തിലേക്ക് കൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കിഴക്കന്‍ ഇന്ത്യക്കായി സര്‍ക്കാര്‍ സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പെട്രോളിയം പദ്ധതികള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍, ജലപാതകള്‍, സിഎന്‍ജി, എല്‍പിജി കവറേജ്, മേഖലയിലെ നെറ്റ് കണക്റ്റിവിറ്റി പദ്ധതികള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു.


അതിര്‍ത്തിപ്രദേശത്തെ അടിസ്ഥാന സൗകര്യ മേഖലയിലെ ചരിത്രപരമായ അവഗണന ഇല്ലാതാക്കുന്നതിനായി ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം പ്രതിരോധ സേനകള്‍ നിര്‍വഹിച്ചുവരികയാണ്. ധൈര്യത്തിനും കരുത്തിനും ത്യാഗത്തിനും സൈനികരെ പ്രധാനമന്ത്രി പ്രശംസിച്ചു.
 

 

***



(Release ID: 1697004) Visitor Counter : 192