ധനകാര്യ മന്ത്രാലയം

പൊതുജനാരോഗ്യത്തിനു വിനിയോഗിക്കുന്ന തുക ജിഡിപിയുടെ 1 ശതമാനത്തില്‍ നിന്ന് 2.5-3 ശതമാനമായി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്ത് സാമ്പത്തിക സര്‍വേ

''ആരോഗ്യസംരക്ഷണത്തിനു വിനിയോഗിക്കുന്ന തുക വര്‍ദ്ധിപ്പിക്കുന്നത് പുറമെയുള്ള ചെലവ്, മൊത്തം ആരോഗ്യ സംരക്ഷണത്തിനു വിനിയോഗിക്കുന്നതിന്റെ 65 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി കുറയ്ക്കാന്‍ സഹായിക്കും''



പ്രധാന പരിഗണനാവിഷയങ്ങളില്‍ ഉള്ളവയെ മാത്രം ശ്രദ്ധിക്കുകയും അല്ലാത്തവ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്നതാകരുത് ആരോഗ്യ സംരക്ഷണ നയം; ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ ''ഊര്‍ജസ്വലം'' ആയിരിക്കണം

ആരോഗ്യ സംരക്ഷണ വിപണിയുടെ ഘടന സജീവമായി രൂപപ്പെടുത്തുന്നത് ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്

ആയുഷ്മാന്‍ ഭാരത് യോജനയുമായി ചേര്‍ന്ന് എന്‍എച്ച്എം തുടരാനും ശുപാര്‍ശ

''ആരോഗ്യമേഖലയുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനുമുള്ള മേഖലാ റെഗുലേറ്ററുടെ കാര്യം ഗൗരവമായി പരിഗണിക്കണം''

ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാന്‍ സഹായിക്കുന്നതിനായി വിവര അസമത്വങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഊന്നല്‍ വേണം


''ആരോഗ്യ സംരക്ഷണ സേവനം പ്രദാനം ചെയ്യുന്നതില്‍ സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം''



Posted On: 29 JAN 2021 3:45PM by PIB Thiruvananthpuram




കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ 2020-21ലെ സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ദേശീയ ആരോഗ്യ നയം 2017 ല്‍ വിഭാവനം ചെയ്തതുപോലെ  ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ക്കായി വിനിയോഗിക്കുന്ന തുക ജിഡിപിയുടെ ഒരു ശതമാനത്തില്‍ നിന്ന് 2.5-3 ശതമാനമായി ഉയര്‍ത്തണമെന്ന് സാമ്പത്തിക സര്‍വേ 2020-21 ശുപാര്‍ശ ചെയ്തു. ഇത് മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ ചെലവിലെ 'ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍ഡിച്ചര്‍' (ഒഒപിഇ) 65 ശതമാനത്തില്‍ നിന്ന് 35 ശതമാനം എന്ന നിലയില്‍ ഗണ്യമായി കുറയ്ക്കും.

ഒരു രാജ്യത്തിന്റെ ആരോഗ്യം  പൗരന്മാര്‍ക്ക് തുല്യവും ചെലവു കുറഞ്ഞതും ഉത്തരവാദിത്വമുള്ളതുമായ ആരോഗ്യസംരക്ഷണ സംവിധാനം ഒരുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് സര്‍വേ നിരീക്ഷിക്കുന്നു. പൊതുജനാരോഗ്യത്തിനു വിനിയോഗിക്കുന്ന തുക വര്‍ധിപ്പിക്കുമ്പോള്‍ മൊത്തം ആരോഗ്യച്ചെലവിന്റെ ഒരു പങ്ക് എന്ന നിലയില്‍ ഒഒപിഇ കുറയുന്നു. ആരോഗ്യമേഖലയ്ക്കുള്ള ഒഒപിഇ  കൂടുന്നത് ദുര്‍ബല വിഭാഗങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം ആളോഹരി പൊതുജനാരോഗ്യ ചെലവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.  സാമ്പത്തിക കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇന്ത്യലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഒഒപിഇ വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് എന്നു കാണാം. ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാതെ മുന്നോട്ടു പോകാന്‍ കഴിയുന്ന തരത്തിലേക്ക് മാറ്റം വരുത്തിയതില്‍ സുപ്രധാന പങ്ക് പ്രധാന മന്ത്രി ജന്‍ ആരോഗ്യ പദ്ധതിക്ക് (പിഎംജെഎവൈ) ഉണ്ടെന്നും സര്‍വേ വിലയിരുത്തി.

കോവിഡ് 19 മഹാമാരി ആരോഗ്യമേഖലയുടെ പ്രാധാന്യത്തെയും സമ്പദ് വ്യവസ്ഥയിലെ മറ്റു സുപ്രധാനമേഖലകളുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കാണിച്ചുതന്നു. ആരോഗ്യമേഖലയിലെ പ്രതിസന്ധി എങ്ങനെ സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയായി മാറുമെന്ന് കാണിച്ചു തന്നു.  പ്രധാന പരിഗണനാവിഷയങ്ങളില്‍ ഉള്ളവയെ മാത്രം ശ്രദ്ധിക്കുകയും അല്ലാത്തവ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്നതാകരുത് ആരോഗ്യ സംരക്ഷണ നയമെന്നും മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധികളോട് പ്രതികരിക്കുന്നതില്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതിന്, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഊര്‍ജസ്വലമാക്കണം. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ നയം ദീര്‍ഘകാല  ആരോഗ്യസംരക്ഷണത്തില്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്.

ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും ആരോഗ്യ സംരക്ഷണത്തിന് ധനസഹായം നല്‍കുന്നതിനും പുറമേ, ആരോഗ്യ സംരക്ഷണ വിപണിയുടെ ഘടന സജീവമായി രൂപപ്പെടുത്തുക എന്നതില്‍ ഗവണ്‍മെന്റ് സുപ്രധാന പങ്കു വഹിക്കേണ്ടതുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം നല്‍കുന്നതിലൂടെ അസമത്വം ലഘൂകരിക്കുന്നതില്‍ ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) നിര്‍ണായക പങ്ക് വഹിച്ചുവെന്ന് സര്‍വേ നിരീക്ഷിച്ചു. ആയുഷ്മാന്‍ ഭാരത് യോജനയുമായി ചേര്‍ന്ന് തുടര്‍ന്നും എന്‍എച്ച്എം പ്രവര്‍ത്തികണമെന്നു സര്‍വെ ശുപാര്‍ശ ചെയ്തു.

ആരോഗ്യ മേഖലയിലെ വിവര അസമത്വത്തെക്കുറിച്ചും സര്‍വെ പരിശോധിച്ചു. സ്വകാര്യ മേഖലയിലാണ് കൂടുതല്‍ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ഉള്ളത്. അതിനാല്‍ ആരോഗ്യ സംരക്ഷണ മേഖലയിലെ വിവര അസമത്വം ലഘൂകരിക്കുന്നതിനുള്ള നയങ്ങള്‍ രൂപവല്‍ക്കരിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇതു വിപണിയില്‍ പരാജയം സൃഷ്ടിക്കുകയും സ്വകാര്യ ആരോഗ്യ മേഖലയിലെ നിലവാരം കുറഞ്ഞതും അനിയന്ത്രിതവുമായ സേവനം ഉപയോഗിക്കാനിടയാക്കുകയും ചെയ്യും. അതിനാല്‍ വിവര അസമത്വം ലഘൂകരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ മൊത്തത്തിലുള്ള ക്ഷേമം വര്‍ധിപ്പിക്കുന്നതില്‍ ഉപയോഗപ്രദമാകും.  വിവര അസമത്വം ലഘൂകരിക്കുന്നത് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നതിനും മികച്ച ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിനും രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.  ആരോഗ്യമേഖലയിലെ വിവര അസത്വം ലഘൂകരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ ഉപയോഗപ്രദമാകും. ലോകാരോഗ്യസംഘടന ഇതിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, വിവര അസമത്വത്തില്‍ നിന്ന് ഉണ്ടാകുന്ന വിപണിയിലെ പരാജയങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യമേഖലയെ നിയന്ത്രിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ആരോഗ്യ സര്‍വേയില്‍ ഒരു മേഖലാ റെഗുലേറ്റര്‍ വേണമെന്ന്  സാമ്പത്തിക സര്‍വേ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രാജ്യത്ത് ആരോഗ്യസംരക്ഷണ സേവനങ്ങള്‍ എല്ലായിടത്തുമെത്തിക്കാന്‍ ടെലിമെഡിസിന്‍ സമ്പൂര്‍ണമായി ഉപയോഗിക്കണമെന്നും സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചു.  ആരോഗ്യ സേവനങ്ങള്‍ വിദൂരങ്ങളിലുള്ളവര്‍ക്കും പ്രാപ്യമാക്കുന്നതിന് സാങ്കേതികവിദ്യാധിഷ്ഠിതമായ സംവിധാനങ്ങളുടെ  (ഇ-സഞ്ജീവനി പോലുള്ളവ) പങ്ക് തിരിച്ചറിയാന്‍ കോവിഡ് 19 മഹാമാരി സഹായിച്ചു. അതിനാല്‍  സാങ്കേതികവിദ്യാധിഷ്ഠിതമായ സംവിധാനങ്ങളും ഡിജിറ്റല്‍വല്‍ക്കരണവും നിര്‍മിത ബുദ്ധിയും പരമാവധി ഉപയോഗിക്കാന്‍ സര്‍വെ ശുപാര്‍ശ ചെയ്തു. ടെലിമെഡിസിന്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍, കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം പൂര്‍ത്തിയാക്കുന്നതിന് മിഷന്‍ മോഡില്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സര്‍വെ നിര്‍ദേശിച്ചു. അതിലൂടെ കൂടുതല്‍ ജനങ്ങള്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ പ്രാപ്തമാക്കാനാകും.

*****

 


(Release ID: 1693465) Visitor Counter : 230