പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ചില നിക്ഷിപ്ത താൽപ്പര്യക്കാർ കാർഷിക ബില്ലുകളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ മിഥ്യാധാരണകൾ പ്രചരിപ്പിക്കുന്നു - കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്

Posted On: 24 SEP 2020 5:23PM by PIB Thiruvananthpuram

സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി കർഷകരെ പ്രകോപിതാരാക്കാൻ ശ്രമിക്കുന്ന ചില നിക്ഷിപ്ത താൽപ്പര്യക്കാർ കാർഷിക ബില്ലുകളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ മിഥ്യാധാരണകൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.


കാർഷിക ബില്ലുകളിൽ പ്രതിപാദിക്കാത്ത ചില വ്യവസ്ഥകളുടെ പേരിൽ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ദൂരദർശന് നൽകിയ വിശദമായ അഭിമുഖത്തിൽ ഡോ ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ഉദാഹരണത്തിന്, കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കർഷകർക്ക് ലഭിച്ചു വരുന്ന താങ്ങുവില (എം‌.എസ്‌.പി.) അവസാനിപ്പിക്കുമെന്ന് വിപുലമായ ഒരു പ്രചാരണ പരിപാടി നടക്കുന്നുണ്ട്. അതേസമയം കാർഷിക ബില്ലിൽ താങ്ങുവില സംവിധാനത്തെക്കുറിച്ച് അത്തരം പരാമർശങ്ങളൊന്നുമില്ല. താങ്ങുവില സംവിധാനം മുമ്പത്തെപ്പോലെ തുടരും.

വൻകിട കമ്പനികളിൽ നിന്ന് കൂടുതൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ അത്തരം കമ്പനികൾക്കോ അതല്ലെങ്കിൽ മറ്റെവിടെ വേണമെങ്കിലും തന്റെ വിളകൾ വിൽക്കാൻ കാർഷിക ബിൽ കർഷകന് സ്വാതന്ത്ര്യം നൽകുന്നുവെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

കരാറിന്റെ പേരിൽ വൻകിട കമ്പനികളിൽ നിന്ന് ചൂഷണം നേരിടേണ്ടിവരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കർഷകരെ പ്രകോപിപ്പിക്കുന്നതെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. എന്നാൽ, എല്ലാവിധ ചൂഷണങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ ആവശ്യമായ വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കർഷകന് കരാർ പ്രകാരം പറഞ്ഞുറപ്പിച്ച തുക ലഭിക്കുമെന്ന് നിയമം ഉറപ്പു വരുത്തുന്നതായും കർഷകർക്ക് എപ്പോൾ വേണമെങ്കിലും പിഴയടയ്ക്കാതെ കരാറിൽ നിന്ന് പിന്മാറാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല, കർഷകരുടെ ഭൂമി വിൽക്കുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ പണയം വയ്ക്കുന്നതിനോ വിലക്കാൻ ബില്ലിൽ വ്യക്തമായ വ്യവസ്ഥയുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ആയതിനാൽ, വൻകിട ബിസിനസുകാർ കർഷകരുടെ ഭൂമി പിടിച്ചെടുത്ത് അവരെ കരാർ തൊഴിലാളികളാക്കുമെന്നത് തെറ്റായ വ്യാഖ്യാനമാണ്.

തുറന്ന വിപണിയിൽ വിളകൾ വിൽക്കാൻ കാർഷിക ബില്ലുകൾ കർഷകർക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഒരു കർഷകൻ രാജ്യത്ത് എവിടെയുമുള്ള തുറന്ന വിപണിയിൽ വിളകൾ വിൽക്കുമ്പോൾ, വിളകൾ വാങ്ങുന്നവർ മുഴുവൻ പണവും അതേ ദിവസം തന്നെ നൽകേണ്ടിവരും. അതല്ലെങ്കിൽ നിർദ്ദിഷ്ട നടപടിക്രമങ്ങൾ പാലിച്ച് മൂന്ന് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പണം നൽകണം. ഇതിൽ വീഴ്ച്ച വരുത്തുന്ന പക്ഷം, വാങ്ങുന്നയാൾക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്, അദ്ദേഹം പറഞ്ഞു.

 

**********



(Release ID: 1658919) Visitor Counter : 177