രാസവസ്തു, രാസവളം മന്ത്രാലയം

ഫാക്ട്  560 മെട്രിക് ടൺ അമോണിയം സൾഫേറ്റ് അടങ്ങിയ 20 കണ്ടെയ്നറുകൾ സമുദ്രമാർഗ്ഗം ഹാൽദിയ തുറമുഖത്തേക്ക് കയറ്റി അയയ്ക്കുന്നു

Posted On: 04 SEP 2020 4:07PM by PIB Thiruvananthpuram



കേന്ദ്ര രാസവളം-രാസവസ്തു മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട് ),  ഇപ്പോൾ ചരക്ക് നീക്കത്തിനുള്ള ഫലപ്രദമായ മാർഗ്ഗമായി കപ്പൽ ഗതാഗതത്തെ ആശ്രയിക്കാൻ  ആരംഭിച്ചു.രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ,   തീരപ്രദേശങ്ങളിലെ കർഷകർക്ക്  രാസവളങ്ങൾ വേഗത്തിലും സമയബന്ധിതമായും ലഭ്യമാകുന്നുവെന്ന് ഇതിലൂടെ ഉറപ്പിക്കാനാകും.

സമുദ്രമാർഗ്ഗമുള്ള ചരക്ക് നീക്കത്തിന് ഫാക്ടിന് കൊച്ചി പോർട്ട് ട്രസ്റ്റിന്റെ സജീവ പിന്തുണയുണ്ട്. സമുദ്രമാർഗ്ഗമെത്തിക്കുന്ന രാസവളങ്ങൾ ട്രെയിൻ വഴി ആവശ്യമായ കൂടുതൽ സ്ഥലങ്ങളിൽ എത്തിക്കും.

വളത്തിന്റെ സമുദ്രമാർഗ്ഗമുള്ള  ചരക്ക് നീക്കത്തിന് സബ്സിഡി നൽകാനുള്ള സർക്കാർ നയത്തിന് അനുസൃതമായാണ് ചാക്കിൽ നിറച്ച വളം തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് കപ്പൽ മാർഗ്ഗം അയയ്ക്കുന്നതിനുള്ള പദ്ധതി ഫാക്ട് തയ്യാറാക്കിയത്.അമോണിയം സൾഫേറ്റ് അടങ്ങിയ  20 കണ്ടെയ്നറുകളുടെ ആദ്യ ബാച്ച് കൊച്ചിയിൽ നിന്ന് 2020 ജൂലൈ 30 ന്  കപ്പൽ മാർഗ്ഗം പശ്ചിമ ബംഗാളിലെ ഹാൽദിയയിലേക്ക് വിജയകരമായി കയറ്റി അയച്ചു.

560 മെട്രിക് ടൺ അമോണിയം സൾഫേറ്റ് വളം അടങ്ങിയ 20 കണ്ടെയ്നർ കൂടി കമ്പനി വീണ്ടും   ഹാൽദിയയിലേക്ക്  അയയ്ക്കുന്നുണ്ട്. ഇതിനായി ചാക്കിൽ നിറച്ച രാസവളം കണ്ടെയ്നറുകളിലാക്കുന്ന പ്രവർത്തനം ഉദ്യോഗമണ്ഡലിലെ ഫാക്ട് പ്ലാന്റിൽ 2020 സെപ്റ്റംബർ 2 ന് പൂർത്തിയായി. കപ്പൽ 2020 സെപ്റ്റംബർ 4 ന് പുറപ്പെടും.

പശ്ചിമ ബംഗാളിൽ രാസവളത്തിന്റെ വിപണനം ഏറ്റെടുത്തിരിക്കുന്നത് കേന്ദ്ര രാസവളം-രാസവസ്തു മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനവും  ആഗോളതലത്തിൽ  ഡി.ഡി.ടി.യുടെ ഏക നിർമ്മാതാക്കളുമായ  എച്ച്.ഐ.എൽ. (ഇന്ത്യ) ലിമിറ്റഡാണ്.

രാസവളങ്ങൾ സമുദ്രമാർഗ്ഗം കയറ്റി അയയ്ക്കുന്നത്തിലൂടെ റോഡ് -റെയിൽ  മാർഗ്ഗമുള്ള  രാസവളങ്ങളുടെ ചരക്ക് നീക്കം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ്  കരുതപ്പെടുന്നത്.

****



(Release ID: 1651373) Visitor Counter : 160