രാജ്യരക്ഷാ മന്ത്രാലയം

ആത്മനിർഭർ ഭാരത് ഉദ്യമത്തിന് പ്രതിരോധമന്ത്രാലയത്തിന്റെ ശക്തമായ പിന്തുണ


പ്രതിരോധ ഉത്പാദനത്തിൽ  സ്വദേശിവത്ക്കരണം വർദ്ധിപ്പിക്കുന്നതിനായി നിശ്ചിത സമയപരിധി കഴിഞ്ഞാൽ 101 പ്രതിരോധ സാമഗ്രികൾക്ക് ഇറക്കുമതി നിരോധനം

Posted On: 09 AUG 2020 4:59PM by PIB Thiruvananthpuram

 

2020 മെയ് 12 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി  സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസ്ഥിതി, ജനസംഖ്യാശാസ്‌ത്രം, ആവശ്യകത  എന്നീ അഞ്ച് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള  ഒരു സ്വാശ്രയ ഇന്ത്യയ്ക്കായി സുവ്യക്തമായ ആഹ്വാനം നൽകുകയും  'ആത്മനിഭർ ഭാരത്' എന്ന് പേരിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സൈനിക കാര്യ വകുപ്പ് (ഡി.‌എം.‌എ.), പ്രതിരോധ മന്ത്രാലയം (എം‌.ഒ‌.ഡി.) എന്നിവ സംയുക്തമായി 101 ഇനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയും  അനുബന്ധത്തിൽ  സൂചിപ്പിച്ചിരിക്കുന്ന സമയപരിധി കഴിയുമ്പോൾ  അവയ്ക്ക് ഇറക്കുമതി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

പ്രതിരോധരംഗത്ത്  സ്വാശ്രയത്വത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പാണിത്.സ്വന്തം രൂപകൽപ്പനയും വികസിപ്പിക്കാനുള്ള ശേഷിയും ഉപയോഗിച്ച് ഇന്ത്യൻ പ്രതിരോധ വ്യവസായമേഖലയ്ക്ക്   നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ  പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന നിലയിലേക്ക്   ഉയരാനോ, വരും വർഷങ്ങളിൽ സായുധ സേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡവലപ്മെൻ്റ് ഓര്‍ഗനൈസേഷൻ  (ഡി.ആർ.ഡി.ഒ.) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച സാങ്കേതികവിദ്യകൾ സ്വീകരിക്കാനോ സാധിക്കും.

കരസേന, വ്യോമസേന, നാവികസേന, ഡി.‌ആർ.‌ഡി.‌ഒ., പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ  (ഡി‌.പി‌.എസ്.‌യു.), ഓർ‌ഡനൻസ് ഫാക്ടറി ബോർഡ് (ഒ‌.എ.ഫ്‌.ബി.), സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ  എന്നിവയുൾപ്പെടെ എല്ലാ ബന്ധപ്പെട്ട കക്ഷികളുമായും നിരവധി തവണ കൂടിയാലോചാണകൾ നടത്തിയും  വിവിധ യുദ്ധസാമഗ്രികൾ ,ആയുധങ്ങൾ, പ്രതിരോധാവശ്യത്തിനുള്ള  പ്ലാറ്റ്ഫോമുകൾ , പ്രതിരോധ  ഉപകരണങ്ങൾ എന്നിവ തദ്ദേശീയമായി നിർമ്മിക്കുന്നതിൽ  ഇന്ത്യൻ വ്യവസായമേഖല ആർജ്ജിച്ചിട്ടുള്ളതും ഭാവിയിൽ ആർജ്ജിക്കാൻ സാധ്യതയുള്ളതുമായ  കഴിവുകൾ വിലയിരുത്തിയുമാണ്  നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെട്ട 101 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

2015 ഏപ്രിലിനും 2020 ഓഗസ്റ്റിനുമിടയിൽ മൂന്നു സേനാ വിഭാഗങ്ങളും ചേർന്ന് ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ സംഭരിക്കുന്നതിനുള്ള  260 സ്കീമുകൾക്ക് കരാർ നൽകിയിട്ടുണ്ട്.101 ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ അടുത്ത അഞ്ച് മുതൽ ഏഴ് വരെയുള്ള വർഷങ്ങൾക്കുള്ളിൽ ആഭ്യന്തര  
പ്രതിരോധ വ്യവസായത്തിന്  ഏകദേശം നാല് ലക്ഷം കോടി രൂപയുടെ കരാറുകൾ ലഭിക്കും. ഇതിൽ 1,30,000 കോടി രൂപ വീതം മൂല്യമുള്ള  പ്രതിരോധ സാമഗ്രികളുടെ സംഭരണമാണ് കരസേനയും  വ്യോമസേനയും  പ്രതീക്ഷിക്കുന്നത്. 1,40,000 കോടി രൂപയുടെ ഉപകരണങ്ങൾ ഇതേ കാലയളവിൽ നാവികസേനയും  പ്രതീക്ഷിക്കുന്നു.101 ഇനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയതോടെ ഗണ്യമായ തുകയ്ക്കുള്ള ആഭ്യന്തര സംഭരണം ആവശ്യമായി വരും.

നിരോധിച്ച 101 ഇനങ്ങളുടെ പട്ടികയിൽ സൈന്യത്തിനാവശ്യമുള്ള ലളിതമായ ഉപകരണങ്ങൾ കൂടാതെ  പീരങ്കിത്തോക്കുകൾ, അസാൾട്ട്  റൈഫിളുകൾ, ചെറിയ യുദ്ധക്കപ്പലുകൾ, സോണാർ സിസ്റ്റംസ് (ശബ്‌ദതരംഗങ്ങളുടെ സഹായത്തോടെ വെള്ളത്തിനടിയിലെ വസ്‌തുക്കളെക്കുറിച്ചറിയാനുള്ള ഉപകരണം), ഗതാഗതാവശ്യത്തിനുള്ള വിമാനങ്ങൾ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (എൽ‌.സി.‌എച്ച്.),റഡാറുകൾ, എന്നിങ്ങനെയുള്ള  നിരവധി യുദ്ധ സാമഗ്രികളും ഉൾപ്പെടുന്നു.2021 ഡിസംബറോടെ  ഇറക്കുമതി നിരോധനമേർപ്പെടുത്തുന്നവയിൽ  ചക്രങ്ങളുള്ള കവചിത യുദ്ധ വാഹനങ്ങളും (എ‌.എഫ്.‌വി.) ഉൾപ്പെടുന്നു, ഏകദേശം 5,000 കോടി രൂപയുടെ 200 ഓളം ചക്രങ്ങളുള്ള കവചിത യുദ്ധ വാഹനങ്ങൾ കരസേന വാങ്ങുമെന്നു പ്രതീക്ഷിക്കുന്നു.അതുപോലെ , 2021 ഡിസംബറോടെ  ഇറക്കുമതി നിരോധനപട്ടികയിലുൾപ്പെടുന്ന  അന്തർവാഹിനികൾ നാവികസേനയ്ക്ക്  ആവശ്യമായി വരുമെന്നും  ഏകദേശം 42,000 കോടി രൂപ ചെലവിൽ ആറോളം കരാറുകളിൽ  ഏർപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.വ്യോമസേനയെ സംബന്ധിച്ചിടത്തോളം ചെറു യുദ്ധവിമാനങ്ങൾക്ക് (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് എൽ‌.സി‌.എ. എം.‌കെ.1 എ.) 2020 ഡിസംബറിൽ ഇറക്കുമതി വിലക്ക് നിലവിൽ വരികയാണ്.85,000 കോടി രൂപ മുതൽമുടക്കിൽ  123 ചെറുയുദ്ധവിമാനങ്ങൾ ആഭ്യന്തരമായി സംഭരിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.വളരെ സങ്കീർണ്ണമായ പ്ലാറ്റ് ഫോമുകൾ പോലും  101 ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മേല്പറഞ്ഞ മൂന്ന് ഉദാഹരണങ്ങളിലൂടെ വ്യകതമാകുന്നു.

ഇറക്കുമതി നിരോധനം  2020 മുതൽ 2024 വരെ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സായുധ സേനയുടെ ഭാവിയിൽ വരാൻ പോകുന്ന സംഭരണ ആവശ്യങ്ങളെക്കുറിച്ച് ഇന്ത്യൻ പ്രതിരോധ വ്യവസായത്തിനു സൂചന  നൽകുക എന്നതാണ് പട്ടിക പ്രഖ്യാപിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം. തദ്ദേശീയവൽക്കരണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ മികച്ച  തയ്യാറെപ്പ് നടത്താൻ ഇന്ത്യൻ വ്യവസായങ്ങൾക്ക് ഇത് അവസരമൊരുക്കും.പ്രതിരോധ ഉത്പാദക രംഗത്തുള്ള സ്ഥാപനങ്ങളൾക്ക് വ്യാവസായിക സൗഹൃദാന്തരീക്ഷം ഒരുക്കുക ലക്ഷ്യമിട്ട് ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള പുരോഗമനാത്മകമായ നിരവധി നടപടികൾ  പ്രതിരോധ മന്ത്രാലയം സ്വീകരിച്ചു.നെഗറ്റീവ് ഇറക്കുമതി പട്ടിക പ്രകാരം ഇറക്കുമതി നിരോധനം നിലവിൽ വരുന്ന മുറയ്ക്ക് സമയപരിധി പാലിച്ചു കൊണ്ട്  ഉപകരണങ്ങൾ തദ്ദേശീയമായി ഉൽ‌പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ  ഉറപ്പാക്കും.  ഇതിനായി പ്രതിരോധ വ്യവസായങ്ങളും സേനാവിഭാഗങ്ങളും  ഏകോപിച്ച് പ്രവർത്തിക്കാൻ  ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

ഭാവിയിൽ  ഇറക്കുമതി നിരോധനമേർപ്പെടുത്തേണ്ട  കൂടുതൽ ഉപകരണങ്ങളുടെ പട്ടിക സംബന്ധിച്ച്  ബന്ധപ്പെട്ട കക്ഷികളുമായുള്ള  കൂടിയാലോനകളിലൂടെ ഡി‌.എം.‌എ.തീരുമാനമെടുക്കും.

നെഗറ്റീവ് ലിസ്റ്റിലെ ഒരു ഇനവും ഭാവിയിൽ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പ്രതിരോധ സംഭരണ നടപടിക്രമത്തിൽ  (ഡിഎപി) ഇത് സംബന്ധിച്ച് ഒരു കുറിപ്പ് കൂടുതലായി ചേർക്കും.

ഒരു സുപ്രധാന നീക്കത്തിലൂടെ ആഭ്യന്തര-വിദേശ സംഭരണങ്ങൾക്കായി  2020-21 ലെ  പ്രതിരോധ ബജറ്റിനെ രണ്ടായി വിഭജിക്കാനും പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.നടപ്പ് സാമ്പത്തിക വർഷത്തിൽ ആഭ്യന്തര സംഭരണത്തിനായി  പ്രത്യേക ബജറ്റ്  ഹെഡിൽ  52,000 കോടി രൂപയാണ്  വിഹിതമായി  നീക്കി വച്ചിരിക്കുന്നത്.

 

****



(Release ID: 1644625) Visitor Counter : 290