ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇ സഞ്ജീവനി, ഇ സഞ്ജീവനി ഒപിഡി എന്നിവ  വഴി 1.5 ലക്ഷം ടെലി കണ്‍സല്‍ട്ടേഷന്‍ നടത്തി

Posted On: 09 AUG 2020 5:38PM by PIB Thiruvananthpuram


കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേര്‍ന്ന് അവതരിപ്പിച്ച ഇ സഞ്ജീവനി, ഇ സഞ്ജീവനി ഒപിഡി എന്നീ ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി 1.5 ലക്ഷം ടെലി-കണ്‍സല്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ഇതോടനുബന്ധിച്ച്  സംസ്ഥാനങ്ങളും  കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നടത്തിയ അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അധ്യക്ഷത വഹിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹ മന്ത്രി ശ്രീ അശ്വനി കുമാര്‍ ചൗബേ, തമിഴ്‌നാട് ആരോഗ്യ മന്ത്രി ഡോ. സി. വിജയഭാസ്‌കര്‍,  കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍, മന്ത്രാലയത്തിലെ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

2019 നവംബറില്‍ അവതരിപ്പിച്ച ടെലി-മെഡിസിന്‍ പ്ലാറ്റ്‌ഫോം 23 സംസ്ഥാനങ്ങള്‍ നടപ്പാക്കി. കോവിഡ് മഹാമാരിക്കാലത്ത് ഇ സഞ്ജീവനി പോലുള്ള ടെലി-മെഡിസിന്‍ പ്ലാറ്റ്‌ഫോമുകള്‍ നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി  ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. നഗരങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് ഈ സംവിധാനം ലഭ്യമാക്കിയതായി ശ്രീ അശ്വനി കുമാര്‍ ചൗബേ പറഞ്ഞു.

ആകെ 1,58,000 ടെലി-കണ്‍സല്‍ട്ടേഷനുകള്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി പൂര്‍ത്തിയാക്കി. ഇതില്‍ 67,000 കണ്‍സല്‍ട്ടേഷനുകള്‍ ഇ-സഞ്ജീവനി വഴി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകളിലും 91,000 കണ്‍സല്‍ട്ടേഷനുകള്‍ ഇ-സഞ്ജീവനി ഒപിഡി വഴിയും നല്‍കി. നിലവില്‍ ശരാശരി 5000 കണ്‍സല്‍ട്ടേഷനുകളാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി നല്‍കുന്നത്.

തമിഴ്‌നാട്(32,035), ആന്ധ്രാ പ്രദേശ്(28,960), ഹിമാചല്‍ പ്രദേശ്(24,527), ഉത്തര്‍ പ്രദേശ്(20,030), കേരളം(15,988), ഗുജറാത്ത്(7127), പഞ്ചാബ്(4450), രാജസ്ഥാന്‍(3548), മഹാരാഷ്ട്ര(3284), ഉത്തരാഖണ്ഡ്(2596) എന്നീ സംസ്ഥാനങ്ങളിലാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി ഏറ്റവുമധികം കണ്‍സല്‍ട്ടേഷനുകള്‍ നടന്നത്. പാലക്കാട് ജില്ലയിലെ ജയിലില്‍ ഉള്‍പ്പെടെ കേരളം വിജയകരമായി ടെലി-മെഡിസിന്‍ സേവനം നടപ്പിലാക്കി.

****



(Release ID: 1644601) Visitor Counter : 232