ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

റാപിഡ്  ആന്റിബോഡി പരിശോധനയുടെ വിലയുമായി  ബന്ധപ്പെട്ട വിവാദത്തിലെ വസ്തുതകൾ 

Posted On: 27 APR 2020 4:00PM by PIB Thiruvananthpuram


ന്യൂഡല്‍ഹി, ഏപ്രില്‍ 27, 2020:

ഐസിഎംആര് പരിശോധനാ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ച സാഹചര്യം അതിപ്രധാനമാണ് . കൊവിഡ്19ന് എതിരായ പോരാട്ടത്തില്‍ പരിശോധനകള്‍ നിര്‍ണായകമാണ്, ഐസിഎംആര്‍ അതിന് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും നിര്‍വഹിക്കുന്നുമുണ്ട്. പരിശോധനാ കിറ്റുകള്‍ വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യേണ്ടത് ഇതിന്റെ ഭാഗമാണ്. ലോകത്തെമ്പാടും ഈ കിറ്റിന് വന്‍തോതില്‍ ആവശ്യകത ഉണ്ടായിരിക്കുമ്പോള്‍ത്തന്നെയാണ് ഈ സംഭരണം നടത്തുന്നത്; വിവിധ രാജ്യങ്ങള്‍ കിറ്റ് ലഭ്യമാകുന്നതിന് അവരുടെ പൂര്‍ണതോതിലുള്ള സാമ്പത്തിക, നയതന്ത്ര ശേഷികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
കിറ്റുകള്‍ക്കു വേണ്ടിയുള്ള ഐസിഎംആറിന്റെ ആദ്യശ്രമം വിതരണക്കാരില്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. രണ്ടാമതു ശ്രമിച്ചപ്പോഴാണ് മതിയായ പ്രതികരണമുണ്ടായത്. ഇതേത്തുടര്‍ന്ന് നമുക്ക് ആവശ്യമായ തരത്തിലുള്ള കിറ്റുകള്‍ (കൃത്യത , സൂക്ഷ്മത തുടങ്ങിയ ഘടകങ്ങൾ ) ബയോമെഡിമിക്‌സ്, വോന്‍ഡ്‌ഫോ കമ്പനികളുടെ പക്കല്‍ ലഭ്യമാണെന്നു കണ്ടെത്തി. രണ്ടു കമ്പനികളും അന്തര്‍ദേശീയ ആവശ്യമായ സര്‍ട്ടിഫിക്കേറ്റുകള്‍ ഉള്ളവയാണ്.
വോന്‍ഡ്‌ഫോയില്‍ നിന്ന് മൂല്യനിര്‍ണയ സമിതിക്ക് നാല് ബിഡുകൾ  ലഭിച്ചു. 1204 രൂപ, 1200 രൂപ, 844 രൂപ, 600 രൂപ എന്നീ ക്രമത്തിലാണ് അവര്‍ രേഖപ്പെടുത്തിയിരുന്നത്. 600 രൂപയുടെ അപേക്ഷ ഏറ്റവും കുറഞ്ഞത് (L1) എന്ന നിലയില്‍ പരിഗണിച്ചു.
ഇതിനിടെ, ചൈനയിലെ വോന്‍ഡ്‌ഫോ കമ്പനിയില്‍ നിന്നു നേരിട്ട് സിജിഐ മുഖേന കിറ്റ് വാങ്ങാനും ഐസിഎംആര്‍ ശ്രമിച്ചു. നേരിട്ടു നല്‍കുന്നതിന് അവര്‍ നല്‍കിയ ക്വട്ടേഷന്‍ വിവരങ്ങള്‍ താഴെച്ചേര്‍ക്കുന്നു:
- എഫ്ഒബി ( ഫ്രീ ഓണ്‍ ബോര്‍ഡ്) ക്വട്ടേഷന്‍  ലോജിസ്റ്റിക് കാര്യങ്ങളിൽ  ഉറപ്പൊന്നുമില്ലാതെയാണ്.
-ഒരു തരത്തിലുള്ള ഗ്യാരന്റിയുമില്ലാതെ നേരിട്ടു 100 ശതമാനം പണം മുന്‍കൂര്‍ നല്‍കണം.
- എപ്പോള്‍ നല്‍കും എന്നതില്‍ സമയക്രമമൊന്നുമില്ല.
- വിലയിലെ ഏറ്റക്കറച്ചിലുകള്‍ സംബന്ധിച്ച വ്യവസ്ഥകളൊന്നും ഉള്‍പ്പെടുത്താതെ യുഎസ് ഡോളര്‍ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്.
ഈ സാഹചര്യത്തില്‍, മുന്‍കൂര്‍ പണം സംബന്ധിച്ച വ്യവസ്ഥകളൊന്നും ഇല്ലാതെ വോന്‍ഡ്‌ഫോയുടെ ഇന്ത്യയിലെ വിതരണക്കമ്പനി നല്‍കിയ എല്ലാം ഉൾക്കൊള്ളിച്ച കൊട്ടേഷൻ  തുകയ്ക്ക്  ഉള്ള കിറ്റ്  വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
അത്തരം കിറ്റ് വാങ്ങാന്‍ ഇന്ത്യയിലെ ഏതെങ്കിലും ഏജന്‍സി നടത്തിയ ആദ്യത്തെ ശ്രമമായിരുന്നു അത് എന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും കമ്പനികള്‍ അപേക്ഷയില്‍ നല്‍കിയ വില നിരക്കുകളേക്കുറിച്ചു മാത്രമേ നമുക്ക് അറിയാമായിരുന്നുള്ളു എന്നും ഐസിഎംആര്‍ വിശദീകരിച്ചു.
കിറ്റുകളുടെ ഒരു ഭാഗം ലഭിച്ച ശേഷം ഈ കിറ്റുകള്‍ ഏതുവിധമാണ് നമുക്കു പ്രയോജനപ്പെടുന്നത് എന്നതു സംബന്ധിച്ച ഗുണനിലവാര പരിശോധന ഐസിഎംആര്‍ വീണ്ടും നടത്തി. അവയുടെ മികവു സംബന്ധിച്ച ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മതിയായ നിലവാരം  ഇല്ല എന്നു കണ്ടെത്തിയതിനെ തുടർന്ന് വൊൻഡ് ഫോയുടെ ഓർഡറും  മറ്റൊരു ഓർഡറും റദ്ദാക്കാനും തീരുമാനിക്കുകയായിരുന്നു.
ഈ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഐ സി എം ആർ തുകയൊന്നും നൽകിയിട്ടില്ലെന്നും കേന്ദ്ര ഗവണ്മെന്റ് ഒരു പൈസയുടെ പോലും നഷ്ടം വരുത്തിയിട്ടില്ലെന്നും മുഴുവന്‍ തുകയും മുന്‍കൂട്ടി നല്‍കി കിറ്റ് വാങ്ങാന്‍ തയ്യാറാകാത്തതിലൂടെ കൂടുതല്‍ സൂക്ഷ്മത പാലിക്കുകയാണ് ചെയ്തത് എന്നും ഐസിഎംആര്‍ വ്യക്തമാക്കി.



(Release ID: 1618712) Visitor Counter : 277