പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

Posted On: 27 APR 2020 1:48PM by PIB Thiruvananthpuram

 

 

ലോക്ക് ഡൗണ്‍ ഗുണപരമായ ഫലം നല്‍കി; കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി

 

ദ്രുത പ്രതികരണമാകണം നമ്മുടെ ലക്ഷ്യം; 'ദോ ഗസ് ദൂരി' (രണ്ടടി അകലം പാലിക്കുക) മന്ത്രം പാലിക്കണം: പ്രധാനമന്ത്രി

 

റെഡ് സോണ്‍ ഓറഞ്ച് സോണായും തുടര്‍ന്ന് ഗ്രീന്‍ സോണായും മാറുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാനങ്ങള്‍ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി

 

സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണം: പ്രധാനമന്ത്രി

 

കോവിഡ് 19 നെതിരായ പോരാട്ടം തുടരുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയ്ക്കും നാം പ്രാധാന്യം നല്‍കണം: പ്രധാനമന്ത്രി

 

കൊറോണ വൈറസ് സൃഷ്ടിക്കുന്ന ആഘാതം വരും മാസങ്ങളിലും ദൃശ്യമാകും; മാസ്‌കുകളും മുഖാവരണങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും: പ്രധാനമന്ത്രി

 

പ്രതികരണങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രിമാര്‍; സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിനും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ നിര്‍ദേശിച്ചു



പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംജാതമായ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും മഹാമാരിയെ പ്രതിരോധിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തരത്തില്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നാലാമത്തെ ആശയവിനിമയമാണിത്. നേരത്തെ 2020 മാര്‍ച്ച് 20, ഏപ്രില്‍ 2, ഏപ്രില്‍ 11 എന്നീ തീയതികളില്‍ ചര്‍ച്ച നടത്തിയിരുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മികച്ച ഫലമാണ് നല്‍കിയതെന്നും കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ അതിലൂടെ രാജ്യത്തിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. നിരവധി രാജ്യങ്ങളിലെ ജനസംഖ്യ കൂട്ടിച്ചേര്‍ത്താല്‍ ഇന്ത്യയിലെ ജനസംഖ്യയുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും സ്ഥിതി മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ഏതാണ്ട് സമാനമായിരുന്നു. എങ്കിലും, സമയബന്ധിതമായ നടപടികള്‍ സ്വീകരിച്ചതിലൂടെ നിരവധി പേരെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. എങ്കിലും വൈറസ് ഉയര്‍ത്തുന്ന അപകടം വളരെ വലുതാണെന്നും നിരന്തരമായ ജാഗ്രതയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യം ഇതിനകം രണ്ട് ലോക്ക് ഡൗണുകള്‍ കണ്ടു.  ചില വശങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടും വ്യത്യസ്തമാണ്. ഇനി നാം  മുന്നോട്ടുള്ള വഴിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വിദഗ്ധരുടെ അഭിപ്രായ പ്രകാരം കൊറോണ വൈറസിന്റെ ആഘാതം വരും മാസങ്ങളിലും ദൃശ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. 'ദോ ഗസ് ദൂരി' ( രണ്ടടി അകലം പാലിക്കല്‍) എന്ന മന്ത്രം ആവര്‍ത്തിച്ച അദ്ദേഹം, മാസ്‌കുകളും മുഖാവരണങ്ങളും വരും ദിവസങ്ങളില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് പറഞ്ഞു. സാഹചര്യങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍, എല്ലാവരുടെയും ലക്ഷ്യം ദ്രുത പ്രതികരണമായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുമയും ജലദോഷവും ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളുണ്ടോ എന്ന കാര്യം പലരും സ്വയം പറയാന്‍ മുന്നോട്ടു വരുന്നുണ്ട്.  ഇത് സ്വാഗതാര്‍ഹമായ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

കോവിഡ് 19 നെതിരായ പോരാട്ടം തുടരുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയ്ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതിന് സമയം വിനിയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. കോവിഡ്- 19 നെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ ജനങ്ങള്‍ ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.  ''നാം ധൈര്യമുള്ളവരായിരിക്കണം; സാധാരണ പൗരന്മാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം.'' മഹാമാരിക്കെതിരെ പോരാടുന്നതിനുള്ള ഗവേഷണങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും മെച്ചപ്പെടുത്താന്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വ്യക്തികളെ ഏകോപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


 ഹോട്ട് സ്പോട്ടുകളില്‍, അതായത് റെഡ് സോണ്‍ മേഖലകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള  മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. റെഡ് സോണുകളെ ഓറഞ്ചായും അതിനുശേഷം ഗ്രീന്‍ സോണുകളായും മാറ്റുന്നതിന് സംസ്ഥാനങ്ങള്‍ ശ്രമം നടത്തണം എന്നും അദ്ദേഹം പറഞ്ഞു.
 
വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന വിഷയത്തില്‍, അവര്‍ക്ക് അസൗകര്യങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും  അവരുടെ കുടുംബങ്ങള്‍ക്ക് അപകടമൊന്നും ഉണ്ടാകുന്നില്ലെന്നും ഉറപ്പു വരുത്തി വേണം  ഇത് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ - വേനല്‍ക്കാലം, മണ്‍സൂണ്‍ എന്നിവയുടെ വരവ് - ഈ സീസണില്‍ വരാനിടയുള്ള അസുഖങ്ങള്‍ എന്നിവ പരിഗണിച്ചു വേണം പ്രതിരോധ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
 
ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ആഭ്യന്തരമന്ത്രി വീണ്ടും ചൂണ്ടിക്കാട്ടി. അത്തരത്തില്‍ പരമാവധി ജീവന്‍ രക്ഷിക്കാനാകും.
 
ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ മുഖ്യമന്ത്രിമാര്‍ പ്രശംസിക്കുകയും വൈറസ് വ്യാപനം തടയുന്നതിന്  സ്വീകരിച്ച  ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമ്പത്തിക വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ആരോഗ്യ- ചികിത്സാ സംവിധാനങ്ങള്‍  കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള  മാര്‍ഗങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. കോവിഡ് - 19 നെതിരായ പോരാട്ടത്തില്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്  പോലീസ് സേനയ്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ നന്ദി അറിയിച്ചു.
***



(Release ID: 1618679) Visitor Counter : 264