ശാസ്ത്ര സാങ്കേതിക മന്ത്രാലയം

കോവിഡ് 19 രോഗം ഉറപ്പാക്കുന്നതിനുള്ള പരിശോധന ഫലം രണ്ടു മണിക്കൂര്‍ കൊണ്ട് ചിത്രാ ജിന്‍ലാംപ്-എന്‍ ലൂടെ സാദ്ധ്യമാക്കും

Posted On: 16 APR 2020 6:51PM by PIB Thiruvananthpuram

ആര്‍.ടി-പി.സി.ആര്‍ ഉപയോഗിച്ച് ചെയ്യുന്ന പരിശോധനാ ഫലവുമായി യോജിക്കുന്ന ചിത്രാ ജിന്‍ലാംപ്-എന്നിന് 100% കൃത്യത

ഒരു യന്ത്രത്തില്‍ ഒറ്റ ബാച്ചായി 30 സാമ്പിളുകള്‍ വരെ പരിശോധിക്കാനാകും

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള കേന്ദ്രമായ തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് രണ്ടുമണിക്കൂര്‍ കൊണ്ട് കുറഞ്ഞ ചെലവില്‍ കോവിഡ് 19 ഉറപ്പാക്കുന്നതിനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു.
റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേഴ്സ് ലൂപ്- മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന്‍ ഓഫ് വൈറല്‍ ന്യൂക്ലിക് ആസിഡ് (ആര്‍-ലാമ്പ്) സാങ്കേതികവിദ്യ ഉപയോഗിച്ച് സാര്‍സ് കോവ്-2ന്റെ എന്‍-ജീന്‍ കണ്ടെത്തി ഉറപ്പാക്കാന്‍ കഴിയുന്ന പരിശോധനാ കിറ്റാണിത്. ഇത്തരത്തിലുള്ള ലോകത്തിലെ തന്നെ ആദ്യത്തേതോ അല്ലെങ്കില്‍ ചുരുക്കം ചിലതില്‍ ഒന്നോ ആണിത്.
ഡി.എസ്.ടി. ഫണ്ട് ചെയ്ത ചിത്രാ ജീന്‍ ലാംപ്-എന്‍ എന്ന് വിളിക്കുന്ന ഈ പരിശോധന കിറ്റ് സാര്‍സ് കോവ്-2-ലെ എന്‍ ജീനിനെ ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ടെസ്റ്റ് കിറ്റിന് എന്‍ ജീനിന്റെ രണ്ടു മേഖലകളെ കൃത്യതയോടെ കണ്ടെത്താനാകും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വ്യാപനത്തില്‍ വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകവ്യതിയാനം ഉണ്ടായാലും ഫലം തെറ്റില്ല.
ഐ.സി.എം.ആര്‍. ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ലാബില്‍ (എന്‍.ഐ.വി.) നടത്തിയ പരിശോധനയില്‍ ചിത്ര ജീന്‍ലാംപിന് 100 ശതമാനം കൃത്യതയുണ്ടെന്ന് തെളിയുകയും ആര്‍.ടി-പി.സി.ആറില്‍ നടത്തുന്ന പരിശോധനയുമായി യോജിക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു ഇക്കാര്യം ഇന്ത്യയില്‍ കോവിഡ്-19 പരിശോധനയ്ക്കായി അനുമതി നല്‍കേണ്ട ഐ.സി.എം.ആറിനെ അറിയിക്കുകയും ചെയ്തു. സി.ഡി.എസ്.സി.ഒയില്‍ നിന്ന് ഉല്‍പ്പാദനത്തിനുള്ള ലൈസന്‍സ് ലഭിക്കേണ്ടതായുണ്ട്.
നിലവില്‍ ഇന്ത്യയിലെ പി.സി.ആര്‍. കിറ്റുകള്‍ സ്‌ക്രീനിംഗിനായി ഇ-ജീനിനെയും രോഗം ഉറപ്പാക്കുന്നതിനായി ആര്‍.ഡി.ആര്‍.പി. ജീനിനെയുമാണ് കണ്ടെത്തുന്നത്. ചിത്ര ജീന്‍ ലാംപ്-എന്‍ ജീന്‍ പരിശോധന സ്‌ക്രീനിംഗ് വേണ്ടാതെ ഒറ്റ പരിശോധനയിലൂടെ തന്നെ കുറഞ്ഞ ചെലവില്‍ പരിശോധന സാധ്യമാക്കുന്നു.


കണ്ടെത്തലിന് വെറുംപത്തുമിനിട്ട് മതിയാകും. സാമ്പിള്‍ മുതല്‍ ഫലം വരെയുള്ള(സ്വാബില്‍ നിന്നും ആര്‍.എന്‍.എ. വേര്‍തിരിച്ചെടുക്കുന്നതുമുതല്‍ ആര്‍.ടി-ലാംപ് കണ്ടെത്തല്‍ സമയം വരെ)തിന് രണ്ടുമണിക്കൂറില്‍ കുറഞ്ഞ സമയം മതിയാകും. ഒറ്റ ബാച്ചില്‍ ഒരു യന്ത്രത്തില്‍ 30 സാമ്പിളുകള്‍ വരെ പരിശോധിക്കാം, ഇത് പ്രതിദിനം കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിന് സഹായകരമാകും.
''കോവിഡ് 19 രോഗം കണ്ടെത്തുന്നതിനായി അസാധാരണവും ചെലവില്ലാത്തതും അതിവേഗം തീര്‍പ്പാക്കുന്നതുമായ ഒരു സംവിധാനം ശ്രീ ചിത്ര റെക്കാര്‍ഡ് സമയത്തിനുള്ളില്‍ വികസിപ്പിച്ചെടുത്തത്, പ്രസക്തമായ ഒരു വഴിത്തിരിവിന് വേണ്ടി ചികിത്സകരുടെയും ശാസ്ത്രജ്ഞരുടെയും ഒരു ടീം വിശ്രമമില്ലാതെ ഉദ്ദേശസിദ്ധി ലക്ഷ്യമിട്ട് എത്ര സൃഷ്ടിപരമായി പ്രവര്‍ത്തിച്ചുവെന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ്. എസ്.സി.ടി.ഐ.എം.എസ്.ടിയിലും മറ്റ് നാല് ഡി.എസ്.ടി. കേന്ദ്രങ്ങളിലും സാങ്കേതിക ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് അടിസ്ഥാന ഗവേഷണങ്ങളെ സുപ്രധാന സാങ്കേതികവിദ്യകളായി പരിവര്‍ത്തനപ്പെടുത്തിക്കൊണ്ട് വളരെ സമ്പന്നമായ നേട്ടമാണ് കൊണ്ടുവന്നിരിക്കുന്നത്'', ഡി.എസ്.ടി. സെക്രട്ടറി പ്രഫ: അശുതോഷ് ശര്‍മ്മ പറഞ്ഞു.


പരിമിതമായ സൗകര്യങ്ങളോടെ പരിശീലനം ലഭിച്ച ലാബറട്ടറി ടെക്നീഷ്യന്‍മാര്‍ ഉള്ളിടത്തും ജില്ലാ ആശുപത്രികളുടെ ലബോറട്ടറികളിലുമൊക്കെ വളരെ എളുപ്പത്തില്‍ ഈ പരിശോധന സൗകര്യം ആരംഭിക്കാന്‍ കഴിയും. ഫ്ളൂറസെന്‍സിലുണ്ടാകുന്ന മാറ്റത്തിലൂടെ യന്ത്രത്തില്‍ നിന്നുതന്നെ ഫലം വായിക്കാനും കഴിയും.
പുതിയ ഉപകരണം ഉപയോഗിച്ച് ലാംപ് പരിശോധന നടത്തുന്നതോടൊപ്പം എന്‍ ജീനിന്റെ രണ്ട് മേഖലയിലെ പരിശോധന കിറ്റിനും കൂടി (ആര്‍.എന്‍.എ. വേര്‍തിരിക്കല്‍ ഉള്‍പ്പെടെ) ഒരു ലബോറട്ടറി ടെസ്റ്റിന്റെ ചെലവ് ആയിരം രൂപയില്‍ താഴെയേ വരികയുള്ളു.
പരിശോധനാ ഉപകരണത്തിനും ജിന്‍ലാംപ്-എന്‍ പരിശോധന കിറ്റുകള്‍ക്കുമൊപ്പം ഒരു പ്രത്യേക ആര്‍.എന്‍.എ. വേര്‍തിരിക്കല്‍ കിറ്റും ശ്രീ ചിത്ര വികസിപ്പിച്ചിട്ടുണ്ട്. ദേശീയ, അന്തര്‍ദ്ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളത്തുള്ള അഗാപ്പേ ഡയഗ്നോസ്റ്റിക് ലിമിറ്റഡിന് ഉല്‍പ്പാദനത്തിനായി ഇതിന്റെ സാങ്കേതികവിദ്യ കൈമാറിയിട്ടുണ്ട്.


ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ മുതിര്‍ന്ന
ശാസ്ത്രജ്ഞനും അപ്ലൈഡ് ബയോളജി വിഭാഗത്തിന് കീഴിലെ മോളിക്യുലാര്‍
മെഡിസിന്‍ വിഭാഗത്തിലെ സയന്റിസ്റ്റ്-ഇന്‍-ചാര്‍ജ്ജുമായ ഡോ. അനൂപ്
തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാ
ണ് കിറ്റ് വികസിപ്പിച്ചെടുത്തത്.



(Release ID: 1615254) Visitor Counter : 259