പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സഥാപകദിന രജത ജൂബിലി ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 12 OCT 2018 5:26PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍.എച്ച്.ആര്‍.സി) രജത ജൂബിലി സഥാപകദിനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ അധസ്ഥിതരുടെയും പീഢിതരുടെയും ശബ്ദമായിമാറിക്കൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളായെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണമെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം സ്വതന്ത്രവും പക്ഷപാതരഹിതവുമായ ജുഡീഷ്യറി, സജീവമായ മാധ്യമങ്ങള്‍, സജീവമായ സിവില്‍ സമൂഹം, എന്‍.എച്ച്.ആര്‍.സി പോലുള്ള സംഘടനകള്‍ മുതലായ ഘടകങ്ങള്‍ മനുഷ്യാവകാശങ്ങള്‍ സംരംക്ഷിക്കാന്‍ രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശമെന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമാകരുതെന്നും മറിച്ച്, നമ്മുടെ ധര്‍മ്മചിന്തയുടെ ഒരു ഭാഗമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷക്കാലം ദരിദ്രരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ ഒട്ടേറെ ഗൗരവതരമായ ശ്രമങ്ങള്‍ നടന്നുവരുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലാണ് ഗവണ്‍മെന്റിന്റെ ഊന്നലെന്ന് അദ്ദേഹം പറഞ്ഞു. ബേഠി ബച്ചാവോ, ബേഠി പഠാവോ, സുഗമ്യ ഭാരത് അഭിയാന്‍, പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന മുതലായ പദ്ധതികളുടെ നേട്ടങ്ങളും, അവ ജനങ്ങളുടെ ജീവിതത്തില്‍ വരുത്തിയ പരിവര്‍ത്തനവും അദ്ദേഹം പരാമര്‍ശിച്ചു. 9 കോടി ശൗചാലയങ്ങളുടെ നിര്‍മ്മാണം, കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് വൃത്തിയും, അന്തസ്സുള്ള ജീവിതവും ഉറപ്പുവരുത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെ ആരംഭിച്ച ആയുഷ്മാന്‍ ഭാരതിനെക്കുറിച്ചും കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മുത്തലാഖില്‍നിന്ന് മുസ്ലിം വനിതകള്‍ക്ക് ആശ്വാസം പകരുന്ന നിയമവും ജനങ്ങള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. 
ഇ-കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും, ദേശീയ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് ശക്തിപ്പെടുത്തിയും നീതി പ്രാപ്യമാക്കല്‍ മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ആധാറിനെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ശാക്തീകരണ സംരംഭമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 
ജന പങ്കാളിത്തത്തിലൂടെ മാത്രമേ ഈ സംരംഭങ്ങള്‍ക്ക് വിജയം കൈവരിക്കാനാകൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അവബോധത്തോടൊപ്പം തങ്ങളുടെ കടമകളെയും ചുമതലയെയും കുറിച്ചും പൗരന്‍മാര്‍ക്ക് ബോധമുണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ചുമതലകള്‍ മനസ്സിലാക്കുന്നവര്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കപ്പെടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എന്‍.എച്ച്.ആര്‍.സിയുടെ പങ്ക് നിര്‍ണ്ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

***


(Release ID: 1549687)