പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

വരൾച്ചാ പ്രതികരണത്തിൽ നിന്ന് വരൾച്ച അതിജീവന ശേഷിയിലേക്ക് മാറ്റം വേണമെന്ന് മംഗോളിയയിൽ നടന്ന UNCCD-CoP17 ഉച്ചകോടിയിൽ ഇന്ത്യ

പോസ്റ്റഡ് ഓണ്‍: 25 AUG 2026 12:59PM by PIB Thiruvananthpuram

ആഗോള വരൾച്ചാ പ്രതിരോധ സമീപനത്തിൽ കാതലായ മാറ്റം അനിവാര്യമാണെന്നും കേവല ദുരിതാശ്വാസ നടപടികൾക്കപ്പുറം സാങ്കേതികവിദ്യാധിഷ്ഠിത മുൻകൂർ അതിജീവന ശേഷി  വളർത്തിയെടുക്കണമെന്നും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ആവശ്യപ്പെട്ടു. മംഗോളിയയിലെ ഉലാൻബാതറിൽ  മരുഭൂവൽക്കരണത്തിനെതിരായ ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷന്റെ  (UNCCD) 17-ാമത്  പങ്കാളിത്ത രാജ്യങ്ങളുടെ സമ്മേളനത്തില്‍ (CoP17) 'വരൾച്ചാ അതിജീവന ശേഷി ത്വരിതപ്പെടുത്തൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മന്ത്രിതല ചർച്ചയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വരൾച്ച ഇനി വല്ലപ്പോഴും സംഭവിക്കുന്ന ഒന്നല്ലെന്നും മറിച്ച് ജലസുരക്ഷ, ഭക്ഷ്യസംവിധാനങ്ങൾ, ജൈവവൈവിധ്യം, സാമ്പത്തിക സ്ഥിരത എന്നിവയെ ബാധിക്കുന്ന നിർണായക വികസന വെല്ലുവിളിയാണെന്നും  മന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ നല്‍കുന്ന മുന്നറിയിപ്പ്, ദുരന്ത ലഘൂകരണം, ദുരിതാശ്വാസം, ജനകീയ അതിജീവന ശേഷി എന്നിവ സമന്വയിപ്പിച്ച് ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന ഏകോപിതവും ബഹുതലവുമായ സമീപനം ശ്രീ യാദവ് വിശദീകരിച്ചു. മഴയുടെ തോത് നിരീക്ഷിക്കുന്നതിലൂടെയും ഉപഗ്രഹാധിഷ്ഠിത വരൾച്ചാ നിർണയത്തിലൂടെയും മന്ത്രാലയങ്ങൾ തമ്മിലും സംസ്ഥാന തലത്തിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും വരണ്ട കാലാവസ്ഥ ഒരു പ്രതിസന്ധിയായി മാറാതിരിക്കാൻ ഇത് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയും ജലവും തമ്മിലെ നിർണായക ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം ‘നീരൊഴുക്കിന് മുൻപ് വനസമ്പത്ത് വീണ്ടെടുക്കുക’യെന്ന നയം വിശദീകരിച്ചു.  മണ്ണൊലിപ്പ് കുറയ്ക്കാനും ജലസംഭരണ ശേഷി മെച്ചപ്പെടുത്താനും ഭൂഗർഭജലം റീചാർജ് ചെയ്യാനും നീർത്തട-നദീതീര വനവൽക്കരണത്തിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നദീപുനരുജ്ജീവനവും പരമ്പരാഗത ജലാശയങ്ങളുടെ വീണ്ടെടുപ്പും രാജ്യത്തെ ജലസുരക്ഷയും ഗ്രാമീണ വരൾച്ചാ പ്രതിരോധവും കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

ഇന്ത്യയിലെ മലയോര മേഖലകളിൽ തദ്ദേശീയ സമൂഹങ്ങളുടെ നേതൃത്വത്തിൽ നീരുറവകളും റീചാർജ് മേഖലകളും പുനരുജ്ജീവിപ്പിക്കുമ്പോൾ സമതലങ്ങളിൽ ദേശവ്യാപക നീർത്തട വികസന പദ്ധതിയിലൂടെ  മഴയെ ആശ്രയിക്കുന്ന തരിശായ കൃഷിഭൂമികളെ റിഡ്ജ്-ടു-വാലി സമീപനത്തിലൂടെ വീണ്ടെടുക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ക്കൊപ്പം  പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് ഇത് നടപ്പാക്കുന്നത്. ഗാർഹിക തലത്തിൽ വരൾച്ചാ സമയങ്ങളിലും സേവന നിലവാരം ഉറപ്പാക്കിയും പ്രാദേശിക ഗുണനിലവാര പരിശോധനകള്‍ നടത്തിയും  ദുർബല പ്രദേശങ്ങൾക്ക് മുൻഗണന നല്‍കിയും സുരക്ഷിത  കുടിവെള്ള വിതരണം ഉറപ്പാക്കാൻ കുടിവെള്ള പദ്ധതികൾ ലക്ഷ്യമിടുന്നു. വിളവെടുപ്പ് കാലയളവില്‍ വരൾച്ചയും മറ്റ് അപ്രതീക്ഷിത നഷ്ടങ്ങളും നേരിടുന്ന കർഷകരെ സംരക്ഷിക്കുന്ന വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു; സബ്‌സിഡി പ്രീമിയവും സാങ്കേതികവിദ്യാധിഷ്ഠിത വിലയിരുത്തലും സംയോജിപ്പിച്ച് വേഗത്തിലും സുതാര്യമായും ഇന്‍ഷുറന്‍സ് തുക നല്‍കാന്‍  ഇതിലൂടെ സാധിക്കുന്നു.  ദുരിതാശ്വാസ കേന്ദ്രീകൃത സമീപനത്തിൽ നിന്ന് സജീവവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ശാശ്വത അതിജീവന ശേഷിയിലേക്കുള്ള മാറ്റത്തിന് ജനകീയ പങ്കാളിത്തം, ശേഷിവികസനം,  ഉപജീവന മാർഗങ്ങളുടെ വൈവിധ്യവൽക്കരണം എന്നിവ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി.  

 

അടിയന്തര പ്രതികരണം ആവശ്യപ്പെടുന്ന ആവർത്തിച്ചുള്ള ദുരന്തമായല്ല, മറിച്ച് മുൻകൂട്ടി പ്രവചിക്കാവുന്നതും തടയാവുന്നതുമായ ഒരു അപകടസാധ്യതയായാണ് വരൾച്ചയെ കൈകാര്യം ചെയ്യേണ്ടതെന്നും ഇതാണ് ഇന്ത്യയുടെ കാതലായ കാഴ്ചപ്പാടെന്നും ശ്രീ യാദവ് പറഞ്ഞു. നീർത്തട വികസനം, മഴവെള്ള സംഭരണം, വനവൽക്കരണം, ഭൂഗർഭജല റീചാർജിങ്,  കാലാവസ്ഥാ അതിജീവന ശേഷിയാര്‍ന്ന വിളകൾ എന്നിവയുൾപ്പെടെ പ്രതിരോധ നടപടികൾക്കൊപ്പം ദുരന്ത നിവാരണ ഫണ്ടുകൾ, തൊഴിലുറപ്പ്, കന്നുകാലിത്തീറ്റ സഹായം, അടിയന്തര കുടിവെള്ള വിതരണം എന്നിവയും ഉറപ്പാക്കുന്നുണ്ട്. ആഗോളതലത്തിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ശ്രീ യാദവ് ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണത്തിൽ ഉയര്‍ന്ന നിക്ഷേപം, ശക്തമായ മുന്നറിയിപ്പ് സംവിധാനങ്ങൾ, ഏകോപിത പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകണമെന്ന് നിർദേശിച്ചു.  പ്രതികരണത്തെക്കാളുപരി മുൻകരുതലിനും പ്രതിസന്ധികളെ നേരിടുന്നതിലുപരി മുൻകൂർ പ്രതിരോധത്തിനും പുനരുദ്ധാരണത്തേക്കാളുപരി ദീർഘകാല അതിജീവന ശേഷിക്കും മുൻഗണന നൽകുന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  ലോകത്തെ അതിദുർബല ജനവിഭാഗങ്ങളെ സംബന്ധിച്ച് വരൾച്ചാ അതിജീവന ശേഷി കൈവരിക്കുകയെന്നത് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ഒന്നല്ലെന്നും മറിച്ച് നിലനിൽപ്പിന്റെ പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവർക്കും വേണ്ടി വരൾച്ചയെ പ്രതിരോധിക്കാൻ പ്രാപ്തമായ  ഭാവി കെട്ടിപ്പടുക്കുന്നതിന്  മുന്നറിയിപ്പ് സംവിധാനങ്ങൾ ഉൾപ്പെടെ അറിവുകളും ശേഷികളും പങ്കുവെക്കാൻ ഇന്ത്യ എക്കാലവും സന്നദ്ധമാണെന്ന്  വ്യക്തമാക്കിയാണ് അദ്ദേഹം അഭിസംബോധന ഉപസംഹരിച്ചത്.  

***


( റിലീസ് ഐ.ഡി: 2303163) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Telugu , Kannada