പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു


റോഡ്, ഊർജം, വ്യാവസായിക മേഖലകളിലെ പരിവർത്തനാത്മകമായ ഒരുകൂട്ടം പദ്ധതികൾക്ക് ഇന്നു സൂറത്തിൽ തുടക്കംകുറിക്കു​കയാണ്; ഈ സംരംഭങ്ങൾ വികസനത്തിനു ഗതിവേഗം പകരുകയും ജനങ്ങളുടെ ‘ജീവിതം സുഗമമാക്കുകയും’ ചെയ്യും: പ്രധാനമന്ത്രി

‘പ്രകൃതിയുമായി ഇണങ്ങിയുള്ള പുരോഗതി’ എന്ന തത്വം മുൻനിർത്തിയാണ് ഇന്ത്യ ഇന്നു വികസനവുമായി മുന്നോട്ടുപോകുന്നത്: പ്രധാനമന്ത്രി

രാജ്യത്തു കഴിഞ്ഞ 12 വർഷമായി ‘മാലിന്യത്തിൽനിന്നു സമ്പത്ത്’ എന്ന ജനകീയ പ്രസ്ഥാനം സജീവമാണ്. ഇതു നഗരശുചിത്വത്തിനു ഗണ്യമായ സംഭാവനയേകുകയും നമ്മുടെ നഗരപ്രദേശങ്ങളെ ഹരിതാഭമായും വൃത്തിയായും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇന്നു ലോകം അഭൂതപൂർവമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്; എന്നാൽ 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെ രാജ്യം ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും മുന്നോട്ടു കുതിക്കുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 05 JUN 2026 8:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.

ചടങ്ങിൽ സന്നിഹിതരായ സൂറത്തിൽനിന്നും നവ്സാരിയിൽനിന്നുമുള്ള നിരവധി ജനപ്രതിനിധികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ സേവനമനോഭാവത്തെയാണു പിന്തുണച്ചിരിക്കുന്നതെന്ന് ഏവരെയും ഓർമിപ്പിച്ചു. ഈ വൻ വിജയം സേവനമെന്ന ദൗത്യം കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള ജനവിധിയാണെന്നു വ്യക്തമാക്കിയ അദ്ദേഹം, എല്ലാ ജനപ്രതിനിധികളോടും കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ആഹ്വാനംചെയ്തു. ഈ ദർശനം യാഥാർഥ്യമാക്കുന്നതിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളും വഹിക്കേണ്ട സുപ്രധാന പങ്കിന് അദ്ദേഹം ഊന്നൽ നൽകി. “വികസിത ഗുജറാത്തും വികസിത ഇന്ത്യയും കെട്ടിപ്പടുക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. രാജ്യത്തെ ഓരോ ഗ്രാമവും ഓരോ ജില്ലയും ഓരോ നഗരവും വികസിപ്പിക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയൂ”- ശ്രീ മോദി വ്യക്തമാക്കി.

പരിസ്ഥിതിദിനത്തിലാണ് ഈ ചടങ്ങു നടക്കുന്നതെന്ന ശുഭകരമായ യാദൃച്ഛികതയിലേക്കു ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി, ജൂൺ 5-നു രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായ സൂറത്തിൽ എത്തിച്ചേരാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിച്ചു. പ്ലേഗ് മഹാമാരി ബാധിച്ച നഗരത്തിൽനിന്ന്, ശുചിത്വത്തിന്റെ പേരിൽ അംഗീകരിക്കപ്പെടുന്ന നഗരമായി സൂറത്ത് ഇന്നു മാറിയതിനെക്കുറിച്ചു പറഞ്ഞ അദ്ദേഹം, പൗരന്മാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാവരും കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിച്ചു. “ഒരുകാലത്തു പ്ലേഗ് മഹാമാരി ബാധിച്ച ഇതേ സൂറത്ത്, ഇന്നു ശുചിത്വത്തിന്റെ പേരിൽ അംഗീകരിക്കപ്പെടുന്നു എന്നത് എത്ര അഭിമാനകരമാണ്” - ശ്രീ മോദി പറഞ്ഞു.

ഹരിതാഭമായ ഭാവിയിലേക്കുള്ള ആഗോള പരിവർത്തനത്തിൽ ഗുജറാത്തിന്റെ സുപ്രധാന പങ്കിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, 2009-ൽ ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥാവ്യതിയാന വകുപ്പു സ്ഥാപിക്കുന്നതിലും ചരിത്രപ്രധാനമായ ചരങ്ക സൗരോർജ പാർക്ക് യാഥാർഥ്യമാക്കുന്നതിലും സംസ്ഥാനം കാട്ടിയ ദീർഘവീക്ഷണം അനുസ്മരിച്ചു. വ്യവസായ ആവശ്യങ്ങൾക്കായി മലിനജലം ശുദ്ധീകരിച്ചുപയോഗിക്കുന്ന ‘ചാക്രിക ജല സമ്പദ്‌വ്യവസ്ഥ’യിലൂടെയും, കഴിഞ്ഞ 12 വർഷമായി രാജ്യവ്യാപകമായി നടക്കുന്ന ‘മാലിന്യത്തിൽനിന്നു സമ്പത്ത്’ എന്ന പ്രസ്ഥാനത്തിലൂടെയും, പുരോഗതിയും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്ന ദേശീയ സന്ദേശത്തിനു സൂറത്ത് എങ്ങനെ മികച്ച ഉദാഹരണമാകുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ഭാവിയിലെ കുടിവെള്ള-ശുചീകരണ സുരക്ഷ ഉറപ്പാക്കുന്ന താപി ബാരേജ് പദ്ധതിക്കുള്ള അംഗീകാരത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. അതോടൊപ്പം, സൂറത്തിന്റെ അതിവേഗത്തിലുള്ള വൈദ്യുത സഞ്ചാരക്ഷമതാ വ്യാപനം, വളരുന്ന മെട്രോ ശൃംഖല, ഹസീറ വ്യവസായ മേഖലയിൽ പൂർണമായും പുനരുൽപ്പാദക ഊർജം ഉപയോഗിച്ച് ആരംഭിക്കാനിരിക്കുന്ന ഹര‌ിത ഉരുക്ക് ഉൽപ്പാദനം എന്നിവയെയും അദ്ദേഹം പ്രതീക്ഷയോടെ നോക്കിക്കണ്ടു. “നമ്മുടെ ബസുകൾ ഇലക്ട്രിക് ആണെന്ന് ഉറപ്പുവരുത്തുന്നതുമുതൽ ഹരിതോർജം ഉപയോഗിച്ച് ഉരുക്കു നിർമിക്കുന്നതുവരെയുള്ള ഈ നടപടികളെല്ലാം, സൂറത്തിന്റെ ഹരിത നഗരം എന്ന സവിശേഷമായ സ്വത്വത്തെ കൂടുതൽ കരുത്തുറ്റതാക്കും” - ശ്രീ മോദി പറഞ്ഞു.

​മഹാമാരി, ആഗോള സംഘർഷങ്ങൾ, അസ്ഥിരമായ ഊർജ വിതരണ ശൃംഖലകൾ എന്നിവയുൾപ്പെടെയുള്ള ‘ദുരന്തങ്ങളുടെ പതിറ്റാണ്ട്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച അഭൂതപൂർവമായ വെല്ലുവിളികളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇത്തരം വൻ ആഗോള ആഘാതങ്ങളെ ദൃഢതയോടെ നേരിട്ട 140 കോടി ഇന്ത്യക്കാരെ പ്രശംസിച്ചു. ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയ്ക്കു ഗുജറാത്ത് നൽകിയ വലിയ സംഭാവനകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ 250 GW പുനരുൽപ്പാദക ഊർജ ശേഷിയുടെ അഞ്ചിലൊന്ന് (50 GW) സംസ്ഥാനമാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ നേതൃത്വം നൽകാൻ ഗുജറാത്ത് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി കൈവരിച്ച ഊർജശേഷിയുടെ നിർണായക പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം; സൗരോർജം, എഥനോൾ മിശ്രണം, റെയിൽവേ വൈദ്യുതീകരണം, ആണവോർജം, ആധുനികവൽക്കരിച്ച വൈദ്യുതി പ്രസരണ ശൃംഖലകൾ, വാതക പൈപ്പ്‌ലൈനുകളുടെയും തുറമുഖ സംഭരണശേഷിയുടെയും വൻതോതിലുള്ള വിപുലീകരണം എന്നിവയിലെ ചരിത്രപരമായ നിക്ഷേപങ്ങളെക്കുറിച്ചു വിശദീകരിച്ചു. “നിലവിലുള്ള ആഗോള പ്രതിസന്ധി വ്യക്തമാക്കുന്നത് ഊർജരംഗത്തു സ്വയംപര്യാപ്തത എത്രത്തോളം അത്യന്താപേക്ഷിതമാണെന്നാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ രാജ്യം കെട്ടിപ്പടുത്ത വലിയ ശേഷിക്ക് ഇന്നു വളരെയധികം പ്രാധാന്യമുണ്ട്” - ശ്രീ മോദി പറഞ്ഞു.

ചടങ്ങിനു മുന്നോടിയായി ഹസീറ സന്ദർശിച്ചതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഈ മേഖല വ്യാവസായിക മേഖല മാത്രമല്ലെന്നും, ഊർജം, ഉരുക്ക്, പ്രതിരോധ ഉൽപ്പാദനം, ആഗോള സമുദ്ര വ്യാപാരം എന്നിവയുൾക്കൊള്ളുന്ന സമഗ്രവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ആവാസവ്യവസ്ഥയാണെന്നും വിശേഷിപ്പിച്ചു. സ്വയംപര്യാപ്ത ഇന്ത്യ സംരംഭത്തിന്റെ ജീവിക്കുന്ന തെളിവായി ഈ സമുദ്ര-വ്യാവസായിക ഹബ്ബിനെ അദ്ദേഹം ഉയർത്തിക്കാട്ടി. അതോടൊപ്പം, സ്വയംപര്യാപ്തതായജ്ഞത്തെ പരിഹസിക്കുകയും ചരിത്രപരമായി രാജ്യത്തെ വിദേശ ശക്തികളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത, രാജ്യത്തിനകത്തെ നിരാശാവാദികളായ വിഭാഗങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. “രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ നിരന്തരം ഇകഴ്ത്തിക്കാട്ടുന്ന ജനങ്ങൾ ഒരു കാര്യം മറക്കുകയാണ്; മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യത്തിന്, അതർഹിക്കുന്ന വികസനത്തിന്റെ മഹത്തായ ഉയരങ്ങൾ ഒരിക്കലും കൈവരിക്കാൻ കഴിയില്ല” - ശ്രീ മോദി പറഞ്ഞു.

സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആധുനിക സമ്പർക്കസൗകര്യങ്ങൾക്കു ഗവണ്മെന്റ് നൽകുന്ന  കരുത്തുറ്റ ഊന്നൽ വ്യക്തമാക്കിയ പ്രധാനമന്ത്രി; സമർപ്പിത ചരക്ക് ഇടനാഴി, ബുള്ളറ്റ് ട്രെയിൻ, പുതുതായി ഉദ്ഘാടനംചെയ്ത വഡോദര-മുംബൈ അതിവേഗപാതയുടെ ഭാഗം തുടങ്ങിയ ബൃഹദ് പദ്ധതികൾ വ്യവസായ-വ്യാപാര വളർച്ചയുടെ സുപ്രധാന രാസത്വരകങ്ങളാണെന്നു ചൂണ്ടിക്കാട്ടി. ഈ അടിസ്ഥാനസൗകര്യവികസനം തികച്ചും ഏവരെയും ഉൾക്കൊള്ളുന്നതാണെന്നും ദാഹോദ്-ബോഡേലി-വാപി ഇടനാഴി പോലുള്ള സംരംഭങ്ങളിലൂടെ മുമ്പ് അവഗണിക്കപ്പെട്ടുകിടന്ന ഗിരിവർഗ-ദുർഘട മേഖലകളിലേക്ക് ഇത് എത്തിച്ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛോട്ടാ ഉദയ്‌പുർ, നർമദ, ഭറൂച്ച്, താപി തുടങ്ങിയ ഗിരിവർഗ മേഖലകളിൽ നാലുവരിപ്പാതകൾ എത്തിക്കുന്നതിലൂടെ ഗവണ്മെന്റ് യാത്രാസമയവും ചരക്കുകൂലിയും കുറയ്ക്കുന്നു. അതോടൊപ്പം ഏകതാ പ്രതിമ, സാപുതാര തുടങ്ങിയ സ്ഥലങ്ങളിലേക്കു വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയ്ക്കുള്ള അഭൂതപൂർവമായ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യുന്നു. “നമ്മുടെ ഗിരിവർഗ-ഗ്രാമപ്രദേശങ്ങളിൽ ആധുനിക സമ്പർക്കസൗകര്യങ്ങൾ എത്തിക്കുന്നതിലൂടെ വിദ്യാഭ്യാസം, മരുന്ന് എന്നിവയ്ക്കുള്ള മികച്ച സൗകര്യങ്ങളും ഉയർന്ന വരുമാന മാർഗങ്ങളും അവർക്കു ലഭിക്കുന്നുണ്ടെന്നു ഞങ്ങൾ ഉറപ്പുവരുത്തുകയാണ്” - ശ്രീ മോദി വ്യക്തമാക്കി.

തൊഴിലാളികൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ കുടുംബങ്ങൾക്കും മികച്ച ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായി സൂറത്തിൽ ആധുനിക ESIC ആശുപത്രി ഉദ്ഘാടനംചെയ്ത പ്രധാനമന്ത്രി, ഈ വികസന നേട്ടങ്ങളെ രാജ്യം ഗവണ്മെന്റിൽ തുടർച്ചയായി അർപ്പിക്കുന്ന വലിയ തെരഞ്ഞെടുപ്പു വിശ്വാസവുമായി കൂട്ടിയിണക്കി. കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള ആഹ്വാനത്തോടെ സംസാരിച്ച അദ്ദേഹം, ഇന്ത്യൻ ജനതയുടെ അതിരുകളില്ലാത്ത ശുഭപ്രതീക്ഷയെ പ്രകീർത്തിക്കുകയും സമ്പൂർണ വികസിത രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ജനങ്ങളുടെ കൂട്ടായ ശക്തിയിൽ പൂർണ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. “സങ്കൽപ്പത്തിന് അതീതമായ ആഗ്രഹങ്ങളും അതിരുകളില്ലാത്ത ശുഭപ്രതീക്ഷകളുമുള്ള രാജ്യമാണ് ഇന്ത്യ; രാജ്യത്തിന്റെ ജനശക്തി പൂർണമായും ദൃഢനിശ്ചയം ചെയ്താൽ നമുക്കു കൈവരിക്കാൻ കഴിയാത്ത ഒരു ലക്ഷ്യവുമില്ല” - ശ്രീ മോദി പറഞ്ഞു.

-SK-

(रिलीज़ आईडी: 2269599) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil